Followers

Sunday, September 1, 2013

കേരളീയ യുക്തിവാദം ഒരു പെണ്‍വായന


സ്നേഹസംവാദം മാസിക 2013 സപ്തംബർ ലക്കം കവർസ്റ്റോറി

പെണ്‍പക്ഷ വാദികളും സ്ത്രീ അവകാശങ്ങൾക്കും ലിംഗസമത്വത്തിനും വേണ്ടി പോരാടുന്നവരും സ്വന്തം സമൂഹത്തിൽ സ്ത്രീകൾക്ക് ഉന്നത സ്ഥാനവും സ്ത്രീപുരുഷ സമത്വവും നൽകുന്നവരും നടപ്പാക്കുന്നവരുമാണ് തങ്ങൾ എന്നാണ് യുക്തിവാദികൾ അവകാശപ്പെടാറുള്ളത്. വസ്തുതയെന്തെന്നു പരിശോധിക്കേണ്ടിയിക്കുന്നു. യുക്തിവാദി സമൂഹത്തിൽ പെണ്ണിന്റെ സ്ഥാനവും നിലയും വിലയും എന്താണെന്ന ഒരു ചിന്തയാണ്, മലയാളി യുക്തിവാദികളുടെ രചനകളെ മുൻനിർത്തി, ഈ കുറുപ്പിലൂടെ ഉദ്ദേശിക്കുന്നത്. യുക്തിരേഖ മാസിക 2012 മെയ് ലക്കത്തിൽ പ്രസിദ്ധീകരിച്ച പി. എസ്. ഹരിഹരക്കുറുപ്പിന്റെ  'സ്ത്രീ വിമോചനവും ചില യാഥാർതഥ്യങ്ങളും' എന്ന ലേഖനം ഒരൽപം മനസ്സിരുത്തി വായിക്കേണ്ടതാണ്. അദ്ദേഹം ഈ ലേഖനമെഴുതാനുണ്ടായ സാഹചര്യം ലേഖനത്തിന്റെ തുടക്കത്തിൽ തന്നെ വ്യക്തമാക്കുന്നു: "കേരള യുക്തിവാദി സംഘം ഇരുപത്തിഏഴാം  സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വനിതാ സമ്മേളനം ഗംഭീരമായി എന്ന് സമ്മേളനത്തിൽ പങ്കെടുത്ത ആർക്കും ബോധ്യപ്പെടും. 'മതങ്ങളും സ്ത്രീ സ്വാതന്ത്ര്യവും' എന്ന വിഷയമവതരിപ്പിച്ച ഡോ; പർവീണും.........മിനി കെ ഫിലിപ്പും തങ്ങളെ എൽപിച്ച വിഷയങ്ങൾ ഭംഗിയായി കൈകാര്യം ചെയ്തു എന്നതിൽ അഭിനന്ദനം അർഹിക്കുന്നു.
എന്നാൽ സ്ത്രീ വിമോചന പ്രശ്നത്തിൽ ചില യാഥാർതഥ്യങ്ങളും  പരിഗണിക്കേണ്ടതുണ്ട് എന്ന് സൂചിപ്പിക്കാനാണ് ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്." (യുക്തിരേഖ മാസിക 2012 മെയ് പേജ് 22). മുഖവുര തന്നെ കാര്യങ്ങൾ വ്യക്തമാക്കുന്നു. വനിതാ സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ച സ്ത്രീകളുടെ ആശയങ്ങൾ ഹരിഹരക്കുറുപ്പിലെ പുരുഷന് ദഹിച്ചില്ല എന്നതിൽ നിന്നും ഉണ്ടായ പ്രതികരണമാണ് ഈ ലേഖനം. പരിപാടിയിൽ പ്രസംഗിച്ചവർ നല്കിയ സന്ദേശമെന്താണെന്ന് മനസ്സിലാക്കാൻ മാർഗമില്ലെങ്കിലും ഹരിഹരക്കുറുപ്പിനെ പോലെയുള്ള യുക്തിവാദികൾക്ക് അതംഗീകരിക്കാൻ കഴിയുന്നില്ല എന്നത് വ്യക്തം. അദ്ദേഹം എഴുതുന്നു "പ്രകൃതിയിൽ സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണ്. സ്ത്രീ-പുരുഷ സംയോഗത്തിലൂടെയാണ് ജീവജാലങ്ങളുടെ നിലനിൽപ് പ്രകൃതി ഉദ്ദേശിക്കുന്നത്. ഒരു  ശിശുവിനെ ഗർഭം ധരിക്കുന്നതിനും പ്രസവിക്കുന്നതിനും ആ ശിശുവിന്റെ പരിപാലനത്തിനും സംരക്ഷണത്തിനും ആവശ്യമായതെല്ലാം പ്രകൃതി, സ്ത്രീ ശരീരത്തിലൂടെ വിദഗ്ധമായി കൈകാര്യം ചെയ്തിരിക്കുന്നു." (യുക്തിരേഖ മാസിക 2012 മെയ് പേജ് 22).

നിർജീവപ്രകൃതി ഓരോ കാര്യങ്ങൾ 'ഉദ്ദേശിക്കുന്നത്' ഒരു പതിവ് യുക്തിവാദി തമാശയാണ്. അതിനെ നാം വെറുതെ വിടുക. സ്ത്രീപുരുഷന്മാരുടെ ജൈവിക ധർമങ്ങൾ എന്തൊക്കെയാണെന്ന ചർച്ചയും  നമുക്ക് തല്ക്കാലം മറക്കുക. (ധർമചർച്ചകൾ യുക്തിവാദികളെ ബാധിക്കുന്നതല്ലല്ലോ!) യുക്തിരേഖ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ വീക്ഷണപ്രകാരം യുക്തിവാദത്തിന്റെ സ്വന്തം ദാർശനികഭൂമികയിൽ പെണ്ണ്‍ ആരായിവരും എന്നതാണ് ഏറ്റവും പ്രസക്തമായ വിഷയം. യുക്തിവാദി പുരുഷൻമാർ പെണ്ണിനെ വിലയിരുത്തുന്നതെങ്ങനെയാണെന്ന് മനസ്സിലാക്കാൻ അതാണല്ലോ, ഏറ്റവും ആവശ്യമായിട്ടുള്ളത്. യുക്തിവാദ വീക്ഷണപ്രകാരം മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളും അന്ധമായ പരിണാമപ്രക്രിയയിലൂടെ രൂപംകൊണ്ട രാസസംയുക്തങ്ങൾ മാത്രമാണ് മനുഷ്യൻ. മനുഷ്യന് ആത്മാവില്ല എന്ന് യുക്തിവാദികൾ ശഠിക്കുന്നു. പദാർഥേതരമായ എന്തെങ്കിലും അസ്തിത്വസവിശേഷതകളോ ജീവിതലക്ഷ്യമോ ഇല്ലാത്ത ഒരു ജൈവയന്ത്രം മാത്രമാണ് യുക്തിവാദികൾക്ക് മനുഷ്യൻ. മനുഷ്യശരീരത്തിലെ സാധ്യതകൾ, അവരുടെ കാഴ്ചപ്പാടിൽ ഒരു യന്ത്രത്തിന്റെ സാദ്ധ്യതകൾ മാത്രമാണ്. അപ്പോൾ ആരാണ് യുക്തിരേഖ ലേഖകന്റെ വീക്ഷണത്തിലെ പെണ്ണ്? അവൾ ഭോഗയന്ത്രവും പ്രസവയന്ത്രവും ശിശുപരിപാലനയന്ത്രവും മാത്രമാണ്. കുഞ്ഞുങ്ങളെ ആവശ്യമുള്ള പുരുഷൻ സ്ഥാപിക്കേണ്ട ഒരു യന്ത്രം മാത്രമാണ് പെണ്ണ് എന്ന് തന്നെ!

'പെണ്‍യന്ത്ര'ത്തിന്റെ 'പരിമിതികൾ' എന്തൊക്കെയാണെന്നും 'യന്ത്രപരിപാലകനായ' പുരുഷൻ 'ശ്രദ്ധിക്കേണ്ട' കാര്യങ്ങൾ എന്തൊക്കെയാണെന്നും ലേഖകൻ തുടർന്ന് വിവരിക്കുന്നുണ്ട്. "മനുഷ്യർ മാത്രമല്ല എല്ലാ ജീവവിഭാഗങ്ങളിലും ശത്രുക്കളെ നേരിടുന്ന സാഹചര്യത്തിൽ സ്ത്രീശരീരം നിസ്സഹായമാണ്. ആ സാഹചര്യങ്ങളിലെല്ലാം അവളുടെ സംരക്ഷണചുമതല പുരുഷ വിഭാഗത്തിൽ പ്രകൃതി നിക്ഷിപ്തമാക്കിയിരിക്കുന്നു എന്നാണ് അനുമാനിക്കേണ്ടത്. (പേജ് 22). ('ഭർതൃ രക്ഷതി യൗവ്വനെ' എന്ന മനുവാക്യം ഓർമ വരുന്നുണ്ടെങ്കിൽ വായനക്കാർ  ക്ഷമിക്കുക. മനു എന്തായിരുന്നാലും കൌമാരത്തിൽ പിതാവിനോടും വാർധക്യത്തിൽ പുത്രനോടും മകളെ/അമ്മയെ സംരക്ഷിക്കാൻ പറയുന്നുണ്ട്. ഈ രണ്ടു സന്ദർഭങ്ങളിലും, തനിക്ക് സന്താനങ്ങളെ നൽകാത്തത്കൊണ്ട്, യുക്തിവാദി പുരുഷന് സ്ത്രീസംരക്ഷണം വൃഥാവേലയാണെന്ന് തോന്നനാണ് സാധ്യത. മനു എത്ര ഭേദമായിരുന്നു!) 'യന്ത്ര'ത്തിന്റെ സംരക്ഷണം യന്ത്രത്തിന്റെ ഉടമസ്ഥ്നായ പുരുഷനാണെന്നാണ് യുക്തിവാദി പറയുന്നത്. പക്ഷെ അതിന് ജീവിവര്ഗ്ഗങ്ങളെ ഒന്നാകെ കൂട്ടുപിടിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. തേനീച്ചകളെയും ഉറുമ്പുകളെയും പ്രാഥമിക വിവരമെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരബദ്ധം അദ്ദേഹം പറയുമായിരുന്നില്ല. അത്തരം ജീവികളുടെ കോളനികളിൽ പുരുഷൻ  കേവലം ലൈംഗിക തൊഴിലാളിയായി തിന്നും കുടിച്ചും രമിച്ചും ജീവിക്കുമ്പോൾ പെണ്‍വർഗ്ഗം തങ്ങളുടെ കോളനിയുടെ സംരക്ഷണവും അന്നം തേടലുമടക്കം എല്ലാ ജോലിയും ചെയ്യുന്നു. ഇതൊക്കെ എഴുതി പ്രസിദ്ധീകരിക്കുന്നത് ശാസ്ത്രം, യുക്തി, സ്വതന്ത്രചിന്ത എന്നിങ്ങനെ വാചകോൽസവം നടത്തുന്ന യുക്തിവാദികളാണെന്നത് ഏറെ സഹതാപമർഹിക്കുന്നു. 

ലേഖകൻ തുടരുന്നു; "എല്ലാ വിഭാഗങ്ങളിലും ശരീരഘടന തന്നെ സ്ത്രീക്കും പുരുഷനും വ്യത്യസ്തമാണ്. ആകൃതിയിൽ മാത്രമല്ല വ്യത്യാസം. ശരീരത്തിലെ കോശഘടനയിലും രക്തത്തിലെ വിവിധ ഘടകങ്ങളുടെ അളവിലും വ്യത്യസ്തത കാണിക്കുന്നു. സാധാരണഗതിയിൽ രക്തത്തിൽ ഉണ്ടാകേണ്ട അളവിലും സ്ത്രീയിലും പുരുഷനിലും പ്രത്യേകം പ്രത്യേകമാണ്. സ്ത്രീശരീരം പുതിയ ഒരു ശിശുവിനെ സൃഷ്ടിക്കേണ്ട സാഹചര്യം കണക്കിലെടുത്താണ് ഈ വ്യത്യാസം പ്രകൃതി ഒരുക്കിയിരിക്കുന്നത്. എന്നല്ലേ അനുമാനിക്കേണ്ടത്?" (പേജ്‌22) ലേഖകൻ പറയുന്നത് പോലെ പെണ്ണിന്റെ സഹജപ്രകൃതിയും ജൈവികധർമവുമാണ് പ്രസവം എങ്കിൽ അവളെ പ്രസിവിക്കാൻ അനുവദിക്കുകയും സഹായിക്കുകയും ഭർത്താവായ പുരുഷന്റെ ഉത്തരവാദിത്തമാണെന്ന് സ്വാഭാവികമായും വരും. എന്നാൽ ആ ഉത്തരവാദിത്തം നിർവ്വഹിക്കാൻ യുക്തിവാദി ഭർത്താക്കന്മാരെ കിട്ടില്ലെന്ന് മാത്രം! കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിലനിന്ന യുക്തിവാദി മാസിക യുക്തിവിചാരത്തിന്റെ ഈ വിഷയത്തിലെ കാഴചപ്പാട് നോക്കൂ; "വിവാഹം ഫലപ്രദമാകണമെങ്കിൽ താൻ പ്രസവിച്ചേ മതിയാകൂ എന്ന തീരുമാനത്തോടെയെത്തുന്ന ഭാര്യക്ക്‌, കുഞ്ഞ് ഒരു അധികപ്പറ്റാണെന്ന യുക്തിവാദിയായ ഭർത്താവിന്റെ തീരുമാനത്തോട് യോജിക്കാനും കഴിയില്ല." (യുക്തിവിചാരം മാസിക 2010 ഡിസമ്പർ പേജ് 16, 17). എന്താണിപ്പറഞ്ഞതിനർഥം? പ്രസവിക്കാനുള്ള തീവ്രമായ അഭിലാഷവുമായി തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഭാര്യയെ സന്തോഷിപ്പിക്കാൻ യഥാർത്ഥ യുക്തിവാദിയാണെങ്കിൽ ഭർത്താവ് തയ്യാറാവില്ല എന്ന്. കാരണം, കുഞ്ഞ്  ഒരു അധികപ്പറ്റാണെന്ന് 'മനസ്സിലാക്കുന്നവരാണ്' യുക്തിവാദികളായ പുരുഷന്മാർ. ഇത് സ്വാഭാവികമാണ്. സ്വാർഥതയും സുഖജീവിതവുമാണ് യുക്തിവാദിയുടെ 'ആദർശങ്ങൾ.' കുഞ്ഞിനെ വളർത്തുന്നത് പോലുള്ള ത്യാഗവും ചെലവും ആവശ്യമുള്ള 'വിഡ്ഢിത്തങ്ങൾ'ക്ക്‌ യുക്തിവാദിയെ കിട്ടില്ല. അത്കൊണ്ട് പ്രിയപ്പെട്ട പെണ്ണെ, നിന്റെ പ്രകൃതിപരമായ ചോദനകളെ അടക്കിപ്പിടിച്ച് നീ ഭർത്താവിന്റെ യുക്തിവാദത്തോട് സഹകരിക്കണം! വേദനകള മറക്കാൻ യുക്തിവാദി ബുദ്ധിജീവികളുടെ 'സ്ത്രീ വിമോചന' സാഹിത്യങ്ങൾ നമുക്കൊരുമിച്ചിരുന്ന് വായിക്കാം!!

