Followers

Wednesday, May 2, 2012

പെണ്ണിനെ പോറ്റാനെന്തിന് മക്കളെ കൊല്ലണം?

'ഇപ്പോള്‍ മൂന്നാമത്തെ കുഞ്ഞിന് കേരളത്തില്‍ നിങ്ങളെ ജയിലിലടപ്പിക്കാന്‍ കഴിയും' (Now, third child can land you in Jail in Kerala) വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ സമിതി കേരളാ സര്‍ക്കാരിന് സമര്‍പ്പിച്ച 'കേരള വിമന്‍സ് കോഡ് ബില്‍ 2011'നെ കുറിച്ച 2011, സെപ്റ്റംബര്‍ 25 ലെ ‘ദി ടൈംസ് ഓഫ് ഇന്ത്യ’യുടെ വാര്‍ത്തയുടെ തലക്കെട്ട് കണ്ടപ്പോള്‍ നാസീജര്‍മനിയില്‍ ഹിറ്റ്ലറുടെ നിര്‍ദേശപ്രകാരം 1939 സെപ്റ്റംബര്‍ ഒന്നു മുതല്‍ നടപ്പാക്കപ്പെട്ട ‘ആക്ഷന്‍ ടി ഫോര്‍’ പദ്ധതിയുടെ ഭാഗമായി പാരമ്പര്യരോഗങ്ങളുള്ളവരെയും മാറാരോഗികളെയും കൊന്നൊടുക്കുന്നതിനെ ന്യായീകരിക്കാനായി നിര്‍മിക്കപ്പെട്ട പരസ്യത്തില്‍ ഒരു പാരമ്പര്യരോഗിക്കു വേണ്ടി ചെലവഴിക്കപ്പെടുന്ന അറുപതിനായിരം റിച്ച്മാര്‍ക്ക്സിനെ കുറിച്ച് സഹപൌരാ, അത് നിങ്ങളുടെ കൂടി പണമാണ്’ എന്ന് അച്ചടിച്ചു വന്നതാണ് ഓര്‍മ വന്നത്. സമൂഹത്തിന് 'ആവശ്യമില്ലാത്തവരായി'ത്തീര്‍ന്ന രോഗികളെ ചികില്‍സിക്കാനായി ചെലവിടുന്ന പണം അനാവശ്യമാണെന്ന പാഠത്തിന്റെ വെളിച്ചത്തില്‍ ചിന്തിക്കുന്ന നാസികളുടെ കാഴ്ചപ്പാടില്‍ നിന്ന് എന്തു വ്യത്യാസമാണ് നമ്മുടെ സുഖസൌകര്യങ്ങള്‍ക്ക് വിഘാതമുണ്ടാക്കുമെന്ന കാരണത്താല്‍ ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ നശിപ്പിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നവരുടെ വീക്ഷണത്തിനുള്ളത്? സുഖപ്പെടാന്‍ സാധ്യതയില്ലാത്ത രോഗി സമൂഹത്തിന് ബാധ്യതയായിത്തീരുമെന്നതിനാല്‍ അയാളെ കൊല്ലണമെന്ന് വിധിച്ച നാസികള്‍ സുഖപ്പെടാന്‍ സാധ്യതയില്ലെന്ന് സ്ഥാപിക്കപ്പെടുന്നതു വരെയെങ്കിലും ജീവിക്കുവാന്‍ രോഗിയെ അനുവദിച്ചിരുന്നു. സ്വന്തം സുഖസൌകര്യങ്ങളെ ഹനിക്കാന്‍ സാധ്യതയുള്ളവരെ ജനിക്കാന്‍ പോലും അനുവദിച്ചു കൂടെന്ന് വിധിക്കുന്നവരുടെ മനസ്സ് നാസികളുടേതിനേക്കാള്‍ അധമമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ? ഗര്‍ഭഛിദ്രത്തിന് നിയമപ്രാബല്യം വേണമെന്നും സര്‍ക്കാര്‍സ്വകാര്യ ആശുപത്രികളില്‍ അതിനുള്ള പൂര്‍ണമായ സൌകര്യങ്ങളുണ്ടാകണമെന്നും രണ്ടിലധികം കുട്ടികളെ ജനിപ്പിക്കാന്‍ പാടില്ലെന്നും രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായങ്ങളോ ഇളവുകളോ വിദ്യാഭ്യാസ ആനുകൂല്യങ്ങളോ നല്‍കരുതെന്നും കുടുംബാസൂത്രണത്തിനെതിരെയുള്ള ബോധപൂര്‍വമായ ശ്രമങ്ങളെ ക്രിമിനല്‍കുറ്റമായി കണക്കാക്കി പതിനായിരം രൂപ പിഴയോ മൂന്നുമാസം തടവോ നല്‍കണമെന്നും നിഷ്കര്‍ഷിക്കുന്ന ബില്ലിനെ വിശേഷിപ്പിച്ചിരിക്കുന്നത് വനിതാശിശുക്ഷേമത്തിനുള്ളതാണെന്നാണ് എന്നതാണ് ഏറെ വിചിത്രം. വനിതകളുടെ ഏറ്റവും വലിയ അവകാശമായ മാതാവാകാനുള്ള അവകാശത്തിന് കൂച്ചുവിലങ്ങിടുകയും ശിശുക്കള്‍ക്ക് ജനിക്കാനുള്ള അവകാശം പോലും നിഷേധിക്കുകയും വേണമെന്ന് നിഷ്കര്‍ഷിക്കുന്ന രേഖയെ വനിതകളുടെയും ശിശുക്കളുടെയും ക്ഷേമത്തിനുള്ളതാണെന്ന് മനസ്സിലാക്കണമെങ്കില്‍ അതിന് നാസികളുടേതിന് തുല്യമായ തലച്ചോറു കൊണ്ട് തന്നെ ചിന്തിക്കണം. 
അവനവന്റെ സുഖാഡംബരങ്ങളാണ് പരമമായും സംരക്ഷിക്കപ്പെടേണ്ടത് എന്ന വിചാരം കേരളീയ മനസ്സിലേക്ക് അടിച്ചു കയറ്റുന്നതില്‍ മുതലാളിത്തം പൂര്‍ണമായും വിജയിച്ചുകഴിഞ്ഞിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വിമെന്‍സ് കോഡ് ബില്ലും അനുബന്ധ പ്രതികരണങ്ങളുമെന്നതാണ് വസ്തുത. താന്‍ അനുഭവിക്കുന്ന സുഖാഢംബരങ്ങള്‍ക്ക് കുറവു വരുത്തുകയാണ് ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളെന്ന മിഥ്യാധാരണയുണ്ടാക്കിക്കൊണ്ട് മൂന്നാം ലോകത്തെ ജനസംഖ്യ നിയന്ത്രിക്കുവാനുള്ള പദ്ധതികള്‍ക്കാവശ്യമായ സൈദ്ധാന്തികഭൂമികയൊരുക്കുന്നവര്‍ക്ക് തങ്ങളുടേതായ അധിനിവേശ താല്‍പര്യങ്ങളുണ്ടെന്നും മൂന്നാം ലോകത്തിന്റെ മാനവവിഭവശേഷി കുറച്ചു കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങള്‍ പ്രസ്തുത താല്‍പര്യത്തിന്റെ സംരക്ഷണത്തിനാണെന്നും മനസ്സിലാക്കുവാനുള്ള 'വിവര'മെങ്കിലും നിയമപുസ്തകങ്ങളുടെ വരികള്‍ക്കിടയില്‍ പതിറ്റാണ്ടുകള്‍ നീണ്ട തപസ്സനുഷ്ഠിച്ച വിശാരദന്‍മാര്‍ക്ക് ഉണ്ടാവേണ്ടിയിരുന്നു. മുതലാളിത്ത ലോകത്തിന്റെ താല്‍പര്യസംരക്ഷകരായ ഐക്യരാഷ്ട്രസഭയുടെ കീഴില്‍ 1994 സെപ്റ്റംബര്‍ 5 മുതല്‍ 13 വരെ ഈജിപ്തിലെ കൈറോയില്‍ വെച്ച് സംഘടിപ്പിക്കപ്പെട്ട "യുനൈറ്റഡ് നാഷന്‍സ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ പോപ്പുലേഷന്‍ ആന്റ് ഡവലപ്പ്മെന്റി''(കഇജഉ)ന്റെ തീരുമാനങ്ങളെങ്കിലും മനസ്സിരുത്തി വായിക്കുകയും വരികള്‍ക്കിടയിലൂടെ വിചിന്തനം നടത്തുകയും ചെയ്തിരുന്നെങ്കില്‍ മൂന്നാംലോകത്തെ ജനസംഖ്യാ നിയന്ത്രണ പദ്ധതികള്‍ക്കു പിന്നിലെ സാമ്രാജ്യത്വ സൃഗാലബുദ്ധി മനസ്സിലാക്കാന്‍ നിയമവിശാരദകന്‍മാര്‍ക്ക് കഴിയുമായിരുന്നു. രണ്ടിലധികം കുഞ്ഞുങ്ങളുള്ളവരെ ജയിലിലടക്കണമെന്ന് വിധിക്കാന്‍ നമ്മുടെ നിയമജ്ഞര്‍ക്ക് ബുദ്ധിയുപദേശിച്ചു കൊടുക്കുന്നവര്‍ തന്നെയാണ് തങ്ങളുടെ രാജ്യത്ത് ഏറ്റവുമധികം കുട്ടികളുള്ളവര്‍ക്ക് പ്രത്യേകമായ ബഹുമതിയും സമ്മാനങ്ങളുമെല്ലാം നല്‍കുന്നതെന്ന വസ്തുത കൂടി മനസ്സിലാക്കുമ്പോഴാണ് ജനസംഖ്യാ വിസ്ഫോടനത്തെപ്പറ്റി ഭീഷണമായ കഥകള്‍ പറഞ്ഞ് നമ്മെ വന്ധ്യംകരിക്കുവാന്‍ നിയമനിര്‍മാണം നടത്തുന്നവരെ എത്ര സമര്‍ഥമായാണ് സാമ്രാജ്യത്വം ബൌദ്ധികമായി അടിമപ്പെടുത്തിയിരിക്കുന്നതെന്ന് ബോധ്യപ്പെടുക.

ജനസംഖ്യാ വര്‍ധനവ് വഴി പട്ടിണിയും ദാരിദ്യവും ക്ഷാമവും രോഗങ്ങളും അകാലമരണങ്ങളുമാണ് സംഭവിക്കാന്‍ പോകുന്നതെന്നും ജനപ്പെരുപ്പം നിയന്ത്രിച്ചിട്ടില്ലെങ്കില്‍ പ്രകൃതി ക്രൂരമായി തിരിച്ചടിക്കുമെന്നും സ്ഥാപിച്ചുകൊണ്ട് തോമസ് റോബര്‍ട്ട് മാല്‍ത്തൂസ് എന്ന കത്തോലിക്കാ പാതിരി 1798ല്‍ എഴുതിയ എന്‍ എസ്സെ ഓണ്‍ ദി പ്രിന്‍സിപ്പിള്‍ ഓഫ് പോപ്പുലേഷന്‍ ആണ് ജനസംഖ്യാ വര്‍ധനവിനെക്കുറിച്ച് ഭീതിജനിപ്പിച്ചു കൊണ്ട് എഴുതപ്പെട്ട ആദ്യ കൃതി. അതിന്നുശേഷം നീണ്ട രണ്ടു നൂറ്റാണ്ടുകാലം മാര്‍ത്തൂസിനെ അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ടുള്ള പഠനങ്ങളുണ്ടായി. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമുഖ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ ഹെന്‍ട്രി ചാള്‍സ്കാരെ (17931879) മാല്‍ത്തൂസിനെ വിമര്‍ശിച്ച ആദ്യകാല പ്രമുഖര്‍ക്ക് മുന്നില്‍ നടക്കുമ്പോള്‍ അനുകൂലിച്ചവര്‍ക്ക് നേതൃത്വം നല്‍കുന്നത് പത്തൊമ്പതാം നൂറ്റാണ്ടുകാരന്‍ (18061873) തന്നെയായ പ്രമുഖ ഉപയോഗക്ഷമതാവാദിയും യൂട്ടിലിറ്റേറിയനിസം എന്ന കൃതിയുടെ കര്‍ത്താവ് ജോണ്‍ സ്റുവാര്‍ട്ട് മില്‍ ആണ്. സംതൃപ്തി പ്രദാനം ചെയ്യുന്ന കര്‍മങ്ങളെല്ലാം ശരിയാണെന്നും അതുണ്ടാക്കാത്തവയെല്ലാം തെറ്റാണെന്നുമുള്ള ഉപയോഗക്ഷമതാവാദത്തിന്റെ വക്താവ് മാര്‍ത്തൂസിന് അനുകൂലമായതും, വസ്തുനിഷ്ഠമായ തെളിവുകളുടെ വെളിച്ചത്തില്‍ വ്യക്തിയുടെയും സമൂഹത്തിന്റെയും സാമ്പത്തിക സുസ്ഥിതിയെക്കുറിച്ച് പഠിക്കുന്ന സാമ്പത്തിക ശാസ്ത്രവിദഗ്ദന്‍ അദ്ദേഹത്തിനെതിരായതും സ്വാഭാവികമാണ്. അനുഭവങ്ങളും തെളിവുകളുമെല്ലാം മാര്‍ത്തൂസിന് എതിരാണ്; തങ്ങളുടെ സന്തോഷവും സുഖവുമെല്ലാം നഷ്ടപ്പെട്ടുപോയെന്ന് ആധിയുള്ളവര്‍ പക്ഷെ മാല്‍ത്തൂസിനോടൊപ്പം കൂടും. അതാണ് മാല്‍ത്തൂസിന്റെ കാലം മുതല്‍ ഇന്നുവരെയുള്ള അവസ്ഥ. മാല്‍ത്തൂസിന്റെ മനസ്സുമായി കേരളത്തെ വന്ധ്യംകരിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടവര്‍ യൂട്ടിലിറ്റേറിയന്‍ മനസ്സുള്ളവരാണെന്ന് വ്യക്തം. മാല്‍ത്തൂസിയന്‍ സിദ്ധാന്തത്തെക്കുറിച്ച് മാര്‍ക്സിസ്റ് സൈദ്ധാന്തികനായ ഫ്രെഡറിക് എംഗല്‍സ് പറഞ്ഞതേ നിയോ മാല്‍ത്തൂസിയന്‍മാരോടും നമുക്ക് പറയാനുള്ളൂ. "നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുകയെന്നും” ലോകപൌരത്വമെന്നുമെല്ലാമുള്ള അതിസുന്ദരമായ ആശയങ്ങളെ തകര്‍ക്കാന്‍ പര്യാപ്തമായ നിരാശാജനകമായ വ്യവസ്ഥയെ പ്രതിനിധാനം ചെയ്യുന്ന, ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും പ്രാകൃതവും കാടത്തം നിറഞ്ഞതുമായ സിദ്ധാന്തം'' എന്നാണ് മാല്‍ത്തൂസിയന്‍ സിദ്ധാന്തത്തെ എംഗല്‍സ് തന്റെ ഔട്ട്ലൈന്‍സ് ഓഫ് എ ക്രിട്ടിക്ക് ഓഫ് പൊളിറ്റിക്കല്‍ എക്കോണമി എന്ന പ്രബന്ധത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. "അര്‍ഹതയുള്ളതിന്റെ അതിജീവനം'' എന്ന സിദ്ധാന്തത്തെ ന്യായീകരിക്കാനായി ചാള്‍സ് ഡാര്‍വിനും നിയോഡാര്‍വിനിസ്റായ ആല്‍ഫ്രഡ് റസ്സല്‍ വാലസും കൂട്ടുപിടിച്ചതും "രക്തശുദ്ധിയും പാരമ്പര്യമഹിമയുമുള്ള ആര്യന്‍മാരുടെ ആധിപത്യം'' എന്ന ആശയത്തെ സാധൂകരിക്കാനായി അഡോള്‍ഫ് ഹിറ്റ്ലര്‍ ഉപയോഗിച്ചതും മാല്‍ത്തൂസിന്റെ സിദ്ധാന്തത്തെയായിരുന്നുവെന്ന വസ്തുത "കാടന്‍ സിദ്ധാന്ത''മെന്ന് എംഗല്‍സിന്റെ വിശേഷണത്തെ ന്യായീകരിക്കുന്നുണ്ട്.
മാല്‍ത്തൂസിയന്‍ കാഴ്ചപ്പാടുകള്‍ അബദ്ധമാണെന്ന വസ്തുത മനസ്സിലാക്കാന്‍ അദ്ദേഹത്തിനു ശേഷമുള്ള ലോകക്രമത്തെക്കുറിച്ച് പഠിച്ചാല്‍ മാത്രം മതി. 1798ല്‍ മാല്‍ത്തൂസ് തന്റെ പുസ്തമെഴുതുമ്പോള്‍ അന്നത്തെ ലോകജനസംഖ്യ 90 കോടിയോളമായിരുന്നു. രണ്ടു നൂറ്റാണ്ടുകള്‍ കൊണ്ട് അത് എഴുനൂറ് കോടിയോളമായി. മാല്‍ത്തൂസിന്റെ വീക്ഷണങ്ങള്‍ ശരിയായിരുന്നെങ്കില്‍ ഇന്ന് ലോകം തന്നെ നിലനില്‍ക്കുമായിരുന്നില്ല. പട്ടിണി, ക്ഷാമം, തൊഴിലില്ലായ്മ, രോഗങ്ങള്‍ എന്നിവയില്‍ മാനവരാശി തകര്‍ന്നുപോകുമായിരുന്നു. മാര്‍ത്തൂസ് പുസ്തകമെഴുതിയ രണ്ടു നൂറ്റാണ്ടിനു മുമ്പുള്ളതിനേക്കാള്‍ എട്ടിരട്ടി മനുഷ്യരുണ്ട് ഇന്ന് ഭൂമിയില്‍. ഈ രണ്ടു നൂറ്റാണ്ടുകള്‍ കൊണ്ട് ക്ഷാമമാണോ ക്ഷേമമാണോ മനുഷ്യരാശിക്കുണ്ടായത്? ഉത്തരം ക്ഷേമമെന്നു തന്നെയാണ്. ജനസംഖ്യാ വര്‍ധനവ് ക്ഷാമത്തിലേക്കല്ല, ക്ഷേമത്തിലേക്കാണ് മനുഷ്യരെ നയിക്കുകയെന്ന വസ്തുതയ്ക്ക് വേറെ തെളിവുകളൊന്നും വേണ്ട. എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചത്? മാല്‍ത്തൂസിന്റെ കണക്കുകള്‍ തെറ്റായതു കൊണ്ടാണോ? അല്ല. അദ്ദേഹത്തിന്റെ കണക്കുകള്‍ ശരിയായിരുന്നു; പക്ഷെ, പ്രസ്തുത കണക്കുകളും നിഗമനങ്ങളുമെല്ലാം അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ സാഹചര്യത്തിന്റെയും സാങ്കേതികവിദ്യയുടെയും അടിസ്ഥാനത്തിലുള്ളവയായിരുന്നു. അതിനുശേഷം വമ്പിച്ച വൈജ്ഞാനികമുന്നേറ്റങ്ങളും സാങ്കേതിക വിപ്ളവങ്ങളുമുണ്ടായി. പ്രസ്തുത വിപ്ളവങ്ങളുടെ അനന്തരഫലമായി ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെട്ടു. ഈ മുന്നേറ്റങ്ങളൊന്നും യാദൃച്ഛികമായി ഉണ്ടായതല്ല. ജനസംഖ്യാ വര്‍ധനവിന്റെ ഫലമായാണ് ശാസ്ത്രപുരോഗതിയും സാങ്കേതികമുന്നേറ്റങ്ങളുമെല്ലാം ഉണ്ടാകുന്നത്. മനുഷ്യരുടെ എണ്ണം കൂടുന്നതിനനുസരിച്ച് അവര്‍ക്ക് ജീവിക്കുവാനുള്ള വക കണ്ടെത്തുവാനുള്ള അറിവും വിദ്യയും പടച്ചവന്‍ പ്രദാനം ചെയ്യും. ദാരിദ്യ്രഭയത്താല്‍ കുഞ്ഞുങ്ങളെ കൊന്നുകളഞ്ഞിരുന്ന അജ്ഞാനകാലത്തെ അറബികളോടായി ക്വുര്‍ആന്‍ പറഞ്ഞത് തന്നെയാണ് വിജ്ഞാനഭാരത്തിന്റെ അഹങ്കാരത്താല്‍ വരും തലമുറയെ വെട്ടിമിനുക്കാന്‍ തത്രപ്പെടുന്ന ആധുനികരെയും നമുക്ക് തെര്യപ്പെടുത്താനുള്ളത്. "ദാരിദ്യ്രഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു.''(17:31)
"തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും.'' (51:58)
