Followers

Thursday, November 20, 2014

ഗേള്‍സ് ആര്‍ ഫാത്വിമ..

റമീസ്  മുഹമ്മദ്‌ എഫ്. ബി; ആര്‍. ടി ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്ത ലേഖനം 

അബൂജഹലിന്റെയും കൂട്ടരുടെയും അട്ടഹാസങ്ങൾക്കിടയിലും തന്റെ നേതാവിന്റെ ക്ഷീണത്തോടെയുള്ള ആ കിതപ്പുകൾ അബ്ദുല്ലാഹിബ്നു മസ്ഊദിനു വ്യക്തമായി കേൾക്കാം.. മരുഭൂമിയിലെ പൊള്ളുന്ന വെയിലിൽ ഒട്ടകത്തിന്റെ കുടൽമാലകൾക്കിടയിൽ ശ്വാസം മുട്ടി വിയർത്തൊലിച്ചു ഒന്നെഴുന്നേൽക്കാൻ പോലുമാകാതെ കിടക്കുന്നത് തന്റെ എല്ലാമെല്ലാമായ നബിയാണ്.. 'തനിക്കവരെ നേരിടാൻ കഴിഞ്ഞിരുന്നെങ്കിൽ' ഇബ്നു മസ്ഊദ് ചിന്തിച്ചത് ആത്മാർത്ഥമായാണ്.. പക്ഷെ കഴിയുന്നില്ല. ഇസ്ലാമിന്റെ തുടക്കകാലമാണ്.. നബിയുടെ കഴുത്തിൽ കുടൽമാലകൾ ചാർത്തിയ എതിരാളികളായ ഉഖ്ബയും അബൂജഹലും ഉത്ബയും ശൈബയും വലീദും ഉമയ്യയും ഇബ്നു വലീദും എല്ലാം മക്കയുടെ നേതാക്കളും ശക്തരും ക്രൂരന്മാരും ആണ്.. അവരെ നേരിടാനുള്ള ശക്തി വെറും ഇടയനായ ഇബ്നു മസ്ഊദിനില്ല.. താടിരോമങ്ങൾ നനയ്ക്കുന്ന കണ്ണീരോടെ വിറയ്ക്കുന്ന ചുണ്ടുകളോടെ ഇബ്നു മസ്ഊദ് ഒരു സഹായത്തിനായി നോക്കി നില്ക്കുകയാണ്.. ഇസ്ലാമിൽ നബിക്ക് ഇടതും വലതും നില്ക്കാൻ അന്ന് ഉമറും ഹംസയും വന്നിട്ടില്ല. പക്ഷെ......
വെളുത്ത മൃദുലമായ രണ്ടു കുഞ്ഞിക്കൈകൾ ആ ഖുറൈഷിനേതാക്കൾ നോക്കിനിൽക്കെ നിർഭയമായി ആ കുടൽമാലകൾ വലിച്ചു മാറ്റിയിട്ടു .. ഒരു ആറു വയസ്സുകാരി പെണ്‍കുട്ടി.. ഒരു പുരുഷന് കഴിയാത്തത് ചിലപ്പോ ഒരു കൊച്ചു പെണ്‍കുട്ടിക്ക് കഴിയും എന്ന് തെളിയിച്ചു കൊണ്ട് കിതപ്പോടെ ഘനമുള്ള ആ കുടൽമാലകൾ സർവ്വശക്തിയും പ്രയോഗിച്ചു അവൾ വലിച്ചു മാറ്റുകയാണ്.. പിൽക്കാലത്ത് ആ ഖുറൈഷികളെ ഒക്കെ തകർത്തെറിഞ്ഞു കൊണ്ട് അറേബിയയുടെ തന്നെ ഭരണാധികാരി ആയി മാറിയ മാനവരാശിയുടെ വിമോചകന് പീഡനങ്ങളുടെയും മർദ്ദനങ്ങളുടെയും ആദ്യകാലം മുതൽ വിജയത്തിന്റെ അവസാനകാലം വരെ ജീവിതത്തിൽ എന്നും ഉണ്ടായിരുന്ന ഒരേയൊരു ബോഡിഗാർഡ്.. ഫാത്വിമ..! നബിയുടെ മകൾ.. അൽ അമീന്റെ കരളിന്റെ കഷ്ണം..!
കഅബയിൽ നമ്സ്കരിക്കാനെത്തുന്ന നബിയെ ഉപദ്രവിക്കാൻ അക്രമികൾ എത്തുമ്പോൾ ഒച്ച വച്ച് ആളെ കൂട്ടി നബിയെ രക്ഷപ്പെടുത്താൻ ഫാത്വിമ എന്നും ഒരു അംഗരക്ഷകയെ പോലെ നബിക്കൊപ്പം ഉണ്ടായിരുന്നു.. മക്കയിലെ ഇടുങ്ങിയ തെരുവിലൂടെ നടക്കുമ്പോഴും കഅബയ്ക്ക് സമീപത്തു പോകുമ്പോഴും മാത്രമല്ല, അംഗുലീപരിമിതമായ അനുയായികളോടൊപ്പം അർഖ്വമിന്റെ വീട്ടിൽ രഹസ്യയോഗം ചേരുമ്പോഴും പരിസരത്തായി ആ പെണ്‍കുട്ടി തങ്ങിയും പമ്മിയും നിൽക്കുന്നുണ്ടാവും.. ദൈവദൂതന്റെ കാവൽമാലാഖ പോലെ..
ഒരു ഫാത്വിമയും ഒരു സുപ്രഭാതത്തിൽ പൊട്ടിമുളയ്ക്കുന്നതല്ല.. കൈ പിടിച്ചു കൊണ്ട് നടക്കാൻ ഒരു അൽ അമീൻ ഉണ്ടാവുമ്പോഴാണ് ഒരു ഫാത്വിമ ജനിക്കുന്നത്.. എല്ലാ പെണ്‍കുട്ടികളിലും ഫാത്വിമ ഉണ്ട്.. ലോകത്ത് ജനിക്കുന്ന ഏതൊരു പെണ്‍കുട്ടിയെയും പോലെയുള്ള ഒരു സാധാരണ പെണ്‍കുട്ടിയെ നബി ഫാത്വിമ ആക്കി വളർത്തുകയായിരുന്നു... പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടിയിരുന്ന അറേബ്യൻ സമൂഹത്തിൽ ഒരു പിതാവ് നിത്യവും പുത്രിയുടെ കൈപിടിച്ച് ചുംബിക്കുന്നതിനും സദാസമയം കൂടെ കൊണ്ട് നടക്കുന്നതിനും അസാധാരണമായ പ്രസക്തിയുണ്ടായിരുന്നു.. എല്ലാ സുപ്രഭാതങ്ങളിലും നബി എഴുന്നേറ്റ ഉടനെ ജാലകം തുറന്നു ഫാത്വിമയെ അഭിവാദ്യം ചെയ്യുന്നു. യാത്ര പുറപ്പെടുമ്പോൾ ഫാത്വിമയുടെ വാതിലിൽ മുട്ടി യാത്ര പറയുന്നു. എവിടെപ്പോയി മടങ്ങുമ്പോഴും ഫാത്വിമയുടെ വാതിലിൽ മുട്ടി സലാം പറഞ്ഞ ശേഷം മാത്രം വീട്ടിലേക്കു കയറുന്നു.. ഫാത്വിമയുടെ കൈപിടിച്ച് ചുംബിച്ച ശേഷമേ സ്നേഹാധനനായ ആ പിതാവ് സ്വന്തം കാര്യങ്ങളിലേക്ക് നീങ്ങാറുള്ളൂ.. ഫാത്വിമ വീട്ടിലേക്കു വരുമ്പോൾ നബി എഴുന്നേറ്റു നിന്ന് ആദരിക്കുമായിരുന്നു.. സ്ത്രീയെ വെറും ഒരു ഭോഗവസ്തു മാത്രമായി കണ്ടിരുന്ന ഒരു സമൂഹത്തോട് ഫാത്വിമയിലൂടെ നബി പറയാതെ പറയുകയായിരുന്നു.. ഓരോ പെണ്‍കുട്ടിയും, ഓരോ സ്ത്രീയും സഹതാപത്തെക്കാളും സംരക്ഷണത്തെക്കാളും അർഹിക്കുന്നതു ആദരവാണെന്ന്.. ആ അറേബ്യൻ സമൂഹത്തോട് മാത്രമല്ല, സ്ത്രീയെ അടിച്ചമർത്തുന്ന, കൊച്ചുപെണ്‍കുട്ടികൾ വരെ സുരക്ഷിതരല്ലാത്ത എക്കാലത്തെയും ഏതൊരു സമൂഹത്തോടും ഫാത്വിമയുടെ കൈപിടിച്ച് നടന്ന അൽ അമീൻ വിളിച്ചു പറഞ്ഞതാണത് ..
കാമത്തിന്റെ അന്ധമായ വൈകൃതങ്ങളിൽ കീഴടക്കാനുള്ളവളല്ല അവൾ.. തൂവെള്ളപാദങ്ങളിൽ പാദസരമാകുന്ന ചങ്ങലയിട്ടു, പാവകണക്കെ നൃത്തം ചെയ്യിപ്പിച്ചു പുരുഷന് രസിക്കാനുള്ളതുമല്ല അവളുടെ വ്യക്തിത്വം.. കഴുത്തിൽ ആഭരണമാകുന്ന ചങ്ങലയിട്ടു കാലികളെ പോലെ മേയ്ച്ചു നടക്കാനുള്ളതുമല്ല അവളെ.. ഗുരുവിനെ വന്ദിക്കുന്നതിനു സമം ഫാത്വിമയും ഫാത്വിമയുടെ വർഗ്ഗവും ഭൂമിയിൽ ആദരിക്കപ്പെടണം.. അവൾക്കു നിർഭയം ഇറങ്ങിനടക്കാൻ കഴിയണം.. അവൾക്കു അധമബോധമുണ്ടാക്കരുത്, അപമാനമുണ്ടാക്കരുത്. വിജയത്തിന്റെ മാനദണ്ടമായി സാമ്രാജ്യത്വത്തിന്റെ തകർച്ചക്കും സാമ്പത്തികസുസ്ഥിരതക്കും മുമ്പായി നബി എണ്ണിയത് സ്ത്രീയുടെ സുരക്ഷിതത്വവും നിർഭയത്വവും ആണ്.. ലോകത്തെ ഏറ്റവും ശ്രേഷ്ടമായതു സ്ത്രീയെന്നാണ് ഇസ്ലാം പഠിപ്പിച്ചത്.. ആണ്മക്കൾ ഇല്ലാത്തതിനാൽ സമൂഹത്താൽ വാലറ്റവൻ എന്ന് പരിഹസിക്കപ്പെട്ട നബിക്ക് ഫാത്വിമയെ നല്കി കൊണ്ട് 'നിനക്ക് നാം കൗസർ നൽകിയിരിക്കുന്നു' എന്ന് പറയുന്നു ദൈവം..
നബി പറയുന്നത് നോക്കുക.. "ആർ ഫാത്വിമയെ സന്തോഷിപ്പിച്ചുവോ, അവർ ദൈവത്തെ സന്തോഷിപ്പിചു. ആർ ഫാത്വിമയ്ക്ക് കോപമുണ്ടാക്കിയോ , അവർ ദൈവത്തിന്റെ കോപം ക്ഷണിച്ചു വരുത്തി.. ഫാത്വിമ എന്റെ കരളിന്റെ കഷ്ണമാണ്.." .. എല്ലാ പെണ്‍കുട്ടികളും ഫാത്വിമയത്രേ.. ആർ പെണ്‍കുട്ടികളോട് നന്നായി പെരുമാറിയോ, അവർ ദൈവത്തോടും നന്നായി പെരുമാറി, ആർ പെണ്‍കുട്ടികളുടെ കോപം ക്ഷണിച്ചു വരുത്തിയോ, അവർ ദൈവത്തെയും കോപാകുലനാക്കി.. ഒരു ഫാത്വിമ വരുമ്പോഴാണ് അലി പൂർണ്ണനാകുന്നത്.. ഒരു ഫാത്വിമ മാതാവ് ആവുമ്പോഴാണ് ആണ്‍കുട്ടികൾ ഹസനും ഹുസൈനും ആകുന്നതു.. മക്കയുടെ തെരുവീഥികളിലൂടെ നബി കൈപിടിച്ച് നടത്തിയത് ഒരു തലമുറയെ തന്നെയായിരുന്നു.. ഒരു വിപ്ലവത്തെ ആയിരുന്നു.. സ്ത്രീ ഓരോ സമൂഹത്തിന്റെയും കരളിന്റെ ക്ഷണമാണ്.. അവർ നശിപ്പിക്കപ്പെട്ടുകൂടാ..
-----------------------------------------------------------
പിതാവിന്റെ കഴുത്തിനെ ഞെരിച്ചു കൊണ്ടിരുന്ന കുടൽമാലകളും മറ്റു മാലിന്യങ്ങളും നീക്കിമാറ്റി കൊണ്ട് ഫാത്വിമ ഇപ്പോൾ നബിക്കും ഖുറൈഷികൾക്കുമിടയിൽ നബിയുടെ സംരക്ഷകയായി നിലകൊള്ളുകയാണു.. നബി നമസ്കാരം തുടർന്നു.. ഫാത്വിമ ആ ഏഴു പേരെയും തീക്ഷണമായി നോക്കുകയാണ്.. തന്റെ പിതാവ് എന്നതിനെക്കാളുപരി സമൂഹത്തിന്റെ രക്ഷക്കായി വന്ന ദൈവദൂതൻ തന്റെ പ്രാര്ത്ഥന പൂർത്തിയാക്കും വരെ അദ്ദേഹത്തെ ഉപദ്രവിക്കാൻ തന്റെ ചെരുവിരലിനെങ്കിലും ജീവൻ ബാക്കിയുണ്ടെങ്കിൽ സമ്മതിക്കില്ല എന്ന മട്ടിൽ .. കോപാഗ്നി ജ്വലിക്കുന്ന അവളുടെ തീക്ഷ്ണനയനങ്ങളെ നേരിടാനാവാതെ ഖുറൈഷിതമ്പ്രാക്കൾ സ്ഥലം വിട്ടു.. നമസ്കാരം കഴിഞ്ഞതും തന്നെ ഉപദ്രവിച്ച ആ എഴുപേർക്കെതിരെയും നബി ദൈവത്തോട് പ്രാർഥിച്ചു.. ശേഷം തന്റെ മകളെ, തന്റെ അംഗരക്ഷകയായ ആ കൊച്ചു പെണ്‍കുട്ടിയെ നബി വാരിപ്പുണർന്നു.. എന്നിട്ട് വീണ്ടും അവളുടെ കൈപിടിച്ച് നബി നടന്നു.. ആ പെണ്‍കുട്ടിയിലൂടെ ഒരു തലമുറയുടെയും..
ഓരോ പെണ്‍കുട്ടിയുടെ ആദരവു അർഹിക്കുന്നു.. കൈപിടിച്ച് നടത്താൻ അൽ അമീൻ ഉണ്ടെങ്കിൽ ഓരോ പെണ്‍കുട്ടിയും ഫാത്വിമയാണ്.. അവരിലൂടെ മഹത്തായ തലമുറകൾ ഉണ്ടാവും.. ഓരോ ഫാത്വിമയും ഉമ്മു ഹബീബമാരാണ്..
മദർ ഓഫ് ഹെർ ഫാദർ..!!