Followers

Thursday, November 28, 2013

ഡോകിന്‍സ് പരിണാമസിദ്ധാന്തത്തിന്റെ ‘വെടി തീര്‍ക്കുന്നു’

http://samvadam.nicheoftruth.info/?p=219

പുസ്തകത്തില്‍ ഏറെ ആഘോഷപൂര്‍വം മറ്റൊരു ‘ജീവിക്കുന്ന ഫോസിലിനെ’ അവതരിപ്പിക്കുന്നുണ്ട് ഡോകിന്‍സ്. പൂര്‍വകാല പരിണാമവിശ്വാസികള്‍ മത്സ്യത്തിനെ കരയിലേക്ക് വലിച്ചുകയറ്റാന്‍ മധ്യവര്‍ഗ ഫോസിലായി സങ്കല്‍പിച്ചിരുന്ന ‘സീലാകാന്തി’നെയാണ് ഡോകിന്‍സ് ആഘോഷപൂര്‍വം ‘ജീവിക്കുന്ന’ ഫോസിലുകളുടെ നേതാവായി അവതരിപ്പിക്കുന്നത്.
ഒരു സമുദ്രാന്തര്‍ഭാഗ മത്സ്യമായ സീലാകാന്തിനെക്കുറിച്ച് കടലില്‍നിന്നും കരയിലേക്ക് ചേക്കേറിയ, വംശനാശം വന്ന ജീവി എന്നാണ് പരിണാമവാദികള്‍ പ്രചരിപ്പിച്ചിരുന്നത്. സമുദ്രോപരിതലത്തിലേക്ക് ഒരിക്കലും ഉയര്‍ന്നു വരാന്‍ തയ്യാറല്ലാത്ത, സമുദ്രനിരപ്പില്‍നിന്നും 100 മീറ്ററുകള്‍ക്ക് താഴെ മാത്രം ജീവിക്കുന്ന, അപൂര്‍വമായി മാത്രം സമുദ്രാടിത്തട്ടു സ്പര്‍ശിക്കുന്ന, സമുദ്രാന്തര്‍ഭാഗത്തെ കൂരിരുട്ടിലും കൃത്യമായ കാഴ്ച ലഭിക്കുന്ന നേത്രമുള്ള ഒരു മത്സ്യം കരയിലേക്ക് ഇഴഞ്ഞു കയറി എന്ന് പ്രചരിപ്പിച്ചുകൊണ്ടിരുന്നതിനിടയ്ക്കാണ് 1938ല്‍ ജീവിച്ചിരിക്കുന്ന സീലാകാന്തിനെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന ദക്ഷിണാഫ്രിക്കന്‍ മത്സ്യബന്ധനട്രോളറില്‍ കുടുങ്ങി ആദ്യമായി ലഭ്യമായത്.(144)

1938ല്‍ ജീവനുള്ള സിലാകാന്തിനെ ലഭിക്കുന്നത് വരെയുണ്ടായിരുന്ന ധാരണ എന്തായിരുന്നുവെന്ന് ഡോകിന്‍സ് തന്നെ പറയുന്നു: ”സിലാകാന്തുകളെക്കുറിച്ച് നമുക്ക് പണ്ടേണ്ട അറിയാമായിരുന്നു; ഫോസിലുകളുടെ രൂപത്തിലാണെന്നുമാത്രം. ദിനോസറിന്റെ കാലശേഷം അവയ്ക്ക് വംശനാശം സംഭവിച്ചുവെന്നായിരുന്നു പൊതുധാരണ.”(145) ഈ ധാരണ തിരുത്തേണ്ടി വന്നതിന്റെ അത്ഭുതവും അമ്പരപ്പും വെപ്രാളവും വ്യക്തമാക്കുന്ന വരികള്‍ ഡോകിന്‍സിന്റെ ഗ്രന്ഥത്തിലുണ്ട്. ”1938ല്‍ തികച്ചും യാദൃഛികമായി ഒരു ദക്ഷിണാഫ്രിക്കന്‍ മത്സ്യബന്ധന ട്രോളറില്‍ കുരുങ്ങിയ നിലയില്‍ ആദ്യമായി ജീവനോടെ കണ്ടെത്തപ്പെട്ട സീലാകന്തുകളെ ലോകശ്രദ്ധയിലെത്തിച്ചതിനുപിന്നിലെ സൂത്രധാരനും സ്മിത്താണ് -”ഒരു ദിനോസര്‍ തെരുവിലൂടെ ഇറങ്ങി നടക്കുന്നത് കണ്ടാല്‍ പോലും ഞാനിത്രയും അതിശയിക്കില്ലായിരുന്നു” -എന്നാണ് അദ്ദേഹം പറഞ്ഞത്…സീലാകാന്തിനെ കണ്ടെത്തിയ മാര്‍ഗരറ്റ് ലാറ്റിമര്‍ വിദഗ്ധാഭിപ്രായത്തിനും സ്ഥിരീകരണത്തിനുമായി സ്മിത്തിനെ ക്ഷണിക്കുകയുണ്ടായി. ആദ്യമായി തന്റെ കണ്ണുകള്‍ സ്‌തോഭജനകമായ ഈ കണ്ടെത്തലില്‍ പതിഞ്ഞ നിമിഷത്തെ കുറിച്ച് അതിവൈകാരികതയോടെ സ്മിത്ത് എഴുതിയിട്ടുണ്ട്: ”ഞങ്ങള്‍ നേരെ മ്യൂസിയത്തിലേക്ക് ചെന്നു. ആ സമയം മിസ് ലാറ്റിമര്‍ പുറത്ത് പോയിരിക്കുകയായിരുന്നു. സൂക്ഷിപ്പുകാരന്‍ ഞങ്ങളെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഉള്ളില്‍ കടന്നതും ഞാനതു കണ്ടു; സീലാകാന്ത്! ദൈവമേ! അതുതന്നെ! തികഞ്ഞ തയ്യാറെടുപ്പോടെയാണ് ചെന്നതെങ്കിലും ആദ്യകാഴ്ച തന്നെ വെളുത്ത ഉഷ്ണക്കാറ്റില്‍ അകപ്പെട്ടവനെ പോലെ എന്ന വിവശനാക്കി. ശരീരം വല്ലാതെ തളരുകയും വിറയ്ക്കുകയും ചെയ്യുന്നതു പോലെ ഏറു കൊണ്ടവനെ പോലെ ഞാനവിടെ സ്തബ്ധനായി നിന്നു. ഓരോരോ മാനദണ്ഡളങ്ങളായി ഇഴ പിരിച്ചു വിലയിരുത്തി. എല്ലുകളും ചിറകുകളും ഒന്നൊന്നായി പരിശോധിച്ചു. അതെ, അത് സീലാകാന്ത് തന്നെ. സംശയത്തിന്റെ ഒരു നിഴല്‍ പോലുമില്ലാത്ത വാസ്തവം. 200 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന ഒരു ജീവി പെട്ടെന്ന് ജീവനോടെ എഴുന്നേറ്റ് വന്നതുപോലെ. ഞാനെല്ലാം മറന്ന് കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞ് തെല്ലു ഭയപ്പാടോടെ അതിനെ മെല്ലെ സ്പര്‍ശിക്കുകയും പുറത്ത് മൃദുവായി തലോടുകയും ചെയ്തു. ഈ സമയമെല്ലാം എന്റെ ഭാര്യ വളരെ നിശബ്ദയായി എന്നെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു. കുറെക്കഴിഞ്ഞ് മിസ ് ലാറ്റിമര്‍ വന്ന് ഞങ്ങളെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു. സത്യത്തില്‍ അപ്പോഴാണെനിക്ക് സംസാരശേഷി പോലും തിരികെ ലഭിച്ചത്. പറയേണ്ടതെന്തെന്നുപോലും ഒരുനിമിഷം വിട്ടുപോയി.” (146)

ജീവിച്ചിരിക്കുന്ന സീലാകാന്തിനെ കണ്ടതോടെ എന്തുകൊണ്ടാണ് ദക്ഷിണാഫ്രിക്കന്‍ ജീവശാസ്ത്രജ്ഞനായിരുന്ന ജെ. എല്‍. ബി സ്മിത്തിന് ഇങ്ങനെ സ്ഥല, കാല, ബുദ്ധിഭ്രമം പിടിപെട്ടത്? അന്നുവരെ -അല്ല, ഇന്നും-കേവല പരിണാമവിശ്വാസികള്‍ മത്സ്യത്തിനും ഉരഗത്തിനുമിടയിലെ ഇടക്കണ്ണി/മധ്യവര്‍ഗ ഫോസിലായി ഉറപ്പിച്ചിരുന്ന സീലാകാന്ത് യാതൊരു പരിണാമവും സംഭവിക്കാതെ ഇന്നും (1938) ജീവിക്കുന്നു എന്ന തിരിച്ചറിവ് തങ്ങളുടെ വിശ്വാസത്തിന്റെ അടിവേരറുക്കുന്നുവെന്ന വസ്തുതയായിരുന്നു സ്മിത്തിനെ ഈ ഭ്രമാവസ്ഥയിലേക്ക് പരിണമിപ്പിച്ചത്. 1938ല്‍ ആദ്യമായി ദക്ഷിണാഫ്രിക്കന്‍ മുക്കുവര്‍ക്ക് ലഭിച്ചതിനുശേഷവും സിലാകാന്തുകളെ ലഭിച്ചിട്ടുണ്ട്. ഇന്തോനേഷ്യന്‍ മുക്കുവര്‍ക്ക് ലഭിച്ച ജീവനുള്ള സിലാകാന്തിന്റെ വീഡിയോ ഇന്‍ര്‍നെറ്റില്‍ ലഭ്യമാണ്.(147) സീലാകാന്തിന് കാലും കയ്യും ഫിറ്റു ചെയ്ത് അന്തരീക്ഷ വായു ശ്വസിക്കാനുള്ള ശ്വാസ, രക്തചംക്രമണ വ്യവസ്ഥ സങ്കല്‍പിച്ചുനല്‍കിയ പരിണാമവിദഗ്ധരുടെ ‘വൈദഗ്ധ്യം’ അംഗീകരിക്കാതെ വയ്യ! സീലാകാന്ത് 200 ദശലക്ഷം വര്‍ഷങ്ങളിലധികമായി യാതൊരു മാറ്റവും വരാതെ (പരിണമിക്കാതെ) ഇന്നും
നിലനില്‍ക്കുന്നുവെങ്കിലും പരിണാമവിശ്വാസികളുടെ കാല്‍പനിക ഭാവനകള്‍ ശാസ്ത്രത്തിന്റെ വ്യാജനാമത്തില്‍ ഇന്നും അരങ്ങുതകര്‍ക്കുന്നു. സിലാകാന്തില്‍നിന്ന് കരജീവിയിലേക്കുള്ള സാങ്കല്‍പിക പരിണാമത്തിന്റെ ഭാവനാ ചിത്രങ്ങള്‍ (148) മാത്രമല്ല, കേവലം 12 ഫോട്ടോഷോപ്പ്, ആനിമേഷന്‍ വര്‍ക്കുകളിലൂടെ സീലാകാന്തില്‍നിന്നു മനുഷ്യനിലേക്കുള്ള പരിണാമം(!) ചിത്രീകരിക്കുന്ന ഇന്റര്‍നെറ്റ് സൈറ്റുകളും(149)ലഭ്യമാണ്!!

സീലാകാന്തിനെ ഉരഗങ്ങള്‍ക്കും മത്സ്യത്തിനുമിടയിലെ ഇടക്കണ്ണിയായി ചിത്രീകരിക്കുന്ന പരമ്പരാഗത പരിണാമവിശ്വാസികളുടെ അബദ്ധത്തെക്കുറിച്ച് ഡോകിന്‍സ് ബോധവാനാണ്. അദ്ദേഹം സീലാകാന്തിനെയും ലങ്ങ് ഫിഷിനെയും മനുഷ്യന്റെ മുന്‍ഗാമിയായി വിശ്വസിക്കുന്നുണ്ടെങ്കിലും ഇടക്കണ്ണി പരികല്‍പന വിട്ട് പൊതുപൂര്‍വിക സങ്കല്‍പത്തില്‍ അഭയം തേടുന്നു.”സീലാകാന്തിന് മറ്റേതു മത്സ്യത്തോടുമുള്ളതിലും അടുത്ത ബന്ധുത്വം മനുഷ്യരോടുണ്ട്. നമുക്കൊപ്പം പങ്കിട്ട പൊതുപൂര്‍വികനില്‍ നിന്നും വേര്‍പിരിഞ്ഞതിനുശേഷം അവയ്ക്ക് ചില മാറ്റങ്ങള്‍ തീര്‍ച്ചയായുമുണ്ടായിട്ടുണ്ട്. എന്നാല്‍, സാധാരണക്കാരുടെയും മത്സ്യബന്ധനക്കാരുടെയും ഭാഷയില്‍ ‘മത്സ്യം’ എന്നു വിളിക്കുന്ന ജീവിയില്‍നിന്നും പുറത്തുചാടാന്‍ വേണ്ടത്ര മാറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നു മാത്രം. പക്ഷെ സീലാകാന്തും ലങ്ങ്ഫിഷും മനുഷ്യന്റെ വളരെ അടുത്ത കസിനുകളാണ്, ട്രൗട്ടും ട്യൂണകളുമുള്‍പ്പെടെ ഭൂരിപക്ഷം വരുന്ന മറ്റു മത്സ്യങ്ങളോടുള്ളതിനേക്കാള്‍ അടുത്ത ബന്ധമാണ് അവയ്ക്ക് നമ്മോടുള്ളത്. സീലാകാന്തും ലങ്ങ് ഫിഷും ജീവനുള്ള ഫോസിലുകള്‍ക്ക് ഉദാഹരണവുമാണ്.” (150)

ഫോസില്‍ തെളിവുകളൊന്നും പരിണാമത്തെ ന്യായീകരിക്കുന്നില്ല എന്നു നാം മനിലാക്കി. അക്കാര്യം ഡോകിന്‍സിനും ബോധ്യപ്പെട്ടിട്ടുണ്ടെന്നും മുമ്പ് സൂചിപ്പിച്ചു. ആ തിരിച്ചറിവ് തന്നെയാണ് ഇടക്കണ്ണിയായി ചിത്രീകരിച്ചിരുന്ന സീലാകാന്തിനെ അവിടെനിന്നും എടുത്തുമാറ്റി മനുഷ്യന്റെ മച്ചുനനായി ചിത്രീകരിക്കുന്നതിലേക്ക് നയിച്ചത്. സീലാകാന്തും ലങ്ങ് ഫിഷും മനുഷ്യന്റെ കസിനാണെന്ന് ഡോകിന്‍സ് പ്രസ്താവിക്കുമ്പോള്‍ അതിനുപോല്‍ബലകമായ എന്തെങ്കിലും തെളിവ് നല്‍കാന്‍ അദ്ദേഹം തയ്യാറല്ല. മാത്രമല്ല, അദ്ദേഹത്തിന്റെ പ്രസ്താവനകളിലെ നിരുത്തരവാദിത്വത്തം നാം വായിച്ച ഉദ്ധരണിയില്‍തന്നെ വ്യക്തമാണ്. അദ്ദേഹം പറഞ്ഞ ഈ വാചകം ശ്രദ്ധിക്കുക: ”നമുക്കൊപ്പം പങ്കിട്ട പൊതുപൂര്‍വ്വികനില്‍ നിന്നും വേര്‍പിരിഞ്ഞതിനുശേഷം അവയ്ക്ക് ചില മാറ്റങ്ങള്‍ തീര്‍ച്ചയായുമുണ്ടായിട്ടുണ്ട്.” എന്താണ് അദ്ദേഹം പറയുന്ന മാറ്റങ്ങള്‍ എന്ന് വിശദീകരിക്കാനുള്ള ബാധ്യത കൂടി അദ്ദേഹത്തിനുണ്ട്. അത് വിശദീകരിക്കാന്‍ അദ്ദേഹം മുതിരുന്നില്ല എന്നത് പരിണാമവിശ്വാസീ വൃന്ദത്തെ വിശ്വസിപ്പിക്കാന്‍ തെളിവുകളുടെ ആവശ്യമില്ല, കേവലം പ്രസ്താവനകള്‍ തന്നെ ധാരാളമാണെന്ന ഉത്തമ ബോധ്യം അദ്ദേഹത്തിനുണ്ട് എന്ന് വ്യക്തമാക്കുന്നു. അദ്ദേഹം ശ്രദ്ധിക്കേണ്ടിയിരുന്ന കാര്യം, തന്റെ പുസ്തകം കേവല പരിണാമ വിശ്വാസികള്‍ മാത്രമല്ല പരിണാമവിമര്‍ശകരും വായിക്കുമെന്ന വസ്തുതയായിരുന്നു.

ഡാര്‍വിന്‍ മുതലുള്ള പരിണാമാചാര്യര്‍ പിടിവള്ളിയായി കണ്ടിരുന്ന ഇടക്കണ്ണി, മധ്യവര്‍ഗ ഫോസിലുകളെ നിരാകരിച്ച് പരിണാമ വിശ്വാസത്തിന് പുതിയ രൂപവും ഭാവവും നല്‍കിയവതരിപ്പിക്കുന്ന നിയോഡാര്‍വിനിസത്തിന്റെ ഈ മാര്‍പാപ്പ തന്നെ തങ്ങളുടെ വിശ്വാസത്തിന് കരുത്ത് ലഭിക്കും എന്ന ധാരണയില്‍ ഒരു ഇടക്കണ്ണി ഫോസില്‍ അവതരിപ്പിക്കുന്നുണ്ട്! ആ ‘മധ്യവര്‍ഗ’ ഫോസില്‍ ഏറെ പ്രതീക്ഷയോടെയാണ് ഡോകിന്‍സും മറ്റു നിയോ ഡാര്‍വിനിസ്റ്റുകളും വളരെ ആവേശപൂര്‍വം അവതരിപ്പിക്കുന്നത്. പക്ഷെ യഥാര്‍ഥത്തില്‍ ഡോകിന്‍സ് പരിണാമസങ്കല്‍പത്തിന്റെ ‘വെടി തീര്‍ക്കുന്ന’ ദയനീയതയാണ് അദ്ദേഹത്തിന്റെ തത്‌സംബന്ധമായ വിവരണത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. ഡോകിന്‍സ് ‘മധ്യവര്‍ഗ’ ഫോസില്‍ അവതരിപ്പിക്കുന്നത് ‘തിമിംഗലപരിണാമം’ ചര്‍ച്ച ചെയ്യുമ്പോഴാണ്. തിമിംഗല പരിണാമത്തെ കുറിച്ച ഉപാധ്യായത്തിന് അദ്ദേഹം നല്‍കിയിരിക്കുന്ന തലക്കെട്ട് ‘എനിക്ക് വീണ്ടും കടലിനുള്ളിലേക്ക് പോവേണ്ടതുണ്ട്’(151) എന്നാണ്. തലക്കെട്ടിന് താഴെ അദ്ദേഹമെഴുതുന്നു: ”കടലില്‍നിന്ന് കരയിലേക്ക് പറിച്ചുനടല്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും പുനരാസൂത്രണം അനിവാര്യമാക്കി -ശ്വാസോച്ഛ്വാസം മുതല്‍ പ്രജനനം വരെ. ജൈവമണ്ഡലത്തിലൂടെയുള്ള ഒരു മഹത്തായ യാത്രയായിരുന്നു അത്.”(152) കടലില്‍നിന്നും ‘കരകയറ്റിയ’ സീലാകാന്തിനെ തങ്ങളുടെ വിശ്വാസത്തെ തകിടം മറിക്കുമെന്ന ബോധ്യം വന്നതിനാല്‍ ബോധപൂര്‍വം അവഗണിച്ച ഡോകിന്‍സ്, തിമിംഗലത്തെ കരയില്‍ നിന്ന് പിടിച്ച് വെള്ളത്തിലേക്കെറിയുന്ന കൗതുകകരമായ സാഹസമാണ് ഈ അധ്യായത്തില്‍ കാണിക്കുന്നത്! അദ്ദേഹം എഴുതുന്നു: ”അഹങ്കാരത്തില്‍ കുതിര്‍ന്ന വികലതയെന്ന് തോന്നാവുന്ന രീതിയില്‍ ഒരിക്കല്‍ കരവാസം തുടങ്ങിയ ചില ജീവികള്‍ കഷ്ടപ്പെട്ടു കൈവരിച്ച ശേഷികളൊക്കെ ഇട്ടെറിഞ്ഞ് കടലിലേക്ക് മടക്കയാത്ര നടത്തുകയാണ് ചെയ്തത്.”(153) എന്തുകൊണ്ട് തിമിംഗലത്തെ കരയില്‍നിന്ന് കടലിലേക്ക് തള്ളി എന്ന് വിവരിക്കുന്നു ഡോകിന്‍സ്. ”തിമിംഗലങ്ങളുടെ കാര്യം ഏറെക്കാലം നിഗൂഢമായിരുന്നു. എന്നാല്‍ അടുത്തിടെ തിമിംഗല പരിണാമത്തെ കുറിച്ചുള്ള ജ്ഞാനം കൂടുതല്‍ മിനുസമാക്കപ്പെട്ടു.”(154) അതെങ്ങനെ മിനുസമാക്കപ്പെട്ടു എന്ന് അദ്ദേഹം തന്നെ പറഞ്ഞുതരുന്നു: ”ഒരിക്കല്‍ വളരെ അപൂര്‍വമായിരുന്ന തിമിംഗലത്തിന്റെ ഫോസില്‍ രേഖ ഇന്ന് വിശ്വസനീയമായ രീതിയില്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിന്നും കണ്ടെത്തിയ പുതിയ ശേഖരമാണിതിനു സഹായകമായത്. എന്നിരുന്നാലും തിമിംഗലത്തിന്റെ ഫോസിലുകളുടെ കാര്യം മുമ്പുതന്നെ വിശദപഠനത്തിന് പാത്രീഭവിച്ചിട്ടുണ്ട്. ഡൊണാള്‍ഡ് പ്രൊത്തറോയുടെ (Donald Prothero) ‘ഇവല്യൂഷന്‍; വാട്ട് ഫോസില്‍സ് സേ ആന്റ് വൈ ഇറ്റ് മാറ്റേഴ്‌സ്’ഉം (Evolution; what Fossils say and why It Matters) ഈയിടെ പ്രസിദ്ധീകരിക്കപ്പെട്ട ജെറി കോയന്റെ (Jerry Coyne) ‘വൈ ഇവല്യൂഷന്‍ ഈസ് ട്രൂ (Why Evolution is True) തുടങ്ങിയ ഗ്രന്ഥങ്ങളും ഇതേ വിഷയം ആഴമേറിയ വിശകലനത്തിന് വിധേയമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്തരം വിശദാംശങ്ങള്‍ ഇവിടെ പുനരവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല.”(155) പാകിസ്ഥാനില്‍ നിന്ന് കണ്ടെത്തിയ ഫോസിലുകള്‍ നിയോ ഡാര്‍വിനിസ്റ്റുകള്‍ ഏതുതരത്തില്‍ ആഘോഷിച്ചിട്ടുണ്ടെന്ന് ഈ വാചകത്തില്‍നിന്നും തുടര്‍വചനങ്ങളില്‍നിന്നും വ്യക്തമാവുന്നു. അദ്ദേഹം തുടരുന്നു: ”പകരം പ്രോത്തെറോയുടെ പുസ്തകത്തില്‍നിന്നെടുത്ത താഴെ കാണുന്ന ഒരൊറ്റ രേഖാചിത്രത്തിലേക്ക് എന്റെ നിരീക്ഷണം പരിമിതപ്പെടുത്തുകയാണ്. തിമിംഗലത്തിന്റെ പരിണാമ ചരിത്രം കാലഗണനാ ക്രമത്തില്‍ അവതരിപ്പിക്കുകയാണിവിടെ. ചിത്രമൊന്നു നിരീക്ഷിച്ചാലും. എത്ര ശ്രദ്ധാപൂര്‍വ്വമാണിത് വരച്ചിരിക്കുന്നതെന്ന് നോക്കൂ. തികച്ചും വശ്യമെന്നേ പറയാവൂ.”(156)

രേഖാചിത്രം പ്രകാരം ആധുനിക തിമിംഗലത്തിന്റെ പ്രായം 25 മില്യണ്‍ വര്‍ഷം മാത്രം. 45 മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് കൃത്യമായ നാലുകാലുകളില്‍ നടക്കുന്ന കരജീവി. എത്ര ‘കൃത്യ’മാണ് പരിണാമ ത്തിന്റെ കാലഗണന! ഗൂഗിളിലോ മറ്റു സെര്‍ച്ച് എഞ്ചിനുകളിലോ ‘Whale Evolution’ എന്ന് സെര്‍ച്ച് ചെയ്താല്‍ ഇത്തരത്തിലുള്ള നിരവധി രേഖാചിത്രങ്ങളും ആനിമേഷന്‍ വീഡിയോകളും ലഭ്യമാണ്. രേഖാചിത്രത്തില്‍ രണ്ടാമതായി ചേര്‍ത്ത ചിത്രത്തോട് സാമ്യം തോന്നുന്ന ഒരു കരജീവി, നടന്നുനടന്ന് ഓട്ടം തുടങ്ങി സമുദ്രതീരത്തു നിന്ന് വെള്ളത്തിലേക്കെടുത്തുചാടി നീന്തി ഊളിയിട്ട് മുന്നേറുന്നതിനിടയില്‍ ഈ രേഖാചിത്രത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ള പരിണാമദശകള്‍ പിന്നിടുന്ന, അവസാനം തിമിംഗലമായി മാറുന്ന, തികച്ചും യാഥാര്‍ഥ്യമെന്ന് തോന്നിപ്പിക്കുന്ന ഒരു ആനിമേഷന്‍ വീഡിയോ വിവര്‍ത്തകന്‍ സി. രവിചന്ദ്രന്‍ പുസ്തകത്തിനെ അധികരിച്ചവതരിപ്പിച്ച പ്രസന്റേഷന്‍ പ്രോഗ്രാമിലും ഉള്‍പെടുത്തിയിട്ടുണ്ട്. ഡോകിന്‍സ് തന്നെ വിശേഷിപ്പിച്ചത് ”എത്ര ശ്രദ്ധാപൂര്‍വ്വമാണത് വരച്ചിട്ടുള്ളത്, തികച്ചും വശ്യമെന്നേ പറയാവൂ” എന്നാണല്ലോ? ഇത്തരം നൂറുകണക്കിന് ഭാവനാ രേഖാചിത്രങ്ങളില്‍നിന്നും ഈ ചിത്രം മാത്രം എന്തുകൊണ്ട് ഡോകിന്‍സിന് വശ്യമായി? അദ്ദേഹം അക്കാര്യം തുടര്‍ന്ന് വ്യക്തമാക്കുന്നു. ”പഴയ പുസ്തകങ്ങളിലൊക്കെ ഇങ്ങനെ കാണാം. ഫോസിലുകളുടെ തുടര്‍ച്ച കാണിക്കാനായി അസ്ത്രചിഹ്നം കൊടുത്ത് താഴെനിന്നും മുകളിലോട്ട് ആദിമ മുന്‍ഗാമി മുതല്‍ ഇളംതലമുറക്കാരനെ വരെ നിരത്തിവെക്കുന്ന രീതിയാണിത്. പക്ഷെ ഇങ്ങനെയാണിത് സംഭവിച്ചതെന്ന് ആര്‍ക്കും പറയാനാവില്ല. ഉദാഹരണമായി, ആംബുലോസീറ്റസ് (Ambulocetus) പാക്കിസീറ്റസില്‍ (ജമസശരലൗേ)െ നിന്ന് രൂപം കൊണ്ടതാണെന്ന് സ്ഥിരീകരിക്കാനാവില്ല. അതുപോലെതന്നെയാണ് ബാസിലോസോറസ് (Basilosaurus) റോഡോസീറ്റസില്‍ (Rodhocetus) നിന്ന് പരിണമിച്ചുണ്ടായതെന്ന കാര്യവും. പകരം ഈ ചിത്രത്തില്‍ കുറെക്കൂടി കരുതലോടെ സൂചനകള്‍ മുന്നോട്ടുവെക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഉദാഹരണമായി തിമിംഗലം പരിണമിച്ചുണ്ടായത് ആംബുലോസീറ്റസിന്റെ സമകാലികനായിരുന്ന മറ്റൊരു കസിനില്‍നിന്നാണ്. ഒരു പക്ഷെ അത് ആംബുലോസീറ്റസിനെപോലെ (ആംബുലോസീറ്റസ് തന്നെയാകാനും മതി) അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ ഫോസില്‍ രേഖ തിമിംഗല പരിണാമത്തിന്റെ ഭിന്ന ദശകളെയാണ് പ്രതിനിധീകരിക്കുന്നത്.”(157)

യാഥാസ്ഥിതിക പരിണാമ വിശ്വാസികള്‍ താഴ്ന്ന ജീവികളില്‍നിന്ന് ഉയര്‍ന്ന ജീവികളിലേക്കുള്ള പരിണാമശ്രേണിയില്‍ വിശ്വസിക്കുന്നുവെങ്കില്‍ ഡോകിന്‍സിനെ പോലെയുള്ള നിയോഡാര്‍വിനിസ്റ്റ് വിശ്വാസികള്‍ അതിന്റെ നിരര്‍ഥകത മനിലാക്കി ഏതൊക്കെയോ ജീവികള്‍ എന്തൊക്കെയോ ആയി മാറിയെന്ന, തീര്‍ത്തും യുക്തിരഹിതമെങ്കിലും ‘സൗകര്യപ്രദമായ’ സങ്കല്‍പത്തിലേക്ക് ഉള്‍വലിയുന്നു. അതുകൊണ്ടാണ് ഡോകിന്‍സ്, ചിത്രം ‘കരുതലോടെ സൂചനകള്‍ മുന്നോട്ട് വെക്കുന്നു’വെന്ന് പറഞ്ഞത്. ഓരോ വാക്കും വരയും പുള്ളിയും വരെ ആശങ്കയോടെയും ഭയപ്പാടോടെയും മാത്രമേ പരിണാമവിശ്വാസികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുള്ളൂ എന്നര്‍ഥം!

 ഡോകിന്‍സെന്ന ‘ആജീവനാന്ത’ ജീവശാസ്ത്രജ്ഞന്റെ സഹായത്തോടെ പരിണാമവിശ്വാസത്തിന്റെ വെടി തീര്‍ക്കാന്‍ ദയവ് ചെയ്ത് എന്നെ അനുവദിച്ചാലും! തിമിംഗലം 25 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പരിണമിച്ചത് എന്നും അതിന്റെ മുന്‍ഗാമി നാല്‍പത്തഞ്ചു മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നാലുകാലില്‍ നടന്നിരുന്ന ഒരു കരജീവി ആയിരുന്നെന്നും
പാകിസ്ഥാനില്‍നിന്ന് കണ്ടെത്തിയ ഫോസില്‍ ശേഖരം അത് തെളിയിക്കുന്നുവെന്നും ഡോകിന്‍സ്  സമർത്ഥിക്കുന്നു. ഇനി ഡോകിന്‍സിന്റെ തന്നെ ഫോസിലുകളെ കുറിച്ചുള്ള ഈ പ്രഖ്യാപനം കൂടി വിലയിരുത്തുക: ”ഇനി, എന്തായിരിക്കും പരിണാമത്തിന് എതിരെയുള്ള തെളിവ്? അതായത് പരിണാമ സിദ്ധാന്തത്തിന്റെ അടിത്തറയിളക്കുന്ന ശക്തമായ തെളിവുകള്‍? തെറ്റായ ഭൗമപാളിയില്‍നിന്നും കണ്ടെത്തുന്ന ഒരു തെറ്റായ ഫോസിലുണ്ടെങ്കില്‍ അതായിരിക്കും പരിണാമത്തിനെതിരെയുള്ള ഫോസില്‍ തെളിവ്….....
നാം ഇന്നേവരെ കണ്ടെത്തിയ ഫോസില്‍ ശേഖരത്തില്‍, തീര്‍ച്ചയായും അവതന്നെ നല്ല തോതിലുണ്ട്, പരിണാമത്തെ സംബന്ധിച്ച കാലക്രമം തകിടം മറിക്കുന്ന ആധികാരികമായ ഒരൊറ്റ അപവാദം പോലുമില്ല. തീര്‍ച്ചയായും ചില വിടവുകളുണ്ട്; ചിലയിടങ്ങളില്‍ ഫോസിലുകളെ ലഭ്യമല്ല. പക്ഷെ, അതൊക്കെ തികച്ചും പ്രതീക്ഷിതമാണ്. പരിണാമ സിദ്ധാന്തമനുസരിച്ച് ഓരോ ജീവിക്കും പരിണാമം അനുശാസിക്കുന്ന ഒരു കാലക്രമമുണ്ട്. ഈ ക്രമത്തിന് വിരുദ്ധമായി രൂപം കൊണ്ടെന്ന് പറയാവുന്ന ഒരൊറ്റ ഫോസിലുമില്ല. ഇത് അനിഷേധ്യവും അവിതര്‍ക്കിതവുമായ വസ്തുതയാണ്. (അതുകൊണ്ട് തന്നെ സൃഷ്ടിവാദ സാഹിത്യത്തില്‍ ഇക്കാര്യം പരാമര്‍ശിക്കുമെന്ന് കരുതാനാവില്ല). ഞാന്‍ നാലാമധ്യായത്തില്‍ സൂചിപ്പിച്ചപോലെ ഉത്തമമായ ഒരു ശാസ്ത്ര സിദ്ധാന്തം അസത്യവല്‍ക്കരണത്തിന് (Falsifiabiltiy) അവസരമൊരുക്കുകയും അത്തരം പരിശോധനകളെ വിജയകരമായി അതിജീവിക്കുകയും ചെയ്യുന്ന ഒന്നായിരിക്കും. ജൈവ പരിണാമം സംഭവിച്ച കാലക്രമം തെറ്റിയുള്ള ഏതെങ്കിലുമൊരു ഫോസില്‍ ആരെങ്കിലും ഹാജരാക്കിയാല്‍ അതോടെ പരിണാമസിദ്ധാന്തത്തിന്റെ വെടി തീര്‍ന്നു. എന്നാല്‍ ഇത്തരം പരീക്ഷണങ്ങളിലെല്ലാം തകര്‍പ്പന്‍ വിജയമാണ് പരിണാമ സിദ്ധാന്തം കൈവരിച്ചിട്ടുള്ളത്. പരിണാമം തെറ്റാണെന്ന് തെളിയിക്കാന്‍ കൊതിക്കുന്ന ഹതാശയരായ സംശയാലുക്കള്‍ കാലം തെറ്റിയുള്ള ഫോസിലുകള്‍ കണ്ടെത്താ
നായി പ്രാചീനശിലകള്‍ സൂക്ഷ്മമായി ചുരണ്ടി നോക്കേണ്ടതാണ്. ഒരു പക്ഷെ അവര്‍ക്കെന്തെങ്കിലും കണ്ടെത്താനാകുമായിരിക്കാം; ഒരു പന്തയത്തിനു തയ്യാറാണോ?(158) ഡോകിന്‍സ് പരിണാമ വിമര്‍ശകരെ പന്തയത്തിന് വെല്ലുവിളിക്കാന്‍ മാത്രം അമിതാത്മവിശ്വാസത്തോടെയാണ് ഖണ്ഡിക എഴുതിയിരിക്കുന്നത്. ഈ
പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് 2012 ഓഗസ്റ്റിലാണ്. എന്നാല്‍ 2011ല്‍ തന്നെ ഡോകിന്‍സിന്റെ ഈ പന്തയ വെല്ലുവിളിയുടെ ‘വെടി’ തീര്‍ന്നിരുന്നു എന്നത് ഡോകിന്‍സോ വിവര്‍ത്തകന്‍ സി. രവിചന്ദ്രനോ അറിഞ്ഞില്ല. അര്‍ജന്റീനിയന്‍ പാലിയന്റോളജിസ്റ്റായ മാര്‍കലേ റിഗോറ അന്റാര്‍ട്ടിക്കന്‍ സമുദ്രാടിത്തട്ടില്‍നിന്ന് 49 മില്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള പൂര്‍ണ വളര്‍ച്ചയെത്തിയ തിമിംഗല ഫോസില്‍ കണ്ടെത്തിയ വാര്‍ത്ത
നാഷണല്‍ ജിയോഗ്രാഫിക് ന്യൂസും(159) (National geographic news) ക്രോസ് എക്‌സാമിന്‍ഡ് ഡോട്ട് ഓര്‍ഗും (crossexamined.org) (160) പ്രതിപാദിക്കുന്നുണ്ട്. അതെ, പരിണാമത്തിന്റെ വെടി തീര്‍ക്കാനാവശ്യമായ ക്രമം തെറ്റിയ ഫോസില്‍ കണ്ടെത്തിയതിന്റെ വാര്‍ത്തയാണിത്.
പാകിസ്ഥാനില്‍ നിന്ന് കണ്ടെടുത്ത ഫോസിലുകളെ ആശ്രയിച്ച് ഡോകിന്‍
സും മറ്റു നിയോ ഡാര്‍വിനിസ്റ്റുകളും രൂപപ്പെടുത്തിയെടുത്ത തിമിംഗല പരിണാമ കാലക്രമപ്രകാരം തിമിംഗലത്തിന് 25 മില്യണ്‍ കൊല്ലമേ പ്രായമുള്ളൂ. അ
തിന് മുമ്പ് തിമിംഗലത്തിന്റെ സഹോദരന്‍ മിസ്റ്റിസെറ്റസും (Mysticetes) (30 മില്യണ്‍ വര്‍ഷം) മുന്‍ഗാമി ഡൊറുഡോണും (Dorudon) (35 മില്യണ്‍ വര്‍ഷം) മാത്രമേ ഉണ്ടായിരുന്നുള്ളു. അതി
നാല്‍ 49 മില്യണ്‍ വര്‍ഷം പ്രായമുള്ള അന്റാര്‍ട്ടിക്കയില്‍ നിന്ന് കണ്ടെടുത്ത യഥാര്‍ഥ തിമിംഗല ഫോസിലുകള്‍ ഡോകിന്‍സിന്റെ അഭിപ്രായത്തില്‍ ക്രമം തെറ്റിയ ഫോസില്‍ തന്നെയാണ്. അപ്പോള്‍, ക്രമം തെറ്റിയ ഒരൊറ്റ ഫോസില്‍ കിട്ടിയാല്‍ പരിണാമ സങ്കല്‍
പം തകര്‍ന്നുതരിപ്പണമാകുമെന്ന നിയോ ഡാര്‍വിനിസ്റ്റുകളുടെ തന്നെ പ്രഖ്യാപന പ്രകാരം പരിണാമസങ്കല്‍പം വിചാര ലോകത്ത് പോലും നിലനില്‍ക്കാന്‍ അര്‍ഹതയില്ലാതെ സ്വയം നശിച്ച്
പോകേണ്ട ഒന്നാണ്. പരിണാമത്തിന്റെ തെളിവുകള്‍ ആഘോഷിക്കുമെന്ന് (161) അവകാശപ്പെട്ട് എഴുതിയ ഗ്രന്ഥം പരിണാമ വിശ്വാസത്തിനും സിദ്ധാന്തത്തി
നും ശവക്കുഴി തീര്‍ക്കുന്ന വിരോധാഭാസമാണിവിടെ കാണുന്നത്.
പരിണാമവിശ്വാസികള്‍ സങ്കല്‍
പിച്ചുണ്ടാക്കുന്ന പരിണാമക്രമവും തെളിവുകളും എത്രത്തോളം ബാലിശമാണെന്ന് ഇവയെല്ലാം സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ഡോകിന്‍സും മറ്റു പരിണാമവിശ്വാസികളും പരിണാമവിശ്വാസം തെളിയിക്കാന്‍ ശാസ്ത്രീയവും യുക്തിഭദ്രവുമായ തെളിവുകളൊന്നുമില്ല എന്ന് വ്യക്തമായി ബോധ്യപ്പെട്ടാലും പരിണാമവിശ്വാസത്തിന്റെ അടിവേരറുക്കുന്ന തെളിവുകളുടെ മഹാപ്രളയം വന്നാലും അവരുടെ അന്ധവിശ്വാസത്തില്‍നിന്ന് മോചിതരാകുമെന്ന് തോന്നുന്നില്ല.
കുറിപ്പുകള്‍:
144. www.ml.wikipedia.org.
145. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, പുറം 215.
146. അതേ പുസ്തകം, പുറം 211, 212.
147. www.youtube.com/watch?v=ze1/+uMmuzY.
148. www.shutterstock.com/pic-þ21480064/stock-Photo-very-detailed-evolution-illustration-from-water-to-land.html.
149. www. boredpanda.com/human-evolution-in-12-picture.
150. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, പുറം 212.
151. അതേ പുസ്തകം, പുറം 219.
152. അതേ പുസ്തകം, പുറം 219.
153. അതേ പുസ്തകം, പുറം 219.
154. അതേ പുസ്തകം, പുറം 219.
155. അതേ പുസ്തകം, പുറം 220.
156. അതേ പുസ്തകം, പുറം 220-221.
157. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, പുറം 221, 222.
158. അതേ പുസ്തകം, പുറം 193.
159. www.news.nationalgeographics.co.in/news/2011/11/111116-þantartica-þwhales-þoldest-þevolution-þanimals-þscience.
160. www.crossexamined.org/a-whale-problem-for-evolution-ancient-whale-jawbone-fount-in-antartica.
161. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, പുറം 46.

No comments: