Followers

Sunday, August 30, 2015

ജീവോല്‍പത്തി അത് ഞമ്മക്കറിയില്ല; ന്നാ ജീവന്‍റെ ചരിത്രം മുയുമന്‍ ഇംബക്ക് തിരിം


 




ജീവോല്‍പത്തിയെ കുറിച്ച് ഭൂമിയിലെ ഏറ്റവും 'മഹാ'നായ പരിണാമ പുരോഹിതന്‍ റിച്ചാര്‍ഡ്‌ ഡോകിന്‍സ് 'ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍' എന്ന ഗ്രന്ഥത്തില്‍.

”ഏന്റെ ഏറ്റവും വലിയ ഗ്രന്ഥമായ ദി ആന്‍സെസ്റ്റേഴ്‌സ് ടെയില്‍ (Ancestor’s tale) ജീവന്റെ ചരിത്രം മുഴുവന്‍ വിശദീകരിക്കുന്നുണ്ട്.” പേജ് 21; 

ജീവന്റെ സകല ചരിത്രവും വിശദീകരിച്ചു എന്നവകാശപ്പെടുന്ന ഡോകിന്‍സ് പക്ഷെ അവസാനം പറയുന്നു ”ഒരിക്കല്‍ ആരംഭിച്ചതിനുശേഷം പരിണാമം ഏങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്നതിനെ പറ്റി ഒരുപാട് കാര്യങ്ങള്‍ നാം ഇതിനകം അറിഞ്ഞിട്ടുണ്ട്; ഡാര്‍വിന് അറിയമായിരുന്നതിലും വളരെയേറെ. എന്നാല്‍ ആദ്യമായി തുടക്കമിട്ടതെങ്ങനെ എന്ന കാര്യത്തില്‍ ഡാര്‍വിന് അറിയാമായിരുന്നതിലും കൂടുതലൊന്നും ഇപ്പോഴും നമുക്കറിയില്ല… ഈ ഗ്രഹത്തില്‍ ജൈവപരിണാമത്തിന് തുടക്കമിട്ട സംഭവ ബഹുലമായ ആ ചരിത്രമുഹൂര്‍ത്തങ്ങളെക്കുറിച്ചുള്ള കൃത്യമായ തെളിവുകളൊന്നും നമ്മുടെ പക്കലില്ല.” പേജ് 499 ഇനിയും തുടരുന്നു ജീവന്‍ പോയിട്ട് പരിണാമത്തിന്റെ തുടക്കം പോലും മൂപ്പര്‍ക്ക് ഒരു പുടിയും ഇല്ല പോലും!!! 

”സ്വയംഭൂവായ ജൈവോല്‍പത്തി എന്നത് തീര്‍ത്തും അപൂര്‍വ്വമായ ഒരു സംഭവമാണെന്ന് സ്പഷ്ടമാണ്. പക്ഷേ അതൊരിക്കല്‍ സംഭവിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തിലുള്ള സ്വയംഭൂവായ ജീവോല്‍പത്തി പ്രകൃതിദത്തമായ ഒന്നായിട്ടാണോ അതോ അതിഭൗതികമായ ഒരു പ്രതിഭാസമായിട്ടാണോ നിങ്ങള്‍ പരിഗണിച്ചിരുന്നത് എന്നുള്ളത് അവിടെ പ്രശ്‌നമാകുന്നില്ല. ജീവോല്‍പ്പത്തി എത്ര അപൂര്‍വമായ ഒരു സംഭവമാണെന്ന് വളരെ താല്‍പര്യജനകമായ വിഷയമാണ്.” പേജ് 501

ജീവന്റെ ചരിത്രം പരിപൂര്‍ണമായി വിശദീകരിച്ചു എന്നവകാശപ്പെടുന്ന ഡോകിന്‍സ് അവസാനം ജീവന്‍ ദൈവികമെന്ന സത്യം വരികക്കിടയില്‍ അംഗീകരിക്കുന്നു.!!
 

Wednesday, August 26, 2015

ശരീരാവയവങ്ങള്‍ തെളിയിക്കുന്നതെന്ത്?

 http://samvadam.nicheoftruth.info/?p=1289

അലി ചെമ്മാട്

 
റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യ വിസ്മയം   പരിണാമത്തിന്റെ തെളിവുകള്‍ എന്ന പുസ്തകം വിലയിരുത്തപ്പെടുന്നു  ഭാഗം 17
 
ഡോക്കിന്‍സിന്റെ ഗ്രന്ഥത്തിന്റെ ‘ചരിത്രം നമ്മുടെ ശരീരമാസകലം എഴുതപ്പെട്ടിരിക്കുന്നു’ എന്ന 11-ാം അധ്യായം കാര്യമായി നടത്തിയിട്ടുള്ളത് പരിണാമവിശ്വാസികളുടെ എന്നത്തെയും പ്രശ്‌നമായ ഇന്റലിജന്റ് ഡിസൈന്‍ എന്ന പ്രശ്‌നത്തില്‍നിന്നും രക്ഷപെടാനുള്ള വ്യാഖ്യാനക്കസര്‍ത്തുകളാണ്. ജീവികളുടെ ശരീരത്തില്‍ നിരവധി അനാവശ്യഭാഗങ്ങളും  അതുപോലെ ശരീരഘടനയോട് യോജിക്കാത്ത അവയവുങ്ങളും ആന്തരികാവയവങ്ങളും അദ്ദേഹം ലിസ്റ്റ് ചെയ്തിരിക്കുന്നു.  ഒരു സൂപ്പര്‍ ഡിസൈനറാണ് ജീവികളെ സൃഷ്ടിച്ചതെങ്കില്‍ അവയെല്ലാം എന്തുകൊണ്ട് പരിഹരിക്കപ്പെട്ടില്ല എന്ന് ചോദിച്ച് അതിനുകാരണം ഒരു ജീവി അതിന്റെ പരിണാമദിശകളില്‍ പൂര്‍വ്വജീവികളുടെ അവയവുങ്ങളുടെ ബാക്കിപത്രം പേറുന്നതാണ് എന്നാണ് കണ്ടുപിടുത്തം. മനുഷ്യരിലെ രോമാഞ്ചം അവന്റെ മുതുമുത്തച്ഛന്‍ ആയിരിക്കാന്‍ സാധ്യതയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കുരങ്ങിന്റെ ശരീരഘടനയിലെ തിരുശേഷിപ്പുകളാണെന്ന രീതിയില്‍ പോകുന്നു വ്യാഖ്യാനഫാക്ടറിയിലെ ഉല്‍പന്നങ്ങള്‍!
നമുക്ക് ഡോക്കിന്‍സിനെ വായിക്കാം. ”തണുക്കുമ്പോള്‍ അല്ലെങ്കില്‍ വല്ലാതെ പേടിച്ചിരിക്കുമ്പോള്‍ അതല്ലെങ്കില്‍ ഷേക്‌സ്പിയറുടെ സമാനതകളില്ലാത്ത ഡോണറ്റുകളാല്‍ വേട്ടയാടപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് രോമഹര്‍ഷമുണ്ടാകും. എന്തുകൊണ്ട്? നിങ്ങളുടെ മുന്‍ഗാമികള്‍ ശരീരമാസകലം രോമമുള്ള ജീവികളായിരുന്നു. ശരീരത്തിലെ തെര്‍മോസ്റ്റാറ്റ്‌സുകളുടെ (Thermostats) സംവേദനത്തിന്റെ അടിസ്ഥാനത്തില്‍ രോമം എഴുന്നേറ്റു നില്‍ക്കുകയോ താഴ്ന്നു നില്‍ക്കുകയോ ചെയ്യുമായിരുന്നു. കടുത്ത തണുപ്പാകുമ്പോള്‍ ഉയര്‍ന്ന തൊലിക്കുള്ളില്‍ വായു പാളി വീര്‍പ്പിച്ചു നിര്‍ത്തുന്നു. നല്ല ചൂടുള്ള സമയത്ത് ഈ കുപ്പായം ചുരുങ്ങി നിരപ്പാക്കപ്പെടുന്നു. ശരീരത്തില്‍നിന്ന് ചൂട് കുറേക്കൂടി എളുപ്പത്തില്‍ പുറന്തള്ളിയാണ് ഇങ്ങനെ സംഭവിക്കുന്നത്. പരിണാമത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളില്‍ രോമം എഴുന്നേറ്റുനില്‍ക്കുന്ന സ്വഭാവം ചില സാമൂഹികമായ ആശയവിനിമയത്തിനായി തട്ടിയെടുക്കപ്പെട്ടു. ആയത് വികാരപ്രകടനത്തിനായി.(345)
ഇക്കാര്യത്തില്‍ ഡാര്‍വിന്റെ കൃതിയും ഉദ്ധരിക്കുന്നുണ്ട് ഡോക്കിന്‍സ്. ഇക്കാര്യം ആദ്യം അംഗീകരിച്ചയാളായിരുന്നു ചാള്‍സ് ഡാര്‍വിന്‍. The Expression of the Emotions എന്നുപേരിട്ടിരിക്കുന്ന തന്റെ പുസ്തകത്തില്‍ അദ്ദേഹമിത് പ്രതിപാദിക്കുന്നുണ്ട്. ആ പുസ്തകത്തില്‍ നിന്നും:
”സുവോളജക്കല്‍ ഗാര്‍ഡനിലെ കീപ്പറായിരുന്ന മി. ഡട്ടണ്‍ ചിമ്പാന്‍സിയെയും ഒറാങ്ങ് ഒട്ടാങ്ങിനെയും നിരീക്ഷിക്കുമായിരുന്നു. ഒരു ചുഴലിക്കാറ്റ് വന്നാല്‍ അല്ലെങ്കില്‍ പ്രകോപിപ്പിക്കപ്പെട്ടാല്‍ അവയുടെ ശരീരത്തിലെ രോമങ്ങളെല്ലാം പെട്ടന്ന് എഴുന്നേറ്റ് നില്‍ക്കുമെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. ഒരു കറുത്ത കല്‍ക്കരി കോരുന്ന ചമ്മട്ടി കണ്ടമാത്രയില്‍ ഒരു ചിമ്പാന്‍സി ഭയപ്പെടുകയും അതിന്റെ രോമങ്ങള്‍ പെട്ടന്ന് എഴുന്നേറ്റ് നില്‍ക്കുകയും ചെയ്യുന്നത് ഞാന്‍ നേരിട്ടുകണ്ടിട്ടുണ്ട്…. ഏതാണ്ട് രോമരഹിത ആള്‍ക്കുരങ്ങുകളായ മനുഷ്യരിലും ബാഹ്യചര്‍മത്തില്‍ സ്ഥിതിചെയ്യുന്ന  (അല്ലെങ്കില്‍ സ്ഥിതി ചെയ്യുന്നുണ്ടെന്ന് പറയാവുന്നത്ര വളരെക്കുറിച്ച്) രോമങ്ങള്‍ എഴുന്നേറ്റുനില്‍ക്കും. അതിനെയാണ് നാം രോമഹര്‍ഷം എന്നൊക്കെ വിളിക്കുന്നത്. നമ്മില്‍ രോമം എഴുന്നേറ്റുനില്‍ക്കുന്നത് ശരിക്കും ഒരു ലുപ്തശേഷിയാണ്. മണ്ണടിഞ്ഞ പ്രാചീന മുന്‍ഗാമികളില്‍ ഉപയോഗപ്രദമായ ഒരു ധര്‍മം നിര്‍വഹിച്ചുപോന്ന ഒരു ശേഷിയുടെ പ്രവര്‍ത്തനരഹിത അവശിഷ്ടരൂപം എന്നുവേണമെങ്കില്‍ പറയാം.”(346)
പരിണാമത്തിനുതെളിവായി ഡോക്കിന്‍സ് അവതരിപ്പിച്ച മനുഷ്യരോമാഞ്ചവും കുരങ്ങന്‍മാരുടെ രോമമെഴുന്നേറ്റു നില്‍ക്കലും സത്യത്തില്‍ പരിണാമത്തെ ചോദ്യം ചെയ്യുന്നത് തിരിച്ചറിയാനുളള വകതിരിവ് അദ്ദേഹത്തിനില്ലാതെ പോയത് അദ്ദേഹത്തിന്റെ സ്വാഭാവിക പരിണാമം! അന്തരീക്ഷോഷ്മാവിലെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് ശരീരത്തിലെ ചൂടും തണുപ്പും ഭംഗിയായി നിയന്ത്രിക്കുന്ന ഒരു ഓട്ടോമാറ്റിക് H.V.A.C (Heating Ventilating Air Conditioning) പ്ലാന്റ് പോലെ പ്രവര്‍ത്തിക്കുന്ന രോമമെന്ന മഹാത്ഭുതം ആള്‍ക്കുരങ്ങില്‍ നിന്നും മനുഷ്യനിലേക്കുള്ള പരിണാമത്തില്‍ എങ്ങനെ നഷ്ടപ്പെട്ടു? ഈ അധ്യായത്തില്‍ ലുപ്താവയവങ്ങളെക്കുറിച്ച് ഒരുപാട് വാചാലനാകുന്നുണ്ട് ഡോക്കിന്‍സ്. പരിണാമം പുരോഗതിയിലേക്കാണ് നയിക്കുന്നതെങ്കില്‍ മനുഷ്യരില്‍ രോമമെന്ന H.V.A.C സംവിധാനം നഷ്ടപ്പെടാനിടയായ സാഹചര്യം എന്താണ് ? പ്രത്യേകിച്ച് ഭൂമിയിലെ ശൈത്യമേഖലകളായ യൂറോപ്പിലും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും ജീവിക്കുന്ന കക്കോഷ്യന്‍ (Caccosian) മനുഷ്യവര്‍ഗത്തില്‍ നിര്‍ബന്ധമായും ശരീരരോമം നിലനില്‍ക്കേണ്ടതായിരുന്നു. എന്നാല്‍ അവര്‍ക്ക് നീഗ്രോയിഡുകളെ (Negroid) അപേക്ഷിക്ക് രോമവളര്‍ച്ച വളരെ പരിമിതമാണ്. ഇതിനൊരു വ്യാഖ്യാനം പരിണാമവ്യഖ്യാതാക്കളില്‍ നിന്ന് പ്രതീക്ഷിക്കാം !
അടുത്തതായി അദ്ദേഹം ചര്‍ച്ചെക്കുടത്തിട്ടുള്ളത് തിമിംഗലം, ഡോള്‍ഫിന്‍ തുടങ്ങിയ ‘കര’ജീവികളെയാണ്. ”കഴിഞ്ഞ അധ്യായത്തില്‍ കണ്ടതുപോലെ വളരെ സാമ്യമുള്ള ഡൊരാഡോയെ (Dorado)പ്പോലുള്ള ഒരു മത്സ്യവുമായി താരതമ്യപ്പെടുത്തിയതോടെ ഡോള്‍ഫിന്റെ ഊഷരമായ കരജീവിതചരിത്രത്തിന്റെ ചുരുളഴിക്കാനായി നിങ്ങള്‍ക്ക് അധികം ആഴത്തില്‍ ഖനനം ചെയ്യേണ്ടി വന്നില്ല. മത്സ്യത്തിന്റേതുപോലെ മെനഞ്ഞെടുക്കപ്പെട്ട സമ്മിതിയുള്ള ശരീരാകൃതി, ഇപ്പോഴത്തെ പൂര്‍ണമായ ജലവാസം, കരയില്‍ പിടിച്ചിട്ടാല്‍ പെട്ടെന്ന് മരിച്ചുപോകും എന്നിങ്ങനെയുള്ള വസ്തുതകള്‍ ഒഴിവാക്കിയാല്‍ ഡോള്‍ഫിന്റെ അലകിലും പിടിയിലും കരസ്തനത്തിന്റെ മായാമുദ്രകള്‍ നിലനില്‍ക്കുകയാണെന്ന് കാണാം. എന്നാല്‍ ഡോള്‍ഫിനോട് ആകാരത്തില്‍ സമാനതയുള്ള ഡൊരാഡോയുടെ സ്ഥിതിയതല്ല.”(347) ഡോള്‍ഫിന്‍ കരജീവിയായിരുന്നുവെന്നും അത് കരയില്‍നിന്ന് കടലിലേക്ക് ചാടിയിറങ്ങിയതാണെന്നും സൂചിപ്പിക്കുകയാണിവിടെ.
തുടര്‍ന്നുമദ്ദേഹം എഴുതുന്നു. ”എണ്ണമറ്റ വഴികളില്‍ ഡോള്‍ഫിനും തിമിംഗലവും അവയുടെ പരിണാമത്തിന്റെ പ്രാചീനചരിത്രം അകത്തും പുറത്തും അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. നമുക്കറിയാം, തിമിംഗലത്തിന് പിന്‍കാലുകളില്ല. (Hindlegs). പക്ഷേ, ആ ഭാഗത്ത് ഉള്ളിലേക്ക് മൂടപ്പെട്ട രീതിയില്‍ ചെറിയ അസ്ഥികളുണ്ട്. അത് പണ്ട് കരയില്‍ നടന്നിരുന്ന അവയുടെ മുന്‍ഗാമികളുടെ വസ്ഥിവലയത്തിന്റെയും (Pervicgirdile) പിന്‍കാലുകളുടെയും അവശിഷ്ടങ്ങളാണ്.(348)
 നാല്‍പത്തിയഞ്ച് മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിപ്പോപൊട്ടാമസിന്റെ പൗത്രന്‍ ആംബലോസെറ്റസ് (Ambalocetus) പാകിസ്ഥാനില്‍വെച്ച് കടലില്‍ചാടി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും അതിന്റെ ശരീരഘടനയില്‍ പരിണാമം സംഭവിച്ച് ഇരുപത് മില്യണ്‍ വര്‍ഷങ്ങളിലൂടെ കുറേയേറെ ജീവികളായി കൃത്യം ഇരുപത്തിയഞ്ച് മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പൂര്‍ണതിമിംഗലവും ഡോള്‍ഫിനുകളുമായത് ഡോക്കിന്‍സിന്റെ പുസ്തകത്തിന്റെ ആറാം അധ്യായത്തില്‍ കഥാകഥനം നടത്തുന്നുണ്ട്. അക്കാര്യം നാം വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഡോക്കിന്‍സ്, ഡൊണാള്‍ഡ്, പ്രോതറോ, ജെറി കോയന്‍ തുടങ്ങിയ പ്രബലരായ പരിണാമ വ്യഖ്യാതാക്കള്‍ ജലതിമിംഗലത്തിനും ഡോള്‍ഫിനും വയസ്സ് കുറച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും സ്വീഡിഷ് പാലിയന്റോളജിസ്റ്റായ തോമസ് മൂര്‍ (Thomas More) അന്റാര്‍ട്ടിക്കയില്‍ നിന്ന് നാല്‍പ്പത്തിയൊമ്പത് മില്യണ്‍ വര്‍ഷം പഴക്കമുള്ള പൂര്‍ണ ജലതിമിംഗലത്തിന്റെ ഫോസില്‍ കണ്ടെത്തിയതോടെ ഈ വ്യാഖ്യാന കസര്‍ത്തുകളെല്ലാം പൊളിഞ്ഞുപാളീസായി.(349) മാത്രമല്ല, ഈ ഒരൊറ്റ ഫോസിലിന്റെ ലഭ്യതയിലൂടെ ഡോക്കിന്‍സിന്റെ ഭാഷ കടമെടുത്തു പറഞ്ഞാല്‍ പരിണാമത്തിന്റെ വെടി തീര്‍ന്നു.(350)
തുടര്‍ന്ന് ഡോക്കിന്‍സ്, പരിണാമദേവന്‍ ഡാര്‍വിന്‍ ഉന്നയിച്ച, എന്നും പരിണാമവിശ്വാസികളെ പ്രതിരോധത്തിലാക്കിയ കണ്ണെന്ന പ്രശ്‌നത്തിന് ഉത്തരം പറയുവാനുള്ള ശ്രമം നടത്തുന്നുണ്ട്. ഡാര്‍വിന്‍ തന്റെ ‘ജീവജാതികളുടെ ഉല്‍പത്തി’യില്‍ ഇങ്ങനെ എഴുതി. ”പ്രകാശത്തിന്റെ തോത്, വ്യത്യസ്ത ദൂരങ്ങളിലെ ബിംബങ്ങളെ കേന്ദ്രീകരിക്കല്‍ എന്നിങ്ങനെ ധാരാളം സാങ്കേതികത്തികവാര്‍ന്ന ധര്‍മങ്ങളാല്‍ അനുകരിക്കാന്‍ അസാദ്ധ്യമാകുംവിധം സങ്കീര്‍ണമാണ് കണ്ണിന്റെ ഘടനയും ധര്‍മവും. കണ്ണിന്റെ പൂര്‍ണതയാര്‍ന്ന ഈ പ്രക്രിയകളെല്ലാം പ്രകൃതിയുടെ സ്വായത്തമായ തെരഞ്ഞെടുപ്പിലൂടെ സംഭവിച്ചതാണെന്ന് ആരൊക്കെ പറഞ്ഞാലും എനിക്ക് അംഗീകരിക്കാനാവില്ല.”(351) തുടര്‍ന്നുളള ഏതാനും പേജുകള്‍ ഡാര്‍വിന്റെ ഈ പ്രസ്താവനക്ക് മറുപടി പറയുവാനുള്ള ശ്രമത്തിലാണ് ഡോക്കിന്‍സ്. കൂട്ടത്തില്‍ വ്യത്യസ്ത ജീവികളിലെ പല അനാട്ടമിക്കല്‍ പ്രശ്‌നങ്ങളും ചര്‍ച്ചയില്‍ വരുന്നുണ്ട്. മനുഷ്യരിലെയും കുരങ്ങുകളിലെയും രോമത്തെക്കുറിച്ച ചര്‍ച്ചയെപ്പോലെ പക്ഷികളിലെയും പ്രാണികളിലെയും ചിറകുകളെയുംകുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. ചില പക്ഷികള്‍ക്ക് ചിറക് നഷ്ടപ്പെട്ട് അവയുടെ ശേഷിപ്പുകള്‍ (ലുപ്താവയവങ്ങള്‍) നില്‍ക്കുന്നുവെന്നും എന്നാല്‍ മറ്റുചിലവയ്ക്ക് പരിണാമം അവ ഔദാര്യപൂര്‍വം നല്‍കി എന്നുമെല്ലാമുള്ള നട്ടാല്‍ മുളക്കാത്ത വ്യാഖ്യാന കസര്‍ത്തുകള്‍.
കണ്ണിനെക്കുറിച്ച ചര്‍ച്ചയില്‍ കാര്യമായി ഇന്ന് നിലവിലുള്ള മനുഷ്യന്റേതടക്കമുള്ള നേത്രം സാങ്കേതികപ്രശ്‌നങ്ങളാല്‍ സുഗമമായി പ്രവര്‍ത്തിക്കുന്നില്ല എന്ന രീതിയിലാണ് വാചകോത്സവം നടത്തുന്നത്. ഡോക്കിന്‍സിന്റെ ജല്‍പനങ്ങള്‍ പരിശോധിക്കുന്നതിന് മുമ്പ് കണ്ണെന്ന മഹാത്ഭുതത്തെ സംക്ഷിപ്തമായി പരിചയപ്പെടാം.
നമ്മുടെ സെന്‍സിംഗ് അവയവങ്ങളിലെ അതിപ്രധാന ഘടകമാണ് കണ്ണ്. നാം പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് നേടുന്ന അറിവുകളുടെ സിംഹഭാഗവും കാഴ്ചയിലൂടെയാണ് ലഭിക്കുന്നത്. കണ്ണ് ശരീരത്തിലെ ഉയര്‍ന്ന പ്രതലത്തില്‍ വളരെ സുരക്ഷിതമായ രീതിയിലാണ് സംവിധാനിച്ചിട്ടുള്ളത്. കണ്ണിനെ സംരക്ഷിക്കാനുള്ള സംവിധാനം വളരെ കാര്യക്ഷമമാണ്. കണ്‍പോളകള്‍, പോളകളുടെ വക്കുകളിലുള്ള രോമങ്ങള്‍ എന്നിവ കണ്ണിനെ ഒരു കോട്ടമതില്‍പോലെ സംരക്ഷിക്കുന്നു. പൊടിപടലങ്ങള്‍, ചെറുപ്രാണികള്‍, കണ്ണ് താങ്ങാന്‍ പറ്റാത്ത രീതിയിലുള്ള തീക്ഷ്ണപ്രകാശം തുടങ്ങിയവകളില്‍ നിന്ന് കണ്ണിനെ നാം അറിയാതെ തന്നെ സംരക്ഷിക്കുന്നു. കണ്ണുകള്‍ ആര്‍ദ്രമായി നിലനിര്‍ത്താനാവശ്യമായി ഉല്‍പാദിപ്പിക്കപ്പെടുന്ന കണ്ണുനീര്‍ നിരന്തരം നേത്രോപരിതലത്തില്‍ എത്തിക്കുവാന്‍ കണ്‍പോളകള്‍ ഇടവേളകളില്‍ അടഞ്ഞുതുറന്നു കൊണ്ടേയിരിക്കുന്നു. സാധാരണ അന്തരീക്ഷത്തിലുള്ള, കണ്ണില്‍ കടന്നുകൂടാനിടയുള്ള ജീവ, രോഗാണുക്കളെ നശിപ്പിക്കാന്‍മാത്രം വേണ്ട എന്‍സൈമുകള്‍ ഉള്‍ക്കൊള്ളുന്ന കണ്ണുനീര്‍ ഉല്‍പാദിപ്പിക്കുന്നത് മുകള്‍ കണ്‍പോളകള്‍ക്കടയില്‍ നിലകൊള്ളുന്ന കണ്ണുനീര്‍ ഗ്രന്ഥിയാണ്. ഈ ഗ്രന്ഥി നമ്മുടെ വികാരപ്രകടനത്തിന്റെ ഭാഗമായി കണ്ണുനീര്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. സാധാരണനിലക്ക് മുക്കാല്‍ ഗ്രാമോളം കണ്ണുനീര്‍ ഉല്‍പാദിപ്പിക്കുന്നുണ്ട് കണ്ണുനീര്‍ ഗ്രന്ഥി.
നേത്രഘടനg 23
വെളുത്ത പ്രതലത്തില്‍ കറുത്ത വട്ടമായിട്ടാണല്ലോ കണ്ണ് നമുക്ക് പ്രത്യക്ഷീഭവിക്കുന്നത്. കറുത്ത വൃത്തമായിക്കാണുന്ന ഭാഗമാണ് കോര്‍ണിയ. കോര്‍ണിയക്ക് നടുവില്‍ കറുകറുത്ത ചെറിയ വൃത്തമാണ് കൃഷ്ണമണി (Pupil). പ്രകാശതീവ്രതയനുസരിച്ച് സുഗമമായ കാഴ്ച ലഭിക്കാന്‍ കണ്ണിലേക്ക് കടക്കേണ്ട പ്രകാശത്തെ നിയന്ത്രിക്കുന്നത് കൃഷ്ണമണിയാണ്. പ്രകാശം കൂടുതലുള്ള വസ്തു നോക്കുമ്പോള്‍ സങ്കോചിക്കുകയും കുറവുള്ളത് നോക്കുമ്പോള്‍ വികസിക്കുകയും ചെയ്തുകൊണ്ടാണ് കൃഷ്ണമണി ഈ ധര്‍മം നിര്‍വ്വഹിക്കുന്നത്.
മൂന്ന് പാളികള്‍ക്കൊണ്ടാണ് നേത്രഗോളം നിര്‍മിക്കപ്പെട്ടിരിക്കുന്നത്. മുന്‍വശത്ത് കോര്‍ണിയ(Cornea)യും തുടര്‍ച്ചയായ വെള്ള(Sclera)യും. രക്തവാഹികളൊന്നുമില്ലാത്ത കോര്‍ണിയ പൂര്‍ണമായും സുതാര്യമാണ്. കോര്‍ണിയ ഒഴികെ നേത്രത്തെ മുഴുവനായും പൊതിഞ്ഞിരിക്കുന്ന, രക്തവാഹിനികളാല്‍ സമൃദ്ധമായ വെള്ള അതാര്യവും. നേത്രത്തിന്റെ ദൃശ്യപാളിയാണ് യൂവിയ (Uvea). രക്തവാഹിനികളാല്‍ സമ്പുഷ്ടമായ യൂവിയ മുന്‍ഭാഗത്തെത്തുമ്പോള്‍ സിലയറിബോഡി (Ciliary body), ഐറിസ് (Iris) എന്നീ രണ്ട് വിഭിന്ന ഭാഗമായി തീരുന്നു. സിലയറിബോഡിയില്‍ നിരവധി ഹൃസ്വപേശികളുണ്ട്. ഇത്ര പേശികളും ലെന്‍സും സ്റ്റാച്ചുകളാല്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ലെന്‍സിന്റെ രൂപമാറ്റവും പ്രകാശത്തിന്റെ ഫോക്കസീകരണവും നടക്കുന്നത് ഈ പേശികളുടെ ചലനം മൂലമാണ്. സിലയറിബോഡികളുടെ തുടര്‍ച്ചയാണ് ഐറിസ്. ഇതിന് മധ്യത്തിലുള്ള ദ്വാരമാണ് കൃഷ്ണമണി. ഐറിസില്‍ രക്തവാഹിനികളും പേശികളുമുണ്ട്. ആ പേശികളാണ് കൃഷ്ണമണിയുടെ സങ്കോചവികാസങ്ങള്‍ നിയന്ത്രിക്കുന്നത്. നേത്രനിറം നിര്‍ണയിക്കുന്നത് ഐറിസ്സിലടങ്ങിയ മലാനിലെന്ന വര്‍ണ്ണകമാണ്.
നേത്രഗോളത്തിലെ ആന്തരികപാളിയാണ് റെറ്റിന (Retina). പത്തുവരി കോശങ്ങളാണിതില്‍. പതിമൂന്ന് കോടിയോളം വരുന്ന റോഡ് കോശങ്ങളും (Rod Cells) ഒരു കോടിയോളം വരുന്ന കോണ്‍ കോശങ്ങളുമാണിതില്‍ (Con Cells) പ്രധാനം. കറുപ്പുവെളുപ്പ് (Black & White)കാഴ്ച നല്‍കുന്നത് റോഡ് കോശങ്ങളും വര്‍ണമനോഹര (Colour vision) കാഴ്ച നല്‍കുന്നത് കോണ്‍ കോശങ്ങളുമാണ്.
കോര്‍ണിയ, ലെന്‍സ്, ഇവക്കിടയിലുള്ള പയോരസം (Aqueous Humour), ലെന്‍സിന്റെയും റെറ്റിനയുടെയും ഇടക്ക് സ്ഥടികദ്രവ്യം (Vitreous Body) എന്നിവയാണുള്ളത്. G 3ഇവയിലൂടെയെല്ലാം കടന്ന് റെറ്റിനയില്‍ പതിക്കുന്ന പ്രകാശത്തിന് അപവര്‍ത്തനമുണ്ടാകും. ഈ അപവര്‍ത്തനമാണ് ഫോക്കസീകരണത്തിന് നിമിത്തമാകുന്നത് എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.
സ്ഫടികസുതാര്യമായ ഒരുത്തമ ലെന്‍സാണ് കണ്ണിലുള്ളത്. ഐറിസിന്റെ തൊട്ടുപിന്നിലായുള്ള ലെന്‍സ് ശക്തമായ ഇലാസ്തികതയുള്ള പോളയാല്‍ പൊതിയപ്പെട്ടിരിക്കുന്നു. ലെന്‍സിനുചുറ്റുമുള്ള സിലയറിബോഡിയിലെ പേശീതന്തുക്കളുമായി സ്റ്റാച്ചുക്കളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന ലെന്‍സ് ഈ പേശികളുടെ സങ്കോചവികാസങ്ങളാല്‍ കാണുന്ന വസ്തുവിന്റെ ദൂരത്തിനനുസാരമായി രൂപം മാറിക്കൊണ്ടിരിക്കുന്നു. നാം ഉണര്‍ന്നിരിക്കുന്ന മുഴുവന്‍ സമയവും ഈ പ്രവര്‍ത്തനം നിരന്തരം നടന്നുകൊണ്ടേയിരിക്കുന്നു.
കാഴ്ച
ഒരു വസ്തു നാം കാണുന്നതെങ്ങനെ? അതില്‍ നിന്നുള്ള പ്രകാശകിരണങ്ങള്‍ കോര്‍ണിയയിലൂടെ കടന്ന് ലെന്‍സിലെത്തിച്ചേരുന്നു. ഇത് റെറ്റിനയില്‍ ഫോക്കസീകൃതമാവണം. വസ്തു അകലെയാണെങ്കില്‍ കിരണങ്ങള്‍ ലെന്‍സിലൂടെ നേരെ റെറ്റിനയില്‍ എത്തി ഫോക്കസീകരിക്കും. എന്നാല്‍ അടുത്തുള്ള വസ്തുവില്‍ നിന്നുള്ള വെളിച്ചം റെറ്റിനയില്‍ ഫോക്കസീകൃതമാവകണമെങ്കില്‍ ആ വെളിച്ചം വക്രീകരിക്കപ്പെടുന്നു. അവിടെ ലെന്‍സും അനുബന്ധ നാഡികളും സഹായത്തിനെത്തുന്നു. വസ്തുവിന്റെ അകലത്തിനനുസരിച്ച് ലെന്‍സ് ഗോളാകൃതി പ്രാപിച്ച് അതിന്റെ ഫോകസ് ദൂരം (Focus Length) ക്രമീകരിക്കുന്നു. ഇതിനാണ് സമജ്ജനം (Accomadation) എന്നുപറയുന്നത്. സമജ്ജനം നടക്കാന്‍ വസ്തുവിന്റെ ദൂരത്തിനനുസരിച്ച് മസ്തിഷ്‌കത്തിന്റെ നിര്‍ദ്ദേശാനുസരണം സിലിയറി പേശികള്‍ സങ്കോചവികാസങ്ങള്‍ പ്രാപിക്കുന്നു. ഈ സങ്കോചവികാസങ്ങളിലൂടെ ലെന്‍സിന് സമജ്ജനമുണ്ടാവുകയും കാണേണ്ട വസ്തുവില്‍ നിന്നുള്ള രശ്മികള്‍ റെറ്റിനയില്‍ പതിയുകയും ചെയ്യുന്നു.
റെറ്റിനയില്‍ പതിക്കുന്ന പ്രകാശം റോഡ് കോശങ്ങളോട് ബന്ധപ്പെട്ട റോപ്‌സിന്‍ (Rhopsin) എന്ന അതിനെ വിവര്‍ണമാകുന്ന ഒരു രാസപ്രവര്‍ത്തനം സൃഷ്ടിക്കുകയും ഈ മാറ്റം അതിനോടനുബന്ധിച്ച്  നാഡിയില്‍ നേരിയ വൈദ്യുത സ്പന്ദനം (ഒരു വോള്‍ട്ടിന്റെ ലക്ഷത്തിലൊരംശം) ഉണ്ടാക്കുകയും ചെയ്യുന്നു. ഈ സിഗ്നല്‍ തലച്ചോറിലെത്തുമ്പോഴാണ് നാം കാഴ്ച അനുഭവിക്കുന്നത്. മങ്ങിയ വെളിച്ചത്തില്‍ കാണുന്നതിനുള്ളതാണ് റോഡ് കോശങ്ങള്‍. അവയില്‍ നിന്നുള്ള നാഡീസ്പന്ദനങ്ങള്‍ പതുക്കെയാണ് മസ്തിഷ്‌കത്തിലേക്കെത്തുന്നത്. അതുകൊണ്ടാണ് കാണുന്നതെന്താണെന്ന് വ്യക്തമാവാന്‍ സമയമെടുക്കുന്നത്. വ്യക്തമായ വെളിച്ചത്തില്‍, സുക്ഷ്മതയോടെ വര്‍ണങ്ങള്‍ കാണാന്‍ സഹായിക്കുന്നത് കോണ്‍ കോശങ്ങളാണ്. ഈ കോശങ്ങള്‍ വര്‍ണങ്ങളോട് പ്രതികരിക്കുന്നുണ്ട്. വര്‍ണങ്ങളെ ഒറ്റക്കോ സമമ്മിശ്രമായോ ദര്‍ശിക്കാന്‍ സഹായകമായ വൈദ്യുതതരംഗങ്ങള്‍ സൃഷ്ടിക്കുകയും നാടികള്‍ അവ തലച്ചോറിലെത്തിച്ച് നമുക്ക് കാഴ്ച അനുഭവിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ കണ്ണിന്റെ റസൊല്യൂഷന്‍ ഡിജിറ്റല്‍ ക്യാമറയുമായി താരതമ്യം ചെയ്താല്‍ 576 മെഗാ പിക്‌സല്‍ ക്യാമറക്ക് തുല്യമാണ്.(352)മനുഷ്യനേത്രം ജന്മം മുതല്‍ മരണംവരെ വിശ്രമരഹിതമായി സദാ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. അതിനെയും മനുഷ്യനിര്‍മിത ക്യാമറയെയും താരതമ്യം ചെയ്യുക എന്നതുപോലും അപഹാസ്യമാണ്.
കണ്ണിനെക്കുറിച്ച് സംക്ഷിപ്തമായി മനസ്സിലാക്കി. ഇനി നമുക്ക് ഡോക്കിന്‍സിയിന്‍ ഫലിതങ്ങളിലേക്ക് തിരിക്കാം ! മനുഷ്യനേത്രത്തിന്റെ ”ന്യൂനത”കളെക്കുറിച്ച് ഹെര്‍മന്‍ വാന്‍ഹെം ഹോട്ട്‌സിനെ കുട്ടുപിടിച്ചു പറയുന്നു. ”19-ാം നൂറ്റാണ്ടിലെ മഹാനായ ജര്‍മന്‍ ശാസ്ത്രജ്ഞനായിരുന്ന ഹെര്‍മാന്‍ വാം ഹെംഹോട്ട്‌സ് (Hermann Vom Helmhots) (ഒരു ഭൗതിക ശാസ്ത്രജ്ഞന്‍ എന്നുവിളിക്കാമെങ്കിലും ജീവശാസ്ത്രം, മനശാസ്ത്രം എന്നീ രംഗങ്ങളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ നിസ്തുലമാണ്) മനുഷ്യനേത്രത്തെപ്പറ്റി ഇപ്രകാരം പറയുന്നു. ഒരു കണ്ണട വിദഗ്ധന്‍ ഇത്രയും ന്യൂനതകളുള്ള ഒരു ഉപകരണം എനിക്ക് വില്‍ക്കാന്‍ മുതിരുകയാണെങ്കില്‍ അയാളുടെ ശ്രദ്ധക്കുറവിനെ കുറ്റപ്പെടുത്തിക്കൊണ്ട് സാധനം തിരികെക്കൊടുത്താല്‍ എന്റെ കൃത്യം നിര്‍വഹിക്കപ്പെടും എന്നുതന്നെയാണ് ഞാന്‍ ചിന്തിക്കുന്നത്.”(353)G 4
ഹെര്‍മാന്‍ വാം ഹെംഹോട്ട്‌സിന്റെതായി ഡോക്കിന്‍സ്  ഉദ്ധരിക്കുന്ന വാചകം അദ്ദേഹത്തിന്റേതു തന്നെയാണോ എന്ന് ഈ ലേഖകന് ഉറപ്പില്ല. ഉറപ്പില്ല.  ഹോട്ട്‌സ് അഥവാ അങ്ങനെ പ്രസ്താവിച്ചിട്ടുണ്ടെങ്കില്‍പോലും അത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ അജ്ഞതയുടെ ബഹിര്‍സ്ഫുരമാണ്.(354) ഡോക്കിന്‍സ് തുടരുന്നു. ”എന്നാല്‍ ഹെര്‍മാന്‍ വാം ഹെംഹോട്ട്‌സ് പറഞ്ഞതിലും മികച്ചതായി നമ്മുടെ നേത്രം അനുഭവപ്പെട്ടിരുന്നെങ്കില്‍ അതിനുകാരണം നമ്മുടെ മസ്തിഷ്‌ക്കം കാഴ്ചക്കുശേഷം ഇമേജ് ശുദ്ധീകരിക്കുന്ന കാര്യത്തില്‍ നിര്‍വ്വഹിക്കുന്ന വിസ്മയകരമായ ഇടപെടലുകളാണ്. അത് വാസ്തവത്തില്‍ തീര്‍ത്തും അത്യന്താധുനികമായ ഒരു സ്വയംകൃത ഫോട്ടോഷോപ്പ് ആണ്. ദര്‍ശനശാസ്ത്ര(Optics)പ്രകാരം പറയുകയാണെങ്കില്‍ നമ്മുടെ നേത്രത്തിന് നിക്കോണ്‍-ഡീസ്സ് നിലവാരമുള്ളത് വായിക്കാനും മറ്റും ഉപയോഗിക്കുന്ന റെറ്റിനയുടെ മധ്യഭാഗമായ ഫോവിയ(Fovea)യില്‍ മാത്രമാണ്. നാം ദൃശ്യം സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മുടെ ഫോവിയ ദൃശ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഓരോ ഭാഗവും വ്യത്യസ്തമായി കൃത്യതയോടെ കാണുകയാണ് ചെയ്യുന്നത്. എന്നാല്‍ മസ്തിഷ്‌കം അതിന്റെ സവിശേഷ ‘ഫോട്ടോഷോപ്പ്’ മിശ്രണത്തിലൂടെ മുഴുവന്‍ ദൃശ്യവും ഒറ്റയടിക്ക് കാണുകയാണെന്ന പ്രതീതിയുണ്ടാക്കി നമ്മെ കബളിപ്പിക്കുന്നു. എന്നാല്‍ ഉന്നതനിലവാരമുള്ള നിക്കോണും സീസ്സും ശരിക്കും മുഴുവന്‍ ദൃശ്യവും അങ്ങേയറ്റം മികവോടെയും വ്യക്തതയോടെയും നമ്മെ കാണിക്കുകയാണ് ചെയ്യുന്നത്.
ദര്‍ശനശാസ്ത്ര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ മനുഷ്യനേത്രത്തിന്റെ ന്യൂനതകള്‍ അധുനികകാല ഇമേജ് സിമുലേറ്റിംഗ് സാങ്കേതികവിദ്യ (Image Simulating Software) ഉപയോഗിച്ച് മസ്തിഷ്‌കം പരിപാലിക്കുകയാണ് ചെയ്യുന്നതെന്ന് മനസ്സാലാക്കാം. പക്ഷേ, ദാര്‍ശനികശാസ്ത്രപ്രകാരമുള്ള ഏറ്റവും പ്രകടമായ ന്യൂനതയുടെ ഉദാഹരണം ഞാനിതുവരെയും ചൂണ്ടിക്കാട്ടിയിട്ടില്ല. നമ്മുടെ റെറ്റിന തന്നെ പുറംതിരിഞ്ഞാണിരിക്കുന്നത്. അതായത് പിറുകവശം മുമ്പില്‍ വന്നിരിക്കുന്നു. (Back to front)
പക്ഷേ, വീണ്ടും ഇനി ഞാന്‍ പറയുന്നതായി സങ്കല്‍പിക്കുക. നമ്മുടെ നേത്രത്തിലെ പ്രകാശകോശങ്ങളെല്ലാം പുറംതിരിഞ്ഞാണ് സ്ഥിതി ചെയ്യുന്നത്. ദൃശ്യത്തില്‍ നിന്നും അകലെയായി എതിര്‍വശത്തേക്കാണ് അവ തിരിഞ്ഞിരിക്കുന്നത്. പ്രകാശകോശങ്ങളെ മസ്തിഷ്‌കവുമായി ബന്ധിപ്പിക്കുന്ന വയറുകള്‍ റെറ്റിനയുടെ ഉപരിതലത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതുമൂലം പ്രകാശകിരണങ്ങള്‍ക്ക് റെറ്റിനയില്‍ വീഴുന്നതിനുമുമ്പ് ഈ വയറുകള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന പ്രതലത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. തീര്‍ച്ചയായും ഇത് യുക്തിസഹമായ ആസൂത്രണമല്ല….. വീണ്ടും ഹെംഹോട്ട്‌സിനെ അനുസ്മരിച്ചുകൊണ്ട് പറയട്ടെ, അത് തിരിച്ചറിയുക. അത് കേവലം മോശം ആസൂത്രണമല്ല; മറിച്ച് ഒരു പമ്പരവിഡ്ഡിയുടെ ആസൂത്രണമാകുന്നു.”(355)
ഡോക്കിന്‍സിന്റെ വിശകലനത്തിന്റെ ബാലിശത മനസ്സിലാകാന്‍ ഒരുദാഹരണം മതിയാകും. കിര്‍ലോസ്‌കര്‍ കമ്പനി നിര്‍മിക്കുന്ന സിങ്കിള്‍ സിലണ്ടര്‍ ഡീസല്‍ എഞ്ചിന്‍. ഒരു ഡീസല്‍ ടാങ്കും കറക്കത്തില്‍ ബാലന്‍സ് ക്രമീകരിക്കാന്‍ ഭാരമുള്ള ഫ്‌ളൈവീലും ഡീസല്‍ ഫില്‍ട്ടറും പ്രത്യേകം പുറത്തേക്ക് കാണാം. സ്റ്റാര്‍ട്ടാക്കുന്നത് വലിയ ഒരു ഹാന്റില്‍ തിരിച്ചാണ്. ഈ എഞ്ചിന്റെ സാങ്കേതികവിദ്യ പൂര്‍ണമായും അറിയുന്ന ഒരു ഡീസല്‍ മെക്കാനിക്ക്; അതിലെ ഓരോ സ്‌ക്രൂവും കിറുകൃത്യമായി എങ്ങനെ എന്നറിയുന്ന അതിവദഗ്ധനാണദ്ദേഹം. അങ്ങനെയുള്ള ഒരു മെക്കാനിക്കിന്  റോള്‍സ് റോയ്‌സ് നിര്‍മിച്ച ഒരു എയര്‍ക്രാഫ്റ്റ്  കണ്ടു രണ്ടും താരതമ്യം ചെയ്യാന്‍ അവസരം ലഭിച്ചു എന്നുകരുതുക. നമ്മുടെ മെക്കാനിക്ക് ചോദിക്കുകയാണ്, ഇതെന്ത് വിഡ്ഡിത്തം നിറഞ്ഞ നിര്‍മാണമാണ്; ഈ എഞ്ചിന്റെ ഫ്‌ളൈവീല്‍ എവിടെയാണ്; ഇതിന്റെ ഡീസല്‍ ടാങ്ക് എവിടെയാണ്; ഡീസല്‍ ഫില്‍ട്ടറില്ലാതെ എങ്ങനെയാണ് ഇന്ധനം ശുദ്ധീകരിക്കുക; ഇതിന്റെ ബാലന്‍സ് അഡ്ജസ്റ്റ് ചെയ്യാനുള്ള ഫ്‌ളൈവീല്‍ എവിടെ? അങ്ങനെ അതിന്റെ ഡിസൈനറെക്കുറിച്ച് വിഡ്ഡിയെന്നോ മണ്ടനെന്നോ വിളിച്ചാല്‍ രണ്ടിനെക്കുറിച്ചും സാമാന്യജ്ഞാനം ഉള്ള അല്ലെങ്കില്‍ അതിന്റെ പ്രവര്‍ത്തനമികവിനെക്കുറിച്ച് ഉത്തമബോധ്യമുള്ള ഒരാള്‍ എന്താണ് ഈ ഡീസല്‍ മെക്കാനിക്കിനെക്കുറിച്ച് വിലയിരുത്തുക!!
ഡോക്കിന്‍സിന്റെ കണ്ണിനെക്കുറിച്ചുള്ള വിശകലനം നമുക്കുമൊന്ന് വിശകലനം നടത്താം. ”ഹോട്ട്‌സ് പറഞ്ഞതിലും മികച്ചതായി നമ്മുടെ മസ്തിഷ്‌കം കാഴ്ചക്കുശേഷം ഇമേജ് ശുദ്ധീകരിക്കുന്ന കാര്യത്തില്‍ നിര്‍വഹിക്കുന്ന വിസ്മയകരമായ ഇടപെടലുകളാണ് അത്. വാസ്തവത്തില്‍ തീര്‍ത്തും അത്യാധുനികമായ ഒരു സ്വയംകൃത ഫോട്ടോഷോപ്പ്.”(356) ഡോക്കിന്‍സിന്റെ ബുദ്ധിയില്‍ നികോണ്‍ ക്യാമറയും ലിനോവ കംപ്യൂട്ടറും വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റവും അഡോബ് ഫോട്ടോഷോപ്പും എല്ലാം കൂടിചേര്‍ന്ന വ്യത്യസ്ത കമ്പനികളുടെ നിരവധി ഡിസൈനര്‍മാരാല്‍ നിര്‍മിക്കപ്പെട്ട ക്യാമറയും കംപ്യൂട്ടറും ഉള്‍പ്പെട്ട കൂട്ടുകച്ചവടത്തെക്കുറിച്ച് മാത്രമേ ചിന്തിക്കാന്‍ കഴിയുന്നുള്ളൂ. ഇവിടെ കണ്ണ് ആസൂത്രണം ചെയ്ത ആസൂത്രകന്‍ തന്നെയാണ് കണ്ണിന്റെ കണ്ണിന്റെ നാഡീവ്യൂഹങ്ങളും അതിലൂടെ നല്‍കുന്ന സിഗ്നലുകളും സിഗ്നലുകള്‍ കണ്ണില്‍ ലഭിക്കുന്ന പ്രകാശവ്യതിയാനങ്ങള്‍ക്കനുസരിച്ച് കണ്ണിനെ നിയന്ത്രിക്കാനും സിഗ്നലുകള്‍ g 6g 24നല്‍കുവാനും സിഗ്നലുകള്‍ക്കനുസരിച്ച് കാഴ്ചയെ രൂപപ്പെടുത്തി പ്രവര്‍ത്തിക്കാനും ഉള്ള തലച്ചോറും അനുബന്ധ ശരീരഭാഗങ്ങളും എല്ലാമെല്ലാം കിറുകൃത്യതയോടെ ആസൂത്രണം ചെയ്തിട്ടുള്ളത്. അല്ലാതെ തലച്ചോറിന് ഒരു നിര്‍മാതാവ്, അതിലെ സിഗ്നലുകള്‍ പ്രൊസസ് ചെയ്യാന്‍ സോഫ്റ്റ്‌വെയര്‍ നിര്‍മിക്കാന്‍ മറ്റൊരു എഞ്ചിനീയര്‍, കണ്ണില്‍ നിന്നും തലച്ചോറിലേക്കും തിരിച്ചും സിഗ്നലുകള്‍ എത്തിക്കാന്‍ മറ്റൊരു നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍, ഇതിനെയെല്ലാം നിയന്ത്രിക്കാന്‍ വേറൊരു കമ്പനിയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം, ഇവക്കെല്ലാം വ്യത്യസ്ത നിര്‍മാതാക്കളുടെ ഹാര്‍ഡ്‌വെയര്‍ യൂണിറ്റുകള്‍ ; അങ്ങനെ ആയിരക്കണക്കിന് വ്യത്യസ്ത ഡിസൈനര്‍മാരുടെ ഒരു സംയുക്ത സംരഭംമായി ഡോക്കിന്‍സിന്റെ ബുദ്ധിയില്‍ കണ്ണിനെയും തലച്ചോറിനെയും അനുബന്ധ ശരീരഭാഗങ്ങളെയും കുറിച്ച് തോന്നിയെങ്കില്‍ അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അദ്ദേഹത്തിന്റെ ചെറുപ്പത്തില്‍ നിലനിന്നിരുന്ന മാനസിക വൈകല്യങ്ങളുടെ ബഹിര്‍സ്ഫുരണം മാത്രമായതിനെ വിലയിരുത്തിയാല്‍ മതി.
ഡോക്കിന്‍സിന് പറ്റിയ മറ്റൊരു  മനുഷ്യനേത്രത്തെ നികോണ്‍, സീഡ് എന്നീ കമ്പനികളുടെ ക്യാമറകളോട് താരതമ്യം ചെയ്തു എന്നതാണ്. എത്ര പരിതാപകരമാണ് ഡോക്കിന്‍സിന്റെ ഈ താരതമ്യം! നികോണോ സീഡോ എന്നുവേണ്ട ലോകത്ത് ഇന്നുവരെ മനുഷ്യന്‍ കണ്ടെത്തിയ ഏറ്റവും അത്യാധുനികമായ ക്യാമറയും ദര്‍ശനശാസ്ത്ര തത്ത്വങ്ങളും നിയമങ്ങളും  ഇനിയും കണ്ടെത്താനും നിര്‍മിക്കാനുമിരിക്കുന്ന ദര്‍ശനശാസ്ത്രസംബന്ധിയായ നിയമങ്ങളും യന്ത്രങ്ങളും എന്തുതന്നെയായാലും എന്തുതന്നെയായാലും അത് അവന്റെ കണ്ണിനോട് ഒരു കാരണവശാലും താരതമ്യമര്‍ഹിക്കില്ല. കാരണം മനുഷ്യന്‍ എത്ര ദര്‍ശനശാസ്ത്ര നിയമങ്ങളാവിഷ്‌ക്കരിച്ചാലും എത്ര വലിയ ഉപകരണങ്ങള്‍ നിര്‍മിച്ചാലും മനുഷ്യനേത്രത്തില്‍ വിശകലനം ചെയ്യാനും അവന്റെ തലച്ചോറിന് തിരിച്ചറിയാനും അതിലൂടെ അവന്റെ അറിവിന്റെ അക്ഷയപാത്രത്തിലേക്ക് സംഭാവന നല്‍കാന്‍ സാധിക്കാത്തതുമായ ഒരു കാഴ്ചാ സംവിധാനവും അവന് അവന്റെ മസ്തിഷ്‌കത്തില്‍ നിര്‍മിക്കാന്‍ സാധ്യമല്ല. അതുകൊണ്ടുതന്നെ ഡോക്കിന്‍സിന്റെ ഈ വിലയിരുത്തല്‍ വിഭ്രാന്തിയുടെ ലക്ഷണമല്ലാതൊന്നുമല്ല.
 അദ്ദേഹത്തിന്റെ കണ്ണുകളെക്കുറിച്ചുള്ള ഈ ‘പുലമ്പലുകള്‍’ ഗ്രന്ഥനാമത്തിലെ ആദ്യഭാഗം ‘ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം’ എന്നതിന്റെകൂടി ഖണ്ഡനമാകുന്നത് കാണുക.(357) തന്റെ ഗ്രന്ഥത്തിന് നിലനില്‍ക്കാന്‍ അര്‍ഹതയുള്ള (Survival for exitence) ഒരു നാമം തെരഞ്ഞെടുക്കാന്‍പോലും കഴിയാത്ത വിധം വിവേകശൂന്യനായിപ്പോയി ഡോക്കിന്‍സ്. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം എന്നുപറയുമ്പോള്‍ മനുഷ്യന്‍ അവന്റെ കണ്ണിലൂടെ കാണുന്ന ദൃശ്യവിസ്മയത്തെക്കുറിച്ച് തന്നെയാണ്, അല്ലാതെ മറ്റേതെങ്കിലും ജന്തുവര്‍ഗത്തിന്റെ ദര്‍ശനാനുഭവത്തെക്കുറിച്ചല്ല എന്നുറപ്പാണ്. ഡോക്കിന്‍സിന്റെ,  വികലമായ, ആസൂത്രണരഹിതമായ ഒരു അവയവമാണ് കണ്ണെന്ന അടിസ്ഥാന പ്രസ്താവനയുടെ ഖണ്ഡനവും മനുഷ്യനേത്രമെന്ന മഹാ ആസൂത്രണത്തിന്റെ അംഗീകാരവും ആണ് ഈ പേരിലൂടെ അദ്ദേഹം നടത്തിയിരിക്കുന്നത്.
അടുത്തത് ഡോക്കിന്‍സിന്റെ ഒരു കാലഹരണപ്പെട്ട തട്ടിപ്പാണ്. 1892ല്‍ ഏണസ്റ്റ് ഹെക്കല്‍ (Ernest Haeckel)(359) വരച്ച ഏറെ കുപ്രസിദ്ധമായ മീന്‍, സലമാണ്ടര്‍, ആമ, കോഴി, മുയല്‍, മനുഷ്യന്‍ തുടങ്ങിയ ജീവികള്‍ അതിന്റെ ഭ്രൂണാവസ്ഥയില്‍ അവകളുടെ ‘മത്സ്യപാരമ്പര്യം പ്രകടിപ്പിക്കുന്ന’ ചിത്രം ഇന്ന് സാധാരണ പരിണാമപ്രചാരകര്‍ അധികം പ്രചരിപ്പിക്കാറില്ല. 1997ല്‍ മിഖായേല്‍ റിച്ചാര്‍ഡ്‌സണ്‍ (Michael Richardson) ഇവയുടെ ഭ്രൂണങ്ങളുടെ യഥാര്‍ത്ഥ ഫോട്ടോകളും ഹെക്കല്‍ ഡ്രോയിംഗും തമ്മില്‍ താരതമ്യം നടത്തിയതിലൂടെയാണ് ഈ പ്രചരണത്തിന്റെ ശക്തികുറഞ്ഞത്.(360) എങ്കിലും ഇത് പല പുതിയ വ്യാഖ്യാനഫാക്ടറികളിലും വ്യാഖ്യാനിച്ചൊപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.(361) ഹെക്കലിന്റെ ചിത്രത്തിലൂടെ പറയുന്നത് എല്ലാ ജീവികളും അതിന്റെ ഭ്രൂണാവസ്ഥയില്‍ അവകളുടെ മുന്‍ഗാമി മത്സ്യത്തിന്റെ ജീവിതചക്രം ആവര്‍ത്തിക്കുമെന്നും എല്ലാ ഭ്രൂണങ്ങളിലും മത്സ്യത്തിന്റെ ശ്വസനവ്യവസ്ഥയുടെ തുടര്‍ച്ചാ ചെകിളകള്‍ പ്രകടമായി അപ്രത്യക്ഷമാകും എന്നുമാണ്.
ഡോക്കിന്‍സ് ഇക്കാര്യം സൂചിപ്പിക്കുന്നു.”നമ്മുടെ നാലറകളുള്ള ഹൃദയത്തില്‍നിന്നും വ്യത്യസ്തമായി മത്സ്യത്തിന് രണ്ടറകളേയുള്ളൂ. വെന്‍ട്രല്‍ അയോര്‍ട്ട (Ventral aorta) എന്നറിയപ്പെടുന്ന ഒരു വലിയ ധമനിയിലൂടെയാണ് അത് രക്തം മുമ്പോട്ട് പമ്പ് ചെയ്യുന്നത്. വെന്‍ട്രല്‍ അയോര്‍ട്ട ശാഖകളായി പിരിഞ്ഞ് ഇരുവശത്തുമുള്ള ആറ് ചെകിള(gills)കളിലേക്കാണ് പോകുന്നത്. ചെകിളകളിലൂടെ രക്തം കടന്നുപോകുന്നതോടുകൂടി അതില്‍ സമൃദ്ധമായ തോതില്‍ ഓക്‌സിജന്‍ കലരുന്നു. ചെകിളകള്‍ക്ക് മുകളിലായി ആറ് ജോഡി രക്തക്കുഴലുകളില്‍ക്കൂടി ശേഖരിക്കപ്പെട്ട് മറ്റൊരു വലിയ രക്തക്കുഴലില്‍ എത്തിച്ചേരുന്നു.  രക്തമെത്തിക്കുന്ന മധ്യഭാഗത്തു കൂടിയുള്ള ഈ രക്തക്കുഴലിനെ ഡോര്‍സല്‍ അയോര്‍ട്ട (dorsal aorta) എന്നുവിളിക്കുന്നു. ആറ് ജോഡി ചെകിള ആര്‍ട്ടറികള്‍ നട്ടെല്ലുകളിലെ ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ട ശരീരഘടനയുടെ തെളിവാണ്. ഇത്തരം ശരീരഘടന നമ്മെക്കാള്‍ മത്സ്യത്തിലാണ് കൂടുതല്‍ വ്യക്തവും സ്പഷ്ടവുമായിട്ടുള്ളത്. താല്‍പര്യജനകമെന്നു പറയട്ടെ, ഇത് കൂടുതല്‍ സ്പഷ്ടമായിട്ടുള്ളത് മനുഷ്യഭ്രൂണത്തിലാണ്. മനുഷ്യഭ്രൂണത്തിലെ ‘ഫാറന്‍ജിയല്‍ ആര്‍ച്ചുകള്‍’ (Pharangeal arches) നമ്മുടെ ആദിമ ചെകിളകളില്‍ നിന്നും ഉരുത്തിരിഞ്ഞതാണെന്ന് വ്യക്തമാണ്. അതിന്റെ ഘടനയുടെ വിശദാംശങ്ങളും വിലയിരുത്തുന്ന ആര്‍ക്കുമിത് ബോധ്യപ്പെടും.”(362)
തൊട്ടുതാഴെ മനുഷ്യഭ്രുണത്തിന്റെ ഒരു ചിത്രം (ഫോട്ടോയല്ല) ചേര്‍ത്തിട്ടുണ്ട്. ഡോക്കിന്‍സ് സൂചിപ്പിച്ചപോലെ ഇതിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കാം. ഫാറന്‍ജിയന്‍ ആര്‍ച്ചുകള്‍ ചെകിളയുടെ ബാക്കിപത്രമാണെങ്കില്‍ തീര്‍ച്ചയായും മനുഷ്യരിലും അവ മത്സ്യങ്ങളിലെ ചെകിളകളുടെ ധര്‍മം നിര്‍വഹിക്കേണ്ടതുണ്ട്. മത്സ്യങ്ങളില്‍ ചെകിളകള്‍ നിര്‍വഹിക്കേണ്ട ധര്‍മം എന്താണെന്ന സൂചന ഡോക്കിന്‍സ് തന്നെ നല്‍കി. മത്സ്യചെകിളകള്‍ അവയുടെ ശ്വാസോച്ഛാസ അവയവമാണ്. ജലത്തില്‍ നിന്ന് ഓക്‌സിജന്‍ സ്വീകരിച്ച് അവ രക്തത്തിലേക്ക് നല്‍കുന്ന ധര്‍മമാണ് മത്സ്യചെകിളകള്‍ നിര്‍വഹിക്കുന്നത്. മനുഷ്യരില്‍ ഈ ധര്‍മം നിര്‍വഹിക്കുന്നത് അവന്റെ ശ്വാസകോശങ്ങളാണ് (Lungs). അങ്ങനെയെങ്കില്‍ പരിണാമ വിശ്വാസപ്രകാരം മനുഷ്യശ്വാസകോശം  പരിണമിക്കേണ്ടി(ഉണ്ടാവേണ്ടി)യിരുന്നത് ഡോക്കിന്‍സ് വിശദമായി പഠിക്കാന്‍ നിര്‍ദ്ദേശിച്ച ഫാറന്‍ജിയന്‍ ആര്‍ച്ചുകളില്‍ നിന്നാണ്. എന്നാല്‍ പരിണാമവിശ്വാസികളുടെ സകലപ്രതീക്ഷകളും തകിടംമറിച്ച് ഫാറന്‍ജിയന്‍ ആര്‍ച്ചുകള്‍ ശ്വാസകോശ രൂപീകരണത്തിന് ഒരു സഹായവും ചെയ്യാത്ത പിശുക്കന്‍മാരാണ്. എന്നുമാത്രമല്ല അവ മനുഷ്യശിരസിലെ, നെഞ്ചിലെയല്ല, വ്യത്യസ്ത പേശികള്‍ രൂപീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
മനുഷ്യഭ്രൂണത്തില്‍ അഞ്ച് ഫാറന്‍ജിയന്‍ ആര്‍ച്ചുകളാണുണ്ടാവുക. ഇതില്‍ ഒന്നാം ആര്‍ച്ചില്‍ നിന്ന് മീഡിയല്‍ ആന്റ് ലാറ്ററല്‍ ടെറിഗോയ്ഡ്‌സ് (medial and laterul pterygoids), മസീറ്റര്‍ (Massetar), ടെംപറാലിസ് (tempaoralis), മൈലോഹോയോയിഡ് (mylohyoid), ഡൈഗ്രാസ്റ്റിക് മസില്‍ (belly of digrastic), ടെന്‍സര്‍ ടിംപാനി (tensor tympani), ടെന്‍സര്‍ പാലറ്റി (tensor palati) എന്നീ പേശികളും രണ്ടാം ആര്‍ച്ചില്‍നിന്ന് മുഖപേശികള്‍ (muscles of face), ഓക്‌സിവിറ്റോ ഫ്രൊന്റാലിസ് (ocupito frontalis), പ്ലാറ്റിസ്മ (platysma), പോസ്റ്റീരിയര്‍ ഡൈഗാസ്റ്റിക് (posterior digastic), സ്റ്റെപിഡിയസ് (stepidius), ഓറികുലാര്‍ പേശികള്‍ (auriecular muscles) തുടങ്ങിയവയും; മൂന്നമാത്തെ ആര്‍ച്ചില്‍ നിന്ന് സ്റ്റൈലോ ഫാരിന്‍ജിയസും ( stylo pharangeas); നാലാം ആര്‍ച്ചില്‍ നിന്ന് സ്വനപേടക പേശികളും (muscle of larynx); ആറാം ആര്‍ച്ചില്‍നിന്ന് ഫാരിന്‍ജിയന്‍ (phaynx) പേശികളും രൂപപ്പെട്ടുവരുന്നു; അഞ്ചാം ആര്‍ച്ച് വളര്‍ച്ചിടക്ക് ഇല്ലാതായിപ്പോവുകയും ചെയ്യുന്നു.(363)
ഫാറന്‍ജിയന്‍ ആര്‍ച്ചുകളില്‍ പ്രധാനമായും തലയിലെ പേശികള്‍ മാത്രമാണ് രൂപപ്പെടുന്നത്. അവയില്‍ ചിലതിന്റെ ധര്‍മങ്ങളുംകൂടി പരിശോധിക്കാം. മീഡിയല്‍ ആന്റ് ലാറ്ററല്‍ ടെറിഗോയ്ഡുകള്‍ താടിയെല്ലിന്റെ ചലനങ്ങള്‍ നിയന്ത്രിക്കുന്നു. വായ് തുറക്കുക, അടക്കുക, താടിയെല്ലുകള്‍ വശങ്ങളിലേക്ക് ചലിപ്പിക്കുക തുടങ്ങിയവയാണിതിന്റെ പ്രധാന ധര്‍മങ്ങള്‍. മസീറ്റര്‍ താടിയെല്ലിനെ മുന്നോട്ടുചലിപ്പിക്കുക, ടെംപറാലീസ് താടിയെല്ലിനെ ഉള്ളിലേക്ക് ചലിപ്പിക്കുക, താടിയെല്ലിനെ ഉയര്‍ത്തുക തുടങ്ങിയ ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നു. മൈലോ ഡിയോയിഡ് ഹയോയിഡ് എല്ലിനെയും ഓറല്‍ കാവിറ്റി ഫ്‌ളോറിനെയും ഉയര്‍ത്തുന്ന പേശികളാണ്. ഡൈഗസ്റ്റിക് മസില്‍, മസീറ്ററും ടെംപറാലിസും അയഞ്ഞിരിക്കുന്ന വേളകളില്‍ വായ് തുറക്കുന്നു ടെന്‍സര്‍ ടിംപാനി കര്‍ണപടത്തെ ഉദ്ദീപിപിച്ച് നിര്‍ത്തുകയും ടെന്‍സര്‍ പാലറ്റി അണ്ണാക്കിലെ മൃദുലപാലറ്റിനെ ബലപ്പെടുത്തുകയും ചെയ്യുന്നു. ഓക്‌സിലിറ്റോ ഫ്രൊന്റാലിസ് നെറ്റി ചുളിക്കുക, പുരികമുയര്‍ത്തുക എന്നീ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നു. മുഖപേശികളാണ് നമ്മുടെ മുഖഭാവങ്ങള്‍ നാം അനുഭവിക്കുന്ന വ്യത്യസ്ത വികാരങ്ങള്‍ക്കനുസരിച്ച് പ്രകടിപ്പിക്കുന്നതില്‍ കാതലമായ പങ്ക് വഹിക്കുന്നത്. അതുപോലെ പ്ലാറ്റിസ്മ സങ്കടം, പേടി തുടങ്ങിയവ അനുഭവിക്കുമ്പോള്‍ വികാരപ്രകടനത്തിന് മൗത്ത് കോര്‍ണറുകളെ ചലിപ്പിക്കുന്നു. സ്റ്റൈലോ ഹയോയിഡ്  ഭക്ഷണം വിഴുങ്ങുന്ന സമയത്ത് ഹലോയിഡ് അസ്ഥിയെ ഉയര്‍ത്തുന്നു. സ്റ്റൈലോ ഫാരിന്‍ജിയസ് ഭക്ഷണം വിഴുങ്ങുന്നതിന് ലാറിംഗ്‌സിനെയും ഫാറിംഗ്‌സിനെയും ഉയര്‍ത്തി വിഴുങ്ങള്‍ എളുപ്പമാക്കുന്നു. സ്റ്റെപിസിയസ് കര്‍ണപുടങ്ങളില്‍ പതിക്കുന്ന കഠോരശബ്ദത്തെ ആന്തരിക കര്‍ണത്തിലേക്ക് എത്താതെ നിയന്ത്രിക്കുന്നു തുടങ്ങിയ ധര്‍മങ്ങളാണ് ഫാറിന്‍ജിയന്‍ ആര്‍ച്ചുകളില്‍ നിന്നും രൂപംകൊള്ളുന്ന പ്രധാനപേശികളുടെ സുപ്രധാനധര്‍മങ്ങള്‍. അല്ലാതെ ഇവയിലെവിടെയും ശ്വാസച്ഛാസം ശ്വാസകോശം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒരു സഹായവും ചെയ്യുന്നില്ല അതുകൊണ്ട് തന്റെ ഫാറന്‍ജിയന്‍ മത്സ്യമാതാവിന്റെ തിരുശേഷിപ്പുകള്‍ അവളുടെ പുത്രപുത്രന്‍മാരില്‍ തുടങ്ങുന്നതല്ല.
സുപ്രസിദ്ധനായ ഒരു ജ്യോതിഷി രാത്രിയില്‍ മരക്കൊമ്പത്ത് കണ്ട മിന്നാമിനുങ്ങ് കൂട്ടങ്ങളുടെ രാശിയും രേഖയും ക്രമവും ഗണിച്ചെടുത്ത് അവയില്‍ നവഗ്രഹങ്ങളെ ദര്‍ശിച്ച് അവയിലൂടെ മനുഷ്യന്റെയും ഭൂമിയുള്‍പ്പെടെ നവഗ്രഹങ്ങളുടെ, പ്രപഞ്ചത്തിന്റെ പോലും ഭാവിയും ഭൂതവും വര്‍ത്തമാനവും കവടി നിരത്തി കണ്ടുപിടിച്ച് പ്രഖ്യാപിച്ചപോലെ മാത്രമാണ് ഡോക്കിന്‍സിന്റെയും കൂട്ടാളികളുടെയും മനുഷ്യഭ്രൂണ/ മത്സ്യമാതാവ് താരതമ്യം. നവഗ്രഹസങ്കല്‍പംപോലും പമ്പരവിഡ്ഡിത്തമാണ്. ആ പമ്പര വിഡ്ഡത്തത്തെ കണക്കുകൂട്ടിയെടുത്ത് വ്യാഖ്യാനിക്കാന്‍ മിന്നാമിനുങ്ങുകളുടെ നുറുങ്ങുവെട്ടം ഉപയോഗിച്ച ‘മഹാനായ’ ജ്യോതിഷിയെപ്പോലെ തന്നെയാണ് ഡോക്കിന്‍സ് ഇവിടെ പെരുമാറുന്നത്. നക്ഷത്രങ്ങളിലും മിന്നാമിനുങ്ങുകളിലും വെളിച്ചമുള്ളതുകൊണ്ടാണ് ജ്യോതിഷി കണക്കുകൂട്ടിയെടുത്തതെങ്കില്‍ മത്സ്യഭ്രൂണത്തിലും മനുഷ്യഭ്രൂണത്തിലും കണ്ട ചുളിവകളാണ് പരിണാമവിശ്വാസികളെ മനുഷ്യനെ മത്സ്യപുത്രനാക്കാന്‍ സഹായിച്ച മഹാതെളിവ്!
ഡോക്കിന്‍സ് മറ്റൊരു തെളിവ് അവതരിപ്പിക്കുന്നത് ജിറാഫിലെ ലാറിഞ്ജല്‍ നാഡിയുടെ ചുറ്റിത്തിരിയലാണ്. ആ ചുറ്റിത്തിരിയലിന് കാരണം ജിറാഫിന്റെ മുതുമുത്തച്ഛന്‍ മത്സ്യത്തിന്റെ കഴുത്ത് നീണ്ടതിലൂടെ ലാറിഞ്ജല്‍ നാഡി അലക്ഷ്യമായി ചുറ്റിക്കറങ്ങാന്‍ തുടങ്ങി എന്നുമാണ് സമര്‍ത്ഥിക്കുന്നത്. ജിറാഫിന്റെ മാത്രമല്ല എല്ലാ നട്ടെല്ലികളിലും ഈ പ്രശ്‌നമുള്ളതായി അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.
അദ്ദേഹമെഴുതുന്നു. ”ഒരു വ്യക്തിയില്‍ സാധാരണയായി ആവര്‍ത്തിത ലാറിഞ്ജല്‍ നാഡി അതിന്റെ ചുറ്റിത്തിരിയല്‍ കാരണം നിരവധി ഇഞ്ചുകളുടെ വ്യത്യാസമാണ് കാണിക്കുന്നതെങ്കില്‍ ജിറാഫില്‍ അത് തമാശക്കും അപ്പുറമാണ്. അതായത് നിരവധി അടികളാണ് അവിടെ അധികഫാറ്റായി തീരുന്നത്. പ്രായപൂര്‍ത്തിയായ ഒരു ജിറാഫില്‍ ഈ ചുറ്റിത്തിരിയല്‍ കാരണം ലാറിഞ്ജല്‍ നാഡി 15 അടി സഞ്ചരിക്കുന്നു.”(364) ഈ ചുറ്റിത്തിരിയലിനുള്ള കാരണംകൂടി പറയുന്നത് കാണുക.
”പരിണാമത്തിനിടയില്‍ സസ്തനികളുടെ കഴുത്ത് വലിഞ്ഞു നീളുകയും (മത്സ്യത്തിന് കഴുത്തില്ല) ചെകിളകള്‍ അപ്രത്യക്ഷമാവുകയും ചെയ്തു……… സസ്തനങ്ങളുടെ മുന്‍ഗാമികള്‍ മത്സ്യത്തില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ അകലുന്തോറും നാഡികളും രക്തക്കുഴലുകളും അങ്ങോട്ടുമിങ്ങോട്ടും കുഴഞ്ഞുമറിഞ്ഞ രീതിയില്‍ വലിയുകയും നീളുകയുമായിരുന്നു. അതവയുടെ സ്വതവേ ഉണ്ടായിരുന്ന സ്ഥാനങ്ങളുടെ കാര്യത്തിലും ക്രമഭംഗമുണ്ടാക്കി. സന്തുലിതവും ക്രമനിബദ്ധമായി ആവര്‍ത്തിക്കപ്പെടുന്നതുമായി മത്സ്യചെകിളകളില്‍ നി#്‌നന് തീര്‍ത്തും വ്യത്യസ്തമായി നട്ടെല്ലികളുടെ മാറിടവും കഴുത്തും ക്രമഭംഗത്തിന്റെ പൂരപ്പറമ്പായി. ഈ വികലതകളുടെ ആകെത്തുകയായി സംഭവിച്ച അപകടങ്ങളില്‍ ഏറ്റവും വലുതാണ് ആവര്‍ത്തിത ലാറിഞ്ജിയല്‍ നാഡിയുടെ കാര്യത്തില്‍ സംഭവിച്ചത്.”(365)
മത്സ്യ ചെകിളകളുടെ ആവര്‍ത്തനമാണിതെന്ന വാദം അദ്ദേഹം തന്നെ നിരാകരിച്ചിരിക്കുകയാണിവിടെ. മത്സ്യം അമ്മയായി മാറിയെങ്കില്‍ ആ മാറ്റത്തിന് വ്യത്യസ്ത അവയവങ്ങളും കലകളും നിരവധി വ്യത്യസ്ത ഘടകങ്ങളും ജീവികളില്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള പരിണാമത്തിന് പ്രകൃതി നിര്‍ദ്ധാരണമോ, ഉല്‍പരിവര്‍ത്തനമോ, അന്ധമായ ആകസ്മികതയോ എന്ത്, ഏത് മെക്കാനിസം ആണ് മത്സ്യത്തെ അമ്മയാക്കിയതെങ്കിലും എന്തുകൊണ്ട് ലാറിഞ്ജിയല്‍ നാഡിയെ പരിണമിപ്പിച്ചില്ല എന്നതു പ്രസക്തമാണ്. ഡോക്കിന്‍സ് പറഞ്ഞതുപോലെ എന്തുകൊണ്ട്  പരിണാമസങ്കേതം തമാശക്കും അപ്പുറമുള്ള ഈ വിഡ്ഡിത്തം ഇന്നും എല്ലാ ജീവികളിലും നിലനിര്‍ത്തിപ്പോരുന്നു ?
ജിറാഫിന്റെ ലാറിഞ്ജല്‍ നീണ്ടുപോയതിന് പരിണാമപരമായ ഉത്തരം പറയാന്‍ കഷ്ടപ്പെട്ട് മണ്ണുകപ്പുന്നുണ്ട് ഡോക്കിന്‍സ്. അത് പകര്‍ത്തുന്നതിന് മുമ്പ് ഈ വിഷയത്തിലെ അദ്ദേഹത്തിന്റെ  അഹങ്കാരത്തില്‍ ചാലിക്കപ്പെടുന്ന വിശകലനം കാണുക. ”ഇവിടെ പ്രധാനമായും പരിഗണിക്കേണ്ട കാര്യങ്ങളെന്തെന്നാല്‍ ഏത് സസ്തനത്തിലെയും ആവര്‍ത്തിത ലാറിഞ്ജന്‍ നാഡി ആസൂത്രകനെതിരെയുള്ള നല്ല തെളിവാണ്. ജിറാഫിന്റെ കാര്യത്തില്‍ അത് ‘നല്ല’ എന്നതില്‍ നിന്നും ‘കണ്ണഞ്ചിപ്പിക്കുന്ന’ എന്ന തലത്തിലേക്ക് നാങ്ങുന്നുവെന്ന് മാത്രം.”(366) ലാറിഞ്ജല്‍ നാഡി മത്സ്യം പരിണമിച്ചതിനനുസരിച്ച് എന്തുകൊണ്ട് പുരോഗതി നേടിയില്ല എന്നതിനുള്ള ഡോക്കിന്‍സിയന്‍ വിവരണംകൂടി കാണുക :
”എന്തുകൊണ്ട് പ്രകൃതി നിര്‍ദ്ധാരണം ഒരു എഞ്ചിനീയര്‍ ചെയ്യിനിടയുള്ളതുപോലെ പണിശാലയില്‍ തിരികെച്ചെന്ന് യുക്തിപൂര്‍വം കുറേക്കൂടി അനുഗുണമായ മറ്റൊരു ആസൂത്രണരേഖ തയ്യാറാക്കിയില്ല എന്ന ചോദ്യമാണ് ഒരു പരിണാമവാദിയെ സംബന്ധിച്ചടുത്തോളും പ്രസക്തമാകുന്നത്. ഈ അധ്യായത്തില്‍ നാം ആവര്‍ത്തിച്ചു കണ്ടുമുട്ടുന്ന ചോദ്യവുമിതുതന്നെ. ഞാനതിന് ഉത്തരം നല്‍കാന്‍ പലരീതിയില്‍ ശ്രമിച്ചിട്ടുണ്ട്. സാമ്പത്തികശാസ്ത്രത്തില്‍ ഓരോ യൂണിറ്റിന്റെയും നിര്‍മ്മിതിക്കും ആവശ്യമായി വരുന്ന അധികച്ചെലവ് (Marginal cost) എന്നൊരു സങ്കല്‍പമുണ്ട്. ആഴര്‍ത്തിത ലാറിഞ്ജിയല്‍ നാഡിയെക്കുറിച്ചുള്ള വിശദീകരണം ആ സങ്കല്‍പത്തെ ആധാരമാക്കിയുള്ളതാണ്.
പരിണാമത്തിനിടെ ജിറാഫിന്റെ കഴുത്തിന്റെ നീളം മെല്ലെ ‘ക്രമമായി’ വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ ചുറ്റിത്തിരിയലിന്റെ ചെവവ്, അത് സാമ്പത്തികമായ അര്‍ത്ഥത്തിലായാലും ശരി വിക്കിവിക്കി സംസാരിക്കേണ്ടി വരുന്ന അര്‍ത്ഥത്തിലായാലും ശരി ‘ക്രമേണ’ വര്‍ദ്ധിക്കുകയായിരുന്നു. ഇവിടെ ക്രമേണ എന്ന വാക്കിന് ഊന്നല്‍ കൊടുക്കേണ്ടതുണ്ട്. ഓരോ മില്ലിമീറ്റര്‍ വര്‍ദ്ധനക്കുള്ള അധികച്ചെലവ് വളരെ ചെറുതായിരുന്നു. ജിറാഫിന്റെ കഴുത്തിന് ഇന്നത്തെ അത്രയും നീളം വെച്ചപ്പോഴേക്കും ഒരു പ്രത്യേകസ്ഥിതിവിശേഷം സംജാതമായിട്ടുണ്ടാകാം. ചുറ്റിത്തിരിയല്‍ മൂലമുണ്ടായ മുഴുവന്‍ ചെലവ് സൃഷ്ടിക്കുന്ന സവിശേഷ സ്ഥിതിവിശേഷമാണത്. അതായത് ഉല്‍പരിവര്‍ത്തനം സംഭവിച്ച് കഴുത്തിന് നീളംവെച്ച വ്യക്തിഗത ജിറാഫുകളായിരിക്കാം അവയെ സംബന്ധിച്ചടുത്തോളം താഴോട്ടുപോകുന്ന ലാറിഞ്ജിയന്‍ നാഡീവാഗസ് സമുച്ചയത്തില്‍ നിന്നും ഭിന്നിച്ച്  ശ്വാസനാളദ്വാരത്തിന്റെ സമീപത്തുള്ള ചെറിയ വിടവിലൂടെ ചാടിക്കടന്നു പോകുന്നത് അതിജീവനത്തെ തുണച്ചിട്ടുണ്ടാവാം. ഇത് എന്റെ ഒരു പരികല്‍പനയാണ്.”(367)
എന്നാല്‍ അദ്ദേഹം തന്നെ  പിന്നീട് പറയുന്നത് കാണുക: ”പൂര്‍ണമായി വികസിച്ച ലാറിംങ്‌സും സഹജീവികളുമായി വന്‍തോതില്‍ ഇടപഴകുന്ന പ്രവണതയുമുണ്ടെങ്കിലും ജിറാഫിന് ആകെ പുറപ്പെടുവിക്കാന്‍ കഴിയുന്ന ശബ്ദം ചെറിയ ഏതാനും മൂളലുകളും ഞരക്കങ്ങളും മാത്രമാണ്. വിക്കലോടെ സംസാരിക്കുന്ന ജിറാഫ് എന്നെ സംബന്ധിച്ചടുത്തോളം ഒഴിവാക്കാനാവാത്ത ചിന്തയാണെങ്കിലും ഇവിടെ ഞാനത് പിന്തുടരാന്‍ ആഗ്രഹിക്കുന്നില്ല.”(368)
പരിണാമപ്രകാരം ലാറിഞ്ജയിന്‍ നാഡികളുടെ ചുറ്റിത്തിരിയല്‍ ജിറാഫിനെ സംബന്ധിച്ചടുത്തോളം ചെറിയ നഷ്ടമല്ല, വമ്പിച്ച നഷ്ടം തന്നെയാണ്. ജിറാഫിന്റെ ശബ്ദസൗകുമാര്യം ആകെ നഷ്ടപ്പെടുത്തി അവറ്റകളുടെ വ്യക്തിപ്രഭാവത്തിന് തീരാകളങ്കം ചാര്‍ത്തിയ പ്രശ്‌നം ഡോക്കിന്‍സിനും ബോധ്യമാണെന്നല്ലേ ”ഇവിടെ ഞാനത് പിന്തുടരാന്‍ ആഗ്രഹിക്കുന്നില്ല” എന്ന ഒഴിഞ്ഞുമാറ്റത്തില്‍നിന്ന് വ്യക്തമാകുന്നത്? ഇത്രയും മഹത്തായ ജൈവവൈവിദ്ധ്യങ്ങളെയെല്ലാം അതിന്റെ എല്ലാ വൈവിദ്ധ്യങ്ങളിലും പാരസ്പര്യങ്ങളിലും കൊള്ള കൊടുക്കലുകളിലും പരിപൂര്‍ണമായി പിന്തുണച്ച ‘പരിണാമം’ എന്തുകൊണ്ട് പാവം ജിറാഫുകളോട് ഈ തുല്യതയില്ലാത്ത കൊലച്ചതി ചെയ്തു? തീര്‍ച്ചയായും പരിണാമം ജിറാഫുകളുടെ ഈ അടിയന്തിരപ്രശ്‌നത്തിന് ഉല്‍പരിവര്‍ത്തനത്തിലൂടെയോ പ്രകൃതി നിര്‍ദ്ധാരണത്തിലൂടെയോ കേവല യാദൃഛികതകളിലൂടെയും സത്വര പരിഹാരം നല്‍കി വ്യാഖ്യാനക്കസര്‍ത്തുകള്‍ പ്രഖ്യാപിക്കും എന്നുപ്രതീക്ഷിക്കാം!
കുറിപ്പുകള്‍:
345 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ ഡി.രവിചന്ദ്രന്‍, ഡി.സി ബുക്‌സ്. പേജ് 409, 410
345 അതേ പുസ്തകം പേജ് 410
347 അതേ പുസ്തകം പേജ് 411
348 അതേ പുസ്തകം പേജ് 412
350 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 193
351 ജീവജാതികളുടെ ഉല്‍പത്തി ചാള്‍സ് ഡാര്‍വിന്‍. പരിഭാഷ പി.സുദര്‍ശനന്‍, മൈത്രി ബുക്‌സ്, തിരുവനന്തപുരം. പേജ് 202
352 അവലംബം : www.deepview.com/forums/thread/2791860
353 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 426
355 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 426-428
356 അതേ പുസ്തകം പേജ് 426
357 അതേ പുസ്തകം പേജ് 22
358 അതേ പുസ്തകം പേജ് 428
361 Human Embryology 8th Edition Inderbir singh  G.P. Pal, Macmillan Publishers, India Page 109. (MBBS Human Embryology text book)
362 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 434, 435
363
364 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 434, 435
365 അതേ പുസ്തകം പേജ് 434
366 അതേ പുസ്തകം പേജ് 439
367 അതേ പുസ്തകം പേജ് 437
368 അതേ പുസ്തകം പേജ് 437

Wednesday, August 19, 2015

ഇല്ല, വിശ്വാസം അഴിച്ചുവെക്കാന്‍ എനിക്കാവില്ല !

ആലിയാ ഫര്‍സാന
 
ഞാന്‍ ആലിയാ ഫര്‍സാന. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിനി. നിങ്ങളെയെല്ലാവരെയും പോലെ മലയാളി, ഇന്‍ഡ്യക്കാരി; അതോടൊപ്പം മുസ്‌ലിം. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ എന്റെ വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു. നീണ്ട തയ്യാറെടുപ്പുകള്‍ രണ്ടാമതും ആവര്‍ത്തിക്കേണ്ടി വന്ന പരീക്ഷക്കുവേണ്ടി മറ്റെല്ലാ അപേക്ഷകരെയുംപോലെ ഞാനും നടത്തി. പക്ഷേ, എനിക്ക് പരീക്ഷയെഴുതാനായില്ല! സമയത്തിനെത്താഞ്ഞിട്ടല്ല, കോപ്പിയടിച്ചിട്ടല്ല, മറ്റെന്തെങ്കിലും നിയമലംഘനം നടത്തിയിട്ടല്ല. മറിച്ച്, തലയില്‍ മഫ്തയുണ്ടായതുകൊണ്ടാണ്, തല തുറന്നിട്ട് അന്യപുരുഷന്‍മാര്‍ക്കു നടുവില്‍ ഇരിക്കാന്‍ വിസമ്മതിച്ചതുകൊണ്ട് !
 
A 2കോപ്പിയടി തടയാന്‍ വേണ്ടി സി. ബി. എസ്. ഇ പുറത്തിറക്കിയ സര്‍ക്കുലറിലുണ്ടായിരുന്ന ചില നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെയൊരു പരിണിതിയിലെത്തിച്ചേരുമോ എന്ന ചെറിയ ഒരാശങ്ക എനിക്ക് നേരത്തെയുണ്ടായിരുന്നു. എന്നാല്‍ പൊതുസ്ഥലത്ത് ഹിജാബില്ലാതെ പരീക്ഷയെഴുതാന്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്കുള്ള വിശ്വാസപരമായ വിഷമം എല്ലാവര്‍ക്കും മനസ്സിലാകുമെന്നും പരീക്ഷാ ഹാളില്‍ അല്‍പം നേരത്തെയെത്തി ലേഡി ഇന്‍വിജിലേറ്റര്‍മാര്‍ക്കു മുന്നില്‍ ദേഹപരിശോധനക്ക് ഹാജരായി ഈ പ്രശ്‌നത്തെ മറികടക്കാമെന്നും ഉള്ള പ്രതീക്ഷ ആ ആശങ്കയെക്കാള്‍ എത്രയോ മുകളിലായിരുന്നു; പരീക്ഷ നടക്കുന്നത് കേരളത്തിലാകുമ്പോള്‍ വിശേഷിച്ചും. നമ്മുടെ മഹത്തായ സമുദായമൈത്രീ  പാരമ്പര്യവും മറ്റുള്ളവരുടെ വിശ്വാസത്തെ ആദരിക്കുന്ന സംസ്‌കാരവും സി. ബി. എസ്. ഇ സര്‍ക്കുലറിലെ അക്ഷരങ്ങള്‍ക്കുപകരം അവയുടെ ആത്മാവിനെയാണ് പരിഗണിക്കുക എന്ന് ഞാന്‍ ന്യായമായും അടിയുറച്ചു വിശ്വസിച്ചു. മുസ്‌ലിം പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന മക്കന ഉള്‍പ്പടെയുള്ള വേഷവിധാനങ്ങള്‍ നേരത്തെ വന്ന് പരിശോധനക്ക് വിധേയരാകുന്നവര്‍ പരീക്ഷാ സമയത്ത് അഴിച്ചുവെക്കേണ്ടതില്ലെന്ന് സി. ബി. എസ്. ഇ തന്നെ മറ്റു വാചകങ്ങളില്‍ പിന്നീട് വ്യക്തമാക്കുകയും ചെയ്തതോടെ, ആ വിശ്വാസത്തിന് ശക്തി കൂടി. കേരളത്തില്‍ മാത്രമല്ല, ഇന്‍ഡ്യയില്‍ മുഴുവന്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ആത്മനിന്ദയില്‍ നിന്നും മാനസിക പീഡനത്തില്‍നിന്നും രക്ഷപ്പെടാന്‍ പോകുന്നുവെന്ന് കരുതി ഞാന്‍ ഹര്‍ഷപുളകിതയായി. തികഞ്ഞ സന്തോഷത്തോടും മനോവീര്യത്തോടും കൂടിയാണ് പരീക്ഷാ സെന്ററായിരുന്ന സ്‌കൂളില്‍ ഞാനെത്തിയത്.
പരീക്ഷാ കേന്ദ്രത്തില്‍ സി. ബി. എസ്. ഇ നിര്‍ദ്ദേശിച്ചതനുസരിച്ച് ഞാന്‍ നേരത്തെയെത്തി; തട്ടംകൊണ്ട് മറക്കുന്ന ശരീരഭാഗങ്ങളില്‍ ‘കോപ്പിയടിയുപകരണങ്ങള്‍’ ഒന്നും ഒളിച്ചുവെച്ചിട്ടില്ലെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടാന്‍ വേണ്ടി തന്നെ. കുറച്ചു വനിതാ അധ്യാപകര്‍ ചേര്‍ന്നാണ് ദേഹപരിശോധന നടത്തിയത്. ഒന്നുമില്ലെന്ന് അവര്‍ക്ക് ബോധ്യം വന്നു. കാര്യങ്ങള്‍ അവിടെ ശുഭകരമായി അവസാനിക്കേണ്ടതായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍, അങ്ങനെയല്ല സംഭവിച്ചത്. ”ഇത്രയധികം വസ്ത്രം” ധരിച്ച് പരീക്ഷയെഴുതണമെന്ന് നിര്‍ബന്ധമാണോ എന്ന് പരിശോധകര്‍ അപ്പോള്‍തന്നെ ചോദിക്കുന്നുണ്ടായിരുന്നു. വസ്ത്രത്തിന്റെ അളവ് പരമാവധി കുറയലാണ് പരീക്ഷാ ഹാളിലെ അച്ചടക്കമെന്ന മട്ടിലായിരുന്ന ചോദ്യം! പരീക്ഷയ്ക്കാണ്, അല്ലാതെ മാംസപ്രദര്‍ശനത്തിനല്ല പെണ്‍കുട്ടികള്‍ അന്ന് വന്നതെന്നിരിക്കെ, എന്തായിരുന്നു ഈ ചോദ്യത്തിന്റെ പ്രസക്തി? അകത്ത് യാതൊന്നും ഒളിപ്പിച്ചിട്ടില്ലെന്ന് തല തുറന്നിട്ട് ബോധ്യപ്പെടുത്തിയിട്ടും പിന്നെയുമെന്തിനാണവര്‍ വസ്ത്രങ്ങളുടെ ‘ആധിക്യ’ത്തെക്കുറിച്ച് വേവലാതിപ്പെട്ടത് ? പരീക്ഷാ ഹാളില്‍ ഇന്‍വിജിലേറ്റര്‍മാരും പരീക്ഷാര്‍ത്ഥികളുമായെത്തുന്ന പുരുഷന്‍മാരുടെ ‘കണ്‍കുളിര്‍മ’യാണ്, അല്ലാതെ കോപ്പിയടി തടയലല്ല തങ്ങളുറപ്പു വരുത്തുന്നതെന്ന് തോന്നിപ്പിക്കുംവിധമുള്ള അവരുടെ ചോദ്യം കേട്ടപ്പോള്‍, ശരിക്കും വിഷമം തോന്നി. ദേശീയ പ്രധാന്യമുള്ള ഒരു മത്സരപരീക്ഷക്ക് ക്ഷമാപൂര്‍വം തയ്യാറെടുത്തു വരുന്ന ഒരു പെണ്‍കുട്ടിയോട്, ‘ചുറ്റുമുള്ളവര്‍ക്ക് നിന്റെ ശരീരം കുറച്ചുകൂടി തുറന്നിട്ടു കൊടുത്തുകൂടേ’ എന്ന് ചോദിച്ച് മാനസികാഘാതമേല്‍പിച്ച വനിതാ അധ്യപികമാര്‍, പരീക്ഷയിലെ പ്രകടനത്തെ ഇത്തരം അധിക്ഷേപങ്ങളും പരിഹാസങ്ങളും എങ്ങനെയാണ് ബാധിക്കുക എന്നാലോചിച്ചിട്ടുണ്ടോ?
 
തലമുടി കാണിക്കുന്നതിലെന്താണ് വിഷമം എന്നാലോചിക്കുന്നവരോട് അന്യപുരുഷന്‍മാര്‍ കണ്ടുകൂടാത്ത നഗ്നതയായിട്ടാണ് ഞാനതിനെ പരിഗണിക്കുന്നത് എന്നാണെനിക്ക് പറയാനുള്ളത്. അന്യപുരുഷന്‍മാര്‍ കണ്ടുകൂടാത്ത യാതൊന്നും ശരീരത്തിലില്ലെന്ന് കരുതുന്ന പെണ്‍കുട്ടികളുണ്ടാവാം; ഭര്‍ത്താവിനെ മാത്രം കാണിക്കാനായി യാതൊന്നും ബാക്കിവെച്ചിട്ടില്ലാത്തവര്‍! നഗ്നതക്ക് പലര്‍ക്കും പല നിര്‍വചനങ്ങളായിരിക്കും. എനിക്ക് തീര്‍ച്ചയായും ലജ്ജാശീലം കൂടുതലാണ്; നഗ്നതയില്‍ തലമുടി കൂടി ഉള്‍പ്പെടുന്നുവെന്ന് ഞാന്‍ കരുതുന്നു; മാന്യതയെ സംബന്ധിച്ച് മുസ്‌ലിം സ്ത്രീ എന്ന നിലയില്‍ എന്റെ നിലപാടുകള്‍ ശക്തമാണ്; അതില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നു. പെണ്‍നഗ്നതയുടെ പരസ്പരവിരുദ്ധങ്ങളായ നൂറുനൂറ് നിര്‍വചനങ്ങള്‍, മനുഷ്യര്‍ നിര്‍മിച്ചവയാണ്. എന്നാല്‍ ഞാന്‍ സ്വീകരിച്ചിരിക്കുന്ന നിര്‍വചനം -മുഖവും മുന്‍കയ്യുമൊഴിച്ചുള്ള ശരീരഭാഗങ്ങളൊന്നും അന്യപുരുഷന്‍മാര്‍ കണ്ടുകൂടാ എന്ന നിലപാട്- എന്റെ ശരീരം പടച്ച പ്രപഞ്ചരക്ഷിതാവ് എന്നെ പഠിപ്പിച്ചതാണ്. ആ പാഠം ശരിയാണെന്ന് ശരീരഭാഗങ്ങള്‍ പലതും തുറന്നിട്ടു നടക്കുന്ന എന്റെ സുഹൃത്തുക്കളുടെ ശരീരങ്ങളെ പിന്തുടര്‍ന്നുവരുന്ന നൂറുകണക്കിന് കാമാര്‍ത്തമായ പുരുഷനേത്രങ്ങള്‍ വീണ്ടും വീണ്ടും എന്നെ ഓര്‍മിപ്പിക്കാറുണ്ട്. തല്‍ക്കാലം എന്റെ മനോഹരമായ തലമുടി കാഴ്ചപ്പണ്ടമാക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. സൗന്ദര്യം തന്ന അല്ലാഹു തന്നെ കല്‍പിക്കട്ടെ, അതാര്‍ക്കൊക്കെ മുന്നില്‍ തുറന്നുവെക്കണമെന്ന്. അത് ധിക്കരിക്കുന്നതില്‍ ചേതമില്ലാത്തവരുണ്ടാകാം. ഞാനത് ധിക്കരിക്കുന്നില്ല. എങ്കിലാര്‍ക്കാണ് ചേതം? അതുകൊണ്ട് പരീക്ഷാ നടത്തിപ്പുകാര്‍ക്കെന്താണ് കുഴപ്പം? എന്റെ ‘അധികവസ്ത്രങ്ങള്‍’ മറ്റാരുടെയും ശരീരത്തിലല്ല കിടക്കുന്നത്. പിന്നെയെന്തിനാണ് അവയുടെ ‘ഭാരം’ പറഞ്ഞ് മറ്റുള്ളവര്‍ അസ്വസ്ഥരാകുന്നത്? ‘ശരീരത്തിന്റെ സ്വയം നിര്‍ണയാവകാശം’ മുദ്രാവാക്യമാക്കിയവരൊന്നും മുഖമക്കനയുടെ വിഷയത്തില്‍ എനിക്ക് സ്വയം നിര്‍ണയാവകാശം അനുവദിക്കാത്തതെന്തുകൊണ്ടാണ് ?
 
A 4കോപ്പിയടിക്കുള്ള ശ്രമങ്ങളില്ലെന്ന് പരിശോധനക്ക് വിധേയായി അധികൃതരെ ബോധ്യപ്പെടുത്തിയശേഷം അവരുടെ നിരീക്ഷണത്തില്‍ തന്നെയാണ് ഞാന്‍ പരീക്ഷാ ഹാളിലേക്ക് കടന്നത്. എനിക്കനുവദിച്ച ഇരിപ്പിടത്തില്‍ മഫ്ത ധരിച്ചുകൊണ്ടുതന്നെ ഞാനെത്തി. ഹാളിന്റെ വാതിലിന് മുന്നില്‍ ഒരു വനിതാ പൊലീസും പരിശോധനക്കുണ്ടായിരുന്നു. പരീക്ഷയെഴുതാന്‍ ഇനി തടസ്സങ്ങളൊന്നുമില്ല, ഞാന്‍ മനസ്സില്‍ പറഞ്ഞു. എന്നാല്‍ പരീക്ഷാ ഹാളില്‍ ഇന്‍വിജിലേറ്റര്‍ എത്തിച്ചേര്‍ന്നതോടെ രംഗമാകെ മാറി. ”ഇങ്ങനെ വേഷം ധരിച്ച്” പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനമുണ്ടായി. മാന്യമായ വേഷം ധരിക്കുന്നത് കുറ്റകൃത്യമാകുന്ന സ്ഥലമാണ് പരീക്ഷാ ഹാള്‍ എന്നു തോന്നിപ്പോകുംവിധമുള്ള സംസാരം! പരീക്ഷാ ഹാളില്‍ തട്ടമിട്ടിരിക്കാന്‍ അനുവദിക്കില്ലായിരുന്നെങ്കില്‍ പിന്നെയെന്തിനാണ് ഞാന്‍ നേരത്തെ സ്‌കൂളിലെത്തിയതും വനിതാ പരിശോധകര്‍ക്കുമുന്നില്‍ തട്ടമഴിച്ചു നിന്നതും? പിന്നെ എന്തിനാണ് എന്നെ ഹാളിനകത്ത് പ്രവേശിപ്പിച്ചത്? എന്തുകൊണ്ടാണ് കാവലിനു നിര്‍ത്തിയ പൊലീസുകാരി എന്നെ തടയാതിരുന്നത്? എല്ലാം കഴിഞ്ഞിതാ, വീണ്ടും തട്ടം മാറ്റണമെന്ന് കല്‍പനയുണ്ടാകുന്നു. എനിക്കതിനു കഴിയില്ലെന്ന് ഞാന്‍ തീര്‍ത്തുപറഞ്ഞു. ആരും പറഞ്ഞിട്ടല്ലല്ലോ വിശ്വാസത്തിന്റെ ആ വസ്ത്രം കൊണ്ട് ഞാന്‍ ശിരസ്സലങ്കരിച്ചത്. പിന്നെയെങ്ങനെ ആരെങ്കിലും പറഞ്ഞതിന്റെ പേരില്‍ എനിക്കത് മാറ്റാന്‍ കഴിയും? തലമുടി അന്യപുരുഷന്‍മാര്‍ക്ക് മുന്നില്‍ തുറന്നിടുന്നത് പാപമാണ് എന്നത് എന്റെ വിശ്വാസമാണ്. എന്റെ വിശ്വാസം എന്റെ ബോധ്യവും എന്റെ അഭിമാനവുമാണ്. ഹൃദയത്തിലാണ് അത് സ്ഥിതി ചെയ്യുന്നത്. മുസ്‌ലിം പെണ്‍കുട്ടിയുടെ തലയിലുള്ള തട്ടം ഇളകാതെയിരിക്കുന്നത് ഹൃദയം അങ്ങനെ കല്‍പിക്കുന്നതുകൊണ്ടാണ്. പടച്ചവനോടുള്ള ഇഷ്ടമാണ് ഞങ്ങളുടെ ഹൃദയത്തെ പ്രഭാപൂരിതമാക്കുന്നത്. പടച്ചവന്റെ ഇഷ്ടം പ്രവര്‍ത്തിക്കാനാണ് ഞങ്ങളുടെ ഹൃദയങ്ങള്‍ ഞങ്ങളോട് മന്ത്രിക്കുന്നത്. തല മറയ്ക്കുമ്പോള്‍ ഞങ്ങള്‍ക്കുള്ള സന്തോഷവും സംതൃപ്തിയുമെത്രയാണെന്നോ! അന്യര്‍ക്കുമുന്നില്‍ അതഴിച്ചുവെക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന മുസ്‌ലിം പെണ്‍കുട്ടി അനുഭവിക്കുന്ന മാനസിക പീഡനം എല്ലാവര്‍ക്കും മനസ്സിലാകണമെന്നില്ല. ഇന്‍വിജിലേറ്റര്‍ക്ക് അത് തീരെ മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഞാന്‍ വിസമ്മതം തുടര്‍ന്നപ്പോള്‍ പ്രിന്‍സിപ്പള്‍ വന്നു. മതപരമായ വേഷങ്ങള്‍ നേരത്തെ വന്ന് പരിശോധനക്ക് ഹാജരാകുന്നവര്‍ അഴിച്ചുവെക്കേണ്ടതില്ലെന്ന് ഒടുവില്‍ സി. ബി. എസ്. ഇ തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യം സൂചിപ്പിച്ചപ്പോള്‍ സി. ബി. എസ്. ഇ ഓഫീസില്‍ വിളിച്ചന്വേഷിക്കട്ടെയെന്നായി പ്രിന്‍സിപ്പള്‍. ഒന്നു പുറത്തുപോയി വന്നശേഷം വിളിച്ചുവെന്നും തലമറച്ച് പരീക്ഷയെഴുതാന്‍ അനുവദിക്കേണ്ടതില്ലെന്നാണ് ഓഫീസില്‍ നിന്ന് നിര്‍ദ്ദേശിച്ചതെന്നും പറഞ്ഞു. മഫ്ത അഴിച്ചുവെക്കുന്നില്ലെങ്കില്‍ പരീക്ഷാ ഹാളിനു പുറത്തുപോകേണ്ടി വരുമെന്ന് അറിയിച്ചു. അങ്ങനെ ഞാന്‍ എക്‌സാം ഹാളിന് പുറത്തായി!! 
മുഖമക്കന കുറ്റകൃത്യമാകുന്ന സാമൂഹ്യസാഹചര്യം നമ്മുടെ രാജ്യത്തിന് ഭൂഷണമാണെന്ന് ഭരണാധികാരികള്‍ കരുതുന്നുണ്ടോ? വിശ്വാസം അനുശാസിക്കുന്ന വസ്ത്രം ധരിച്ചതിന്റെ പേരില്‍, അങ്ങനെ ധരിക്കുന്നവര്‍ പാലിക്കണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ മുഴുവന്‍ പാലിച്ചിട്ടും, പൊതുഖജനാവില്‍ നിന്ന് വമ്പിച്ച പണം ചെലവഴിച്ച് നടത്തുന്ന ഒരു പ്രവേശനപരീക്ഷയില്‍ നിന്ന് മുസ്‌ലിം പെണ്‍കുട്ടികള്‍ തിരസ്‌കൃതരാവുക എന്നുപറഞ്ഞാല്‍ മതസ്വാതന്ത്ര്യത്തിനും മതനിരപേക്ഷതക്കും പൗരന്റെ മൗലികാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും പരിക്കേല്‍ക്കുക എന്നുതന്നെയല്ലേ അതിന്റെയര്‍ത്ഥം? ഇന്‍ഡ്യന്‍ ഭരണഘടന കൂടിയാണ് പരീക്ഷാ ഹാളില്‍ നിന്ന് എന്റെ കൂടെ പടിയിറക്കപ്പെട്ടത് എന്ന വസ്തുതയെ ആര്‍ക്കാണ് നിഷേധിക്കാനാവുക? ഞാന്‍ നല്ല ഇന്‍ഡ്യക്കാരിയും നല്ല മുസ്‌ലിമും നല്ല സ്ത്രീയുമാകാന്‍ ആഗ്രഹിക്കുന്നു. എന്റെ സ്വത്വത്തിലുള്ള ഈ മൂന്ന് അടരുകളെയും വേദനിപ്പിച്ച നടപടിയാണ്, നിശ്ചയം ഇന്‍വിജിലേറ്ററുടെയും പ്രിന്‍സിപ്പളിന്റെയും ഭാഗത്തുനിന്നുമുണ്ടായത്. നഗ്നമായ ഈ മനുഷ്യാവകാശ ലംഘനത്തില്‍ സാംസ്‌കാരിക കേരളം പ്രതിഷേധിക്കാത്തതെന്തുകൊണ്ടാണ് ? നമ്മുടെ ബുദ്ധിജീവികളും എഴുത്തുകാരും ജനപ്രതിനിധികളും എന്തെടുക്കുകയാണ് ? ‘പിടക്കോഴികള്‍ കൂവാത്തതില്‍’ സങ്കടപ്പെട്ടും ‘ഉമ്മമാര്‍’ക്കുവേണ്ടി ‘സങ്കടഹരജികള്‍’ തയ്യാറാക്കിയും പെണ്ണിനുവേണ്ടി കണ്ണുനീര്‍ വാര്‍ക്കുന്നവര്‍ക്കൊന്നും അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സിന് വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി നൂറുകണക്കിന് മുസ്‌ലിം പെണ്‍കുട്ടികള്‍ അനുഭവിച്ച പീഡനത്തെക്കുറിച്ച് യാതൊന്നും പറയാനില്ലാതെ പോയത് എന്തുകൊണ്ടാണ്? പരീക്ഷയെഴുതാനുള്ള അവസരം നിഷേധിക്കപ്പെട്ടവര്‍ മാത്രമല്ല, കണ്ണുനനച്ചും മനസ്സുതേങ്ങിയും തട്ടമൂരിവെച്ച് കുറ്റബോധത്തോടെ പരീക്ഷയെഴുതിയവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. ഇവരുടെയെല്ലാം പൗരാവകാശങ്ങള്‍ക്കുമേലാണ് ഇന്‍വിജിലേറ്റര്‍മാരുടെ ശാഠ്യങ്ങള്‍ ബുള്‍ഡോസര്‍ കയറ്റിയതെന്ന് ആര്‍ക്കും മനസ്സിലാകാഞ്ഞിട്ടാണോ?
 
പരീക്ഷയെഴുതാതെ പുറത്തിറങ്ങിയ എന്നെ ചില അധ്യാപകര്‍ വന്ന് ‘ഉപദേശിച്ചു.’ രക്ഷിതാക്കളെ ഭയന്നിട്ടാണോ തട്ടം മാറ്റാത്തതെന്ന് ചോദിച്ചു. എന്നെയും എന്റെ മാതാപിതാക്കളെയും സൃഷ്ടിച്ച പ്രപഞ്ചരക്ഷിതാവിനെത്തന്നെയാണ് ഇത്തരം വിഷയങ്ങളില്‍ ഒരു മുസ്‌ലിം എന്ന നിലയില്‍ ഞാന്‍ ഭയപ്പെടാന്‍ ബാധ്യസ്ഥയാകുന്നതെന്ന് അവര്‍ക്ക് വിശ്വാസമാകുന്നുണ്ടായിരുന്നില്ല! ഹിജാബ് അഴിക്കാന്‍ സന്നദ്ധമായി പരീക്ഷയെഴുതുന്ന ചില മുസ്‌ലിം പെണ്‍കുട്ടികളെ ചൂണ്ടിക്കാണിച്ചുതന്ന് അവരെപ്പോലെ ആയാലെന്താ എന്നു ചോദിച്ചു. മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുന്നതിനെയാണ് അധ്യാപകര്‍ പ്രോത്സാഹിപ്പിക്കുക എന്ന, കുട്ടിക്കാലം മുതല്‍ എനിക്കുണ്ടായിരുന്ന ധാരണയും അവിടെ തകര്‍ന്നുപോയി! പരീക്ഷയ്ക്കാണ് വേഷത്തെക്കാളും വിശ്വാസത്തെക്കാളും പ്രാധാന്യമെന്ന് പറഞ്ഞു. ആദര്‍ശത്തിലൊന്നും കാര്യമില്ല, കാര്യം നടക്കലാണ് പ്രധാനം എന്നുതന്നെ!
 
A 7സത്യസന്ധതക്ക് അല്ലെങ്കില്‍തന്നെ വിലയിടിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാലത്ത് അധ്യാപകര്‍ കുട്ടികളെ ഉപദേശിക്കേണ്ടത് ഇത്തരം ‘രാജിയാകലുകള്‍’ക്ക് തന്നെയാണോ? ‘ക്വുര്‍ആനൊക്കെ ഞങ്ങളും വായിച്ചിട്ടുണ്ട്; ഇങ്ങനെ വാശിപിടിക്കേണ്ട കാര്യമൊന്നുമില്ല’ എന്ന് മറ്റു ചിലര്‍ പറഞ്ഞു. വായിച്ചിട്ടുണ്ടായിരിക്കാം; പക്ഷേ, ക്വുര്‍ആനില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ ‘വായിച്ചിട്ടുള്ള’ മറ്റൊരാള്‍ പറയുന്നതുകൊണ്ട് മാറ്റിവെക്കാനാകുമോ? വീടെവിടെയാണെന്ന് ചോദിച്ചു. കരുനാഗപ്പള്ളിയാണെന്ന് പറഞ്ഞു. ”ഓ, മലപ്പുറത്തോ കോഴിക്കോട്ടോ ആണെന്ന് തോന്നി”യെന്നായിരുന്നു അധ്യാപകരുടെ പ്രതികരണം. മതനിയമങ്ങള്‍ അനുസരിക്കുന്നതില്‍ നിഷ്ഠയുള്ള മുസ്‌ലിം സ്ത്രീകള്‍ ജീവിക്കുന്നത് മലബാറില്‍ മാത്രമാണെന്ന് വിചാരിക്കുന്ന നമ്മുടെ പൊതുബോധത്തിന് കാര്യമായ കുഴപ്പമില്ലേ? അതും മലപ്പുറത്തിന്റെ ഒരു ‘കുറ്റ’മായിട്ടാണ് പരിഗണിക്കപ്പെടുന്നത്! തട്ടമഴിക്കാന്‍ ഉപദേശങ്ങള്‍ തകൃതിയായി എന്റെ പരീക്ഷാ ഹാളില്‍ നടക്കുന്ന സമയത്തുതന്നെ ഓക്‌സ്ഫഡിലും കേംബ്രിജിലുമെല്ലാം ഹിജാബും നിക്വാബും വരെ അണിഞ്ഞ് മുസ്‌ലിം പെണ്‍കുട്ടികള്‍ പരീക്ഷയെഴുതുന്നുണ്ടായിരുന്നുവെന്ന് ലോകമെന്നാല്‍ കേരളമാണെന്ന് ചിന്തിക്കുന്നവര്‍ അറിയുന്നുണ്ടായിരുന്നില്ല. ഒടുവില്‍ ഇത് ‘ധിക്കാര’മാണെന്ന് അവര്‍ തീര്‍പ്പാക്കി. അല്ലാഹുവിനെ അനുസരിച്ച് ശരീരം മറയ്ക്കുന്നതിന്റെ പേര് ധിക്കാരം; അവനെ ധിക്കരിച്ച് മേനീപ്രദര്‍ശനം നടത്തുന്നതിന്റെ പേര് അച്ചടക്കം!
 
ശരിക്കും സങ്കടം തോന്നിയ നിമിഷമായിരുന്നു അത്. ഒരാളോടുപോലും ഞാനവിടെ അപമര്യാദയായി പെരുമാറിയിട്ടില്ല. ഒരു നിയമവും ലംഘിച്ചിട്ടില്ല. അച്ചടക്കം കൂടിയതുമാത്രമായിരുന്നു എന്റെ കുറ്റം; വസ്ത്രധാരണത്തിലെ അച്ചടക്കം! മൂല്യങ്ങളില്‍ അഴിമതിക്കൊരുക്കമല്ലെന്നു പറഞ്ഞതുമാത്രമാണ് അവരെ ചൊടിപ്പിച്ചത്. സത്യസന്ധത പാതകമായി മാറുന്ന ലോകക്രമം! ‘ഇംഗ്ലീഷില്‍ പറയുന്നത് മനസ്സിലാകുന്നുണ്ടാകില്ല’ എന്ന പരിഹാസവുമുതിര്‍ത്തു ഒടുവില്‍ ഒരാള്‍. ‘ഹിജാബികള്‍’ക്ക് ഇംഗ്ലീഷ് അറിയാത്ത ഒരു കുഴപ്പവും ഇപ്പോഴില്ല. ഭാഷയുടെ കൂടെ നഗ്നതാ പ്രദര്‍ശനത്തിന്റെ ഇംഗ്ലീഷ് സംസ്‌കാരം കൂടി കയറ്റിയയക്കാനുള്ള സാമ്രാജ്യത്വ പരിശ്രമം മാത്രമാണ് പര്‍ദയുടെ കറുപ്പില്‍തട്ടി ഉടഞ്ഞുപോകുന്നത്. മുഖമക്കന ധരിക്കുന്നവര്‍ ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് കയറിവന്ന് നിറയുന്നത് ആരെയൊക്കെയോ ചൊടിപ്പിക്കുന്നുണ്ടോ? അവര്‍ പിന്നാക്കമായി നില്‍ക്കണമെന്ന് ആര്‍ക്കെങ്കിലും ശാഠ്യമുണ്ടോ? അത്തരം ദുരാഗ്രഹങ്ങളെ വെല്ലുവിളിച്ച് മലയാളി മുസ്‌ലിം സ്ത്രീത്വം നടത്തുന്ന വിപ്ലവകരമായ സാമൂഹിക മുന്നേറ്റങ്ങളില്‍ വിറളി കൊള്ളുന്നവരാണോ, അടിസ്ഥാനരഹിതമായ പരിഹാസങ്ങളുതിര്‍ത്ത് സ്വയം ആശ്വാസം കണ്ടെത്തുന്നത് ? ഒരു കാര്യം ഉറപ്പിച്ചു പറയാം, ആത്മാര്‍ത്ഥതയോടെ ഹിജാബണിയുന്നവര്‍ കേരളീയ പൊതുരംഗത്ത് സജീവമാകുന്നതില്‍ നാടിനെ സ്‌നേഹിക്കുന്നവരാരും അസ്വസ്ഥമാകേണ്ടതില്ല. കാരണം അവര്‍ ദൈവദത്തമായ മൂല്യങ്ങളെ പിന്തുടരുന്നവരായിരിക്കും, തിന്മകളില്‍ നിന്നകലം പാലിക്കുന്നവരായിരിക്കും. അവരെക്കൊണ്ട് നാടിനും നാട്ടുകാര്‍ക്കും ഗുണമേ ഉണ്ടാകൂ, ഒരു ദോഷവുമുണ്ടാകില്ല.
 
ശിരോവസ്ത്രം ധരിക്കാനുള്ള മൗലികാവകാശം അടിയറ വെക്കാന്‍ തയ്യാറല്ലാത്തതിന്റെ പേരില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ നേരിട്ട മനുഷ്യാവകാശധ്വംസനം മാത്രമാണ് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകാതിരുന്നത്. ഇതേ കാരണം കൊണ്ട് പരീക്ഷയ്ക്കിരിക്കാന്‍ കഴിയാതെപോയ ഒരു കന്യാസ്ത്രീ, പത്രങ്ങളുടെ ഒന്നാം പേജിന്റെ പകുതിയിലധികം കവര്‍ന്നു. വാര്‍ത്ത, വരാതിരിക്കാനാണ് ഒരു കണക്കിന് ഞാനുമാഗ്രഹിച്ചത്. വ്യക്തിപരമായി ഇതൊരു വിവാദമാക്കാന്‍ എനിക്കിഷ്ടമല്ല. ഞാനും പടച്ചവനും തമ്മിലുള്ള ഒരു സ്വകാര്യതയായി അത് നിലനില്‍ക്കുന്നതാണ് സന്തോഷം. എന്നാല്‍ കന്യാസ്ത്രീ പൊതുമണ്ഡത്തില്‍ നിന്ന് ബഹിഷ്‌കൃതമാകുമ്പോഴുണ്ടാകുന്ന പൗരാവകാശനിഷേധപ്രശ്‌നം, അതേ അളവില്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഉയര്‍ന്നുവരാത്തതില്‍ ഗുരുതരമായ ചില അപാകതകളുണ്ട്. അത് വ്യക്തിനിഷ്ഠമായ ഒരു ഇഷ്യു അല്ല; നമ്മുടെ പൊതുബോധത്തെ ഭരിച്ചുകൊണ്ടിരിക്കുന്ന ഇരട്ടത്താപ്പിന്റെ പ്രത്യക്ഷമാണ്. കേരളത്തെ പിടിച്ചുകുലുക്കിയ ഒരു ഭൂകമ്പത്തെയെന്ന പോലെയാണ് മലയാള മനോരമ കന്യാസ്ത്രീക്കുണ്ടായ ദുരനുഭവത്തെ സെന്‍സേഷണലൈസ് ചെയ്തു ഫോളോ ചെയ്തത്. സഭയും പുരോഹിതന്‍മാരുമെല്ലാം വിഷയത്തില്‍ ശക്തമായി ഇടപെട്ടു. പൊതുസമൂഹം പ്രതികരിച്ചു. ആ സഹോദരിക്ക് പരീക്ഷയെഴുതാന്‍ കഴിയാതിരുന്നതില്‍ എനിക്കും അതിയായ സങ്കടമുണ്ട്. എന്നാല്‍ അവരുടെ സങ്കടം മാത്രമാണ് സങ്കടം എന്ന രീതിയില്‍ കേരളം പെരുമാറിക്കാണുന്നതില്‍ അതിനേക്കാള്‍ വലിയ സങ്കടമുണ്ട്. ശിരോവസ്ത്രത്തിന്റെ വിഷയത്തില്‍ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. ഫ്രാന്‍സിലെ നക്വാബ് നിയമം ശ്രമിച്ചതും മതസ്വാതന്ത്ര്യം ഹനിച്ച് മതേതരത്വത്തിന്റെ പേരില്‍ മുസ്‌ലിംകളെ പീഡിപ്പിക്കാനായിരുന്നു. അന്ന് സഭയും പുരോഹിതന്‍മാരുമെല്ലാം ഫ്രഞ്ച് ഭരണകൂടത്തിന് ധാര്‍മിക പിന്തുണ നല്‍കിയതെന്തുകൊണ്ടാണ്? ലോകത്താകമാനം ഹിജാബ് ഭീതി സൃഷ്ടിക്കുന്നതില്‍ ഇവര്‍ക്കെല്ലാമുള്ള പങ്ക് ആര്‍ക്കാണ് നിഷേധിക്കാനാവുക? അതെല്ലാം വിട്ട് നമ്മുടെ കേരളത്തിലേക്കുതന്നെ വരാം. മതവിശ്വാസത്തിന്റെ ഭാഗമായുള്ള ശിരോവസ്ത്രമണിഞ്ഞതിന്റെ പേരില്‍ എത്രയോ മുസ്‌ലിം പെണ്‍കുട്ടികള്‍ കേരളത്തിലെ വിവിധ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍നിന്ന് ഇതിനകം പുറത്താക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവ മാനേജ്‌മെന്റുകള്‍ക്ക് കീഴിലാണ്. ശിരോവസ്ത്രമണിഞ്ഞ് ക്ലാസില്‍ വരാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അപേക്ഷകളെ പുറംകാലുകൊണ്ട് നിര്‍ദാക്ഷിണ്യം തട്ടിക്കളയുകയാണ് സഭ ചെയ്തുപോരുന്നത്. അത്യന്തം ഹീനമായ ഈ നടപടികള്‍ മനോരമക്ക് വാര്‍ത്ത പോലുമായിട്ടില്ല! അവ മിക്കപ്പോഴും മുസ്‌ലിം പത്രങ്ങളിലും മുസ്‌ലിം സംഘടനകളുടെ ബാനറുകളിലും മാത്രമാണ് ഇടം പിടിക്കാറുള്ളത്. അതുകൊണ്ട്, ബഹുമാന്യയായ ആ കന്യാസ്ത്രീയുടെ അനുഭവത്തില്‍ നിന്ന് പാഠം പഠിച്ചുകൊണ്ടെങ്കിലും സഭ തിരിച്ചറിയണം; ശിരോവസ്ത്രമഴിക്കാന്‍ ആജ്ഞാപിക്കുമ്പോള്‍ കന്യാസ്ത്രീക്കെന്നപോലെ മുസ്‌ലിം പെണ്‍കുട്ടിക്കും വേദനയുണ്ടാകുമെന്ന്. ആ വേദനയെ പരിഗണിക്കാന്‍ കേരളീയ പൊതുസമൂഹം ഇനിയും അമാന്തിച്ചാല്‍ മതനിരപേക്ഷതയെ സംബന്ധിച്ച നമ്മുടെ എല്ലാ അവകാശവാദങ്ങളെയും പുനര്‍വിചാരണ ചെയ്യേണ്ടി വരും.
A 8മതവിശ്വാസത്തിന് വസ്ത്രവുമായിട്ടെന്താണ് ബന്ധമെന്ന് ഇവ്വിഷയകമായ ഒരു ഹരജിയെ പരാമര്‍ശിച്ചുകൊണ്ട് ഇന്‍ഡ്യയുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചോദിച്ചത്, വിശ്വാസത്തെയും മതത്തെയും സംബന്ധിച്ച ധാരണക്കുറവ് നമ്മുടെ ‘മതേതര’ പൊതുസമൂഹത്തില്‍ അടി മുതല്‍ മുടി വരെ വ്യാപകമാണെന്നാണ് വ്യക്തമാക്കുന്നത്. വിശ്വാസം മനസ്സിലാണെന്നത് ശരിയാണ്. പക്ഷേ മനസ്സില്‍ ഒരു പ്രത്യേക വിശ്വാസമുണ്ടാകുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ അതിനനുസരിച്ച് രൂപാന്തരപ്പെടും എന്നത് അതിലളിതമായ ഒരു സത്യമല്ലേ? സര്‍, പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാത്ത വിശ്വാസം എന്തിനാണ് കൊള്ളുക? അതല്ലേ ലോകത്തിലെ സകലമാന പ്രശ്‌നങ്ങള്‍ക്കും പിന്നിലുള്ള യഥാര്‍ത്ഥ കാരണം? അതിനല്ലേ സര്‍, കാപട്യം എന്ന് പറയുക?  വസ്ത്രം നഗ്നത മറയ്ക്കാനുള്ളതാണ്. ഒരാളുടെ വസ്ത്രം അയാളുടെ സംസ്‌കാരമെന്താണെന്ന് കാണിക്കുന്നു. ഓരോരുത്തരുടെയും സംസ്‌കാരങ്ങള്‍ അവരുടെ വിശ്വാസത്തില്‍നിന്ന് രൂപപ്പെടുന്നതാണ്. ദേവദാസിക്കും കാള്‍ ഗേളിനും ലാപ് ടോപ്പ് ഡാന്‍സര്‍ക്കുമെല്ലാം അവരുടേതായ വസ്ത്രങ്ങളുണ്ട്; പെണ്‍ശരീരത്തെക്കുറിച്ചുള്ള അവരവരുടെ സങ്കല്‍പങ്ങള്‍ക്കനുസരിച്ചുള്ള വസ്ത്രങ്ങള്‍. ശരീരത്തെക്കുറിച്ചുള്ള മുസ്‌ലിം പെണ്‍കുട്ടിയുടെ സങ്കല്‍പത്തെ പ്രദാനം ചെയ്യുന്നത് അവളുടെ വിശ്വാസമാണ്. വേഷവിധാനത്തിന്റെ നിബന്ധനകള്‍ ഇസ്‌ലാം കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. അത് പിന്തുടരാനുള്ള അവകാശം മതസ്വാതന്ത്ര്യത്തിന്റെ അടിത്തറകളിലൊന്നാണ്. വിശ്വാസം ആരാധനാലയത്തിന്റെ നാല്‍ച്ചുവരുകള്‍ക്കകത്ത് നടക്കുന്ന ചടങ്ങുകളുടെ പേരല്ല, പ്രത്യുത ആരാധനാലയത്തില്‍നിന്ന് ലഭിച്ച ഊര്‍ജ്ജമുപയോഗിച്ച് വസ്ത്രധാരണമടക്കമുള്ള മുഴുജീവിതരംഗങ്ങളെയും പുനഃക്രമീകരിക്കുന്നതിന്റെ പേരാണ്. അങ്ങനെയുള്ള മതവിശ്വാസത്തിനേ മനുഷ്യനെ നന്നാക്കാന്‍ കഴിയൂ. ജീവിതഗന്ധിയില്ലാത്ത വിശ്വാസം കൊണ്ടെന്താണ് കാര്യം? സര്‍, താങ്കള്‍ പറഞ്ഞത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. എന്നെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്യത്തിന്റെ ലംഘനം തന്നെയല്ലേ സര്‍? വിശ്വാസവും വസ്ത്രവും തമ്മില്‍ ബന്ധമില്ലെന്ന് ഉറപ്പിച്ചും തറപ്പിച്ചും അങ്ങേയ്ക്ക് പറയാനാകുമോ? ആ പരാമര്‍ശത്തെ സംബന്ധിച്ച് പുനരാലോചനകളൊന്നും ആവശ്യമില്ലെന്ന് ഇപ്പോഴും അങ്ങ് കരുതുന്നുണ്ടോ ?
 
സര്‍, മൂന്ന് മണിക്കൂര്‍ നേരം മാത്രം ഹിജാബില്ലാതെ അന്യപുരുഷന്‍മാര്‍ക്കിടയില്‍ ഇരിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്ന അങ്ങയുടെ ചോദ്യം തന്നെയാണ് പരീക്ഷാ സെന്ററിലെ അധ്യാപകരും മറ്റൊരു ഭാഷയില്‍ എന്നോട് ചോദിച്ചത്. ഹിജാബില്ലാതെ അന്യപുരുഷന്‍മാര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നതിനെ വലിയ പാപമായിട്ടാണ് ഞങ്ങള്‍ മുസ്‌ലിം സ്ത്രീകള്‍ മനസ്സിലാക്കുന്നത് എന്ന് അങ്ങാദ്യം തിരിച്ചറിയണം. മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ഏതെങ്കിലും തിന്മ ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ലെന്ന് ആരെങ്കിലും പറയുമോ സര്‍ ? കൊലപാതകം, കൊല, ബലാത്‌സംഗം, ട്രാഫിക് നിയമലംഘനം; അങ്ങനെയെന്തെങ്കിലും? മൂന്ന് മണിക്കൂര്‍ മാത്രമാണ് ചെയ്തതെന്നുപറഞ്ഞ് ഏതെങ്കിലും കുറ്റം ചെയ്തവരെ വെറുതെ വിടുന്ന പതിവ് ഏതെങ്കിലും കോടതിക്കുണ്ടോ സര്‍? സര്‍, വിശ്വാസം ഞങ്ങള്‍ക്ക് പാരമ്പര്യമായി കിട്ടിയ ഒരു ഭാരമല്ല; പ്രത്യുത ഞങ്ങളുടെ മനസ്സിന്റെ ആഴങ്ങളില്‍ രൂഢമൂലമായ ദൃഢബോധ്യമാണ്. തരവും സൗകര്യവും നോക്കി അഴിച്ചുവെക്കാന്‍ കഴിയുന്നതല്ല അത്. വിശ്വാസം അഴിച്ചുവെക്കാനുള്ളതല്ലെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി വിചാരിക്കുന്നു; അത് പരീക്ഷാ ഹാളിലായാലും ശരി, കോടതി മുറിയിലായാലും ശരി. ഒരു നിമിഷത്തേക്കുപോലും വിശ്വാസം അടിയറവെക്കാന്‍ ഞങ്ങള്‍ സന്നദ്ധമല്ല. പിന്നെങ്ങനെയാണ് സര്‍, മൂന്ന് മണിക്കൂര്‍ നേരം ഞങ്ങള്‍ക്കതിനാവുക ? മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ഭരണഘടനാദത്തമായ മതസ്വാതന്ത്ര്യം ഞങ്ങള്‍ക്ക് നിഷേധിക്കുന്നുവെന്നാണ് സര്‍, അങ്ങനെ പറയുന്നതിനര്‍ത്ഥം. ഭരണഘടനാ സംരക്ഷണത്തിന് ബാധ്യസ്ഥമായ കോടതി ഈ ഭാഷയിലാണോ സര്‍, സംസാരിക്കേണ്ടത്?
 
അതുകൊണ്ട്, ഹിജാബഴിച്ചെഴുതേണ്ട പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കപ്പെട്ടതില്‍ എനിക്ക് ഖേദമില്ല. ഞാന്‍ സ്വീകരിച്ച നിലപാടില്‍ അശേഷം കുറ്റബോധവുമില്ല. അല്ലാഹുവിനെയാകണം മുസ്‌ലിംകള്‍ക്കേറ്റവുമിഷ്ടം, മറ്റൊന്നിനെയുമായിക്കൂടാ. ആ ഇഷ്ടത്തിന് ഇന്‍ഡ്യയിലെ ഒരു നിയമവും വിലങ്ങുവെക്കുന്നില്ല. എന്നാല്‍ എന്റെ പരീക്ഷാ അധികൃതര്‍ ചെയ്തതുപോലെ നിയമങ്ങളെ ദുരുപയോഗം ചെയ്ത് മതവിശ്വാസത്തിന് ആമം വെക്കാന്‍ ശ്രമിക്കുന്നവരുണ്ട്. മഹത്തായ ഒരു ഭരണഘടനയുള്ള ഈ രാജ്യത്തെ അവരുടെ പാട്ടിനു വിട്ടുകൊടുത്തുകൂടാ എന്ന രാജ്യസ്‌നേഹപരമായ വികാരമാണ്, ഈ എഴുത്തിന്റെ വലിയ പ്രചോദനങ്ങളിലൊന്ന്.

Wednesday, August 12, 2015

ചൂഷണം ചെയ്യപ്പെട്ടു കൊണ്ടേയിരിക്കുന്ന വയോധിക




ഇന്നലെ സിപിഎം നടത്തിയ ജനകീയപ്രതിരോധ സമരത്തില്‍ പങ്കെടുത്ത നിലമ്പൂര്‍ ആയിഷയുടെ ചിത്രം ദേശാഭിമാനി, മാതൃഭൂമി, മനോരമ തുടങ്ങിയ പത്രങ്ങള്‍ വളരെ പ്രധാന്യപൂര്‍വ്വം പകര്‍ത്തിയിരിക്കുന്നു. നിലമ്പൂര്‍ ആയിഷയെന്ന പാവം പെണ്ണിനെ കുറിച്ചും അവരെ ചൂഷണം ചെയ്യുന്ന നിരീശ്വര സ്ത്രീ ചൂഷകരെ കുറിച്ചും മുമ്പ് ഒരു പഠനം നടത്തിയിരുന്നത് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ആ പഠനങ്ങള്‍ ഇവിടെ വായിക്കാം.
(1)  നിലമ്പൂര്‍ ആയിഷയെന്ന ദുഃഖപുത്രി
(3)  മതം വേട്ടയാടിയ മലയാള നടി??!

തന്‍റെ പതിമൂന്നാം വയസ് മുതല്‍ കമ്യൂണിസ്റ്റുകാരും യുക്തിവാദികളും ചൂഷണം ചെയ്യാന്‍ തുടങ്ങിയ ആ വയോധിക ഇന്നലെയും കമ്യൂണിസ്റ്റുകരാല്‍ അവരുടെപരസ്യത്തിനു വേണ്ടി മാര്‍ക്കറ്റ് ചെയ്യപ്പെട്ടു. നീണ്ടപതിനെട്ട്കൊല്ലം പാര്‍ട്ടിക്ക് വേണ്ടി  ഒരു നയാപൈസ പ്രതിഫലം കൊടുക്കാതെ ചൂഷണം ചെയ്യപ്പെട്ട ആ പാവം ഇന്നും ഇങ്ങനെ ഇരയാക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. അവര്‍ക്കോ ഇത്തരം ചൂഷണങ്ങള്‍ അംഗീകാരമായി തോന്നുന്ന രീതിയില്‍ അവരുടെ മസ്തിഷ്കം ഫോര്‍മാറ്റ്‌ ചെയ്യപ്പെട്ട് സ്വത്വബോധം പോലും മാറ്റിമറിക്കപ്പെട്ടിരിക്കുന്നു. !!!!!!!!!

Monday, July 27, 2015

ഈ കൊടും ഭീകര ശിശുപീഡനം കണ്ടില്ലെന്നു നടിക്കരുത്

അന്താരാഷ്ട്ര നിരീഷ്വരവിശ്വാസപുരോഹിതർ റിച്ചാർഡ് ഡോകിൻസ്, മാർഗരറ്റ് ഡോണി തുടങ്ങിയവർ ശിശുനാമകരണ ആഘോഷം എന്ന ശിശുപീഡന കൊടും ക്രൂരതയ്ക്ക് നേതൃത്ത്വം നൽകുന്നതിന്റെ ഭീകരദൃശ്യം
                                         

ഒരു മനുഷ്യന്റെ വ്യക്തിത്വത്തിൽ, മേൽവിലാസത്തിൽ ഏറ്റവും പ്രധാന ഘടകം അയാളുടെ പേരാണ്. പല ഉന്നതരും തങ്ങൾക്കിഷ്ടകരമല്ലാത്ത പലപ്പോഴും താൻ പ്രതിനിധാനം ചെയ്തു പ്രവർത്തിച്ചു പ്രോബോധനം ചെയ്തു പ്രചരിപ്പിക്കുന്ന മതവിശ്വാസത്തിന്റെ അടിത്തറ ആകെ അടിച്ചുടക്കുന്ന ആശയം ഉൾകൊള്ളുന്ന പേരും വഹിച്ചു ജീവിതം നരകിക്കുന്ന കാഴ്ച നിത്യസംഭവമാണ്. പലപ്പോഴും തന്റെ പേര് മാറ്റി തനിക്കിഷ്ട്ടപ്പെട്ട മറ്റൊരു നാമം സ്വീകരിക്കാൻ പറ്റാത്ത രീതിയിൽ ആ പേര് അയാൾക്ക്‌ സ്വന്തം സ്വത്വം നല്കിയിട്ടുണ്ടാവും. അത്തരം നാമങ്ങളുടെ സാംഗത്യം അവരുടെ നേരെ തേറ്റകാട്ടി കുറക്കുന്നത് വസ്തുതയ്മാണ്.

ഇതിന് ഇന്നിന്റെഏറ്റവും വലിയ  വർത്തമാനഉദാഹരണവും ഇരക ളുമാണ് യുക്തിവാദിസംഘം നേതാക്കൾ. സംഘം പ്രസിഡന്റ് ഇ എ ജബ്ബാറിനെ നാം പരിഗണിക്കുക. ജബ്ബാർ ദൈവത്തിന് അറബിയിലുള്ള ഒരു പേരാണ്. അതിന്റെ അർഥം പരമാധികാരി എന്നാണു. അദ്ദേഹത്തിൻറെ യതാർത്ഥ പേര് ;അബ്ദുൽ ജബ്ബാർ; എന്നും. അതായത് പരമാധികാരിയായ ദൈവത്തിന്റെ അടിമ എന്ന് ആശയം!.. ദൈവം ഇല്ലെന്ന കേവലവിശ്വാസം (പ്രത്യേകിച്ച് പരമാധികാരി എന്ന ദൈവവിശേഷണം ഒരു നിലക്കും വിശ്വസിക്കാൻ തയ്യാറല്ലാത്ത) പ്രചരിപ്പിക്കാനും പ്രബോധനം ചെയ്യാനും പതിറ്റാണ്ടുകൾ കഠിനശ്രമം നടത്തികൊണ്ടിരിക്കുന്ന ഒരു നിരീശ്വര'വിശ്വാസി' ആയ ശ്രീമാൻ ജബ്ബാറിനെ ഈ പേരിന്റെ ഔചിത്യം ചോദ്യം ചെയ്യുന്നവരുടെ എണ്ണം നിത്യേനെ വർദ്ദിച്ചു കൊണ്ടെയിരിക്കുകയും ചെയ്യുന്നു... ഇത് ശ്രീ ജബ്ബാർ മാത്രം നേരിടുന്ന സ്വത്വ പ്രശ്നമല്ല. ഇത് പോലെ നിരവധി പേർ യുക്തിവാദികളിൽ ഉണ്ട്.  അയ്യൂബ് മൗലവി, പാറക്കൽ മുഹമ്മദ്‌, നാസർ കുന്നുംപുറം ശിവദാസ് ഡോ സി വിശ്വനാഥൻ അബ്ദുൽ അലി....ഈ പട്ടിക നീണ്ടു കൊണ്ടേയിരിക്കുന്നു.....

ഇത്രയും 'ഉന്നതരും' 'മഹാത്മാക്കളു'മായ ഇവരെ പോലെ അനവധി നിരവധി പ്രശസ്തരും മഹാന്മാരുമായ ഇങ്ങനെ ഒരു അസ്ഥിത്വ പ്രതിസന്ധിയിൽ പെട്ട് വട്ടം തിരിയാൻ കാരണം അവരുടെ മാതാപിതാക്കളും ബന്ധുമിത്രാക്കളും അവർക്ക് എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ അവർക്കനുയോജ്യമല്ലാത്ത, അവർക്ക് ജീവിതകാലമത്രയും മരണശേഷം പോലും പ്രശ്നങ്ങൾ സൃഷ്ട്ടിച്ചു കൊണ്ടിരിക്കുന്ന ഇത്തരം പേരിട്ടതിന്റെ പരിണിതഫലം മാത്രമാണ്.

എന്നാൽ ഈ 'മഹാന്മാർ' തങ്ങളുടെ സന്താനൾങ്ങക്കും തങ്ങൾക്കിഷ്ട്ടപ്പെട്ട പേര് നൽകി ശിശുപീഡനം തുടർക്കഥയാക്കി തുടരുകയാണ്. ഈ തുടർ ശിഷുപീഡനങ്ങൾ തുടരുന്ന ഇവരെ എന്ത് വിളിക്കണം? തീർച്ചയായും ഒരു കുഞ്ഞ് ജനിച്ചാൽ മുൻ പോസ്റ്റിൽ ഞാൻ സൂചിപ്പിച്ച പോലെ (ക്ലിക്കി വായിക്കുക) സന്താനങ്ങൾക്ക് പ്രായപൂർത്തി എത്തുന്നത് വരെ വിദ്യാഭ്യാസം ഒന്നും നൽകാതെ വളർത്തേണ്ട ആവശ്യകത പോലെ ആ സന്താനത്തിന് പതിനെട്ട് തികഞ്ഞ് അവൾ/ൻ ഒരു പൂർണപൗരൻ ആകുന്നത് വരെ ഒരു പേരും നൽകാതിരിക്കെണ്ടതുണ്ട്. പൂർണപൗരനായ ശേഷം തന്റെ വ്യക്തിത്വ, ആസ്ഥിത്വ, സ്വത്വത്തിനു യോജിക്കുന്ന ഒരു നാമം സ്വീകരിക്കുകയോ പേരൊന്നും ആവശ്യമില്ല എന്നാണ് തീരുമാനമെങ്കിൽ ജീവിതകാലം മുഴുവൻ പേരില്ലാതെ ജീവിക്കാനും ഉള്ള വ്യക്തിസ്വാതന്ത്ര്യം വകവച്ചു കൊടുക്കാൻ ബാലാവകാശങ്ങൾക്ക് വേണ്ടി ശബ്ദമലിനീകരണം നടത്തുന്ന യുക്തിവാദികൾ തയ്യാറാവുകയും അതിനു വേണ്ടി സെമിനാറുകളും ക്യേമ്പയിനുകളും നടത്തി തങ്ങളുടെ സമൂഹത്തിലെ ഈ കൊടും പീഡനവും മനുഷ്യാവകാശ ധ്വംസനവും അവസാനിപ്പിക്കുകയും ചെയ്യണമെന്നു വിനയപൂർവ്വം ഓർമ്മപ്പെടുത്തുന്നു. ദൈവവിശ്വാസികൾ അവരുടെ കുട്ടികളെ മതം പഠിപ്പിക്കുന്നതിലും എത്രയോ കഠിന ക്രൂരതയാണ് യുക്തിവാദികളും നിരീശ്വരവിശ്വാസികളും സ്വന്തം പിഞ്ചുപൈതങ്ങളോട് ചെയ്ത് കൊണ്ടിരിക്കുന്ന ഈ ക്രൂരത. മതം പഠിച്ചാൽ പോലും അവള്‍ക്ക്/നു മതം വേണ്ട എന്ന് തോന്നിയാൽ ആ പഠനം അവള്‍ക്ക്/നു ഒരു ത്തടസമല്ല. മാത്രമല്ല ആ പഠനം അവള്‍/ൻ ജനിച്ചുവളർന്ന സമൂഹത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാനും തെറിപ്പൂരപ്പാട്ട് നടത്താനും അവളെ/നെ പ്രാപ്തമാക്കും. പക്ഷെ അവള/നു തന്റെ പേര് വേണ്ടെന്നു വെക്കാൻ സാധ്യമല്ല എന്ന സാമൂഹ്യ ദുരന്തം കൂടി ചേർത്തുവായിച്ചാലേ പ്രശ്നത്തിന്റെ ഗൗരവം ബോധ്യമാകൂ................................. ഈ വിഷയത്തിലെ വിശദമായ വായന ഇവിടെ 

Saturday, July 25, 2015

ഈ ശിശു, ബാല പീഡനം അനുവദിക്കാമോ? ഫ്രീ തിങ്കന്‍സ് (തിന്കിങ്ങില്‍ നിന്ന് സ്വാതന്ത്ര്യം നേടിയവര്‍) എന്ത് പറയുന്നു?


 
എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ (അഞ്ച് വയസ്, കൂടുതലും മൂന്ന് വയസ് എല്‍ കെ ജി) പിഞ്ചു കുഞ്ഞുങ്ങളെ സ്കൂളില്‍ ചേര്‍ത്ത് അവര്‍ക്ക് പ്രായപൂര്‍ത്തി ആകുന്നതിനു മുമ്പേ എസ്. എസ്. എല്‍. സി യും പ്ലസ്‌ റ്റുവും പരീക്ഷ കഴിഞ്ഞു ഡിഗ്രിക്ക് ചേര്‍ന്നിരിക്കും. ഇതിനോട് യോജിക്കാന്‍ നിങ്ങള്‍ക്കാകുമോ?.
കുട്ടികളെ യാതൊരു തരത്തിലുമുള്ള വിദ്യാഭ്യാസവും പഠനങ്ങളും നിയന്ത്രണങ്ങളും വിലക്കുകളും ഇല്ലാതെ സ്വതന്ത്രരായി വളരാനും വികസിക്കാനും അനുവദിക്കുകയല്ലേ വേണ്ടത്.
മതവിദ്യാഭ്യാസം ചെറുപ്പത്തില്‍ നല്‍കാന്‍ പാടില്ല എന്നത് പോലെ പ്രധാനവും പ്രസക്തവും പരിഗണനീയവും തന്നെ അല്ലെ ഇത്തരം ശിശു, ബാല പീഡനങ്ങളും.
അതല്ലേ സ്വതന്ത്രചിന്ത വളരാന്‍ അനിവാര്യം സ്വതന്ത്ര ചിന്തകരുടെയും യുക്തിവാദികളുടെയും വിലയേറിയ അഫിപ്രായങ്ങള്‍ സാദരം പ്രതീക്ഷിക്കുന്നു.

Tuesday, July 21, 2015

വ്യഭിചാരത്തിന് 16. വിവാഹത്തിനോ? പ്രായം 18!

വ്യഭിചാരത്തിനും സ്വവര്‍ഗ്ഗരതിവൈകൃതങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുന്ന പുതിയ നിയമനിര്‍ദ്ദേശങ്ങളുടെ വാര്‍ത്ത പുറത്ത് വന്നത് ശ്രദ്ദിച്ചിചിരിക്കുമല്ലോ? "ഇന്ത്യയിലെ സ്ത്രീകളുടെ ജീവിതനിലവാരത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഡോ. പാം രാജ്പുത് അധ്യക്ഷയായ പതിന്നാലംഗസമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി തിങ്കളാഴ്ച പുറത്തിറക്കി. ആണ്‍കുട്ടികളുടെ വിവാഹപ്രായം 21വയസ്സില്‍നിന്ന് 18വയസ്സാക്കി കുറച്ച് ശൈശവവിവാഹനിരോധനനിയമത്തില്‍ ഭേദഗതിവരുത്തണമെന്നാണ് സമിതിയുടെ ശുപാര്‍ശ."

സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമിട്ട് മുമ്പ് കേരള സര്‍ക്കാറിന്, ദിവംഗതനായ ചീഫ് ജസ്റ്റീസ് വി. ആര്‍ കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായുള്ള സമിതി  ഇത്പോലൊരു നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. കുട്ടികളുടെ പുരോഗതിക്കു കുട്ടികൾ ജനിക്കാനനുവദിക്കാതിരിക്കുക, സ്ത്രീശാക്തീകരണത്തിനു വ്യഭിചാരവും വിവാഹമോചനവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ തൂക്കണാംകുരുവി മോഡൽ നിർദ്ദേശങ്ങലായിരിന്നു അവയിലെ തലതരിഞ്ഞ കണ്ടെത്തലുകൾ! ഭാഗ്യവശാല്‍ അത് ഇത് വരെ പുറത്തെടുത്തിട്ടില്ല. ഇതിലെയും നിര്‍ദ്ദേശങ്ങളില്‍ സ്ത്രീ വിരുദ്ധമായവ, മനുഷ്യ വിരുദ്ധമായവ, സാംസ്കാരികതനിമ തകര്‍ക്കുന്നവ നടപ്പാകാതിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതും ശ്രമിക്കെണ്ടതും പ്രവര്‍ത്തിക്കേണ്ടതും അനിവാര്യമാണ്. അത് വര്‍ത്തമാനത്തിന്റെ ആവശ്യമാണ്‌. ഈ നിയമ നിര്‍ദ്ദേശങ്ങളില്‍ പലതും ഗൌരവതരം തന്നെ, പക്ഷെ ചില വികൃതവൈരൂപ്യങ്ങള്‍ കാണാതെ വയ്യ. 
22/07/15നു മലയാളം ന്യൂസ് (Jiddah KSA) പത്രത്തിൽ വന്ന കുറിപ്പ്

ആണ്‍ പെണ്‍ തുല്യതക്കു വേണ്ടി പുരുഷ വിവാഹപ്രായം പതിനെട്ടാക്കുക, പെണ്‍കുട്ടികളുടെ വ്യഭിചാരപ്രായം പതിനാറാക്കുക. സ്വവര്‍ഗ്ഗരതിവൈകൃതം നിയമമാക്കുക തുടങ്ങിയവയാണ് ഏറെ വൃത്തിഹീനമായിട്ടുള്ളത്. വിവാഹത്തിന്റെ ലക്‌ഷ്യം  കേവലം ലൈംഗികത മാത്രമായാണോ ഈ കമ്മറ്റി മനസ്സിലാക്കിയത്. തീര്‍ച്ചയായും അങ്ങനെ  സംശയിക്കേണ്ടതുണ്ട്. അത് കൊണ്ടാണല്ലോ പുരുഷ വിവാഹപ്രായം പതിനെട്ടാക്കാന്‍ ശുപാര്‍ശിച്ചത്. വിവാഹത്തിലൂടെ ഇണകള്‍ക്കിടയിലുള്ള ലൈംഗിക സംതൃപ്തി കെട്ടുറപ്പുള്ള കുടുംബജീവിതത്തിനും ആരോഗ്യമുള്ള സമൂഹത്തിനും അനിവാര്യമാണ്. പക്ഷെ ലൈംഗികത മാത്രമല്ല വിവാഹത്തിന്റെ ലക്ഷ്യങ്ങള്‍ എന്ന് മനസ്സിലാകാത്തവര്‍ ആണോ ഉപദേശകമേലാളന്മാര്‍. അതോ ആരുടെയോ ചരടില്‍ വേഷമാടുന്ന പാവം പാവകളോ? മാത്രമല്ല, മാനസിക വൈകൃതങ്ങളുടെ ബഹിഷ്പുരണമായ സ്വവര്‍ഗ്ഗ ലൈംഗിക വൈകൃതം നിയമ പരമാക്കണമെന്ന നിര്‍ദ്ദേശം എത്ര ദൂരവ്യാപക പ്രത്യാഘാതം സൃഷ്ട്ടിക്കും എത്ര നിസ്സാരമായാണ് ഇവര്‍ കാര്യങ്ങള്‍ ഗൌനിച്ചത്!

എയിഡ്സ് നിയന്ത്രിക്കാന്‍ വ്യഭിചാരം ഇല്ലാതാക്കുന്നതിന് പകരം ക്വാണ്ടം പ്രോത്സാഹിപ്പിക്കുന്ന, അതിലൂടെ വ്യഭിചാരം പ്രോത്സാഹിപ്പിക്കുന്ന മുതലാളിത്തത്തിന്റെ ഒളിയജണ്ടകളുടെ മറ്റു സര്‍ക്കാര്‍ പതിപ്പുകളല്ലേ ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്ന നിയമങ്ങളും നിര്‍ദ്ദേശങ്ങളും കോടതി വിധികളും. പെണ്ണിനെ തന്റെ ഇണയും കുടുംബിനിയും അമ്മയും സഹോദരിയുമായി കണ്ടിരുന്ന സംസ്കാരത്തെ മാറ്റിമറിച്ചു  പെണ്ണിനെ അധ്വാനിക്കുന്നവളും ധനാകമനയന്ത്രവുമാക്കി അവളെ അങ്ങാടിയിലേക്ക് ഇറക്കാന്‍ മുതലാളിത്തത്തിന് കഴിഞ്ഞു എന്ന് മാത്രമല്ല അതാണവളുടെ സ്വാതന്ത്ര്യവും ജീവിത ലക്ഷ്യവുമെന്നു അവളെ തെറ്റിദ്ധരിപ്പിക്കാനും അവര്‍ക്കായി. അതിലൂടെ മുതലാളിത്തം നേടിയത് കുറഞ്ഞ വേദനത്തിനു കൂടുതല്‍ അദ്ധ്വാനം എന്ന ലാഭക്കച്ചവടമാണ്. മനുഷ്യവിഭവ ശേഷിയുടെ വിലകുറച്ച് ഭാര്യയും ഭര്‍ത്താവും അദ്ദ്വനിച്ചാല്‍ പോലും കുടുംബം മുന്നോട്ട് പോകാന്‍ കഷ്ട്ടപ്പെടുന്നതിലെക്കാന് ഈ സ്ത്രീ സ്വാതന്ത്ര്യം നമ്മെ എത്തിച്ചത്. അച്ഛന്‍  അദ്ധ്വാനിച്ചു, അമ്മ കുടുംബവും കുട്ടികളെയും വളര്‍ത്തി സ്നേഹവും ഉത്തരവാദിത്തവും ഉള്ള സന്താനങ്ങള്‍ക്ക് പകരം ബേബി സിറ്റിങ്ങിലെ ആയയെ അമ്മയേക്കാളും സ്നേഹിക്കുന്ന മനുശ്യകുട്ടികളെ സൃഷ്ട്ടിക്കുന്നിടത്തെക്ക് കാര്യങ്ങള്‍ അധപതിച്ചത് കാണാതെ വയ്യ. ഇനിയവരുടെ ലക്ഷ്യത്തിലേക്കുള്ള മുന്നൊരുക്കങ്ങളില്‍ ചിലതാണ് ഈ നിര്‍ദ്ദേശങ്ങള്‍! പെണ്ണുടലിന്റെയും അതിലൂടെ  പെണ്‍മാംസത്തിന്റെയും വില കുറയ്ക്കുക എന്ന വളരെ ചെറിയ ലക്‌ഷ്യം.

ഈ നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും കടുത്ത സ്ത്രീ വിരുദ്ധ നിര്‍ദ്ദേശം പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള പ്രായം പതിനെട്ടില്‍ നിലനിര്‍ത്തുന്നതോടൊപ്പം അവളെ മാംസം വില്‍ക്കാന്‍ പാകപ്പെടുത്തുന്ന പ്രായം പതിനാറിലേക്ക് താഴ്ത്തുക എന്നതാണ്. വിവാഹത്തിനില്ലാത്ത പക്വതയും പാകതയും ബുദ്ധിയും ശാരീരിക ലൈംഗിക വളര്‍ച്ചയും വ്യഭിചാരത്തിന് എങ്ങനെയാണ് ഉണ്ടാവുക. ഒരു പെണ്‍കുട്ടിയെ രക്ഷിതാക്കളോ കുടുംബമോ സുഹൃത് വലയമോ സമൂഹമോ വേശ്യാവൃത്തിയിലേക്ക് നയിച്ചു അവള്‍ ആ ജീവിതം ആസ്വദിക്കയും ചെയ്‌താല്‍ അതിനെ തടയിടാന്‍ ഈ നിര്‍ദ്ദേശകരുടെ നിദ്ദേശം എന്താണ്. 

പക്വതയും പാകതയും എത്താത്ത പതിനാറു വയസുള്ള പത്താം ക്ലാസുകാരിയെ സഹപാടികളോ സുഹൃത്തുക്കളോ പ്രലോഭനങ്ങളിലൂടെ ലൈംഗികമായി ദുരുപയോഗം ചെയ്‌താല്‍ അതിന്റെ നഷ്ടം അവള്‍ക്കും കുടുംബത്തിനും സമൂഹത്തിനും മാത്രമായിരിക്കും, അല്ലാതെ വേട്ടക്കാര്‍ക്ക് ഒന്നും നഷ്ട്ടപ്പെടാനില്ല. 

മുതലാളിത്തത്തിന്റെ പണം പലിശക് വാങ്ങി ലോകബാങ്കിന്റെയും WTO യുടെയും അതല്ലെങ്കില്‍ ഇപ്പോഴത്തെ നമ്മുടെ യജമാനന്‍മാരായ അമേരിക്കയുടെയും മറ്റും ആശയങ്ങളാണ് ഇന്ന് നമ്മുടെ രാജ്യത്ത് നമ്മുടെ ഭരണകര്‍ത്താക്കള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പണ്ട് 1947 വരെ നാം ബ്രട്ടന്റെ യജമാനതയിലായിരുന്നു. ഇന്ന് അത് ലോക വട്ടിപ്പണക്കാരുടെയും അവരെ നയിക്കുന്ന മുതലാളിത്ത യജമാനന്‍മാരുടെയും അടിയാര്‍ത്തികളായെന്ന വ്യത്യാസമേ ഉള്ളൂ. ആ യജമാനകല്‍പ്പനകളാണ് നമ്മുടെ ഹോം ഗാര്‍ഡ് പോലീസ്, കൂട്ട ഇന്‍സൂറന്‍സ്, മെഡിക്കല്‍ ഇന്‍സൂറന്‍സ്, ആധാര്‍ കാര്‍ഡ്, സബ്സിഡി എടുത്ത് കളയല്‍, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,  ഏറ്റവും വലിയ രാജ്യദ്രോഹമായ സ്വകാര്യവല്‍ക്കരണം തുടങ്ങിയവ. നമ്മുടെ അഭിമാനമായ ഇന്ത്യന്‍ റയില്‍വേ പോലും അഡാനിക്കും അംബാനിക്കും മാത്രമല്ല വിദേശ കുത്തകകള്‍ക്ക് വരെ തീറെഴുതി കൊടുത്ത് കൊണ്ടിരിക്കുകയാണല്ലോ. നമ്മുടെ റോഡുകളും പാലങ്ങളും മുതലാളിമാരുടെ ചൊല്‍പ്പടിയിലാണല്ലോ. 

ബി എസ് എന്‍ എല്‍ എന്ന് റിലയന്‍സ് ആകും എന്നെ അറിയേണ്ടതുള്ളൂ. പാകിസ്ഥാനോ ചൈനയോ നമ്മേ ആക്രമിക്കുമ്പോള്‍ തിരിച്ച് തോക്ക് ഉയര്‍ത്തണോ വേണ്ടേ എന്ന് അമേരിക്കപോലുള്ള രാജ്യശത്രുക്കള്‍ തീരുമാനിക്കേണ്ട ഗതികേട് വരുന്ന നാളെ അതി വിദൂരമല്ല. അതിനു വേണ്ടി കുട്ടിക്കുരങ്ങ് കളിക്കുന്നതോ രാജ്യസ്നേഹം നാഴികക്ക് നാല്‍പ്പത് വട്ടം ഉരുവിടുന്ന രാജ്യദ്രോഹികള്‍! മുതലാളിത്ത ഫണ്ടിങ്ങ് കൈപറ്റി അവരുടെ ആശയങ്ങള്‍ക്ക് മനുഷ്യാവകാശ മുഖം മൂടി അണിയിച്ചു നമ്മുടെ ഇടയില്‍ മാര്‍ക്കറ്റ് ചെയ്യുന്ന രാജ്യദ്രോഹികളെയും നാം തിരിച്ചരിയാതിരിക്കുന്നു.

മുതലാളിത്ത അജണ്ടയിലെ ആദ്യ ഇനമായ കച്ചവടത്തെ സ്നിഗ്ദമാക്കാനുള്ള ഏറ്റവും നല്ല മാധ്യമമാണ് പെണ്ണുടല്‍. പെണ്ണുടലിന്റെ മാംസമൂല്യം കൂടുന്നതിനനുസരിച്ച് കച്ചവടലാഭവും കൂടും എന്നുള്ള സിമ്പിള്‍ സൂത്രവാക്യത്തിനു നമ്മുടെ പെണ്‍കുട്ടികളെ പാകപ്പെടുത്താന്‍ നമ്മുടെ സര്‍ക്കാറുകള്‍ ഇതും ഇതിലധികവും ചെയ്യുന്നത് നമുക്കധികം കാത്തിരിക്കാതെ കാണാം. നമ്മുടെ രാജ്യം മറ്റൊരു തായലന്റ് ആവാതിരിക്കട്ടെ.

ഏറ്റവും വിരോധാഭാസം മുദലാളിത്ത അജണ്ടകള്‍ നടപ്പിലാക്കുന്നതിനു നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റ്കാരും മത്സരിക്കുന്നു എന്നതാണ്!


Thursday, July 9, 2015

ജീവോല്‍പത്തിയില്‍ തടഞ്ഞുവീഴുന്ന നുണകള്‍

 http://samvadam.nicheoftruth.info/?p=1259
അലി ചെമ്മാട്
റിച്ചാഡ് ഡോക്കിന്‍സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം  പരിണാമത്തിന്റെ തെളിവുകള്‍ എന്ന പുസ്തകം വിലയിരുത്തപ്പെടുന്നു -ഭാഗം 16

 ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ദുബൈയിലെ ‘ഖലീഫ ടവര്‍’ പരിഗണിക്കുക. അല്ലെങ്കില്‍ മറ്റേതെങ്കിലും മനുഷ്യ നിര്‍മ്മാണങ്ങള്‍ പരിഗണിക്കുക. ഭൗമോപരിതലത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങള്‍ക്ക് അത്രയും ഭാരം വഹിക്കാന്‍ ആവശ്യമായ അടിത്തറയും ഭൂമിയുടെ അകത്തേക്കിറങ്ങിച്ചെല്ലുന്ന പൈലിംഗുകളും അടിസ്ഥാനഭാരവും എല്ലാം ആവശ്യമാണ്. സാധാരണ ഒരു ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടുകയാണെങ്കിലും അതില്‍ പതിയുന്ന കാറ്റിനെ പ്രതിരോധിക്കാന്‍ ആവശ്യമായ കാലുകളും കുറ്റികളും കയറുകളും ആവശ്യമാണ്. ഖലീഫ ടവറിന്റെ നിര്‍മ്മാണത്തെയും അതിന്റെ വിശദമായ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യത്തെയും അതിന്റെ ഉയരത്തെയും സൗന്ദര്യത്തെയും നിര്‍മ്മാണത്തിലെ വ്യത്യസ്ത ഘടകങ്ങളുടെ പ്രത്യേകതകളെയും ഘടകസമന്വയങ്ങളെയും സംബന്ധിച്ച് വിശദമായി  ചര്‍ച്ച ചെയ്യുന്നുവെങ്കില്‍ ആരാണെങ്കിലും അതിന്റെ അമ്പതിലേറെ മീറ്റര്‍ ആഴത്തിലേക്കിറങ്ങിച്ചെന്ന പൈലിംഗ്  ആയിരിക്കും  ഏതൊരാളും ആദ്യമായി പരിഗണിക്കുക.

ഒരു കെട്ടിടത്തെക്കുറിച്ചുള്ള പഠനത്തില്‍ അതിന്റെ പുറംമോടി കൂട്ടാന്‍ കാലാകാലങ്ങളില്‍ മാറ്റിക്കൊണ്ടിരിക്കുന്ന നിറഭേദങ്ങളെ ആരും ഗൗരവമായി പരിഗണിക്കാറില്ല. അടിസ്ഥാനശിലകളില്ലാത്ത കെട്ടിടങ്ങളെക്കുറിച്ചുള്ള ചര്‍ച്ച സ്വപ്‌നലോകത്ത് മാത്രം നിലനില്‍ക്കുന്ന സങ്കല്‍പവീടുകളെ സംബന്ധിച്ച ചര്‍ച്ചകളായേ പരിഗണിക്കപ്പെടുകയുള്ളൂ.
അടിസ്ഥാനപരമായ പരിണാമവിമര്‍ശനങ്ങളില്‍ പരിഭ്രാന്തനായ ഡോകിന്‍സ് പരിണാമവിമര്‍ശനങ്ങളെ  പ്രതിരോധിക്കുക എന്ന ‘മഹത്തായ’ ലക്ഷ്യത്തോടെ(315) എഴുതിയ ബ്രഹത്ഗ്രന്ഥവും സ്വപ്‌നലോകത്തെ സങ്കല്‍പ വീടിനെക്കുറിച്ചുള്ള ചര്‍ച്ചപോലെ ജലരേഖയായി പരിണമിക്കുന്നു. ഈ പ്രശ്‌നം ഡോക്കിന്‍സ് മാത്രം നേരിടുന്നതല്ല. ഡോക്കിന്‍സിനെ പകര്‍ത്തിയെഴുതുന്ന മലയാള പരിണാമസാഹിത്യകാരന്‍മാരും പരിണാമവിശ്വാസികളും പ്രബോധകരുമടക്കം ലോകത്തുടനീളമുള്ള പരിണാമ വിശ്വാസിസമൂഹം നേരിടുന്ന അടിസ്ഥാന പ്രശ്‌നമാണ്. എങ്കിലും ഡോക്കിന്‍സിന്റെ കൃതി അദ്ദേഹത്തിനും അനുയായികള്‍ക്കും ആത്മസായൂജ്യം നല്‍കുന്നു എന്നത് അവഗണിക്കാനാവില്ല.
കേരളത്തിലെ ഏതൊരു പരിണാമ പ്രചാരകനും പറയുന്നത് ജീവോല്‍പത്തി പരിണാമത്തിനകത്തുള്ള വിഷയമല്ല, അത് മറ്റൊരു വിഷയമാണെന്നാണ്. എങ്ങനെയോ യാദൃഛികമായുണ്ടായ ആദ്യ ജൈവകോശം (ഏകകോശം) വിഘടിപ്പ് ഒരുപാട് ഏകകോശമായും ആ വിഘടനങ്ങള്‍ക്കിടയില്‍ എങ്ങനെയോ ദൈ്വകോശ ജീവിയായും ദശലക്ഷക്കണക്കിന് വര്‍ഷങ്ങളിലൂടെ ബഹുകോശ ജീവിയായും പരിണമിച്ചുപരിണമിച്ച് ഇങ്ങനെ വളര്‍ന്നുവരികയാണെന്ന അമ്മൂമ്മക്കഥയല്ലാതെ മറ്റൊരു തെളിവും ഇവര്‍ക്കില്ല. അക്കാര്യം നാം നടേ ചര്‍ച്ച ചെയ്തിട്ടുണ്ട്.C 1
ജീവന്റെ ആവിര്‍ഭാവത്തെക്കുറിച്ച് പരിണാമ വിശ്വാസികള്‍ ഒഴികഴിവ് പറയുന്നുണ്ടെങ്കിലും, ഡാര്‍വിന്‍ തന്റെ സിദ്ധാന്തം അവതരിപ്പിച്ച 1850കളില്‍ ജീവന്റെ സങ്കീര്‍ണതയെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നില്ല. 1859ല്‍ തന്റെ ജീവജാതികളുടെ ഉല്‍പത്തി പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം കഴിഞ്ഞ് ലൂയി പാസ്റ്റര്‍ അന്നത്തെ ജീവശാസ്ത്രജ്ഞരുടെ അജ്ഞത ശാസ്ത്രീയ പരീക്ഷണത്തിലൂടെ തിരുത്തി എഴുതി. അന്നത്തെ വിശ്വാസപ്രകാരം സൂക്ഷ്മജീവികള്‍ (ബാക്ടീരിയ, വൈറസ് തുടങ്ങിയവ) അന്തരീക്ഷത്തില്‍ തനിയെ ഉണ്ടാവുമെന്നും മാംസത്തിലും ശവങ്ങളിലും പുഷ്പങ്ങള്‍ തന്നെ വളര്‍ന്നുവരുമെന്നുമായിരുന്നു. എന്നാല്‍ തന്റെ സ്വന്‍നെക്ക് ഫഌസ്‌ക് പരീക്ഷണത്തിലൂടെ ഈ മൂഢവിശ്വാസം പാസ്റ്റര്‍ തിരുത്തി. ഡാര്‍വിന്‍ തന്റെ വിശ്വാസം അവതരിപ്പിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ധാരണ ജീവന്‍ എന്നത് വളരെ ലളിതമാണെന്നായിരുന്നു. ആ ഒരു ധാരണയില്‍ പടുത്തുയര്‍ത്തിയ പരിണാമ സിദ്ധാന്തം ഓരോ ശാസ്ത്രീയ വളര്‍ച്ചകളിലും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. അതെ, ഡാര്‍വിനേറ്റ ആദ്യപ്രഹരം ലൂയി പാസ്റ്ററില്‍ നിന്നായിരുന്നു.(316)
എന്നാല്‍ 1871 ഫെബ്രുവരി 11ന് ജോസഫ് ഡാള്‍ട്ടണ്‍ ഹൂകെര്‍ക്ക്(317) എഴുതിയ കത്തില്‍  Warm little pond എന്നൊരു പുതിയ സങ്കല്‍പം ഡാര്‍വിന്‍ അവതരിപ്പിച്ചു. ആ സങ്കല്‍പപ്രകാരം ഭൂമി ആദിമ പ്രക്ഷുബ്ധ കാലാവസ്ഥയില്‍ ‘ജീവോല്‍പ്പത്തിക്ക് ആവശ്യമായ’ രാസവസ്തുക്കളായ അമോണിയ (Ammonia) ഫോസ്ഫറിക് ഉപ്പ് (Phosphoric Salt), പ്രകാശം, താപം, വൈദ്യുതി തുടങ്ങിയവയാല്‍ സമ്പുഷ്ടമായിരുന്നു. അവിടുത്തെ ചുട്ടുപഴുത്ത പ്രത്യേക കാലാവസ്ഥയില്‍ ആദിമജീവന്‍ നിലവില്‍വന്നു എന്നാണ് ഈ സങ്കല്‍പം.
ഡോക്കിന്‍സ് ഈ സങ്കല്‍പങ്ങളെ ന്യായീകരിക്കാനുള്ള ശ്രമം വരികള്‍ക്കിടയില്‍ നടത്തുന്നുണ്ട്. ”ഡാര്‍വിന്‍ തന്നെ പരാമര്‍ശിച്ചതുപോലെ, അതീവ ലളിതമായ തുടക്കമാണ് അതിനുണ്ടായിരുന്നത്.”(318) ഡാര്‍വിന്റെ ഊഹത്തെ തുടര്‍ന്ന് ഇക്കാര്യം തന്നെ ഒരല്‍പംകൂടി വികസിപ്പിച്ച് അവതരിപ്പിക്കുന്നുണ്ട് അലക്‌സാണ്ടര്‍ ഓപാരിനും (Alexander Oparin) ജെ.ബി.എസ് ഹാള്‍ഡയിനും (J.B.S Haldane).(319) 1924ല്‍ അലക്‌സാണ്ടര്‍ ഓപാരിന്‍ അവതരിപ്പിച്ച ആദിമ സൂപ്പ് (Primordial Soup) പരികല്‍പനയും ഹാള്‍ഡയിന്റെ ഹോട്ട് ഡൈല്യൂട്ട് സൂപ്പ് (Hot dilute soup) ഭാവനയും ഒരേ കാലഘട്ടത്തിലാണ് പുറത്തുവന്നത്.(320) ആദിമഭൂമിയില്‍ ജീവന്‍ നിലവില്‍ വരാന്‍ ആവശ്യമായ എല്ലാ രാസ ഭൗതിക ഘടക പദാര്‍ത്ഥങ്ങളും നിലവിലുണ്ടായിരുന്നുവെന്നും അന്നത്തെ ഉയര്‍ന്ന താപനിലയും നിരന്തര അഗ്നിപര്‍വത സ്‌ഫോടനങ്ങളും ഇടിമിന്നലുകളും ഇത്തരം ഘടകപദാര്‍ത്ഥങ്ങള്‍ക്ക് വിഘടിക്കാനും സംയോജിക്കാനും രാസപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കാനുമാവശ്യമായ ഊര്‍ജ്ജം സംഭാവന ചെയ്‌തെന്നും അതിലൂടെ ചില ആദിമ ജൈവസംയുക്തങ്ങള്‍ ഉരുത്തിരിഞ്ഞെന്നുമുള്ള അനുമാനമാണ് ഇത് മുന്നോട്ടുവെക്കുന്നത്.
ഇങ്ങനെ ആവശ്യമുണ്ട് എന്നുകരുതുന്ന എല്ലാ സംവിധാനങ്ങളും നിര്‍ലോഭം അനുവദിച്ചു നല്‍കുന്ന ഇവരാരും പക്ഷേ ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ജീവവായുവായ ഓക്‌സിജന്റെ സാന്നിദ്ധ്യം വകവെച്ചുകൊടുക്കുന്നില്ല. എന്നുമാത്രമാല്ല ആ സാഹചര്യത്തില്‍ ഓക്‌സിജന്‍ നിലവില്‍ ഉണ്ടായിരുന്നില്ല എന്നുകൂടി ഉദ്‌ഘോഷിക്കാന്‍ പിശുക്കൊന്നും കാട്ടുന്നില്ല! ഈ സങ്കല്‍പങ്ങളും ഡാര്‍വിന്റെ ഹോട്ട് ലിറ്റില്‍ പോട്ട് ചിന്തയും തമ്മില്‍ തത്ത്വത്തില്‍ വലിയ മാറ്റങ്ങളൊന്നുമില്ല. ആദിമ അന്തരീക്ഷത്തിലെ രാസഭൗതിക സാഹചര്യത്തില്‍ ചില രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി ജീവന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഉള്‍ക്കൊള്ളുന്ന ചില ഘടകങ്ങള്‍ വന്നു എന്നതാണിതിന്റെ ആകെത്തുക.
ഈ പരികല്‍പ്പനകളെ ആധാരമാക്കിയാണ് സ്റ്റാന്‍ലി മില്ലറും (Stanly Miller) ഹറോള്‍ഡ് യൂറെയും (Harold Urey) ചേര്‍ന്ന് 1952ല്‍ ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടത്തിയ പരീക്ഷണം. ഒരു പ്രത്യേക ഫഌസ്‌കില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് (Carbon dioxide – CO2),  നൈട്രജന്‍ (Nitrogen – N2), ഹൈഡ്രജന്‍ സള്‍ഫൈഡ് (Hydrogen Sulphide – H2S), സള്‍ഫര്‍ ഡയോക്‌സൈഡ് (Sulfur dioxide – SO2), നീരാവി തുടങ്ങിയവ ചില അനുപാതങ്ങളില്‍ പകര്‍ന്ന് അതിലേക്ക് വൈദ്യുതി കടത്തിവിട്ട് മിന്നലിന്റെ C 3പ്രതീതിയുണ്ടാക്കാന്‍ സ്പാര്‍ക്കിങ്ങും നടത്തിയ പരീക്ഷണത്തില്‍ കോശങ്ങളില്‍ കാണുന്ന ചില അമിനോ ആസിഡ് തന്മാത്രകള്‍ കാണാന്‍ കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.(321) ഇത് ജീവോല്‍പ്പത്തിയുടെ ആധാരമായി നമ്മുടെ സ്‌ക്കൂള്‍ കുട്ടികള്‍ പഠിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.
മില്ലറുടെ പരീക്ഷണത്തിന് ഇന്ന് ശാസ്ത്രലോകത്ത്  അംഗീകാരമില്ല എന്നതിന് പ്രധാനാകാരണം ഈ പരീക്ഷണത്തിന് മുന്നോടിയായ പരികല്‍പനക്ക് നിലനില്‍ക്കാന്‍ അര്‍ഹതയില്ല എന്നതാണ്.  മറ്റൊന്ന,് മില്ലറും ഹാള്‍ഡയിനും ഓപാരിനും വിഭാവനം ചെയ്ത കാലാവസ്ഥയായിരുന്നു പ്രാഥമിക ഭൂമിയില്‍ നിലനിന്നിരുന്നത് എന്നത് ഒരു തെളിവും അടിസ്ഥാനവുമില്ലാത്ത വെറും വിശ്വാസം മാത്രമാണ്. മറ്റൊന്ന്  അമിനോ അമ്ലങ്ങള്‍ ക്കുള്ളില്‍ നിന്ന് ആര്‍.എന്‍.എയിലേക്കും ഡി.എന്‍.എയിലേക്കും ക്രോമോസോമിലേക്കും കോശകേന്ദ്രത്തിലേക്കും അത് എല്ലാം തികഞ്ഞ ഒരു ഏക കോശത്തിലേക്കും എത്തുന്നതുവരെ അനവധി നിരവധി അതിലളിത, അതിസങ്കീര്‍ണ രൂപമാറ്റങ്ങള്‍ എങ്ങനെ നടന്നു എന്നതിനെക്കുറിച്ച് ഒരു പരികല്‍പനയെങ്കിലും അവതരിപ്പിക്കാന്‍ അതിന്റെ വക്താക്കള്‍ക്ക് ഇന്നുവരെ സാധിച്ചിട്ടില്ല.
നമുക്ക് ഡാര്‍വിനിലേക്കും ഡോക്കിന്‍സിലേക്കും തിരിച്ചുപോകാം. 1871ല്‍ ഡാര്‍വിന്‍ ഹൂക്കര്‍ക്കെഴുതിയ കത്ത് ഡോക്കിന്‍സ് ഉദ്ധരിക്കുന്നു: ”സ്ലൈം (slime), പ്രോട്ടോ പ്ലാസം മുതലായവ ഒരു പുതിയ ജീവിയെ സൃഷ്ടിച്ചിരിക്കുന്നതെങ്ങനെയെന്ന് നാം കണ്ടറിയുന്നതിന് കുറേക്കാലം പിടിക്കും എന്ന് അദ്ദേഹം എഴുതി. തന്റെ പിതാവിന്റെ കത്തുകള്‍ പ്രസിദ്ധം ചെയ്ത ഗ്രന്ഥത്തില്‍ ഈ കാലഘട്ടത്തിയപ്പോള്‍ ഡാര്‍വിന്റെ മകനായ ഫ്രാന്‍സിസ് ഡാര്‍വിന്‍ നമ്മോട് പറയുന്നതാണിത്: ‘സമാനമായ വിഷയത്തില്‍ എന്റെ പിതാവ് 1871ല്‍ ഇപ്രകാരം എഴുതി. ‘ആദ്യജീവിയെ സൃഷ്ടിക്കാനാവശ്യമായ സര്‍വസാഹചര്യങ്ങളും ഇപ്പോഴും ലഭ്യമാണെങ്കില്‍ എക്കാലത്തും അത്തരമൊരവസ്ഥ ഉണ്ടായിരിക്കാം എന്നൊരു അഭിപ്രായം പരക്കെ ഉയരാറുണ്ട്. പക്ഷേ എല്ലാത്തരം അമോണിയ, ഫോസ്ഫറിക്‌സാള്‍ട്ട്, പ്രകാശം, താപം, വൈദ്യുതി മുതലായവലഭ്യമായിട്ടുള്ള ഊഷ്മളതയുള്ള ചെറിയ കുളത്തില്‍ രാസപ്രവര്‍ത്തനത്തിന്റെ ഫലമായി ഒരു പ്രോട്ടീന്‍ സംയുക്തം ഉണ്ടാവുകയും അത് കൂടുതല്‍ സങ്കീര്‍ണമായ മാറ്റങ്ങള്‍ക്ക് തയ്യാറായിരിക്കുകയും ചെയ്യുമെന്ന് നമുക്ക് വിഭാവനം ചെയ്യാനാവുമെങ്കില്‍ അത്തരമൊരു കുളത്തില്‍ ജീവോല്‍പത്തിക്ക് അനുയോജ്യമായ ദ്രവ്യം ഇന്നത്തെ സാഹചര്യത്തില്‍ ആയിരുന്നുവെങ്കില്‍ തല്‍ക്ഷണം ആഹരിക്കപ്പെടുകയോ ആഗിരണം ചെയ്യപ്പെടുകയോ (‘Instantly devoured or absorbed’) ചെയ്യുമായിരുന്നു. എന്നാല്‍ ജീവന്‍ ഉണ്ടാകുന്നതിന് മുന്‍പുള്ള സാഹചര്യത്തില്‍ ഇതായിരുന്നില്ല അവസ്ഥ.”(322)
കോശങ്ങളിലെ നിരവധി രാസവസ്തുക്കളില്‍ ഒന്നായ പ്രോട്ടീന്‍ ഒരു പക്ഷേ ഡാര്‍വിന്റെ മാന്തികക്കുളത്തില്‍ ഉണ്ടായിക്കിട്ടിയാലും അത്് നിലനില്‍ക്കാനുള്ള സാധ്യത വളരെ വളരെ വിരളമാണ്. മാത്രമല്ല, ഏതാനും പ്രോട്ടീന്‍ തന്മാത്രകള്‍ വേണ്ട, യഥേഷ്ടം പ്രോട്ടീന്‍ തന്മാത്രകള്‍ ഒരു തകരാറും സംഭവിക്കാതെ നിലനിന്നാലും അതിനെ ഒരു കോശത്തിലേക്ക് നയിക്കണമെങ്കില്‍  അതിനുള്ള സാഹചര്യങ്ങളുംകൂടി വിശദീകരിക്കപ്പെടേണ്ടതുണ്ട്.
ഡാര്‍വിന്‍ ഊന്നിപ്പറഞ്ഞ കാര്യമാണ് ഇന്നത്തെ സാഹചര്യത്തിലായിരുന്നു ആ പ്രോട്ടീന്‍ ഉണ്ടായിരുന്നതെങ്കില്‍ അത് നിലനില്‍ക്കുമായിരുന്നില്ല എന്നത്. ഒപാരിനെയും ഹാള്‍ഡെയിനെയും ചര്‍ച്ച ചെയ്തശേഷം ഇക്കാര്യം പരിഗണിക്കുന്നുണ്ട് ഡോക്കിന്‍സ്. ”ജീവന്‍ ഉത്ഭവിച്ചതെങ്ങനെയെന്ന് കണ്ടെത്താനുള്ള ആദ്യത്തെ ഗൗരവതരമായ ശ്രമം നടത്തിയത് റഷ്യയിലും ഒപ്പാരിനും (Oparin) സ്വതന്ത്രമായി ഇംഗ്ലണ്ടില്‍ ഹാള്‍ഡയിനും (J.B.S Haldane) ആണ്. ജീവോല്‍പത്തിക്ക് സഹായകരമായ കാരണങ്ങളും സാഹചര്യങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന വാദം നിരാകരിച്ചുകൊണ്ടാണ് ഇരുകൂട്ടരും പരീക്ഷണമാരംഭിച്ചത്. ജീവോല്‍പത്തി കാലഘട്ടത്തിലെ ഭൗമാന്തരീക്ഷം ഇന്നത്തേതില്‍ നിന്നും തീര്‍ത്തും ഭിന്നമായിരുന്നുവെന്ന നിഗമനത്തിലായിരുന്നു ഒപ്പാരിനും ഹാള്‍ഡയിനും ആദ്യമേ എത്തിച്ചേര്‍ന്നത്. പ്രത്യേകിച്ചും അന്ന് സ്വതന്ത്ര ഓക്‌സിജന്‍ ലഭ്യമായിരുന്നില്ലെന്ന കാര്യത്തില്‍. അങ്ങനെ, രസതന്ത്രം നിഗൂഢമായ രീതിയില്‍ വിവരിക്കുന്നതുപോലെ അത് ഒരു ‘നിരോക്‌സീരണ അന്തരീക്ഷ’മായിരുന്നു (Reducing Atmosphare) അന്നുണ്ടായിരുന്നത്. ഇന്ന് അന്തരീക്ഷത്തില്‍ ലഭ്യമായ മുഴുവന്‍ ഓക്‌സിജനും ജീവന്റെ, വിശേഷിച്ചും സസ്യങ്ങളുടെ, സംഭാവനയാണെന്ന് നമുക്കറിയാം. എന്നാല്‍ സസ്യങ്ങള്‍ ഉണ്ടായിരിക്കുകയെന്നത് ജീവന്‍  ഉണ്ടായിരുന്നതിന് മുന്‍പ് നിലവിലുണ്ടായിരുന്ന ഒരു സാഹചര്യമല്ലെന്ന് വളരെ സ്പഷ്ടമാണല്ലോ. ഓക്‌സിജന്‍ ഒരു മാലിന്യമായാണ് (Pollutant) അന്തരീക്ഷത്തില്‍ എത്തിപ്പെട്ടത്. അതല്ലെങ്കില്‍ അന്നത്തെ സാഹചര്യമനുസരിച്ച് വിഷം (Poison) എന്നുവേണമെങ്കിലും അതിനെ വിശേഷിപ്പിക്കാം. പ്രകൃതി നിര്‍ധാരണം ജൈവരൂപങ്ങളെ അതിന്റെ അടിസ്ഥാനത്തില്‍ അതിജീവിപ്പിക്കാനും അഭാവത്തില്‍ ശ്വാസം മുട്ടിക്കാനും തുടങ്ങുന്നതുവരെ അതായിരുന്നു അവസ്ഥ. ന്യൂനീകരിക്കപ്പെടുന്ന അന്തരീക്ഷം ജീവോല്‍പത്തി വിഷയത്തില്‍ ഏറ്റവും പ്രസിദ്ധമായ പരീക്ഷണപരമായ കടന്നാക്രമണത്തിന് പ്രേരകമായി.  സ്റ്റാന്‍ലി മില്ലറുടെ (Stanly Miller) ഫഌസ്‌ക് നിറയെ ലളിതമായ ഘടകപദാര്‍ത്ഥങ്ങളായിരുന്നു. ആ പദാര്‍ത്ഥങ്ങള്‍ ഫഌസ്‌കില്‍ കിടന്ന് ഒരാഴ്ച പതഞ്ഞുപൊങ്ങിയപ്പോള്‍ അമിനോ അമ്ലങ്ങളും ജീവന്റെ ധ്വജവാഹകരായ മറ്റ് പദാര്‍ത്ഥങ്ങളും നിര്‍മ്മിക്കപ്പെട്ടു.”(323)
ആദിമ ഭൂമിയിലെ അന്തരീക്ഷത്തില്‍ ഓക്‌സിജന്‍ നിര്‍മൂലനം ചെയ്ത ശേഷമാണ് ഡാര്‍വിനും ഒപാരിനും ഹാള്‍ഡയിനും ഡോക്കിന്‍സുമടക്കം ഇന്നത്തെ പരിണാമ C 5 DNA_RNA_products_consultingപുരോഹിതന്‍മാരും പ്രബോധകരും വിശ്വാസികളും ഒന്നടങ്കം പ്രോട്ടീനും അമിനോ ആസിഡുകളും ഉണ്ടാക്കിയെടുക്കുന്നത്. ഓക്‌സിജന്‍ ഉണ്ടായിരുന്നില്ല എന്നതിന് ഇവരുടെ പക്കലുള്ള തെളിവുകള്‍ എന്തൊക്കെയാണ്? ഡോകിസന്‍സ് തന്നെ പറയുന്നത് ഇത് തെളിവുകളെക്കുറിച്ചുള്ള ഒരു പുസ്തകമാണ്(324) എന്നാണല്ലോ (പുസ്തകത്തില്‍ തെളിവുകളൊന്നും അവതരിപ്പിച്ചിട്ടില്ല എന്നത് ഇതിനോടകം നമുക്ക് ബോധ്യപ്പെട്ട കാര്യവും!). അതുകൊണ്ടുതന്നെ ആദിമഭൂമിയിലെ അന്തരീക്ഷത്തില്‍ ഓക്‌സിജന്‍ ഉണ്ടായിരുന്നില്ല എന്നു പറയുന്നതിന് പകരം അതിനും തെളിവ് നല്‍കേണ്ടതുണ്ട്. എന്നാല്‍ അന്നത്തെ കാലാവസ്ഥയില്‍ ഓക്‌സിജന്‍ ഉണ്ടായിരുന്നു എന്നതിന് സൂചനകള്‍ ലഭ്യമാണ്. ആദിമഭൂമിയിലെ കാലാവസ്ഥാ രൂപീകരണത്തില്‍ ഇടിമിന്നലുകളുടേയും ഉല്‍ക്കാപതനങ്ങളുടേയും അഗ്നിപര്‍വത സ്‌ഫോടനങ്ങളുടെ സ്വാധീനം കുറച്ചൊന്നുമായിരുന്നില്ല. ആ ബോംബറിംഗ് കാലലഘട്ടത്തില്‍ നിരന്തര അഗ്നി പര്‍വത സ്‌ഫോടനങ്ങള്‍ നടന്നുകൊണ്ടിരുന്നു.
ആദിമഭൂമിയിലെ (450 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ്) കാലാവസ്ഥാ രൂപീകരണത്തില്‍ സോളാര്‍ നെബുലകളുടേയും അഗ്നിപര്‍വത വാതകങ്ങളുടേയും സ്വാധീനം ചെറുതായിരുന്നില്ല.(325) അഗ്നിപര്‍വത സ്‌ഫോടനങ്ങളിലൂടെ പുറംതള്ളപ്പെടുന്ന പദാര്‍ത്ഥങ്ങളില്‍ ഒന്ന് അഗ്നിപര്‍വത വാതകങ്ങളായ (Volcanic gases)(326) നീരാവി (Water wapour), കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് (Carbon dioxide), സള്‍ഫര്‍ ഡയോക്‌സൈഡ് (Sulfur dioxide), ഹൈഡ്രജന്‍ സള്‍ഫൈഡ് (Hydrogen sulphide), നൈട്രജന്‍ (Nitrogen), ആര്‍ഗണ്‍ (Argon), ഹീലിയം (Helium), നിയോണ്‍ (Neon), മീതയ്ന്‍ (Methane), കാര്‍ബണ്‍ മോണോക്‌സൈഡ് (Carbon monoxide), ഹൈഡ്രജന്‍ (Hydrogen), ഓക്‌സിജന്‍ (Oxygen), ഹൈഡ്രജന്‍ ക്ലോറൈഡ് (Hydrogen chloride), ഹൈഡ്രജന്‍ ഫഌറൈഡ് (Hydrogen fluride), ഹൈഡ്രജന്‍ ബ്രോമൈഡ് (Hydreogen bromide), നൈട്രജന്‍ ഓക്‌സൈഡ് (Nytrogen oxide), സള്‍ഫര്‍ ഹെക്‌സാഫഌറൈഡ് (Sulfer hexa fluride), കാര്‍ബൊണൈല്‍ സള്‍ഫൈഡ് (Carbonyl sulphide) തുടങ്ങിയവ ഉള്‍ക്കൊള്ളുന്നു. അതുകൊണ്ട് ആദിമ ഭൗമാന്തരീക്ഷത്തില്‍ ഓക്‌സിജന്റെ സാന്നിധ്യം നിഷേധിക്കാന്‍ സാധ്യമല്ല.
ഭൂമിയില്‍ ആദ്യ ജീവന്‍ നിലവില്‍ വന്നിട്ട് 370 കോടി വര്‍ഷങ്ങള്‍ ആയെന്ന് പറയുന്നു. മാത്രമല്ല, 380 കോടി വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ ഭൂമിയില്‍ ജല നിബിഡമായ മഹാസമുദ്രങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.(327) ‘ജലം’ അതിന്റെ മൂന്നില്‍ രണ്ടു ഭാഗവും ഓക്‌സിജനാണ്. രണ്ട് ഓക്‌സിജന്‍ തന്മാത്രകളും ഒരു ഹൈഡ്രജന്‍ തന്മാത്രയും (H2O) കൂടിച്ചേര്‍ന്നാണ് ജലം ഉണ്ടാകുന്നത് എന്നത് പ്രൈമറി തലത്തിലുള്ളവര്‍ക്ക് പോലും അറിയാവുന്ന വസ്തുതയാണ്. ഈ ജലം വിശ്ലേഷിച്ച് ഓക്‌സിജനും, ഹൈഡ്രജനും സ്വതന്ത്രമാകാനുള്ള സാധ്യത അന്നത്തെ കാലാവസ്ഥയില്‍ ഇന്നത്തേതിലേറെ സാധാരണമാവും. കാരണം അത്രയും വൈദ്യുത സ്ഫുലിംഗങ്ങള്‍ സര്‍വസാധാരണമായിരുന്നു. ഇതെല്ലാം കൊണ്ടുതന്നെ അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഡാര്‍വിനും, ഒപാരിനും, ഹാര്‍ഡയിനും, ആധുനികരായ പരിണാമ പ്രചാരകനും ഭയപ്പെട്ടതുപോലെ പ്രോട്ടീന്‍ തന്മാത്രകളോ, എന്‍സൈമുകളോ നിലവില്‍ വന്നാല്‍ പോലും അവ നിലനില്‍ക്കാനുള്ള സാധ്യത പൂജ്യത്തിലും വളരെ വളരെ താഴെ മാത്രമാണ്. ഇവര്‍ ധരിക്കുന്നതുപോലെ അങ്ങനെ ഒരു ഓര്‍ഗാനിക് തന്മാത്ര രൂപം കൊണ്ടാല്‍ പോലും അവ ഓക്‌സീകരണത്തിന് വിധേയമായി ഉടനെ നശിക്കും ആ ഒറ്റക്കാരണത്താലാണ് പ്രാഥമിക ഭൂമിയില്‍ ഓക്‌സിജന്‍ നിലനിന്നില്ല എന്ന പ്രചണ്ഡപ്രചാരണം നടത്താന്‍ സര്‍വ പരിണാമപ്രഭൃതികളും സര്‍വയുധസജ്ജമായി നില്‍ക്കുന്നത്.
ജീവോത്പത്തിയെക്കുറിച്ച് മറ്റൊരു അനുമാനം ഡോക്കിന്‍സ് ചര്‍ച്ചയ്‌ക്കെടുത്തിട്ടുണ്ട്. ഡോക്കിന്‍സ് എഴുതുന്നു. ”ഇന്ന് ഭൂരിഭാഗം ജീവ ശാസ്ത്രജ്ഞരും ആര്‍. എന്‍.എ ലോകസിദ്ധാന്തത്തിലേക്ക് (RNA world theory) നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിനവര്‍ ഉന്നയിക്കുന്ന കാരണങ്ങള്‍ ചിന്തനീയമായിട്ടാണ് എനിക്കും തോന്നിയിട്ടുള്ളത.്”(328)  ആര്‍.എന്‍.എ തിയറിയെക്കുറിച്ച് പ്രതിപാദിക്കുന്നതിന് മുന്‍പ് ഡി.എന്‍.എ , ആര്‍.എന്‍.എയേയും എന്‍സൈം പ്രോട്ടീന്‍ തുടങ്ങിയവയെയും കുറിച്ച് അല്‍പം വിശദമായി പറഞ്ഞ ശേഷം അദ്ദേഹം പറയുന്നു. ”ഇനി ജീവോല്‍പത്തിയെ സംബന്ധിച്ച ആര്‍.എന്‍.എ ലോകസിദ്ധാന്തമെന്ന യഥാര്‍ത്ഥ വിഷയത്തിലെത്താം. വിവരം കൈമാറാന്‍ അനുയോജ്യമായ ഒരു രൂപഘടനയിലേക്ക് എത്തിച്ചേരുമെന്നതിനുപരിയായി എന്‍സൈമുകളിലെ പ്രഭാവമുള്ള ത്രിമാനഘടനയിലേക്ക് സ്വയം സംഘടിക്കാനുള്ള (Self assemble) ശേഷി കൂടി ‘കാന്തഹാരം’ പോലെ ആര്‍.എന്‍.എയ്ക്കുണ്ട്…. പ്രോട്ടീന്‍ എന്‍സൈമുകളോളം ഫലപ്രദമല്ലെങ്കിലും ആര്‍.എന്‍.എ എന്‍സൈമുകളും നിലവിലുണ്ട്.  അവയും പ്രവര്‍ത്തനശേഷിയുള്ളവ തന്നെ. ആര്‍.എന്‍.എ ലോകസിദ്ധാന്തം വിഭാവനം ചെയ്യുന്നതെന്തെന്നാല്‍ എന്‍സൈമുകളുടെ ധര്‍മ്മം നിര്‍വഹിക്കാന്‍ പ്രോട്ടീനുകള്‍ ആവിര്‍ഭവിക്കുന്നതുവരെ, സ്വയം പ്രജനനം ഏറ്റെടുക്കാന്‍ ഡി.എന്‍ എ ആഗതമാകുന്നതുവരെ ജീവന്റെ കോട്ട കാക്കാനുള്ള ശേഷി ആര്‍.എന്‍.എയ്ക്ക് ഉണ്ടെന്നാണ്. ആര്‍.എന്‍ എ ലോകസിദ്ധാന്തം എനിക്ക് യുക്തിസഹമായി തോന്നുന്നു. ശതകോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രകൃതി നിര്‍ധാരണത്തിന് പ്രവര്‍ത്തനം തുടങ്ങാന്‍ സഹായകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാനായി സംജാതമായ അവസ്ഥ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ തന്നെ പരീക്ഷണശാലകളില്‍ കൃത്രിമമായി പുനരാവിഷ്‌കരിക്കാന്‍ രസതന്ത്രജ്ഞര്‍ക്ക് കഴിവുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.”(329)
ആര്‍.എന്‍.എ ലോകസിദ്ധാന്തം ഡാര്‍വിന്റെ മാന്ത്രികകുളവുമായും ഓപാരിന്റെയും ഹാള്‍ഡയിന്റേയും പ്രാഥമിക സമുദ്ര ഊഹങ്ങളുമായും താരതമ്യം ചെയ്താല്‍  നിലനില്‍ക്കാന്‍ ഒട്ടും ശേഷിയില്ലാത്ത, പ്രകൃതി നിര്‍ധാരണ നിയമമനുസരിച്ച് എന്നോ ഉന്മൂലനം ചെയ്യേണ്ട കേവല ഭാവന മാത്രമാണ്. ഈ ഊഹം അനുസരിച്ച് ആര്‍.എന്‍.എ എങ്ങനെ നിലവില്‍ വന്നു എന്ന് പറയുന്നില്ല. പരിണാമ പ്രസാധകര്‍ ‘ജീവന്‍ എങ്ങനെ നിലവില്‍ വന്നു എന്നത് ഞങ്ങള്‍ക്കറിയില്ല; അതുകൊണ്ട് ജീവന്‍ പരിണാമവിഷയമല്ല’ എന്ന് നിര്‍ലജ്ജം ഇപ്പോള്‍ പറയുന്നതുപോലെ ‘ആര്‍.എന്‍.എ എങ്ങനെ നിലവില്‍ വന്നു എന്നത് ഞങ്ങളുടെ വിഷയമല്ല; നിലവില്‍ വന്ന ആര്‍.എന്‍.എ എങ്ങനെ പതിപ്പുകള്‍ എടുത്തു എന്നത് മാത്രമാണ് ഞങ്ങളുടെ വിഷയ’മെന്ന് ആര്‍.എന്‍.എ ലോകത്തിന്റെ വക്താക്കളും ഒഴിഞ്ഞുമാറുന്നത് കൂടി കാണാന്‍ നാം നിര്‍ബന്ധിതരാകുന്ന കാലം അതിവിദൂരമല്ല. എന്നാലും ഇവരുടെ ചിലഭാവനാ സൃഷ്ടികള്‍ പഠിക്കാന്‍ നമ്മുടെ കുട്ടികളും പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങളും  നിര്‍ബന്ധിതരാകും!
ഭൂമിയിലെ ജീവോല്‍പത്തിയെ സംബന്ധിച്ച് മറ്റൊരു പ്രമുഖ സങ്കല്പം പാന്‍സ്‌പെര്‍മിയ (Panspermia)യാണ്. പാന്‍സ്‌പെര്‍മിയ ചിന്താഗതി പറയുന്നത് ജീവന്‍ ഭൂമിയില്‍ നിലവില്‍ വന്നിട്ടില്ല, പകരം പ്രപഞ്ചത്തിലെ  മറ്റ് ഗ്രഹങ്ങളില്‍ നിന്ന് പ്രത്യേകിച്ച് ചൊവ്വയില്‍ നിന്ന് പതിച്ച ഉല്‍ക്കകളിലൂടെയും ശിലകളിലൂടേയും ഇവിടെ എത്തി വികസിച്ചിട്ടുള്ളതാണ് എന്നാണ്. ഇതിനും ശാസ്ത്രീയമായ തെളിവുകളുടെ പിന്‍ബലമില്ല. എങ്കിലും ഭൂരിപക്ഷം പേരും അങ്ങനെ വിശ്വസിക്കുന്നു.(330)
ഇവ കൂടാതെ അപ്രസക്തങ്ങളായ ഏതാനും ഉപകഥകള്‍ കൂടി ഭൂമിയിലെ ജീവോല്‍പത്തിയെക്കുറിച്ച് പരിണാമ വിശ്വാസികള്‍ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്.  

അവയെക്കൂടി  സംക്ഷിപ്തമായി പരിചയപ്പെടാം. ലളിതതുടക്കം (Simple Begining): പേര് പോലെ തന്നെ ജീവനെന്ന പ്രതിഭാസത്തെ നിസ്സാരവല്‍ക്കരിക്കുന്ന ഒരു ചിന്താഗതിയാണ്. കുറെ രാസപദാര്‍ത്ഥങ്ങള്‍ കൂടിക്കിടന്നു; അവ പരസ്പരം പ്രവര്‍ത്തിച്ചതിന്റെ ഫലമായി ആദ്യജീവഘടകം ഉണ്ടായി എന്നതാണിതിന്റെ ആകെത്തുക.(331)
ചില്ലി സ്റ്റാര്‍ട്ട് (Chilly Start) : ഏതാണ്ട് മുന്നൂറ് കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സമുദ്രം നൂറ് കണക്കിന് അടി കട്ടിയുള്ള ഐസ് പാളികളാല്‍ മൂടപ്പെട്ടിരുന്നു. അതുകൊണ്ട് സമുദ്ര ജലത്തിലെ ജൈവഘടകങ്ങളെല്ലാം അള്‍ട്രാവയലറ്റ് കോസ്മിക് കിരണങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടുകയും ആ ജൈവ ഘടകങ്ങള്‍ അനുകൂല സാഹചര്യങ്ങളില്‍ വളര്‍ന്ന് വലുതായി പടര്‍ന്ന് പന്തലിച്ച് ഇന്നത്തെ ജൈവ വൈവിധ്യങ്ങളെല്ലാം നിലവില്‍ വരികയും ചെയ്തു.(332)
ഡീപ്പ് സീ വെന്റ് (Deep Sea Vent) : ആഴക്കടലിലെ അത്യുഷ്ണ ജലപ്രവാഹങ്ങളില്‍ ജീവന്റെ ആദ്യ തന്മാത്രകള്‍ നിലവില്‍ വന്നു.(333)
കളിമണ്‍ സിദ്ധാന്തം (Clay Crystal Theory): അന്യ ജീവഘടകം ഏതോ പാറക്കഷ്ണത്തിലാണ് ഉണ്ടായതെന്ന്  പറയുന്നു. ഇതിന്റെ ഉപജ്ഞാതാവ് ഗ്രഹാം  കെയിന്‍സ് സ്മിത്ത് (Graham Cairsns Smith)  ആണ്.(334)
വൈദ്യൂത സ്ഫുരണം (Electric Spark):   ഇത് നേരത്തെ പരിചയപ്പെട്ട കുപ്രസിദ്ധമായ സ്റ്റാന്‍ലി മില്ലര്‍ പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഊഹിച്ചെടുത്ത ചിന്തയാണ്.(335)
ഇത്രയുമൊക്കെയാണ് ഭൂമിയിലെ ജീവന്റെ ആവിര്‍ഭാവത്തെക്കുറിച്ച് പറയപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനൊന്നും തന്നെ ചിലരുടെ വിശ്വാസങ്ങളെന്നതിലുപരി യാതൊരു ശാസ്ത്രീയാടിത്തറയുമില്ല. ഇക്കാര്യത്തെക്കുറിച്ച് ഡാര്‍വിനും  ഡോക്കിന്‍സും ബോധവാന്‍മാരാണ്. ഡോക്കിന്‍സ് തന്റെ ഗ്രന്ഥത്തില്‍ ഡാര്‍വിനെ ഉദ്ധരിക്കുന്നു.
”പരിണാമം ആരംഭിച്ചതെങ്ങനെ എന്നതിനെക്കുറിച്ച് ഒറിജിന്‍ ഓഫ് സ്പീഷിസില്‍ ഡാര്‍വിന്‍ ചര്‍ച്ച ചെയ്തിട്ടില്ല. തന്റെ കാലത്തെ ശാസ്ത്രത്തിന് ഉത്തരം നല്‍കാനാവുന്നതിനുപരിയായ ഒരു ചോദ്യമായിട്ടാണ് അദ്ദേഹമത് കരുതിയത്. ഞാന്‍ മുമ്പ് പരാമര്‍ശിച്ച ഹൂക്കര്‍ക്കെഴുതിയ കത്തില്‍ ഡാര്‍വിന്‍ ഇപ്രകാരം തുടരുന്നുണ്ട്. ഇപ്പോള്‍ ജീവന്റെ ഉത്ഭവത്തെക്കറിച്ച് ചിന്തിക്കുന്നത് വിഡ്ഢിത്തമായിരിക്കും, ദ്രവ്യത്തിന്റെ ഉത്ഭവത്തെക്കുറിച്ചാണ് ഇപ്പോള്‍ ചിന്തിേേക്കണ്ടത്.”(336) ഡാര്‍വിന്‍ തന്റെ മാന്ത്രിക കുളം അവതരിപ്പിച്ച അതേ കത്തില്‍ തന്നെയാണ് ഈ വചനങ്ങളും കുറിച്ചിട്ടുള്ളത്. മാത്രമല്ല, ഡാര്‍വിന്‍ തന്റെ ജീവജാതികളുടെ ഉല്‍പത്തി എന്ന ഗ്രന്ഥത്തിലും ജീവന്‍ സ്രഷ്ടാവിനാല്‍ സന്നിവേശിപ്പിച്ചു(337) എന്ന്  പറയുന്നതു കാണാം.
നമുക്കൊരിക്കല്‍ക്കൂടി ഡോക്കിന്‍സിലേയ്ക്ക് മടങ്ങാം.  ”ഒരിക്കല്‍ ആരംഭിച്ചതിനുശേഷം പരിണാമം ഏങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്നതിനെ പറ്റി ഒരുപാട് കാര്യങ്ങള്‍ നാം ഇതിനകം അറിഞ്ഞിട്ടുണ്ട്; ഡാര്‍വിന് അറിയമായിരുന്നതിലും വളരെയേറെ. എന്നാല്‍ ആദ്യമായി തുടക്കമിട്ടതെങ്ങനെ എന്ന കാര്യത്തില്‍ ഡാര്‍വിന് അറിയാമായിരുന്നതിലും കൂടുതലൊന്നും ഇപ്പോഴും നമുക്കറിയില്ല… ഈ ഗ്രഹത്തില്‍ ജൈവപരിണാമത്തിന് തുടക്കമിട്ട സംഭവ ബഹുലമായ ആ ചരിത്രമുഹൂര്‍ത്തങ്ങളെക്കുറിച്ചുള്ള കൃത്യമായ തെളിവുകളൊന്നും നമ്മുടെ പക്കലില്ല.”(338)
എന്താണ് ഇനി നാം പറയേണ്ടത്? ഈ ഒരൊറ്റ വാചകം ഡോക്കിന്‍സിന്റെ ഗ്രന്ഥത്തിന്റെ മൊത്തം ഖണ്ഡനമാണ്. കൂടുതല്‍ വിശദീകരണങ്ങളോ വ്യാഖ്യാനങ്ങളോ ആവശ്യമില്ലാത്ത അതിശക്തമായ ഖണ്ഡനം. ഈ ഗ്രന്ഥത്തിന്റെ പേര് ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍  എന്നു തന്നെയല്ലേ?
ഡോക്കിന്‍സ് പരിമാണത്തിന് തെളിവില്ല എന്നു പറഞ്ഞ ശേഷം  വാചാലനാകുന്നു. ‘ഡാര്‍വിന്റെ  ഊഷ്മളമായി ചെറിയ കുളവും അതില്‍ നിന്ന്  പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് മില്ലര്‍ തയ്യാറാക്കിയ മാന്ത്രിക സൂപ്പും ജീവന്റെ ആമുഖമായി മറ്റു ചില ബദല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇക്കാലത്ത് നിരാകരിക്കപ്പെടാറുണ്ട്. പ്രതീക്ഷയുണര്‍ത്തുന്ന മറ്റു ചില ബദല്‍ നിര്‍ദ്ദേശങ്ങളും ആശയങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുമുണ്ട്. പക്ഷെ, ഏതെങ്കിലും ഒന്ന് തീര്‍ച്ചപ്പെടുത്താന്‍ സഹായകരമായ തെളിവുകള്‍ ലഭ്യമല്ല താനും.(339)
അതേ, ഭൂമിയില്‍ ജീവന്‍ എങ്ങനെ നിലവില്‍ വന്നു എന്ന കാര്യം ആര്‍ക്കും അറിയില്ല. ജീവന്റെ ഉല്‍ഭവത്തെക്കുറിച്ചോ പരിണാമത്തിന്റെ പോലും തുടക്കത്തെ സംബന്ധിച്ചോ യാതൊരു എത്തും പിടിയും ഇല്ലാതെ ബാല്യത്തില്‍ വിഭ്രാന്തികള്‍ക്കടിമപ്പെട്ട(340) ഡോക്കിന്‍സ് പക്ഷേ ഗ്രന്ഥത്തിന്റെ മുഖവുരയില്‍ നടത്തിയ അവകാശവാദം കാണുക. ”ഏന്റെ ഏറ്റവും വലിയ ഗ്രന്ഥമായ ദി ആന്‍സെസ്റ്റേഴ്‌സ് ടെയില്‍ (Ancestor’s tale) ജീവന്റെ ചരിത്രം മുഴുവന്‍ വിശദീകരിക്കുന്നുണ്ട്.”(341)
തുടക്കത്തില്‍ ജീവന്റെ സര്‍വസംഗതികളും ചരിത്രവും താന്‍ വിശദമായി വ്യക്തമാക്കിയിട്ടുണ്ടെന്ന് അവകാശപ്പെടുക. അവസാനഭാഗത്തെത്തുമ്പോള്‍ ജീവന്റെ തുടക്കം പോട്ടെ, പരിണാമം എന്താണെന്നുപോലും തനിക്കറിയില്ല എന്ന് പറയുക. അദ്ദേഹത്തെക്കുറിച്ച് എന്താണ് മനസ്സിലാക്കേണ്ടത് ? ഗോഡ് ഡെല്യൂഷനില്‍ (God Delusion) ഡോക്കിന്‍സ് തന്നെ പറയുന്നതുപോലെ ചെറുപ്പത്തില്‍ തന്നെ ബാധിച്ച വിഭ്രാന്തി ഇപ്പോഴും അദ്ദേഹത്തില്‍ നിലനില്‍ക്കുന്നതിന്റെ(342) പ്രശ്‌നമാണോ അതോ തന്റെ അരനൂറ്റാണ്ട് നീണ്ട പരിണാമതപസ്യകളുടെ ഫലം ഇപ്പോഴും അതിനെ പ്രതിരോധിച്ചു നില്‍ക്കേണ്ടതില്‍ നിന്നും ഒട്ടും പുരോഗതി നേടിയിട്ടില്ല എന്നതില്‍ നിന്നുണ്ടായ നിരാശയില്‍ നിന്നും ഉത്ഭവിച്ച മാനസിക വിഭ്രാന്തിയാണോ ഇദ്ദേഹത്തെ ഇങ്ങനെ പറയിപ്പിക്കുന്നത്  എന്ന് വ്യക്തമാക്കേണ്ടത് യുക്തിവാദികള്‍ തന്നെയാണ്.
വരികള്‍ക്കിടയില്‍ സൃഷ്ടി എന്ന വസ്തുതയും ഡോക്കിന്‍സ് അംഗീകരിക്കുന്നുണ്ട്! അദ്ദേഹം വ്യക്തമാക്കുന്നു. ”സ്വയംഭൂവായ ജൈവോല്‍പത്തി എന്നത് തീര്‍ത്തും അപൂര്‍വ്വമായ ഒരു സംഭവമാണെന്ന് സ്പഷ്ടമാണ്. പക്ഷേ അതൊരിക്കല്‍ സംഭവിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തിലുള്ള സ്വയംഭൂവായ ജീവോല്‍പത്തി പ്രകൃതിദത്തമായ ഒന്നായിട്ടാണോ അതോ അതിഭൗതികമായ ഒരു പ്രതിഭാസമായിട്ടാണോ നിങ്ങള്‍ പരിഗണിച്ചിരുന്നത് എന്നുള്ളത് അവിടെ പ്രശ്‌നമാകുന്നില്ല. ജീവോല്‍പ്പത്തി എത്ര അപൂര്‍വമായ ഒരു സംഭവമാണെന്ന് വളരെ താല്‍പര്യജനകമായ വിഷയമാണ്.”(343)ജീവന്‍ സൃഷ്ടിച്ചത് ദൈവമാണെന്ന വിശ്വാസികളുടെ നിലപാട് അംഗീകരിക്കുന്ന വാക്കുകളാണിത്. ഇക്കാര്യം പരിഭാഷകന്‍ തന്റെ മുഖവുരയിലും വ്യക്തമാക്കുന്നുണ്ട്. ”പരിണാമസിദ്ധാന്തം ജീവോല്‍പത്തിയെ(Origin of life)ക്കുറിച്ച് നിശബ്ദമായതിനാല്‍ ജീവന്‍ നല്‍കാന്‍ ദൈവവും പരിണമിക്കാന്‍ പ്രകൃതിയും എന്ന ഒത്തുതീര്‍പ്പ്  വ്യവസ്ഥ ആധാരമാക്കി പരിണാമം സസന്തോഷം സ്വീകരിക്കുന്നവര്‍ നിരവധിയുണ്ടെന്ന് മറക്കുന്നില്ല.”(344)
പരിഭാഷകന്‍ രവിചന്ദ്രന്‍ പറഞ്ഞ ഒത്തുതീര്‍പ്പിലേക്ക് തന്നെയല്ലേ ഗ്രന്ഥകര്‍ത്താവ് ഡോക്കിന്‍സ് ഈ വരികളിലൂടെ ചെന്നുചേര്‍ന്നത്? ജീവസൃഷ്ടി ദൈവവും അതിന്റെ വളര്‍ച്ചാവികാസം ദൈവം സൃഷ്ടിച്ച പ്രകൃതി മാര്‍ഗ്ഗങ്ങളിലൂടെയും എന്ന അതിലളിത ഒത്തുതീര്‍പ്പ് ഫോര്‍മുല! പക്ഷേ ശാസ്ത്രീയ ബോധവും സൃഷ്ടിയില്‍ ഉത്തമബോധ്യവുമുള്ള വിശ്വാസികള്‍ ദൈവത്തിന്റെ കാര്യത്തിലെ ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറല്ല. ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇക്കാര്യം വ്യക്തമാക്കാം. രണ്ടാളുകള്‍ തമ്മില്‍ തര്‍ക്കം നടക്കുന്നു. ഒരാള്‍ പറയുന്നു അഞ്ചും അഞ്ചും പത്താണ് എന്ന്. അടുത്തയാളുടെ അവകാശവാദം അഞ്ചും അഞ്ചും എട്ടാണെന്നാണ്. ഒരു മധ്യസ്ഥന്‍ ഇടപെട്ടു പറഞ്ഞു. നിങ്ങള്‍ രണ്ടാളുകളും ചെറിയ വിട്ടുവീഴ്ച ചെയ്യണം. എട്ട് എന്നതും പത്ത് എന്നതും വിട്ട് ഒന്‍പതാണെന്ന ഒരു വിട്ടുവീഴ്ചയിലൂടെ പ്രശ്‌നം പരിഹരിക്കാം. എട്ടിന്റെയാള്‍ ഉടനെ ആ ഒത്തുതീര്‍പ്പ് ഫോര്‍മുല അംഗീകരിച്ചു. പക്ഷേ പത്തിന്റെ വക്താവിന് അയാള്‍ പറയുന്നതുമാത്രമാണ് സത്യമെന്ന ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തില്‍  വിട്ടുവീഴ്ചക്ക് തയ്യാറാകാനാവില്ല. പരിണാമവിശ്വാസികളുടേത് കുറേ താരതമ്യങ്ങളും കണക്കുകൂട്ടലുകളും വ്യാഖ്യാന കസര്‍ത്തുകളുമാണെങ്കില്‍ ദൈവവിശ്വാസികളുടേത് ദൃഢബോധ്യമാണ്.
ഇവിടെ പ്രസ്താവ്യമായ കാര്യം, പ്രപഞ്ചത്തിനും അതിനകത്തും പുറത്തുമുള്ള സകല സൃഷ്ടികള്‍ക്കും സംവിധാനങ്ങള്‍ക്കും പിന്നില്‍, ജീവനും ജീവികള്‍ക്കും ജൈവവൈവിധ്യങ്ങള്‍ക്കും പിന്നില്‍ ഭൂമിയിലും പുറത്തുമുള്ള എല്ലാ ജൈവ സാമ്യതകള്‍ക്കും സമാനതകള്‍ക്കും വൈരുധ്യങ്ങള്‍ക്കും വ്യത്യസ്തതകള്‍ക്കും പിന്നില്‍ സ്രഷ്ടാവും സംരക്ഷകനും രൂപം നല്‍കുന്നവനുമായ അല്ലാഹുവിന്റെ അസ്തിത്വം എത്ര വലിയ നിഷേധിക്കുപോലും അംഗീകരിക്കേണ്ടി വരുന്നു എന്നതത്രെ. സര്‍വസ്തുതികളും പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിന്.

കുറിപ്പുകള്‍:
315. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. ഡി. രവിചന്ദ്രന്‍. ഡി.സി ബുക്‌സ് പേജ് 7, 8
316. www.britanica.com/EBchecked/topic/445964/Luis-pasteurwww.cn.wikipedia.org/wiki/Luis-pasteur
317. www.cn.wikipedia.org/Joseph-Dalton-Hookor
318. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 499, 500
319. www.cn.wikipedia.org/wiki/Origin-of-life
320. www.cn.wikipedia.org/wiki/Origin-of-life
321. www.cn.wikipedia.org/wiki/Miller-Urey-Expiriment
322. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 500
323. അതേ പുസ്തകം പേജ് 501, 502
324. അതേ പുസ്തകം പേജ് 499
325. www.cn.wikipedia.org/wiki/History-of-earth
326. www.cn.wikipedia.org/wiki/Volcanic-gases
327. www.bbc.co.uk/science/earth/earth_timeline/earth_formed
328. http //ngm.nationalgeographic.com/2006/12/early-earth/appenzeller-text/2
329. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 502
330. അതേ പുസ്തകം പേജ് 505
331. www.livescience.com/13363-7-theories-origin-life.html
332. www.livescience.com/13363-7-theories-origin-life
333. Ibid
334. Ibid
335. Ibid
322. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 500
337. അതേ പുസ്തകം പേജ് 483, 484
338. അതേ പുസ്തകം പേജ് 499
339. അതേ പുസ്തകം പേജ് 502
340. നാസ്തികനായ ദൈവം റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ലോകം. സി.രവിചന്ദ്രന്‍. ഡി.സി ബുക്‌സ്. പേജ്. 389
341. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 8.
342. നാസ്തികനായ ദൈവം റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ലോകം. പേജ് 389, 390
343. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 501
344. അതേ പുസ്തകം. പേജ് 8