പെണ്ണിന്റെ ജീവശാസ്ത്രപരമായ സവിശേഷതകൾ രണ്ട് രീതിയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. ഗർഭധാരണം, പ്രസവം, മുലയൂട്ടൽ, ശിശുപരിപാലനം തുടങ്ങിയ സന്തോഷാവസരങ്ങളിൽ സ്ത്രീക്കുണ്ടാകുന്ന ജൈവികമായ പ്രയാസങ്ങളിൽ പുരുഷൻ അവൾക്ക് താങ്ങായി നിൽക്കണം എന്ന് പറയാൻ വേണ്ടിയാണ് മുസ്ലിം പന്ധിതന്മാർ അത്തരം വിശദാംശങ്ങളിലേക്ക് പ്രധാനമായും പോകാറുള്ളത്. പ്രസവവും അനുബന്ധ ശാരീരിക പ്രവർത്തനങ്ങളുമെല്ലാം 'നിലവാരമില്ലാത്ത' ഏർപ്പാടുകളാണ് എന്നും അവ നിർവഹിക്കാൻ പ്രകൃതിപരമായി ബാധ്യസ്ഥരായ സ്ത്രീശരീരങ്ങൾ പുരുഷനെ അപേക്ഷിച്ച് ഒരുപടി താഴെയാണെന്നും വാദിക്കുന്ന പുരുഷാധിപത്യ ബുദ്ധിജീവികളാണ് വേറൊരു രീതിയിൽ അവയെകുറിച്ച് സംസാരിക്കാറുള്ളത്. രണ്ടു വ്യത്യസ്ത ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് പെണ്‍ശരീരത്തിന്റെ സവിശേഷതകൾ ചർച്ചക്കെടുക്കപ്പെടാറുള്ളത് എന്ന് ചുരുക്കം. ഇതിൽ, ആണിനുമേൽ ഉത്തരവാദിത്തങ്ങൾ ചുമത്തുക തങ്ങളുടെ ലക്ഷ്യമല്ലെന്ന് യുക്തിവാദികൾ വ്യക്തമാക്കിയത് നാം കണ്ടു. പിന്നെ ലക്‌ഷ്യം ആണ്‍കോയ്മയെ സിദ്ധാന്തവൽക്കരിക്കലാവുക മാത്രമേ തരമുള്ളു. പ്രസവിക്കണമെന്നാണ് പെണ്ണിന്റെ ആഗ്രഹം. 'തന്റെ' പെണ്ണ് പ്രസവിക്കേണ്ടതില്ലെന്നാണ് യുക്തിവാദി പുരുഷന്റെ തീരുമാനം. പെണ്‍താൽപര്യങ്ങൾക്ക്‌ മുകളിൽ ആണ്‍ തീരുമാനങ്ങളുടെ കോടാലി വെക്കുന്നതിന്റെ പേരാകുന്നു യുക്തിവാദം! കുഞ്ഞ്  അതികപ്പറ്റാണ് എന്ന ആണിന്റെ താല്പര്യം യുക്തിവാദം ഏറ്റെടുക്കുന്നു. പെണ്ണിന്റെ ശബ്ദവും ആഗ്രഹവും വികാരവും അടിച്ചമർത്തപ്പെടുന്നു. അപ്പോൾ യുക്തിവാദത്തിന്റെ ലിംഗം ഏതെന്നു തീർച്ചപ്പെടും. ഇത് തിരിച്ചറിയാത്ത, തിരിച്ചറിയാൻ നിർവ്വാഹമില്ലാത്ത പാവം യുക്തിവാദി പെണ്ണുങ്ങൾ!

യുക്തിവാദി സാമൂഹ്യവ്യവസ്ഥിതിയിൽ ആണിന്റെയും പെണ്ണിന്റെയും കുട്ടികളുടെയും സ്ഥാനം വ്യക്തമാക്കുന്ന ചില ഉദ്ദരണികളിലൂടെ അൽപം മുന്നോട്ട് പോകാം. യുക്തിവാദി സമൂഹത്തിൽ എങ്ങനെ ജീവിക്കണം, അവന്റെ സാമൂഹ്യ പ്രതിബദ്ധത എന്താണ് തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കുന്ന ഒരു പുസ്തകമാണ് ഏറ്റുമാനൂർ ഗോപാലനെഴുതി 'യുക്തിവാദ പ്രചരണവേദി തൃശൂർ' പ്രസിദ്ധീകരിച്ച യുക്തിവാദിയുടെ സാമൂഹ്യവീക്ഷണം. കുഞ്ഞ് മാത്രമല്ല, വിവാഹവും 'അധികപ്പറ്റാണ്' എന്നാണ് ഗ്രന്ഥകാരന്റെ വീക്ഷണം. താരതമ്യേന 'സൗകര്യപ്രദമായ' വ്യഭിചാരത്തിൽ 'അഭയം' തേടുകയാണ് യുക്തിവാദി ചെയ്യേണ്ടതെന്നും അദ്ദേഹം ഉപദേശിക്കുന്നു. (വ്യഭിചാരം പുരുഷന് മാത്രമാണ് ഏതർതഥത്തിൽ നോക്കിയാലും 'സൌകര്യപ്രദം.' പെണ്ണിന് വിവാഹം മാത്രമാണ് ലൈംഗിക ജീവിതത്തിൽ തണൽ വിരിക്കുന്നത്. പക്ഷേ, ആണിന്റെ സൌകര്യമാണല്ലോ, യുക്തിവാദത്തിന്റെ മുൻഗണകൾ നിക്ഷയിക്കുന്നത്!) അദ്ദേഹം സംസാരിക്കട്ടെ "യുക്തിവാദികളെ സംബന്ധിച്ചിടത്തോളം, വ്യക്തിപരമായ നിസ്സഹായത ഉണ്ടാകുന്നത് സാമൂഹ്യ ജീവിതത്തിലെ ദൈനംദിന അനുഭവങ്ങളിൽ നിന്നാണ്. ജീവിത യാഥാർതഥ്യങ്ങളുമായി ഏറ്റുമുട്ടുമ്പോൾ പലരും പരിക്ഷീണിതരായിത്തീരുന്നു. വിവാഹമെന്ന പ്രശ്നത്തോടടുക്കുമ്പോൾ യുവാക്കളായ യുക്തിവാദികൾക്കനുഭവപ്പെടുന്ന നിസ്സഹായത ഇതിനുദാഹരണമാണ്." (പേജ് 8) -'യുവാക്കളായ' യുക്തിവാദികൾ എന്ന പ്രയോഗം  പ്രത്യേകം പരിഗണനീയമാണ്. യുവതികളായ, സ്ത്രീകളായ  യുക്തിവാദികൾ ഗ്രന്ഥകാരന്റെ വിഷയമല്ല. യുക്തിവാദികൾ പുരുഷന്റെ കാര്യമേ പരിഗണിക്കേണ്ടതുള്ളൂ!- തുടർന്നദ്ദേഹം ഇതിനുള്ള പരിഹാരവും നിർദ്ദേശിക്കുന്നുണ്ട്. "അത്തരമൊരു പ്രതിസന്ധിയിൽ എന്ത് ചെയ്യാൻ കഴിയും? അതിജീവനം തന്നെയാണ് പ്രധാനം. നാശത്തേക്കാൾ എന്ത് കൊണ്ടും നല്ലതതാണ്."(പേജ് 8) എങ്ങനെ അതിജീവിക്കും എന്ന് കൂടി വിശദീകരികുന്നുണ്ട് തുടർപേജുകളിൽ; "ചില വ്യക്തികൾ ചിലത് വർജിച്ചത്കൊണ്ടും പ്രശ്നങ്ങളിൽ നിന്നൊഴിഞ്ഞു മാറിയത് കൊണ്ടും സമൂഹം രക്ഷപ്പെടുകയില്ല. ഒഴിഞ്ഞുമാറൽ അഥവാ നിഷേധം (denial or evasion) ത്യാഗമായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. മൂല്യശോഷണം തടയാനും സദ്‌വൃത്തിയും സദാചാരവും വളർത്താനും അതാവശ്യമാണെന്ന് വാദിക്കുന്നവരുണ്ട്. ഈ വാദമുന്നയിക്കുന്നവർ യുക്തിവാദികളാണെങ്കിൽ പോലും മതപരമാണ്‌ അവരുടെ വീക്ഷണം."(പേജ് 13-14)

വിവാഹത്തോടുള്ള വിരോധം മൂലം 'ആവശ്യപൂർത്തീകരണ'ത്തോട് പുറം തിരിഞ്ഞു നിൽക്കേണ്ടതില്ല യുക്തിവാദി പുരുഷൻ  എന്നാണ് ഗ്രന്ഥകർത്താവ് പറഞ്ഞുകൊണ്ടുവരുന്നത്. മതവിശ്വാസികളെപ്പോലേ വ്യഭിചാരം 'പാടില്ല' എന്നൊന്നും യുക്തിവാദി 'തെറ്റുദ്ധരിക്കരുത്' എന്നാണ് ഉപദേശം. അഥവാ ഏതെങ്കിലും യുക്തിവാദി വ്യഭിചാരത്തിൽ നിന്നും മറ്റും മാറിനിക്കുന്നുവെങ്കിൽ അവനിൽ മതത്തിന്റെ സ്വാധീനം ബാക്കിനിൽക്കുന്നുവെന്നു ഗ്രന്ഥകാരൻ ഉറപ്പിച്ചു പറയുന്നു. അദ്ദേഹം തന്നെ കൂടുതൽ വ്യക്തമാക്കട്ടെ; "വിലക്കുകൾ ഏതു തരത്തിലുള്ളതയാലും മനുഷ്യനെ അപകർഷപ്പെടുത്തുകയോ നിർവീര്യമാക്കപ്പെടുകയോ (Demoralise) ചെയ്യും. മതങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ പലരും അനുസരിക്കാറില്ല. അതുപോലെ യുക്തിവാദികളും വിലക്കുകൾ ഏർപ്പെടുത്തുകയും ജനം അനുസരിക്കാതിരിക്കുന്ന ഒരു പരിസ്ഥിതി സൃഷ്ട്ടിക്കുകയും ചെയ്യേണ്ട ആവശ്യമില്ല വിലക്കുകൾ അടിച്ചേൽപ്പിക്കുന്ന അപകർഷത അവയുടെ ലംഘനത്തിലൂടെ മാത്രമേ ഇല്ലാതാകുകയുള്ളൂ." (പേജ് 15). തുടർന്ന് വിലക്കുകൽക്കെതിരെ വേവലാതിപ്പെടുന്നു. "വിലക്കുകൾ വേണമെന്ന് യുക്തിവാദികൾ നിർബന്ധം പിടിച്ചാൽ ഭാവിയിൽ അതിനെതിരെ യുക്തിവാദികൾ തന്നെ വിപ്ലവം നടത്തേണ്ടി വരും. അങ്ങനെ സംഭവിക്കുന്നുവെങ്കിൽ യുക്തിവാദവും യുക്തിവാദികളും മറ്റെന്തെങ്കിലുമായിത്തീരും." (പേജ് 16). തുടർന്നദ്ദേഹം ഇക്കാര്യം തന്നെ അടിവരയിടുന്നു. "വിലക്കുകൾ ഏർപ്പെടുത്താനുള്ള  പ്രവണത കാണിക്കുന്നത്, യുക്തിവാദികൾ മതസ്വാധീനത്തിൽനിന്ന് പൂർണമായും മുക്തരായിട്ടില്ലെന്ന് മാത്രമാണ്. യുക്തിവാദികൾക്ക് നിഷിദ്ധമായിട്ടൊന്നും തന്നെയില്ല." (പേജ് 18, 19)

വിലക്കുകൾക്കെതിരെ ഇത്രയും ശക്തമായി തൂലികയുന്തി, വ്യഭിചാരമുൾപ്പെടെയുള്ള ഏതുതരം പ്രവർത്തനങ്ങൾക്കും യുക്തിവാദിക്ക് വിലക്കുകളില്ല, സ്വാതന്ത്ര്യമുണ്ട് എന്ന് കണിശമായി വിശദീകരിക്കുന്നുണ്ട് ഗ്രന്ഥത്തിൽ; "സങ്കീർണമായ സാമൂഹ്യപ്രശ്നങ്ങളോട് ഫലപ്രദമായി പ്രതികരിക്കാൻ കഴിയാത്ത യുക്തിവാദികൾ, വിലകുറഞ്ഞ വിലക്കുകൾ ഏർപ്പെടുത്താൻ ശ്രമിക്കുന്നത് വിചിത്രമാണ്. മദ്യപിക്കരുത്, മോഷ്ടിക്കരുത്, വ്യഭിച്ചരിക്കരുത് തുടങ്ങിയ 'അരുതു'കൾ മതപരമായ വിലക്കുകളാണ്. മതപരമായ അത്തരം വിലക്കുകൾ മതാനുയായികളെ ഉദ്ദേശിച്ചുണ്ടാക്കിയിട്ടുള്ളവയാണ്. അരുതുകളുടെ അതിരുലംഘിക്കുന്നവർക്ക് സ്വർഗരാജ്യം നഷ്ടപ്പെടുമെന്ന്  മാത്രമല്ല, നല്ല ശിക്ഷയും ലഭിക്കും. മരണാനന്തര ജീവിതം സുഖകരമാക്കാൻ അത്തരം ചില 'വ്രതങ്ങൾ'  അനുഷ്ടിക്കണമെന്നാണ് മതങ്ങൾ പഠിപ്പിക്കുന്നത്. ഭൌതികജീവിതം മാത്രമേയുള്ളുവെന്ന് കരുതുന്ന യുക്തിവാദികളും അതൊക്കെ അനുസരിക്കണമെന്ന് പറഞ്ഞാൽ അങ്ങനെ ചെയ്യാൻ പലർക്കും കഴിഞ്ഞെന്നു വരില്ല." (പേജ് 14- 15) ചിത്രം വ്യക്തമായിക്കാണും എന്ന് കരുതട്ടെ. വ്യഭിചാരം, മോഷണം, കൊള്ള, ചൂഷണം തുടങ്ങിയ എന്ത് തട്ടിപ്പുകളും പ്രയോഗവൽക്കരിക്കുന്നതിന് യുക്തിവാദിക്ക് ബുദ്ധിമുട്ടുകളൊന്നുമില്ല. ഇതാണ് യുക്തിവാദിയുടെ സാമൂഹ്യവീക്ഷണം. സ്വന്തം കാര്യം നടക്കുക മാത്രമായിരിക്കും അയാളുടെ ലക്‌ഷ്യം. ഭാര്യയെയും മക്കളെയും പോറ്റുക എന്ന കുടുംബ സാമൂഹ്യ ബാധ്യതയിൽ നിന്നോഴിഞ്ഞു മാറി അയാൾ സുഖിയനായി മാറുന്നതിൽ എന്തുണ്ടൽഭുതം.അങ്ങനെ മാറുകയാണ് യുക്തിവാദത്തിന്റെ 'പൂർണത' എന്നാണ് ഗ്രന്ഥകാരൻ പച്ചമലയാളത്തിൽ ഇവിടെ സമർത്ഥിക്കുന്നത്.  വിവാഹത്തിനെതിരിലുള്ള വാദങ്ങൾ അദ്ദേഹം തുടരുന്നതിപ്രകാരമാണ്. "മതത്തിന്റെ പ്രകടനപരതയെ എതിർക്കുന്നത് കൊണ്ട് മതപരമായ ആചാരങ്ങളോട് നിഷേധാത്മകത കാണിക്കണമെന്ന് പൊതുവെ അംഗീകരിച്ചിരിക്കുന്നു.വിവാഹം ഉദാഹരണമായെടുക്കാവുന്നതാണ്. 'വിവാഹം' എതുവിധത്തിലുള്ളതായാലും മതപരമാണ്‌. മതപരമായ സാമൂഹ്യസദാചാരം വളർന്നുവന്നപ്പോഴാണ് സ്ത്രീ-പുരുഷ ബന്ധത്തിന് ഒരുപാധി എന്ന നിലയിൽ വിവാഹ സമ്പ്രദായം ആവിഷ്കരിക്കപ്പെട്ടത്. ആദികാല സമൂഹങ്ങളിൽ 'വിവാഹ'മില്ലയിരുന്നു" (പേജ് 30) മതത്തിന്റെ 'നുഖങ്ങളിൽ'  മാനവരാശിയെ സംരക്ഷിക്കാൻ മതപരമായ ചൂഷണോപാധിയായ വിവാഹമെന്ന ചൂഷണ സംവിധാനത്തെ യുക്തിവാദി (പുരുഷൻ) ഉപേക്ഷിച്ചേ മതിയാകൂ എന്ന സന്ദേശം ഉൾകൊള്ളുക പ്രയോഗവൽക്കരിക്കുക!


ഇനിയും ബാക്കിയുണ്ട്. തുടരും

5 comments:

ഷാജു അത്താണിക്കല്‍ said...

എഴുത്തിന്ന് ഒരു വലിയ സല്യൂട്ട്....

യുക്തികൾക്ക് വാദം വന്നാലും, മതം മതമായി തുടർന്നു കൊണ്ടേ ഇരിക്കും, വിശ്വാസങ്ങളാണ് മനസ്സ്, വിശ്വാസമില്ലെങ്കിൽ പിന്നെ എന്ത് മനുഷ്യൻ, അവൻ മനുഷ്യനല്ല................

anu g prem said...
This comment has been removed by the author.
anu g prem said...

യുക്തിവാദത്തെയും , യുക്തിവാദികളെയും കുറിച്ച് വളരെയധികം തെറ്റിധാരണ പുലർത്തിക്കൊണ്ട് എഴുതിയത് ആണെന്ന് മനസ്സിലായി. അതുകൊണ്ട് തന്നെ ഇത് കൂടെ വായിക്കുന്നത് നന്നായിരിക്കും Click here To read

സുബൈദ said...

@ anu g prem

'യുക്തിവാദത്തെയും യുക്തിവാദികളെയും കുറിച്ചുള്ള തെറ്റുധാരണയിൽ' നിന്നുമുണ്ടായ എഴുത്തല്ലിത്. ആദ്യ പാരഗ്രാഫിൽ തന്നെ അക്കാര്യം വ്യക്തമാണ്. അതൊരുവട്ടം വൃത്തിയായി വായിച്ചിരുന്നെങ്കിൽ താങ്കളിൽ നിന്നും ഇത്രയും തെറ്റുധരിച്ച ഒരു പ്രതികരണമുണ്ടാകുമായിരുന്നില്ല. ആദ്യ പാരയിൽ ഇങ്ങനെ താങ്കൾക്ക് വായിക്കാം

"യുക്തിവാദി സമൂഹത്തിൽ പെണ്ണിന്റെ സ്ഥാനവും നിലയും വിലയും എന്താണെന്ന ഒരു ചിന്തയാണ്, മലയാളി യുക്തിവാദികളുടെ രചനകളെ മുൻനിർത്തി, ഈ കുറുപ്പിലൂടെ ഉദ്ദേശിക്കുന്നത്."

അതെ അവിടെ വ്യക്തമാക്കിയ പോലെ യുക്തിവാദിരചനകളെ മാത്രം വിലയിരുത്തുകയല്ലാതെ എന്റെ സ്വന്തം അഭിപ്രായം രേഖപ്പെടുത്തിയതല്ല ഇക്കുറിപ്പ്. കുറിപ്പിൽ പകർത്തിയ ഓരോ ഉദ്ധരനിയും വ്യക്തമായി ആര്, എന്ന്, എപ്പോൾ, എവിടെ എഴുതി എന്ന വ്യക്തമായ റഫറൻസോടുകൂടി തന്നെയാണ് ചേർത്തിരിക്കുന്നത്. അല്ല ഏന്ന് നിഷേധിക്കാൻ, സമർത്ഥിക്കാൻ താങ്കൾക്കാവുമെങ്കിൽ അങ്ങനെയാവട്ടെ. അല്ലാതെ വെറുതെ ആരോപണങ്ങൾ കൊണ്ട് കാര്യമില്ല.

ഒന്നോ രണ്ടോ ദിവസത്തിനകം ഈ കുറിപ്പിന്റെ അടുത്ത ഭാഗം കൂടി പോസ്റ്റ് ചെയ്യാം എന്ന് കരുതുന്നു. അതിനി ശേഷം 'യുക്തിവാദം' സ്ത്രീ, കുട്ടി, കുടുംബങ്ങളെ എങ്ങനെ കാണുന്നു ശരിധരിച്ചു താങ്കളുടെ യുക്തിവാദത്തെ കുറിച്ചുള്ള തെറ്റുധാരണ തിരുത്തുക. താങ്കളും ഒരമ്മയുടെ പുത്രനല്ലേ പത്തുമാസം ചുമന്നു വേദനസഹിച്ചു പ്രസവിച്ചു കഷ്ടപ്പെട്ട് വളർത്തിയ ആ അമ്മയെ ഓർത്തെങ്കിലും യുക്തിവാദം തിരിച്ചറിയുക.

Unknown said...

my brother

Daivam oru VEKTHIYALLA oru SHAKTHIYANU

Muslims Called -ALLAH

Christian Called - EESHWARAN

Hindu Called- Daivam

Science Called --ENEBRRGY.

Energy can neither created nor destroyed.

but if you bring this energy in to a mechanical device it is called MECHANICAL ENERGY.

if u bring this in to a electrical device it is called Electrical Energy.

light Energy, K.E,P.E .......

Similarly...

If you brings this energy in to u r deep hert (i mean, This energy(Soul in Belief)in to the Mind) it is called Human with Humanitarian.

Religion:

Science is a religion for Scientist
Hinduism is a religion for Hindu
Christianity is a religion for Christian
Islam is a religion for Muslim.