മാല്‍ത്തൂസിന്റെ പാത പിന്‍തുടര്‍ന്നു കൊണ്ട് 1968ല്‍ അമേരിക്കന്‍ ജീവശാസ്ത്രജ്ഞനായ പോള്‍ ആര്‍ എല്‍റിച്ചും ഭാര്യ ആന്‍ എച്ച് എല്‍റിച്ചും കൂടി എഴുതിയ പോപ്പുലേഷന്‍ ബോംബ് എന്ന ഗ്രന്ഥം. കണക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് നടത്തിയ പ്രവചനങ്ങളെല്ലാം മിഥ്യയായിരുന്നുവെന്ന് കാലം തെളിയിക്കുകയുണ്ടായി. 1985 ആകുമ്പോഴേക്ക് ലോകമാകെ ഭക്ഷ്യക്ഷാമമുണ്ടാകുമെന്നും സമുദ്രങ്ങള്‍ ഇല്ലാതാകുമെന്നും പാശ്ചാത്യരാജ്യങ്ങളില്‍ പലതും മരുഭൂമിയായിത്തീരുമെന്നും ശരാശരി ആയുര്‍ദൈര്‍ഘ്യം 42 ആയി കുറയുമെന്നുമെല്ലാമായിരുന്നു പ്രവചനങ്ങള്‍! ഇതു നടത്തിയ 1968നേക്കാള്‍ 1985 ആയപ്പോഴേക്ക് മനുഷ്യരുടെ ക്ഷേമാവസ്ഥയില്‍ മെച്ചമുണ്ടാവുക മാത്രമാണുണ്ടായത്. എല്‍റിച്ചിന്റെ പ്രവചനങ്ങളെപ്പോലെത്തന്നെയാണ് കേരളീയസമൂഹത്തിലെ ജനസംഖ്യാ വളര്‍ച്ചയെക്കുറിച്ച് കണക്കുകള്‍ നിരത്തി മലയാളികളെ ഭയപ്പെടുത്തുന്ന നിയമജ്ഞരുടെ രേഖകളുടെ സ്ഥിതിയുമെന്നതാണ് വാസ്തവം. അവരുടെ ഉപദേശം സ്വീകരിച്ച് കേരളീയ സമൂഹത്തില്‍ ജനസംഖ്യ കുറയ്ക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെങ്കില്‍ നമ്മുടെ പ്രധാനപ്പെട്ട സമ്പത്തായ മാനവവിഭവശേഷിയുടെ കടയ്ക്കായിരിക്കും അവര്‍ കത്തിവെക്കുന്നത്. തൊഴിലില്ലായ്മക്കും അതുമൂലമുണ്ടാകുന്ന ക്ഷാമത്തിനും സാമ്പത്തിക പ്രതിസന്ധിക്കുമായിരിക്കും അത്തരം നടപടികള്‍ നിമിത്തമാവുക.
ജനസംഖ്യാ വര്‍ധനവ് ഒരു വലിയ പ്രശ്നമാണെന്ന് വാദിക്കുന്നവരുടെ ന്യായങ്ങളും അവയ്ക്കുള്ള പ്രതികരണങ്ങളുമാണ് താഴെ.
ഒന്ന്: ജനസംഖ്യാ വര്‍ധനവ് മൂലം ഭക്ഷ്യക്ഷാമമുണ്ടാവും

കണക്കുകള്‍ ഈ ന്യായം ശരിയാണെന്ന് തോന്നിപ്പിക്കുമെങ്കിലും വസ്തുത മറിച്ചാണ്. 1998ല്‍ പ്രസിദ്ധീകരിക്കപ്പെട്ട യു.എന്‍. വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ടസ് നോക്കുക. 1830ലെ ജനസംഖ്യ 100 കോടിയും 1930ലേത് 200 കോടിയും 1960ലേത് 300 കോടിയും 1975ലേത് 400 കോടിയും 1987ലേത് 500 കോടിയും 1999ലേത് 600 കോടിയുമാണെന്ന് പ്രസ്തുത രേഖ വ്യക്തമാക്കുന്നു. അതേ വര്‍ഷത്തെ യു.എന്‍.ഡി.പി. ഹ്യൂമണ്‍ ഡവലപ്മെന്റ് റിപ്പോര്‍ട്ട് പരിശോധിക്കുക. 1950ല്‍ 252 കോടി ജനസംഖ്യയുണ്ടായിരുന്ന സമയത്ത് ഭൂമിയിലെ ഭക്ഷ്യധാന്യ ഉല്‍പാദനം 62.4 കോടി ടണ്‍ ആയിരുന്നുവെന്നും 1990ല്‍ 520 കോടിയായി ജനസംഖ്യ വര്‍ധിച്ചപ്പോള്‍ ഉല്‍പാദനം 180 കോടിയായിത്തീരുന്നുവെന്നും പ്രസ്തുത രേഖ വ്യക്തമാക്കുന്നു. ജനസംഖ്യ ഇരട്ടിയായപ്പോള്‍ ഭക്ഷ്യഉല്‍പാദനം മൂന്നിരട്ടിയായിത്തീര്‍ന്നുവെന്ന് സാരം. എല്ലാവര്‍ക്കും ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാനുള്ള സംവിധാനമുണ്ടായിരുന്നുവെങ്കില്‍ 1950ല്‍ ഓരോരുത്തര്‍ക്കും ലഭിച്ച ധാന്യങ്ങളേക്കാള്‍ ഒന്നരയിരട്ടി ലഭിക്കുമായിരുന്നു ഇരട്ടി ജനസംഖ്യയായിത്തീര്‍ന്ന 1990ല്‍ എന്നാണിത് വ്യക്തമാക്കുന്നത്. ജനസംഖ്യാ വര്‍ധനവുമൂലം ഭക്ഷ്യക്ഷാമമുണ്ടാകുമെന്ന് കണക്കാക്കുന്നവര്‍ മാനവവിഭവശേഷിയുടെ അനന്തമായ സാധ്യതകള്‍ വേണ്ട രൂപത്തില്‍ പരിഗണിക്കാത്തതു കൊണ്ടാണ് അവര്‍ക്ക് തെറ്റുപറ്റുന്നത്. "നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്''(17:31) എന്ന ദൈവികവാഗ്ദാനം തന്നെയാണ് ശരി!
രണ്ട്: ജനസംഖ്യാ വര്‍ധനവുണ്ടാവുമ്പോള്‍ രോഗങ്ങള്‍ വര്‍ധിക്കുകയും ആയുര്‍ദൈര്‍ഘ്യം കുറയുകയും ചെയ്യും

ഇന്‍സ്റിറ്റ്യൂട്ട് ഓഫ് അപ്ളൈഡ് മാന്‍പവര്‍ റിസര്‍ച്ച് ഹ്യൂമണ്‍ റിസോഴ്സസ് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ചയെയും ആയുര്‍ദൈര്‍ഘ്യത്തെയും കുറിച്ച കണക്കുകള്‍ പരിശോധിക്കുക. 1901ല്‍ ജനസംഖ്യ 23.8 കോടിയായിരുന്നപ്പോള്‍ ഇന്ത്യക്കാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 24 വയസ്സായിരുന്നുവെങ്കില്‍ 1941ല്‍ ജനസംഖ്യ 31.9 കോടിയായപ്പോള്‍ ആയുര്‍ദൈര്‍ഘ്യം 31 വയസ്സും 1981ല്‍ 68.3 കോടിയായപ്പോള്‍ 55 വയസ്സും 2004ല്‍ 102 കോടിയായപ്പോള്‍ 62 വയസ്സുമായിത്തീര്‍ന്നുവെന്നാണ് പ്രസ്തുത രേഖ വ്യക്തമാക്കുന്നത്. ജനസംഖ്യ വര്‍ധിക്കുന്നതിനനുസരിച്ച് ജനങ്ങളുടെ ജീവിതനിലവാരം വര്‍ധിക്കുകയും അതുവഴി ആരോഗ്യം കൂടുകയും രോഗങ്ങള്‍ കുറയുകയും രോഗങ്ങള്‍ കാരണമുള്ള കുട്ടികളുടെയും യുവാക്കളുടെയും മരണനിരക്ക് കുറയുകയും ചെയ്യുന്നതു കൊണ്ടാണല്ലോ ശരാശരി ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നത്. ജനസംഖ്യാവര്‍ധനവു വഴി രോഗങ്ങള്‍ കുറയുകയും ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുകയുമാണ് ചെയ്യുകയെന്നര്‍ഥം.
മൂന്ന്: ജനസംഖ്യാവര്‍ധനവുവഴി ജനസാന്ദ്രത വര്‍ധിക്കുകയും അതുവഴി പ്രതിശീര്‍ഷ വരുമാനം കുറയുകയും ചെയ്യും

ജനസംഖ്യാവര്‍ധനവുവഴി ജനസാന്ദ്രത വര്‍ധിക്കുമെന്നത് ശരിയാണ്. എന്നാല്‍ ജനസാന്ദ്രത വര്‍ധിക്കുമ്പോള്‍ പ്രതിശീര്‍ഷ വരുമാനം കുറയുകയല്ല കൂടുകയാണ് ചെയ്യുക. പോപ്പുലേഷന്‍ റഫറന്‍സ് ബ്യൂറോ’പ്രസിദ്ധീകരിച്ച 2002ലെ ലോക ജനസംഖ്യയെക്കുറിച്ച വിവരപ്പട്ടിക പരിശോധിക്കുക. ജനസംഖ്യയും ജനസാന്ദ്രതയും കുറഞ്ഞ രാജ്യങ്ങളാണ് കോംഗോ, സോമാലിയ, മാലി, നൈജര്‍, ഡാബിയ എന്നിവ. 2002 ലെ കണക്കുകള്‍ പ്രകാരം ഇത് യഥാക്രമം 9, 12, 9, 9, 13 എന്നിങ്ങനെയാണ്. അവിടുത്തെ പ്രതിശീര്‍ഷ വരുമാനമാകട്ടെ യഥാക്രമം 570, 600, 780, 740, 750 ഡോളറുകളാണ്. ജനസാന്ദ്രത ഏറ്റവുമധികമുള്ള മകാഒ, മൊണാകോ, സിംഗപ്പൂര്‍, ഹോംഗ്കോങ്ങ് എന്നിവയിലെ പ്രതിശീര്‍ഷ വരുമാനം വളരെ കൂടുതലാണ്. ഉദാഹരണത്തിന് ജനസാന്ദ്രത 6815 രേഖപ്പെടുത്തിയ സിംഗപ്പൂരിന്റെ പ്രതിശീര്‍ഷ വരുമാനം 24910 ഡോളറുകളാണ്. ജനസംഖ്യാവര്‍ധനവിനനുസരിച്ച് ഉല്‍പാദനക്ഷമത വര്‍ധിക്കുകയും അതുവഴി പ്രതിശീര്‍ഷവരുമാനം വര്‍ധിക്കുകയും ചെയ്യുമെന്ന വസ്തുതയാണ് ഇത് വ്യക്തമാക്കുന്നത്. 2002ലെ കണക്കുകള്‍ പ്രകാരം ജനസാന്ദ്രത 25806 ആയ മകാഒയില്‍ ഒരാള്‍ക്ക് ശരാശരി ഒരു സെന്റ് ഭൂമിയാണ് ലഭിക്കുന്നതെങ്കിലും ഒരു ചതുരശ്ര കിലോമീറ്ററില്‍ നിന്ന് ശരാശരി 46,94,19,355 ഡോളര്‍ വരുമാനം ലഭിക്കും. എന്നാല്‍ ജനസാന്ദ്രത രണ്ടായ മംഗോളിയയില്‍ ഒരാള്‍ക്ക് ശരാശരി 123.5 ഏക്കര്‍ ഭൂമി ലഭിക്കുന്നുണ്ടെങ്കിലും ഒരു ചതുരശ്ര കിലോമീറ്റലിലെ വരുമാനം 2699 ഡോളര്‍ മാത്രമാണ്. ജനസാന്ദ്രത വര്‍ധിക്കുന്നതിനനുസരിച്ച് ഉല്‍പാദനക്ഷമതയും അതുവഴി പ്രതിശീര്‍ഷ വരുമാനവും വര്‍ധിക്കുമെന്നു തന്നെയാണ് ഇതിന്നര്‍ഥം. ജനസംഖ്യ കുറയ്ക്കുവാനല്ല വര്‍ധിപ്പിക്കുവാനാണ് ക്ഷേമരാഷ്ട്രം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നവര്‍ പരിശ്രമിക്കേണ്ടതെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.
നാല്: ജനസംഖ്യാവര്‍ധനവ് വഴി തൊഴിലില്ലായ്മ വര്‍ധിക്കും

2011ലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള നാട് വലുപ്പത്തില്‍ വത്തിക്കാനിന് നേരെ മുകളില്‍ നില്‍ക്കുന്ന മൊണാകോയാണെന്ന് ആ രാജ്യത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വ്യക്തമാക്കുന്നുണ്ട്. 1.98 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള മൊണാകോയിലെ ഇന്നത്തെ ആകെ ജനസംഖ്യ 35,986 ആണ്. പ്രതിശീര്‍ഷ ജി.ഡി.പി 1,51,630 ഡോളറും ആയുര്‍ദൈര്‍ഘ്യം 90 വയസ്സുമായ അവിടെ തൊഴിലില്ലായ്മയെന്ന പ്രശ്നം തന്നെയില്ല. ജനസാന്ദ്രതയില്‍ മൊണാകോക്ക് തൊട്ടുപിന്നില്‍ നില്‍ക്കുന്ന രാജ്യമാണ് സിംഗപ്പൂര്‍. 2011 ജൂണിലെ കണക്കുകള്‍ പ്രകാരം 51.8 ലക്ഷം പേരാണ് 704 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള സിംഗപ്പൂരിലുള്ളത്. അവിടെയും തൊഴിലില്ലായ്മ വളരെ കുറവാണ്. ചൈനക്ക് കീഴിലുള്ള പ്രത്യേക ഭരണപ്രദേശമായ മകാഒയാണ് ജനസാന്ദ്രത ഏറ്റവുമധികമുള്ള പട്ടണം. പുതിയ കണക്കുകള്‍ പ്രകാരം അവിടെ ഒരു ചതുരശ്ര കിലോമീറ്റര്‍ 18428 പേര്‍ താമസിക്കുന്നുണ്ട്. അവിടെയും തൊഴിലില്ലായ്മ തീരെയില്ലെന്നാണ് ഔദ്യോഗികരേഖകള്‍ വ്യക്തമാക്കുന്നത്.
സമ്പത്തുണ്ടാക്കുന്നത് മാനവവിഭവശേഷിയാണെന്നും ജനങ്ങളുടെ എണ്ണം കൂടുമ്പോഴാണ് പുരോഗതിയും ക്ഷേമവുമുണ്ടാകുന്നത് എന്നുമുള്ള വസ്തുതകളാണ് നാം കണ്ടത്. ഇതു തിരിച്ചറിയുന്നവരാണ് ഒന്നാം ലോകത്തിലെ സാമ്പത്തികവിദഗ്ദരും രാഷ്ട്രനായകരുമെല്ലാം. ജനസംഖ്യാ വര്‍ധനവ് ത്വരിതപ്പെടുത്തുവാന്‍ 5300 കോടി ഡോളര്‍ ചെലവഴിച്ചതായും ഇനിയും കൂടുതല്‍ ശക്തമായി ആ നയവുമായി മുന്നോട്ട്പോകുമെന്നും റഷ്യന്‍ പ്രസിഡണ്ട് വ്ളാദ്മിര്‍ പുടിന്‍ പ്രഖ്യാപിച്ചത് ഇത്രയടുത്താണല്ലോ. അമേരിക്കയിലെ 'നാഷണല്‍ ഫാദര്‍ ഹുഡ് ഇനീഷ്യേറ്റീവ്' നല്‍കുന്ന 'ഫാദര്‍ഹുഡ്’ അവാര്‍ഡ്' കൂടുതല്‍ കുട്ടികളുണ്ടാവുന്നതിനെ പ്രോല്‍സാഹിപ്പിക്കുക കൂടി ലക്ഷ്യമാക്കിക്കൊണ്ടുള്ളതാണ്. ആരും തിരിഞ്ഞു നോക്കാനില്ലായിരുന്ന സിംഗപ്പൂര്‍ വളര്‍ന്നു വികസിച്ചതു തന്നെ അതിലെ ജനസംഖ്യ വര്‍ധിച്ചപ്പോഴായിരുന്നു. മൂന്നാം ലോകരാജ്യങ്ങളില്‍ ജനസംഖ്യാ നിയന്ത്രണത്തിനു വേണ്ടി ന്യായങ്ങള്‍ നിരത്തുന്നവര്‍ ഒന്നാംകിട രാജ്യങ്ങളിലെ ജനസംഖ്യ വര്‍ധിപ്പിക്കുവാനുള്ള ശ്രമത്തെക്കുറിച്ച് നിശബ്ദമാവുന്നതെന്തു കൊണ്ടാണ്? പിന്നാക്ക രാജ്യങ്ങളിലെ തങ്ങളുടെ അധിശത്വം തുടരുന്നതിനുവേണ്ടിയുള്ള തന്ത്രങ്ങളിലൊന്നാണ് സാമ്രാജ്യത്വത്തിന്റെ ജനപ്പെരുപ്പ പ്രചരണമെന്നാണ് മനസ്സിലാവുന്നത്. മാനവവിഭവശേഷിയില്‍ മുന്നില്‍ നില്‍ക്കുന്നവരും ഉല്‍പാദനക്ഷമമായ ഭൂമി കൈവശമുള്ളവരുമായ മൂന്നാം ലോകരാഷ്ട്രങ്ങള്‍ ജനസംഖ്യാവര്‍ധനവു മൂലം ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ കൂടി വളര്‍ന്നു മുന്നേറിയാല്‍ സാമ്രാജ്യത്വത്തിന്റെ നുകക്കീഴില്‍ നിന്ന് അവര്‍ സ്വതന്ത്രരാവുമോയെന്നു ആശങ്കയായിരിക്കാം ജനസംഖ്യാ വിസ്ഫോടനത്തെക്കുറിച്ച് മിഥ്യാഭീതി സൃഷ്ടിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
മാനവവിഭവശേഷിയെ സൃഷ്ടിപരമായി നോക്കിക്കാണുകയും അതിന്റെ ആസൂത്രണത്തിലൂടെ ജനോപകാരപ്രദമായ പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യാനാണ് സര്‍ക്കാരുകള്‍ പരിശ്രമിക്കേണ്ടത്. ജനകീയാസൂത്രണം അന്വര്‍ഥമാവുക അത്തരം പരിശ്രമങ്ങളുണ്ടാകുമ്പോഴാണ്. സര്‍ക്കാരുകളുടെ പ്രാഥമിക ധര്‍മമാണത്. അത് വിസ്മരിച്ചുകൊണ്ട് ജനസംഖ്യാവര്‍ധനയാണ് നാം നേരിടുന്ന പ്രധാന പ്രശ്നമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് ക്ഷേമരാഷ്ട്രത്തിന്റെ നിര്‍മിതിക്ക് ഉതകുകയില്ലെന്നുറപ്പാണ്; വ്യക്തികളുടെ എണ്ണക്കൂടുതല്‍ സമൂഹത്തിന് നന്മ മാത്രമെയുണ്ടാക്കൂവെന്ന് തിരിച്ചറിയാന്‍ കഴിയണമെങ്കില്‍ സുഖാസ്വാദനങ്ങള്‍ മാത്രമാണ് ജീവിധധര്‍മമെന്ന കാഴ്ചപ്പാടില്‍ നിന്ന് സ്വതന്ത്രരാവാന്‍ കഴിയണം. മനുഷ്യരെ, അവര്‍ തന്റെ വിഭവത്തില്‍ പങ്കുപറ്റുമെന്നതിനാല്‍ ശത്രുക്കളായിക്കാണുന്ന ജീവിതവീക്ഷണത്തിന് സമൂഹത്തിന് സ്വസ്ഥത നല്‍കുന്ന ജീവിതക്രമം പ്രദാനം ചെയ്യാനാവില്ല. ജനസംഖ്യാ വിസ്ഫോടനത്തെപ്പറ്റി വേവലാതിപ്പെടുന്നവര്‍ തന്നെയാണ് കന്നുകാലികളുടെയും ഇറച്ചിക്കോഴികളുടെയും പ്രത്യുല്‍പാദനശേഷി വര്‍ധിപ്പിക്കുന്നതിനായുള്ള ജനിതകവിദ്യകളെപ്പറ്റി വാചാലരാവുന്നത്. ആടിനും പശുവിനും കോഴിക്കും നല്‍കാവുന്നതിലേറെ നമ്മുടെ ഭൂമിക്കും ആവാസവ്യവസ്ഥക്കും ആവശ്യമായ കാര്യങ്ങള്‍ നല്‍കാന്‍ കഴിയുന്നവനാണ് മനുഷ്യന്‍. അവനാണ് സമ്പത്തിന്റെ ഉല്‍പാദകന്‍. അവനെ കേവലമൊരു ഉപഭോഗി മാത്രമായി കാണുന്നതുകൊണ്ടാണ് മനുഷ്യരുടെ എണ്ണം കുറക്കുന്നതു വഴിയാണ് പുരോഗതിയുണ്ടാവുകയെന്ന മിഥ്യാധാരണയുണ്ടാവുന്നത്. പരമാവധി പേര്‍ ജീവിച്ചിരിക്കുന്നത് ഭൂമിക്ക് ഗുണം മാത്രമെ ചെയ്യൂ. അതുകൊണ്ടാണ് ജനങ്ങളുടെ എണ്ണപെരുപ്പത്തെക്കുറിച്ച് ഭയപ്പെടേണ്ടതില്ലെന്ന് വിശുദ്ധക്വുര്‍ആനും കൂടുതല്‍ പ്രസവിക്കുന്നവളെ ഇണയായി സ്വീകരിക്കുവാന്‍ മുഹമ്മദ് നബി(സ്വ)യും നിര്‍ദേശിച്ചത്. ദാരിദ്രത്തിന്റെ ഇല്ലാത്ത കണക്കുകള്‍ നിരത്തി സന്താനനിയന്ത്രണത്തിന്റെ യുക്തിയെപ്പറ്റി വാചാലരാവുന്നവരോട് ക്വുര്‍ആന്‍ പറഞ്ഞതുതന്നെയാണ് നമുക്ക് ആവര്‍ത്തിക്കുവാനുള്ളത്. "പിശാച് ദാരിദ്യ്രത്തെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, നീചവൃത്തികള്‍ക്ക് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ അവന്റെ പക്കല്‍ നിന്നുള്ള മാപ്പും അനുഗ്രഹവും നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാകുന്നു.'' (2:268)

No comments: