Followers

Thursday, October 25, 2012

യുക്തിവാദിയും, നിരീശ്വരവാദിയും, കമ്യൂണിസ്റ്റും, ഭൌതികനുമായിരുന്ന മഹാനടന്‍

കേരള യുക്തിവാദി സംഘം മുഖപത്രം യുക്തിരേഖ മാസിക (ചീഫ് എഡിറ്റര്‍ യു. കലാനാഥന്‍ KYS സംസ്ഥാന അദ്ധ്യക്ഷന്‍) 2012 ഒക്ടോബര്‍ ലക്കം എഡിറ്റോറിയല്‍ തിലകനെന്ന ഭാവാഭിനയ ചക്രവര്‍ത്തിയെ അനുസ്മരിക്കുന്നു. കവര്‍ ചിത്രം ശ്രീ തിലകന്റെ ഭംഗിയാര്‍ന്ന ഫോട്ടോയാണ്. കൂടാതെ  ഇ എ സജീം തട്ടത്തുമലയുടെ 'അന്ധവിശ്വാസി അല്ലാതിരുന്ന മഹാനടന്‍' എന്ന ശീര്‍ഷകത്തില്‍ ഒരു ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇതേ ലക്കത്തില്‍.

ലേഖനത്തിലും എഡിറ്റോറിയലിലും തിലകന്‍ എന്ന മഹാനടന്റെ ഭാവാഭിനയ മികവും നവരസങ്ങള്‍ മുഖത്ത് മാറ്റി മാറ്റി പ്രതിഫലിപ്പിക്കാനുള്ള കഴിവും വ്യക്തമാക്കുന്നുണ്ട്. പെരുന്തച്ചനും കാട്ടുകുതിരയും നാടോടിക്കാറ്റും എന്ന് വേണ്ട അദ്ദേഹം അഭിനയിച്ച ഓരോ കഥാപാത്രവും നടനകലയുടെ പരിപൂര്‍ണത അല്ല അതിലുപരി വ്യക്തമാക്കുന്ന സെല്ലുലോയ്ഡ്‌ പതിപ്പുകളാണ്.

തിലകന്‍ എന്ന പ്രൊഫഷണല്‍ നടന്റെ അഭിനയ കഴിവിനെ അംഗീകരിക്കാതിരിക്കാന്‍ അദ്ദേഹത്തിന്‍റെ ശത്രുക്കള്‍ക്ക് പോലും സാധ്യമല്ല. അതാണല്ലോ അമ്മയെന്ന താരസംഘടന വിലക്കിയിട്ടും ഒറ്റയാനായി നിലനിന്നു നടനെന്ന സ്വന്തം വ്യക്തിത്വം അംഗീകരിപ്പിക്കാന്‍ അദ്ദേഹത്തിനായത്. തിലകന്‍സാറിന്റെ വിയോഗത്തിലൂടെ മലയാള സിനിമക്ക് ചെറിയ നഷ്ടമല്ല സംഭവിച്ചത്.

തിലകനെന്ന  നടനകലയുടെ ആചാര്യനെ യുക്തിരേഖയിലൂടെ പരിചയപ്പെടാം  മുഖ പ്രസംഗത്തില്‍ നിന്ന് . ''കമ്യൂണിസത്തിന്റെ സിദ്ധാന്തങ്ങളില്‍ ഉറച്ചുനിന്ന അദ്ദേഹം ഇടതുപക്ഷ സഹയാത്രികനായിരുന്നു. ജാതി-മത-ദൈവവിശ്വാസങ്ങളെ പലപ്പോഴും കടുത്തവിമര്‍ശനത്തിന് അദ്ദേഹം വിധേയമാക്കി. ദൈവവിശ്വാസിയല്ലാതിരുന്ന തിലകന്‍ തന്റെ അഭിപ്രായം പ്രേക്ഷകരോട് വെട്ടിത്തുറന്ന് പറയുകയുണ്ടായി''(?!*)(യുക്തിരേഖ മാസിക 2012 ഒക്ടോബര്‍ പേജ് 5)

തട്ടത്തുമലയുടെ  ലേഖനത്തില്‍ നിന്ന് ''ഒരു നടനെന്ന നിലയ്ക്കും വ്യക്തി എന്ന നിലയ്ക്കും മറ്റുള്ളവരില്‍ നിന്ന് ഏറെ വ്യതസ്തനായിരുന്നു തിലകന്‍. അതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം സംബന്ധിച്ചുള്ളത്. പൊതുവേ സിനിമാ മേഖലയിലെ ഒരു സ്ഥിരം പ്രവണതയാണ് കൊടികുത്തി വാഴുന്ന അന്ധവിശ്വാസങ്ങള്‍. ഈ രംഗത്തുള്ള യുക്തിവാദികളും നിരീശ്വരവാദികളും പോലും അറിഞ്ഞും അറിയാതെയും ഈ അന്ധവിശ്വാസത്തില്‍ ഭാഗഭാക്കപ്പെട്ടുപോകുന്നുണ്ട്........
........എന്നാല്‍ തിലകനെ പോലെ ചുരുക്കം ചിലയാളുകള്‍മാത്രം ഇതില്‍ നിന്ന് വ്യത്യസ്തരാണ്. തിലകന്‍ തികഞ്ഞ നിരീശ്വരവാദിയും അത് പരസ്യമായിത്തന്നെ പ്രകടിപ്പിക്കുന്ന ആളുമായിരുന്നു. ജാതിയിലും മതത്തിലും അദ്ദേഹം വിശ്വസിച്ചിരുന്നില്ല. (യുക്തിരേഖ മാസിക 2012 ഒക്ടോബര്‍ പേജ് 28)

ഒരു വ്യക്തിയെന്ന നിലയ്ക്കും മറ്റു നടന്മാര്‍ക്കില്ലാത്ത പല പ്രത്യേകതകളും തിലകനുണ്ടായിരുന്നു...........................ഒരു വ്യക്തിയെന്ന നിലയില്‍ തികഞ്ഞ ഒരു യുക്തിവാദിയും നിരീശ്വരവാദിയും മാനവികതാവാദിയുമായിരുന്നു ആ മഹാനടന്‍.(യുക്തിരേഖ മാസിക 2012 ഒക്ടോബര്‍ പേജ് 31)

തിലകനെന്ന മഹാനടന്റെ വ്യക്തിത്വ പ്രത്യേകതകളായി യുക്തിരേഖ പരിചയപ്പെടുത്തുന്നത് അദ്ദേഹം കമ്യൂണിസ്റ്റും നിരീശ്വരവാദിയും യുക്തിവാദിയും എന്നത് മാത്രമാണ്. മറ്റൊരുന്നതിയും അദ്ദേഹത്തിന്‍റെ വ്യക്തിത്ത്വത്തിനു നല്‍കുന്നില്ല. ബാക്കിയെല്ലാം അദ്ദേഹത്തിലെ അഭിനേതാവിനെയാണ്‌ പരിചയപ്പെടുത്തുന്നത്. ഈ ക്വാടിങ്ങുകളില്‍ നിന്ന് അദ്ദേഹത്തിന്‍റെ ആദര്‍ശമെന്തായിരുന്നുവെന്നും അദ്ദേഹം ആ ആദര്‍ശം തുറന്നു പ്രഖ്യാപിക്കാന്‍ ഒട്ടും മടികാണിച്ചിരുന്നില്ല എന്നും വ്യക്തമാവുന്നു. അതെ തിലകനെന്ന നടനപ്രതിഭ നിരീശ്വരനും യുക്തിവാദിയും കമ്യൂണിസ്റ്റുകാരനുമായിരുന്നു. അദ്ദേഹത്തിന്‍റെ വ്യക്തി ജീവിതത്തെ സ്വദീനിച്ച ആദര്‍ശം നിരീശ്വര യുക്തിവാദം തന്നെ. ഇതില്‍ നമുക്ക് യാതൊരു പ്രശ്നവുമില്ല. അദ്ദേഹത്തിലെ ഈ ആദര്‍ശം അദ്ദേഹത്തിലെ കലാകാരനെ അഭിനേതാവിനെ അദ്ദേഹത്തിലൂടെ  ജീവിച്ച കഥാപാത്രങ്ങളെ അംഗീകരിക്കുന്നതിനു, ആസ്വദിക്കുന്നതിന്  നമുക്ക് തടസ്സമല്ല.

ആ വലിയ കലാകാരനെ സ്മരിക്കുന്നതോടൊപ്പം തിലകനെന്ന വ്യക്തിയെ അദ്ദേഹത്തിലെ നിരീശ്വരവാദിയെ യുക്തിവാദിയെ അദ്ദേഹത്തിന്‍റെ തന്നെ വിശദീകരണങ്ങളിലൂടെ  മനസ്സിലാക്കാം   അതിനു ഈ വീഡിയോ ഉപകാരപ്പെടും  


ഭാവാഭിനയ കലയുടെ ആചാര്യന്‍ കമ്യൂണിസ്റ്റു നാസ്തിക ഭൌതിക യുക്തിവാദിയായിരുന്നു   എന്ന് യുക്തിരേഖ അര്‍ത്ഥ ശങ്കക്കിടയില്ലാതെ സുവ്യക്തമായി സ്ഥാപിച്ചു. അത് അംഗീകരിച്ചു കൊണ്ട് തന്നെ ചില സംശയങ്ങള്‍ ചോദിക്കട്ടെ. തിലകനെന്ന വ്യക്തി ജീവിതത്തിലുടനീളം തികഞ്ഞ കമ്യൂണിസ്റ്റു നാസ്തിക ഭൌതിക യുക്തിവാദിയും അത് തുറന്നു പറയുന്നതില്‍ അഭിമാനിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ വ്യക്തി ജീവിതത്തെ സ്വാധീനിച്ച, മുന്നോട്ട് നയിച്ച ആദര്‍ശം ഈ കമ്യൂണിസ്റ്റു നാസ്തിക ഭൌതിക യുക്തിവാദം തന്നെയല്ലേ?. അദ്ദേഹം പെറ്റമ്മയോട് മാതൃത്വത്തിന്റെ മഹത്ത്വം മനസ്സിലാക്കാതെ ഈ രീതിയില്‍ ഇത്ര നീചമായ രീതിയില്‍ പെരുമാറിയത് എത്ര ദുഖകരമല്ല. ഒരു നിമിഷത്തിലെ ക്ഷിപ്രകോപം കാരണം ഒരു പക്ഷെ അമ്മയും മക്കളും കലഹിച്ചെന്നിരിക്കും പക്ഷെ ഏതാനും നിമിഷം അല്ലെങ്കില്‍ മണിക്കൂര്‍ ദിവസം കൂടിപോയാന്‍ ഒരാഴ്ചയില്‍ താഴെയേ ആ വഴക്കിനു ആയുസുള്ളൂ.

യുക്തിവാദിയായ തിലകന്‍ ആ അമ്മയോട് നീണ്ട മുപ്പത്തിഅഞ്ചു  കൊല്ലമാണ് മിണ്ടാണ്ടിരുന്നത്. മാത്രമല്ല അക്കാര്യത്തില്‍ പക്ഷാതാപാമോ നിരാശയോ ദുഖമോ ഇല്ല എന്ന് മാത്രമല്ല അക്കാര്യം ഈ അടുത്ത കാലത്തും ഏറെ അഭിമാനത്തോടെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. അദ്ദേഹം ഇങ്ങനെ പീഡിപ്പിച്ചത് പത്തുമാസം ഉദരത്തില്‍ചുമന്നു തന്റെ എല്ലാ സൌകര്യങ്ങളും വേണ്ട  ജീവിതം തന്നെ അദ്ദേഹത്തിനു വേണ്ടി ഉഴിഞ്ഞു വച്ച സ്വന്തം അമ്മയെന്ന പെണ്ണിനെയാണ്.  അതെ തിലകന്‍ എന്ന നടനസമ്രാട്ടിന്റെ വ്യക്തിജീവിതത്തെ സ്വാധീനിച്ചത്, നയിച്ചത് തീര്‍ച്ചയായും നിരീശ്വരവാദവും യുക്തിവാദവും കമ്യൂണിസവും തന്നെ. ഈ പോസ്റ്റിനോട് കൂടെ മതം വേട്ടയാടിയ മലയാള നടി??!! എന്ന പോസ്റ്റിന്റെ അവസാന ഭാഗം കൂടി ചേര്‍ത്ത് വായിക്കുക.

അയിലകറിയില്‍ എരിവു കൂടിയതിനാണല്ലോ  അദ്ദേഹം പെറ്റമ്മയോട് കയര്‍ത്തത്. ആ അന്നം അദ്ദേഹം കാല് കൊണ്ട്  തട്ടി അമ്മയുടെ മുഖത്തേക്കെറിഞ്ഞു. അതിലും ആ മാന്യനടന്‍ അഭിമാനം കൊള്ളുന്നു. അമ്മ മക്കളെ എങ്ങനെ സ്നേഹിക്കുന്നു എന്നതിന് ഒരുദാഹരണം മലയാള സാഹിത്യ സാമ്രാജ്യത്തിലെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ അദ്ദേഹത്തിന്‍റെ അനുഭവത്തില്‍ നിന്ന് വിശദീകരിക്കുന്നു. അദ്ദേഹം നടോടിയായി നാട്ചുറ്റിയിരുന്ന  കാലം, തോന്നുന്ന സമയം ഇറങ്ങിപ്പോയി ദിവസങ്ങളോ മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞു കയറിവരുന്ന ചെറുപ്പക്കാരന്‍, മാസങ്ങള്‍ക്ക് ശേഷം നട്ടപ്പാതിര നേരം വീട്ടില്‍ കയറിവന്നു. വാതില്‍ തുറന്നു കൊടുത്ത ഉമ്മ ആ മകനോട് ചോദിച്ചു 'നീ ഭക്ഷണം കഴിച്ചോ?'  ആ മകന്‍ പറഞ്ഞു 'ഇല്ല' ഉമ്മ ചോറും കറിയും വിളമ്പി കൊടുത്തു, കഴിക്കുന്നതിനിടയില്‍ മകന്‍ അത്ഭുതത്തോടെ ഉമ്മയോട്  ചോദിച്ചു 'ഇന്ന് ഞാന്‍ വരുമെന്ന് ഉമ്മ എങ്ങനെ അറിഞ്ഞു'വെന്ന്.


ആ ഉമ്മയുടെ ഉത്തരം സുല്‍ത്താനെ അതിലേറെ അത്ഭുതപ്പെടുത്തുകയും മാതൃത്വത്തിന്റെ ഔന്നിത്യവും ഊഷ്മളതയും സ്നേഹവും വിലയും അറിയിച്ചു. ആ മാതാവിന്റെ മകനായി ജനിച്ചതില്‍ അഭിമാനം കൊണ്ട്. ആ അമ്മയുടെ മറുപടി ഇതായിരുന്നു. 'മോനെ നീ പോയ ദിവസം മുതല്‍ രാത്രി ഭക്ഷണം ഞാന്‍ കഴിക്കാതെ  നിനക്കായി മാറ്റിവച്ചു. പിറ്റേന്ന് ഉച്ചക്ക് ഞാന്‍ കഴിച്ചു. ഓരോ നേരവും ഭക്ഷണം നിനക്കായി മാറ്റി വച്ച്. ആ ഭക്ഷണം അടുത്ത നേരം ഞാന്‍ കഴിക്കും. ഓരോ നേരവും പുതിയ ഭക്ഷണം നിനക്കായി മാറ്റി വച്ച് പഴയത് ഞാന്‍ കഴിക്കുകയായിരുന്നു.. അങ്ങനെ നീ പോയ ദിവസം മുതല്‍ ഇന്നു വരെ നിനക്കായി ഒരുറുള ചോറ് മാറ്റി വച്ചു. ഞാന്‍ പുതിയ ചോറ് തിന്നിട്ടില്ല. എപ്പോഴാണ് വിശന്നവയറുമായി നീ കയറി വരിക എന്നെനിക്കറിയില്ലല്ലോ'  (ബഷീറിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്ന് വായിച്ചു മറന്ന ഒരു സംഭവം) 

തട്ടത്തുമലയുടെ ലേഖനത്തിലെ  ''മാനവികതാവാദിയുമായിരുന്നു'' ഈ പരാമര്‍ശം എത്രത്തോളം വസ്തുനിഷ്ടമാണെന്നു അദ്ദേഹത്തിന്‍റെ വാക്കുകളില്‍ കൂടി തന്നെ വ്യക്തമായല്ലോ?. പെറ്റമ്മയോട്‌ മാനവികതയും മനുഷ്യത്വവും കാണിച്ച മഹാ മാനവികവാദി!!

കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. തിലകന്‍ എന്ന മഹാനടന്റെ അഭിനയ പാടവം ആസ്വദിക്കാത്ത മലയാള സിനിമ പ്രേക്ഷകര്‍ ഉണ്ടാവില്ല. തങ്ങള്‍ മുടക്കുന്ന പണത്തിനു മൂല്യം  തിരിച്ചു കിട്ടുന്ന ഉന്നത നടനം. അദ്ദേഹത്തിലെ പ്രൊഫഷണലിസം  അദ്ദേഹത്തിലൂടെ ജീവിച്ച കഥാപാത്രങ്ങള്‍ എല്ലാം ഒന്നിനൊന്നു ഉത്തമവും ഉന്നതവുമാണ്. അത് പോലെ തിലകന്‍ തീര്‍ച്ചയായും ഉന്നതനും ഉത്തമനുമായ നിരീശ്വരവാദിയും, കമ്യൂണിസ്റ്റുകാരനും സര്‍വ്വോപരി മാതൃകായോഗ്യനായ യുക്തിവാദിയും തന്നെ.

*പാവം യുക്തിരേഖ പത്രാധിപര്‍, സിനിമയിലെ അഭിനയവും, സംഭാഷണങ്ങളും ഭാഷയും നടന്റെ ഇഷ്ടാനുസരം ആണ് നടത്തുന്നതെന്ന് തെറ്റിദ്ദരിച്ചതില്‍ നിന്നുണ്ടായ നിഷ്കളങ്ക പ്രതികരണം. പക്ഷെ അത് തിരക്കതാ കൃത്തിന്റെയും, സംവിധായകന്റെയും ഭാവനയില്‍ വിരിയുന്ന കാര്യങ്ങളാണെന്ന് യുക്തിരേഖ മുഖ്യപത്രാധിപര്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍. സംവിധായകന്റെ നിര്‍ദ്ദേശാനുസരണം ഭാവപ്പകര്‍ച്ചയോടെ  അഭിനയിക്കുന്ന കേവലം അഭിനേതാവ് മാത്രമാണ്. നടന്‍.

ശ്രീ തിലകന്റെ അമൃത ടിവി അഭിമുഖം പ്രശസ്ത ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്നിന്റെ തിലകനും അമ്മയും പിന്നെ തട്ടിയെറിഞ്ഞ ചോറ്റുപാത്രവും എന്ന പോസ്റ്റിനെ അവലംബിച്ച്

7 comments:

ഇ.എ.സജിം തട്ടത്തുമല said...

സുബൈദയുടെ വർത്തമാനം കണ്ടാൽ തിലകൻ നിരീശ്വരവാദിയും യുക്തിവാദിയുമൊക്കെ ആയതുകൊണ്ടാണ് വർഷങ്ങളോളം അമ്മയോട് മിണ്ടാതിരുന്നതെന്നു തോന്നും. ഇവിടെ കടുത്ത വിശ്വാസികൾ പലരും സ്വന്തം മാതാപിതാക്കളോട് ചെയ്യുന്ന ക്രൂരതകൾ ഇതിനേക്കാളും എത്രയോ വലുതാണ്. തിലകനും സ്വന്തം അമ്മയും തമ്മിലുള്ള പിണക്കം സംബന്ധിച്ച ഈ അറിവ് എനിക്ക് പുതുതാണ്. പ്രശസ്തിയുടെ ഉയരങ്ങളിലെത്തിയിട്ടും സ്വന്തം അമ്മയുമായി പൊരുത്തപ്പേടാതിരിക്കാൻ അദ്ദേഹത്തിനു കഴിയാതെ പോയത് ഖേദകരം തന്നെ. പൊറുക്കാനാവാത്ത തെറ്റും തന്നെ. ഇതുപോലെ വ്യക്തിജീവിതത്തിൽ വേറെയും കുറ്റങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നുമിരിക്കാം. എന്റെ തന്നെ ചില കേട്ടറിവുകൾ ഞാൻ പോസ്റ്റിൽ സൂചിപ്പിച്ചിട്ടില്ല. പക്ഷെ മറ്റ് പല നടന്മാരെയും അപേക്ഷിച്ച് തിലകൻ വ്യക്തിജീവിതത്തിൽ കുറച്ചെങ്കിലും (അതെ, കുറച്ചെങ്കിലും) ഭേദമായിരുന്നു. അദ്ദേഹം കൊല്ലും കൊലയും നടത്തിയതായി അറിയില്ല. പിഴപ്പിക്കൽ പീഡനം തുടങ്ങിയ കലാവിരുതുകളിൽ മറ്റു പല സിനിമാക്കാരെയും പോലെ വ്യാപൃതനായിരുന്നതായും അറിയില്ല. തിലകൻ എന്ന വ്യക്തിയെ മുൻ നിർത്തിയല്ല, തിലകൻ എന്ന നടനെ മുന്നിൽ കാണ്ടാണ് ഈയുള്ളവൻ ലേഖനം എഴുതിയിട്ടുള്ളത്. വ്യക്തിപരമായി അദ്ദേഹത്തിനെന്ത് കുറവുകൾ ഉണ്ടെന്ന് അധികം തിരക്കിയറിഞ്ഞിട്ടില്ല. എന്നാൽ ചില കേട്ടറിവുകൾ ഉണ്ടായിട്ടില്ലെന്നുമില്ല. എങ്കിലും മറ്റ് പല “മഹാനടന്മാരുടെയും” ചെയ്തികളുമായി താരതമ്മ്യം ചെയ്യുമ്പോൾ സ്വന്തം അമ്മയോട് വർഷങ്ങളോളം പിണങ്ങികഴിഞ്ഞ ഒരു ദുർവ്വാശിക്കാരൻ എന്ന ന്യൂനതയല്ലേ അദ്ദേഹത്തിനുള്ളൂ.ആ ന്യൂനതയെ ഞാൻ ചെറുതായി കാണുന്നുമില്ല. തിലകനിലെ നടനെയും അദ്ദേഹത്തിന്റെ മറ്റാദർശങ്ങളെയും കണ്ടില്ലെന്നു നടിക്കാൻ അമ്മയുമായുള്ള പ്രശ്നം ഒരു തടസമാകുന്നില്ലെന്നേയുള്ളൂ. ചിലരുടെ സ്വഭാവത്തിൽ അങ്ങനെ ചില കുഴപ്പങ്ങളൊക്കെ കടന്നു കൂടിയേക്കാം.അത് യുക്തിവാദിയാകുന്നവരിൽ മാത്രം കണ്ടുവരുന്ന അസുഖമൊന്നുമല്ല. സുബൈദയുടെ യുക്തിവാദവിരോധം കൊണ്ടാണ് ഇത് കുത്തിപ്പൊക്കിയതെങ്കിലും അതിൽ തെറ്റ് കാണുന്നില്ല. എത്ര മഹാന്മാരായാലും അവരിലെ അറ്റകുറ്റങ്ങൾ വിമർശന വിധേയമാക്കേണ്ടതുതന്നെ. അത് മരണപ്പെട്ട വ്യക്തിയെക്കുറിച്ചായാലും പറയേണ്ടതുതന്നെ. യുക്തിരേഖയും അതിലെ എഡിറ്റോറിയലും അതിൽ പ്രസിദ്ധീകരിച്ച എന്റെ ബ്ലോഗ്പോസ്റ്റും ഒക്കെ സുബൈദ വായിക്കുകയും ഇയുള്ളവനെ ഇവിടെ ഉദ്ധരിക്കുകയും ഒക്കെ ചെയ്തതിൽ സന്തോഷം അറിയിക്കുന്നു.

സുബൈദ said...

സജീം താങ്കളുടെ പ്രതികരണം വായിച്ചു.
കലാകാരന്മാരെയും നടീ നടന്മാരെയും ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും നാസ്തികരും കമ്യൂണിസ്റ്റുകാരും യുക്തിവാദികളും മറ്റും മറ്റുമായി വീതം വെക്കുന്നത് നല്ലതല്ല. ഇത്തരം ആളുകളില്‍ പലര്‍ക്കും അവരുടേതായ വീക്നസ്സുകളും ഉണ്ടാകും. അത് കൊണ്ട് അത്തരം ആളുകളെ പുകഴ്ത്തുംപോള്‍ അവരുടെ കലാ ജീവിതത്തെ അംഗീകരിച്ചു കൊണ്ട് അവരുടെ ആദര്‍ശങ്ങളെ ആശയങ്ങളെ അവഗണിക്കുന്നതല്ലേ ബുദ്ധി. താങ്കളുടെ ലേഖനമായാലും യുക്തിരേഖ മുഖപ്രസംഗമായാലും തിലകനിലെ കലാകാരനെ പുകഴ്ത്തുന്നതോടൊപ്പം അദ്ദേഹത്തെ നിരീശ്വര വാദിയും യുക്തിവാദിയും കമ്യൂണിസ്റ്റുകാരനുമൊക്കെയായി പരിചയപ്പെടുത്തുകയും, അതനുസരിച്ച് ജീവിക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തയാളായി ചിത്രീകരിച്ചത് കൊണ്ട് അദ്ദേഹത്തിന്‍റെ വ്യക്തി ജീവിതം എന്തെന്ന് കൂടി പരിചയപ്പെടുത്തി എന്ന് മാത്രം. ക്ഷമിക്കുക.

സുബൈദ said...

''സുബൈദയുടെ യുക്തിവാദവിരോധം കൊണ്ടാണ് ഇത് കുത്തിപ്പൊക്കിയതെങ്കിലും അതിൽ തെറ്റ് കാണുന്നില്ല'' എന്നെ യുക്തിവാദ വിരോധി എന്ന് വിശേഷിപ്പിച്ചതില്‍ തെറ്റില്ല. ഞാന്‍ മനസ്സിലാക്കിയിടത്തോളം കേരളത്തില്‍ യുക്തിവാദം മനുഷ്യന് നിര്‍മ്മാണാത്മകമായ യാതൊന്നും നല്‍കാത്ത ഒരു ആദര്‍ശം മാത്രമാണ്. യുക്തിവാദികള്‍ക്ക് മാത്രമായി കേരള സമൂഹത്തിന്റെ മുന്നില്‍ സമര്‍പ്പിക്കാന്‍ എന്തെങ്കിലും ഉള്ളതായറിയില്ല. അത് കൊണ്ട് തന്നെ യുക്തിവാദം കേരളത്തിനു ആവശ്യമില്ല. അനാവശ്യത്തോട് വിയോജിപ്പ്‌ പ്രകടിപ്പിക്കല്‍ പുരോഗതിയുടെ ലക്ഷണവും. ആ അര്‍ത്ഥത്തില്‍ ഞാന്‍ യുക്തിവാദ വിരോധി തന്നെ.
ഇവിടെ താങ്കളെ പേരെടുത്തു പറഞ്ഞു ഒരു പോസ്റ്റു ഇട്ടത കൊണ്ട് താങ്കളെ അത് അറിയിക്കുക എന്നത് എന്റെ ഉത്തരവാദിത്തം ആയി മനസ്സിലാക്കിയത് കൊണ്ട് താങ്കളെ അറിയിച്ചു.

ഒരിക്കല്‍ കൂടി തിലകനിലെ നടനെ ആദരിക്കയും അംഗീകരിക്കയും ചെയ്യുന്നു.

ഇ.എ.സജിം തട്ടത്തുമല said...

"ഞാന്‍ മനസ്സിലാക്കിയിടത്തോളം കേരളത്തില്‍ യുക്തിവാദം മനുഷ്യന് നിര്‍മ്മാണാത്മകമായ യാതൊന്നും നല്‍കാത്ത ഒരു ആദര്‍ശം മാത്രമാണ്."

ഞാൻ മനസിലാക്കിയേടത്തൊളം യ്ക്തിവാദികൾക്കും ഈ സമൂഹത്തിനുവേണ്ടി പലതും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഇനിയും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആളെണ്ണത്തിൽ ദുർബ്ബലരാണെങ്കിലും അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ആശയപ്രചരണം നടത്തുന്നതിൽ യുക്തിവാദികൾ ചെറുതല്ലാത്ത പങ്ക് വഹിച്ചുപോരുന്നുണ്ട്. അതുപോലെ മതത്തിന്റെയും ആത്മീയതയുടെയും മറവിൽ നടക്കുന്ന തിന്മകളെ തുറന്നു കാണിക്കുന്നതിലും അവർ ഒരു നല്ല പങ്ക് വഹിക്കുന്നുണ്ട്. മതക്കാരെ വെറുപ്പിക്കേണ്ടെന്നു കരുതി രാഷ്ട്രീയക്കാർ അത്തരം തിന്മകൾക്കെതിരെ പലപ്പോഴും കണ്ണടയ്ക്കാറുണ്ട്.യുക്തിവാദികൾക്ക് മതപ്രീണനം നടത്തേണ്ട കാര്യമില്ല്ലല്ലോ. ഞാൻ മനസിലാക്കിയേടത്തോളം യുക്തിവാദികളിൽ കുറച്ചുപേർ വരട്ടുതത്വ വാദികൾ ആണെന്നതൊഴിച്ചാൽ സ്വന്തം ആദർശങ്ങളോട് പ്രതിപത്തിയുള്ളവരും മാനവിക ബോധം ഉൾക്കൊള്ളുന്നവരും മതവിശ്വാസികളെ പോലും ആദരവോടെ സമീപിക്കുന്നവരും ആണ്. മതക്കാരെ പോലെ അവർ പ്രകോപിതരും ആകില്ല. ഏറ്റവും പ്രധാനമായി യുക്തിവാദിസംഘക്കാർ എല്ലാത്തരം അക്രമങ്ങൾക്കും എതിരാണ്. മതപക്ഷത്തുള്ളവരെ പോലും അവർ തങ്ങളുടെ വേദികളിൽ പങ്കെടുപ്പിക്കുന്നു. ഒരു ജനാധിപത്യ സമൂഹത്തിൽ സഹിഷ്ണുതയോടെ ജീവിക്കേണ്ടതെങ്ങനെയെന്നതിന് നല്ല ചില യുക്തിവാദികൾ മാതൃകയാണ്. യുക്തിവാദികളിലും ചിലർ ഞാൻ നേരത്തേ സൂചിപ്പിച്ചതിപോലെ വരട്ടുതത്വവാദികളും, മറ്റുള്ളവരെ വെറുപ്പിക്കുന്ന വാക്കും പ്രവൃത്തിയും കാണിക്കുന്നവരും ഉണ്ട്. അത് എല്ലാ പ്രസ്ഥാനങ്ങളിലും എല്ലാത്തരം ആദർശം കൊണ്ടുനടക്കുന്നവർക്കിടയിലും കാണും. യുക്തിവാദികലെ സാധാരണ അവിശ്വാസികൾ എന്നാണല്ലോ വിളിക്കുന്നത്. എന്നാൽ യുക്തിവാദവും ഒരു വിശ്വാസമാണ്. അതും ഒരു ആദർശമാണ്. അവർക്ക് പറയാനും പ്രവർത്തിക്കാനുമുള്ളത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം അവരും ജനാധിപത്യത്തിനു വിധേയമായി ചെയ്തുകൊള്ളട്ടെ. നിരവധി മത വിശ്വാസങ്ങൾ ലോകത്തുണ്ട്. അവർ എല്ലാവരും തങ്ങളുറ്റേതു മാത്രമാണ് ശരിയായ വിശ്വാസം എന്ന് അവകാശപ്പെടുന്നു. ജനം കൺഫ്യൂഷനിലാകുന്നത് അവിടെയാണ്. അവർക്കിടയിൽ തങ്ങൾ പറയുന്നതാണ് ശരിയെന്ന് യുക്തിവാദികളും സമർത്ഥിക്കാൻ ശ്രമിക്കുന്നു.ഇന്ത്യയിൽ അവർക്ക് അതിനുള്ള സ്വാതന്ത്ര്യവും ഉണ്ടല്ലോ. ചുരുക്കത്തിൽ വിശ്വാസം അതല്ലേ എല്ലാം!

സുബൈദ said...

@സജീം
യുക്തിമതത്തില്‍ താങ്കള്‍ക്കുള്ള വിശ്വാസം ചോദ്യം ചെയ്യുന്നില്ല. താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ ആശംസിക്കുന്നു.
യുക്തിവാദം വിലയിരുത്തുന്ന ഒരു ലേഖനം മുമ്പ് പകര്‍ത്തിയിരുന്നു ഈ ബ്ലോഗില്‍. അതിന്റെ ലിങ്ക് നല്‍കാം ഇവിടെ കിളിക്കി അത് വായിക്കാം.
എന്നിട്ട് താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു.

അതിലെ ചില പരാമര്‍ശങ്ങള്‍ കൂടി താഴെ പകര്‍ത്തുന്നത് ഉപകാരപ്പെടും എന്ന് കരുതുന്നു.

സുബൈദ said...

"യുക്തിവാദികള്‍, നാസ്തികര്‍ എന്ന് പറയപ്പെടുന്നവര്‍ക്ക് അവരുടേതായ സമുദായമോ വിശ്വാസ സംഹിതകളോ ആചാര നിബന്ധനകളോ ഇല്ല. ഉണ്ടാകാന്‍ പാടില്ലാത്തതുമാണ്. ഏതെങ്കിലും ന്യായമായ പ്രയോജനമുണ്ടെങ്കില്‍ ഏത് മതാചാരവും പരസ്യമായി അനുഷ്ഠിക്കുന്നതില്‍ യാതൊരു പ്രതിബദ്ധതയുമില്ലാത്തവരാണ് യുക്തിവാദികള്‍''(8) ഇതാണ് യുക്തിവാദത്തിന്റെ പ്രയോഗിക മാതൃക. യുക്തിവാദിക്ക് എന്തും ചെയ്യാം. അവര്‍ക്ക് സാമുദായിക സാമൂഹിക ബാധ്യതകളൊന്നുമില്ല. സമൂഹത്തില്‍ തനിക്ക് എന്തെങ്കിലും പ്രയോജനം കിട്ടുമെന്ന് തോന്നിയാല്‍ കൂടെകൂടിയായി ഏത് മതാചാരവും അനുഷ്ഠിച്ച് ആ മതങ്ങളുടെ ആനുകൂല്യങ്ങള്‍ മുഴുവന്‍ ചതിയില്‍ പിടിച്ചുപറ്റാം. മാത്രമല്ല, തന്റെ നാസ്തിക യുക്തിവാദം ഉന്നതമെന്ന് വരുത്താന്‍ മതത്തിന്റെ കുപ്പായമിട്ട് യുക്തിവാദിക്ക് മതത്തിന്റെ പേരില്‍ ഏത് വൃത്തികേടുകളും എന്ത് തെമ്മാടിത്തവും ചെയ്ത് മതത്തിന്റെ കണക്കിലെഴുതി ചേര്‍ക്കാം. പള്ളിയിലും അമ്പലത്തിലും ചര്‍ച്ചിലും താന്‍ അതിന്റേയാളെന്ന നിലയില്‍ ഇടപെട്ട് വിശ്വാസികളെ വഞ്ചിച്ചും ചൂഷണം ചെയ്തും മുന്നോട്ടുപോയി തന്റെ ജീവിതം പരമാവധി ആസ്വദിക്കാം.
മതങ്ങളുടെ അരികുപറ്റി, വിശ്വാസി സമൂഹത്തിന്റെ സാമൂഹികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ വേണ്ടി ചെയ്ത സൌകര്യങ്ങള്‍ ചൂഷണം ചെയ്ത് മുന്നേറാനുള്ള നിര്‍ദേശം മലയാളത്തിലെ ആധുനിക യുക്തിവാദാചാര്യന്‍ സി. രവിചന്ദ്രനും ഉപദേശിക്കുന്നുണ്ട്. രവിചന്ദ്രന്റെ ഈ നിര്‍ദേശം അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമല്ല. ലോക നാസ്തികതയുടെ ബ്രാന്റ് അംബാസിഡര്‍ റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ഏീറ ഉലഹൌശീിെ എന്ന കൃതിയെ അധികരിച്ച് രവിചന്ദ്രന്‍ സി. എഴുതിയ നാസ്തിനായ ദൈവത്തിന്റെ ആഹ്വാനമാണ്.
"വേണമെങ്കില്‍ അവരുടെ (വിശ്വാസികളുടെ-ലേഖകന്‍) സാംസ്കാരിക പൈതൃകത്തോടും തദ്ദേശീയ സാഹിത്യത്തോടും വൈകാരിക കൂറ് അവിശ്വാസികള്‍ക്കുമാകാം. വിവാഹം, ശവസംസ്കാരം തുടങ്ങിയ ചടങ്ങുകളില്‍ അതാത് നാട്ടുനടപ്പുകള്‍ തുടരുന്നതില്‍ പോലും ആപല്‍കരമായൊന്നുമില്ല. മതകര്‍മങ്ങളിലെ അതീന്ദ്രിയവും അതിഭൌതികവുമായ വസ്തുതകളില്‍ വിശ്വസിക്കാതെ അത്തരം കാര്യങ്ങളില്‍ പങ്കുചേരാവുന്നതേയുള്ളൂ''(9)
എം.സി ജോസഫ് പണ്ട് പറഞ്ഞതിന്റെ പുതിയ പതിപ്പ്. മതത്തിന്റെ സാമൂഹ്യ സാംസ്കാരിക ആരാധനാ കൂട്ടായ്മകളില്‍ നുഴഞ്ഞുകയറി അവരുടെ സാമൂഹ്യ സംവിധാനങ്ങള്‍ പരമാവധി ചൂഷണം ചെയ്ത് ജീവിതം ആസ്വദിക്കുക. മതത്തിലൂടെ തനിക്ക് ലഭിക്കാവുന്ന സാമൂഹ്യ സുരക്ഷയും സാംസ്കാരികസ്വത്വവും കരസ്ഥമാക്കി അതില്‍ കയറിക്കൂടി മതത്തിനുള്ളിലും മതങ്ങള്‍ തമ്മിലും പ്രശ്നങ്ങള്‍ ഉണ്ടാക്കി മതത്തെയും വിശ്വാസികളെയും നശിപ്പിക്കാനും അപകീര്‍ത്തിപ്പെടുത്താനും ഇത്തരക്കാര്‍ക്ക് മടിയൊന്നും കാണില്ല. മതങ്ങള്‍ തമ്മിലോ അല്ലെങ്കില്‍ അനുയായികള്‍ തമ്മിലോ പ്രശ്നമുണ്ടാക്കി അതില്‍നിന്ന് തനിക്ക് ലാഭം കൊയ്യുന്നതില്‍ ഇവര്‍ക്കെന്ത് പ്രശ്നമാണുള്ളത്. എം.സിയുടെ ആഹ്വാനം അതുതന്നെയല്ലേ. മതത്തിന്റെ അരികുപറ്റി ആനുകൂല്യങ്ങള്‍ കരസ്ഥമാക്കുന്ന യുക്തിവാദികള്‍ സമൂഹത്തിലെ നിത്യ കാഴ്ചകളാണ്.

സുബൈദ said...

സജീം യുക്തിവാദികള്‍ ചെയ്യുന്നു എന്നവകാശപ്പെട്ട എല്ലാ കാര്യങ്ങളും മറ്റുള്ളവരും ചെയ്യുന്നുണ്ട്.
എന്റെ മുന്‍ കമന്റിലെ താങ്കള്‍ കോപി ചെയ്ത ഭാഗത്തിന്റെ തൊട്ടു വാചകം കൂടി ശ്രദ്ദിക്കുക. ''ഞാന്‍ മനസ്സിലാക്കിയിടത്തോളം കേരളത്തില്‍ യുക്തിവാദം മനുഷ്യന് നിര്‍മ്മാണാത്മകമായ യാതൊന്നും നല്‍കാത്ത ഒരു ആദര്‍ശം മാത്രമാണ്. യുക്തിവാദികള്‍ക്ക് മാത്രമായി കേരള സമൂഹത്തിന്റെ മുന്നില്‍ സമര്‍പ്പിക്കാന്‍ എന്തെങ്കിലും ഉള്ളതായറിയില്ല.'' അതെ ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തട്ടെ. യുക്തിവാദികള്‍ മാത്രമായി കേരളീയ സമൂഹത്തിനു നല്‍കാനുള്ള സന്ദേശമെന്താണ്?. വിശ്വാസം അതല്ലേ എല്ലാം................ യുക്തിമതത്തിലുള്ള താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ.