Followers

Showing posts with label ഫൌസിയ വിശകലം 1. Show all posts
Showing posts with label ഫൌസിയ വിശകലം 1. Show all posts

Wednesday, January 25, 2012

പച്ചക്കുതിരപ്പുറമേറിയ യുക്തിവാദിനി

പച്ചക്കുതിര മാസിക 2011 ഡിസംബര്‍  ലക്കം കവര്‍സ്റ്റോറി മലപ്പുറത്ത് ഒരു മുസ്ലിം കുടുംബത്തിനു മതരഹിത ജീവിതം സാധ്യമാകുമോ എന്ന ശ്രീമതി ഫൌസിയയുമായുള്ള അഭിമുഖം വിലയിരുത്തപ്പെടുന്നു, (ഒന്നാം ഭാഗം)     


 പച്ചക്കുതിര 2011 ഡിസംബര്‍ ലക്കം കവര്‍സ്റ്റോറി, മലപ്പുറം ചെമ്മങ്കടവ് GMUP സ്കൂള്‍ പ്രധാനാദ്ധ്യാപികയും KYS (കേരള യുക്തിവാദി സംഘം) മലപ്പുറം ജില്ലാ പ്രസിഡന്റ് ഇ എ ജബ്ബാറിന്റെ ഭാര്യയുമായ ശ്രീമതിഫൌസിയയുമായി താഹ മാടായി നടത്തിയ അഭിമുഖമാണ്. അതില്‍ അവര്‍ ഉന്നയിച്ച ചില പ്രശ്നങ്ങള്‍ വിചിന്തനം നടത്താനുള്ള ഒരു ശ്രമമാണ്.
അതിനു മുമ്പ് ഈ അഭിമുഖത്തെയും ഒന്ന് പരിചയപ്പെടാം.
പച്ചക്കുതിര മാസിക മലയാളത്തിന്റെ പ്രമുഖ പ്രസിദ്ധീകരണാലയമായ DC ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്...... അവര്‍ പച്ചക്കുതിരയെ സ്വയം പരിച്ചയപെടുത്തുന്നത് ഇങ്ങനെ

"A monthly in Malayalam, Pachakuthira covers mainly topics of general interest such as current affairs, politics, social issues, articles and poems, interviews with important personality and so on. An issue costs Rs.12/-" (1 )

ഇവര്‍ അവകാശപ്പെടുന്നത് പോലെ അത്രക്ക് "I
mportant personality" യാണോ മലപ്പുറത്തെ കേവലം ഒരു അധ്യാപികയായ ശ്രീമതി ഫൌസിയ?.
മാത്രമല്ല മാസിക മുഖപേജില്‍ കവര്‍ സ്റ്റോറിയെ പരിചയപ്പെടുത്തിയ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഇങ്ങനെ വായിക്കാം
"മലപ്പുറത് ഒരു മുസ്ലിം കുടുംബത്തിനു മതരഹിത ജീവിതം സാധ്യമാവുമോ?"2
ആദ്യം ഈ രണ്ടു കാര്യങ്ങള്‍ പരിശോദിച്ചു ഫൌസിയയുടെ ആരോപണങ്ങളും കണ്ടെത്തലുകളും വിലയിരുത്തലുകളും വിചിന്തനം നടത്താം.

ശ്രീമതി ഫൌസിയ രണ്ടു വര്‍ഷം KYS സെക്രടറി ആയിരുന്നു3 എന്നത് മാത്രമാണ് അവരുടെ പൊതു ജീവിതമെന്ന് മാസിക തന്നെ പരിചയപ്പെടുത്തുന്നു. അവരുടെ മറ്റൊരു പ്രവര്‍ത്തന മേഖല അവരുടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനമാണ്4 അത് അവരുടെ തൊഴിലുമായി ബന്ധപ്പെട്ടു അവകാശ സംരക്ഷണത്തിനു മാത്രമാണ്. വേറെ ഒന്നുള്ളത് ഏറ്റവും നല്ല യുക്തിവാദി പ്രവര്‍ത്തകക്കുള്ള കുറ്റിപ്പുഴ അവാര്‍ഡ് ലഭിച്ചു5 എന്നതാണ്. തനിക്കു താന്‍ നല്‍കുന്ന അവാര്‍ഡിനെന്തു വില പൊതുസമൂഹത്തില്‍?!. ഇത്തരം അവാര്‍ഡുകളുടെ വാര്‍ത്ത ഓരോ ലക്കം യുക്തിവിചാരത്തിലും സുലഭമാണ്.

പക്ഷെ ഈ അഭിമുഖം പച്ചക്കുതിരയെ സംബന്ധിച്ച് ഏറെ പ്രസക്തവും നിലനില്‍പ്പിന്റെ ഭാഗവുമാണെന്നത്  പ്രസ്താവ്യമാണ്. വിഷയ ദാരിദ്ര്യത്തിലും വിചാര ദാരിദ്ര്യത്തിലും പെട്ടുഴലുന്ന, എടുത്തു പറയാന്‍
പ്രത്യേക
ലക്ഷ്യങ്ങളൊന്നുമില്ലാത്ത, വിവാദങ്ങള്‍ സൃഷ്ടിച്ചു ചീപ് പബ്ലിസിറ്റി നേടുന്ന ചില 'മാധ്യമ' പ്രവര്‍ത്തനങ്ങളുടെ ഭാഗം മാത്രമാണ് ഈ അഭിമുഖവും.

ഈ അഭിമുഖത്തില്‍ ഏറെ അടിവരയിട്ടു പരിചയപ്പെടുത്തിയ ഈ ഭാഗം (
"മലപ്പുറത് ഒരു മുസ്ലിം കുടുംബത്തിനു മതരഹിത ജീവിതം സാധ്യമാവുമോ?"2
 




നാം കണ്ടു. ഈ പ്രസ്താവന ഏറെ അപഹാസ്യമായി എന്ന് പറയേണ്ടി വന്നതില്‍ ലജ്ജിക്കുന്നു. ഈ വിവരക്കേട് വന്നത് DC കിഴക്കേമുറി എന്ന പ്രതിഭ തുടങ്ങിയ സ്ഥാപനത്തില്‍ നിന്നാണല്ലോ എന്നത് മലയാള അക്ഷരലോകത്തിനു അപമാനമല്ലാതെ മറ്റെന്തു നല്‍കും.

KYS മുന്‍ സംസ്ഥാന സെക്രട്ടറിയും, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും വര്‍ത്തമാന കാല മലപ്പുറം ജില്ല പ്രസിഡന്റും ഭാര്യയും ഭര്‍ത്താവുമായ സന്താനങ്ങളെ ഒരു മത രീതിയും പരിചയപ്പെടുത്താതെ വളര്‍ത്തിയ6 ഇ എ ജബ്ബാര്‍ ഫൌസിയ
കുടുംബത്തിനു
"മുസ്ലിം കുടുംബം" എന്ന ഓമനപ്പേര് നല്‍കിയത് വിവരക്കേടോ അതോ ബോധ പൂര്‍വമോ?. വിവരക്കേടാവാനെ വഴി കാണുന്നുള്ളൂ. ഇത്തരം 'മാധ്യമ' ധര്‍മം നമ്മെ എവിടെ കൊണ്ടെത്തിക്കും. വരികള്‍ക്കിടയില്‍ അബദ്ധങ്ങളും അര്‍ദ്ധ സത്യങ്ങളും എഴുതിപ്പിടിപ്പിക്കുന്നത് പലര്‍ക്കും അത്ര ഗൌരവമുള്ള വിഷയമല്ല. പക്ഷെ ഏറ്റവും പ്രധാനപ്പെട്ട വാചകം തന്നെ ഇങ്ങനെ വിവരക്കേട് ആയാല്‍ ആ പ്രസിദ്ധീകരണത്തിന്റെ പിന്നണി പ്രവര്‍ത്തകരുടെ വിവരവും നിലവാരവും എത്ര ശോചനീയമായിരിക്കില്ല!!.

ഈ അഭിമുഖം പ്രസിദ്ധീകരിച്ചത് DCB യുടെ ഇസ്ലാം വിരുദ്ധ നിലപാട് കൊണ്ടാണെന്നൊന്നും എനിക്കഭിപ്രായമില്ല. എന്തെങ്കിലുമൊക്കെ കുത്തിനിറച്ചു മാസാന്തം സാധനം പുറത്തിറക്കേണ്ടേ., അതിനുള്ള നെട്ടോട്ടത്തില്‍ കിട്ടിയ......... മുഴുവന്‍ കുത്തി നിറച്ചെന്നു മാത്രം.
അതിലൂടെ മലീമസമാകുന്നത് ബൌദ്ധിക മലയാളമാണല്ലോ......... അതെന്തായാലും പ്രശ്നമില്ല 'ദീപസ്തംബം മഹാക്ഷ്യര്യം നമുക്കും കിട്ടണം.........................'

അഭിമുഖത്തിലൂടെ മുന്നോട്ട് പോകാം.


അഭിമുഖത്തില്‍ ആദ്യ ചോദ്യം തന്നെ മാധവിക്കുട്ടി (കമല സുരയ്യ) മുസ്ലിമായതും ശ്രീമതിഫൌസിയ ഇസ്ലാം ഉപേക്ഷിച്ചതുമാണ്. കമലസുരയയെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്നൊഴിഞ്ഞുമാറി തന്‍ എന്ത് കൊണ്ട് ഇസ്ലാം ഉപേക്ഷിച്ചു എന്ന് പറയാന്‍ ശ്രമിക്കുന്നുണ്ട്7 Mrsഫൌസിയ. "ഏതൊരു മതത്തിന്റെയും ആശയങ്ങളും സ്ത്രീ വിരുദ്ധ ആശയങ്ങളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് കൊണ്ടാണ് ഞാന്‍ മതരഹിതയായി മാറിയത്. ...................................................................ഖുര്‍ആനിന്റെയും ഹദീസിന്റെയും അര്‍ത്ഥം പഠിപ്പിക്കും. അപ്പോള്‍ തന്നെ ദൈവം എന്ത് കൊണ്ട് ഇങ്ങനെ സ്ത്രീകളോട് പക്ഷപാതപരമായി പെരുമാറുന്നു എന്നൊക്കെ ചിന്ത എനിക്കുണ്ടായിരുന്നു."8

അവര്‍ ഇസ്ലാം ഉപേക്ഷിക്കുവാനും നാസ്തിക ഭൌതിക യുക്തിവാദം സ്വീകരിക്കാനും കാരണമായി ചൂണ്ടിക്കാട്ടുന്നത് പുരുഷന് നാല് കെട്ടാനുള്ള അനുവാദവും സ്വത്തവകാശ പ്രശ്നവുമാണെന്നു പറയുന്നു. അത് അവരുടെ വാക്കുകളിലൂടെ അറിയാം.
"പുരുഷന്മാര്‍ക്ക് നാല് വിവാഹം ചെയ്യാം എന്നൊക്കെ പഠിച്ചു തുടങ്ങിയപ്പോഴാണ് ആ മതത്തിന്റെ ആശയങ്ങളോട് എതിര്‍പ്പ് തുടങ്ങിയത്. പിന്നെ സ്വത്തവകാശ നിയമത്തില്‍ പുരുഷന്റെ പകുതി സ്ത്രീക്ക് മതി എന്ന ആശയം-അത്തരം കാര്യങ്ങള്‍ വരുമ്പോഴാണ് ദൈവം എന്തുകൊണ്ട് പെണ്ണുങ്ങളോട് ഇങ്ങനെ കാണിക്കുന്നു എന്ന ഒരു ചിന്ത മനസ്സില്‍ വരുന്നത്."8
അടുത്തത് ഇസ്ലാമിന് മുമ്പ് സ്ത്രീകള്‍ക്ക് ഏറെ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇസ്ലാം അത് നിഷേധിക്കുകയാണ് ചെയ്തത് എന്നതാണ്.
അവര്‍ ഇങ്ങനെ പ്രസ്താവിക്കുന്നു. "അവര്‍ പറയുന്ന ഒന്നുരണ്ടുദാഹരണങ്ങളില്‍ പ്രധാനപ്പെട്ടത്, ജാഹിലിയാ കാലത്ത് പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടി എന്നതാണ്. ആ സമ്പ്രദായത്തിന്‌ അറുതി വരുത്തിയത് ഇസ്‌ലാം എന്നാണ് അവരുടെ വാദം. എന്നാല്‍ അതെ ചരിത്രം നമുക്ക് പരിശോധിച്ചാല്‍ മുഹമ്മദ്‌ നബിയുടെ ആദ്യ ഭാര്യ ഖദീജ ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ധനികയും വ്യവസായ പ്രമുഖയുമായിരുന്നു. ആ ഖദീജയുടെ കണക്കെഴുത്തുകാരനായിട്ടാണ് മുഹമ്മദ്‌ നബി വരുന്നത്. പിന്നീടാണ് ഭര്‍ത്താവായി മാറുന്നത്. ജനിക്കുന്ന പെണ്‍കുട്ടികളെ മുഴുവനും ജീവനോടെ കുഴിച്ചുമൂടുന്ന കാലഘട്ടത്തില്‍ ഖദീജയെ ഇത്രയും ധനികയായ ഒരു വ്യാപാരിക്ക് തന്റെ കണക്കെഴുത്തുകാരനായ മുഹമ്മദ്‌ നബിയെ സ്നേഹിക്കാനും സ്വന്തം ഇഷ്ടപ്രകാരം കല്യാണം കഴിക്കാനും കഴിഞ്ഞു എന്ന് പറയുന്നത്, ആ കാലഘട്ടത്തില്‍ സ്ത്രീ മോശം അവസ്ഥയിലായിരുന്നു എന്ന ഇസ്ലാമിസ്റ്റുകളുടെ വാദത്തെ വിമര്‍ശനാത്മകമായി പരിശോദിക്കാനുള്ള ഒരു തെളിവാണ്. പെണ്‍ കുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്ന ഒരു സാമൂഹ്യ പക്ഷാത്തലത്തില്‍ ഖദീജയെ പോലെയുള്ള ധനികയായ ഒരു വ്യാപാരി എങ്ങനെ സാധ്യമായി എന്ന ചോദ്യത്തിന് ഇസ്ലാമിസ്റ്റുകള്‍ മറുപടി പറയണം. ഇന്ന് പോലും പ്രബുദ്ധമായ കേരളത്തില്‍ വ്യവസായ പ്രമുഖയായ ഒരു മുസ്‌ലിം സ്ത്രീയെ കണ്ടെത്താന്‍ കഴിയില്ല. അങ്ങനെ ഉണ്ടെങ്കില്‍ പോലും സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്യാവുന്ന സ്വാതന്ത്ര്യം, ഒരു പക്ഷെ ഇന്നത്തെ കേരളത്തില്‍ പോലും ഉണ്ടാവില്ല"9 തുടര്‍ന്നും ഈ വിഷയത്തില്‍ തന്നെ കിടന്നുഴലുകയാണ് ശ്രീമതി ഫൌസിയ. "മുഹമ്മദിന് പ്രവാചകത്വം അനുവദിച്ചു കൊടുക്കുന്നതില്‍ എനിക്കൊരു വിരോധവുമില്ല. പക്ഷെ പിന്നീട് എന്ത് ചെയ്തു എന്നുള്ളിടത്താണ് എനിക്ക് പ്രശ്നം. ഇത്രയും ധനികയായിട്ടുള്ള ഖദീജയെ വിവാഹം ചെയ്തിട്ടും ആ ഒരു സാമൂഹ്യ അവസ്ഥയില്‍ നിന്ന് സ്ത്രീകളെ പിറകോട്ടു കൊണ്ടുപോകുന്ന നിലപാടുകളാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു പിന്നീടുണ്ടായാത്."10
വീണ്ടും വാചാലയാവുന്നു.
"ഇന്ന് ഇസ്ലാമിസ്റ്റുകള്‍ പറയുന്നത് സ്വത്തവകാശമില്ലാത്ത സ്ത്രീകള്‍ക്ക് ഇസ്‌ലാം സ്വത്തവകാശം നല്‍കി എന്നാണ്. പക്ഷെ ധാരാളം സ്വത്തുണ്ടായിരുന്ന ഖദീജയാണ് മുഹമ്മദിനെ വിവാഹം ചെയ്യുന്നത്. അപ്പോള്‍ സ്ത്രീകള്‍ക്ക് പകുതി സ്വത്തവകാശം എന്നുള്ളത് അന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ നിന്നുള്ള പിറകോട്ടു പോക്കാണ്."11

ഇത്രയും ആരോപണങ്ങളാണ് ശ്രീമതി ഫൌസിയ ഇസ്ലാമിന് നേരെ നടത്തിയത്. അവര്‍ ഈ പറയുന്നതെല്ലാം യാഥാര്‍ത്യമല്ലേ. അതല്ലെങ്കില്‍ കുറെയെങ്കിലും സത്യമല്ലേ. ഇത് എത്രത്തോളം വസ്തുനിഷ്ടമാണ്. മനസ്സിരുത്തി പഠിക്കേണ്ടിയിരിക്കുന്നു. അതിനുള്ള ശ്രമം നടത്തിയ ശേഷം ആ അഭിമുഖത്തിന്റെ ബാക്കി ഭാഗങ്ങളിലേക്ക് കടക്കാം. ഇന്ഷാഅല്ലാഹ്.
പുരുഷന് നാലുകെട്ടാന്‍ അനുവദിച്ചത് സ്ത്രീവിരുദ്ധമാണല്ലോ അത് കൊണ്ട് തന്നെ ദൈവം സ്ത്രീ വിരുദ്ധനാകുന്നു.
ആദ്യമായി ഇസ്ലാം എല്ലാ പുരുഷനോടും നിങ്ങള്‍ നിര്‍ബന്ധമായും നാല് കെട്ടണമെന്ന് കല്‍പിച്ചിട്ടില്ല. എന്നാല്‍ അനിയന്ത്രിതമായി കല്യാണങ്ങള്‍ നടത്തിയിരുന്ന ഒരു സമൂഹത്തില്‍ ഉപാധിയോടെ നാലില്‍ പരിമിതപ്പെടുത്തി നിയന്ത്രിക്കുകയാണ് ഇസ്‌ലാം ചെയ്തത്. അല്ലാതെ ഇവര്‍ ആരോപിക്കുന്ന പോലെ എല്ലാവരോടും നാല് കെട്ടാനുള്ള കല്‍പനയല്ല. ഈ വിഷയത്തിലേക്ക് തിരിച്ചു വരുന്നുണ്ട്. അതിനു മുമ്പ് സ്വത്തവകാശം ചര്‍ച്ചക്കെടുക്കാം.
ഇസ്‌ലാം സ്ത്രീകള്‍ക്ക് അനന്തര സ്വത്തില്‍ പുരുഷന്റെ പകുതി അവകാശമേ നല്‍കുന്നുള്ളൂ. അത് സ്ത്രീകളെ പകുതിയാക്കി ചുരുക്കലല്ലേ?. സ്ത്രീകള്‍ക്ക് പകുതി സ്വത്തവകാശം നല്‍കുന്ന ഇസ്‌ലാം അവള്‍ക്കു യാതൊരു സാമ്പത്തിക ഉത്തരവാദിത്വവും ബാധ്യതയും നല്‍കുന്നില്ല. അവള്‍ക്കും സന്താനങ്ങള്‍ക്കും ചിലവിനു നല്‍കേണ്ട ഉത്തരവാദിത്വങ്ങളും ബാധ്യതകളും പുരുഷനില്‍ മാത്രം നിക്ഷിപ്തമാണ്. എന്നാല്‍ ഇന്നിന്റെ കേരളീയ യുക്തിവാദികള്‍ സ്ത്രീകളെ (ഭാര്യയെ) വരുമാന മാര്‍ഗ്ഗമായി കാണുന്നു എന്നത് ബൂലോകത്ത് ഞാന്‍ നേരത്തെ ചൂണ്ടിക്കാട്ടിയത് സാന്ദര്‍ഭികമായി ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തുന്നത് ഉചിതമായിരിക്കും. കേരളത്തിലെ അറിയപ്പെടുന്ന ഒരു യുക്തിവാദി പ്രചാരകന്‍ മുഹമ്മദ്‌ ഖാന്‍ (കൈരളി ടി വിയിലെ വാസ്തവം പരിപാടിയുടെ അവതാരകന്‍) {വാസ്തവം പരിപാടി യുക്തിവാദ പ്രചരണം ലക്‌ഷ്യം വച്ച് മാത്രം നടത്തുന്ന പരിപാടിയാണ്} കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ നാസ്തിക ഭൌതിക യുക്തിവാദി സാഹിത്യകാരന്‍ ശ്രീ സി രവിചന്ദ്രന്റെ വരുമാന മാര്‍ഗ്ഗങ്ങളിലൊന്നായി പരിചയപ്പെടുത്തിയത് ഇങ്ങനെ വായിക്കാം.

"അദ്ദേഹത്തിന്റെ ക്‌ളേശവും സാമ്പത്തികനിലയും ഓര്‍ത്ത് നിങ്ങള്‍ മുതലക്കണ്ണീര് പൊഴിക്കണ്ട. അത്യാവശ്യം കഞ്ഞികുടിച്ചു പോകാനുള്ള ചുറ്റുപാടൊക്കെ സാറിനുണ്ട്. ഭാര്യയും കോളേജദ്ധ്യാപികയാണ്."12 ഈ പ്രസ്താവനയില്‍ നിന്ന് ചിത്രം വ്യക്തമാവുന്നു.
സ്ത്രീകള്‍ക്ക് വരുമാനമുന്ടെങ്കില്‍ അതവളുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തില്‍ ചിലവഴിക്കാം. എന്നാല്‍ പുരുഷന്‍,  തന്റെ ഇണയുടെ ചിലവുകള്‍ വഹിക്കാന്‍ ഉത്തരവാദിത്തവും ബാധ്യതയും അവനാണ്.
ഏറെ സമ്പന്നയായ ഭാര്യയും പരമ ദരിദ്രനായ ഭര്‍ത്താവുമാണെങ്കിലും ഈ ബാധ്യതയും ഉത്തരവാദിത്തവും ഇല്ലതെയാവില്ല.
നാസ്തിക ഭൌതിക യുക്തിവാദികള്‍ ഭാര്യയെ, അവളുടെ ജോലിയെ ശമ്പളത്തെ തന്റെ വരുമാനമായി കാണുന്നത് കൊണ്ടാണ് ശ്രീമതി ഫൌസിയക്കിത് മനസ്സിലാകാത്തത്. ഈ പ്രസ്താവനകളില്‍ നിന്ന് വേറൊരു സംശയം കൂടി ഉടലെടുക്കുന്നു. ശ്രീമതിഫൌസിയക്ക് സ്വത്തവകാശ, ബഹുഭാര്യത്വ വിഷയത്തില്‍ ഉണ്ടായ സംശയങ്ങളാണ് അവര്‍ ഇസ്‌ലാം ഉപേക്ഷിക്കാന്‍ കാരണമെന്നു തട്ടി വിടുന്നതിനിടക്ക് (യഥാര്‍ത്ഥ കാരണം പുറകില്‍ അവര്‍ തന്നെ വിശദീകരിക്കുന്നുണ്ട്.) സ്വന്തം സഹോദരിയായ തന്റെ അധ്യപികയോട് പോലും13 ഈ കാര്യം ചര്‍ച്ച ചെയ്തില്ല എന്നത് എത്ര ദയനീയമല്ല.

അടുത്ത പ്രശ്നം ഏറെ കൌതുകമുള്ളതാണ്. നേരത്തെ വായിച്ച പോലെ ഇസ്ലാമിന് മുമ്പ് സ്ത്രീകള്‍ ഏറെ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. മുഹമ്മദ്‌ നബി(സ) ആ സ്വതന്ത്ര്യവും അവരുടെ സ്വത്തവകാശം പോലും ഇല്ലാതെയാക്കി എന്നതാണ് യാഥാര്‍ത്ഥ്യം. അല്ലാതെ മുസ്ലിംകള്‍ പ്രചരിപ്പിക്കുകയും തെറ്റുദ്ധരിപ്പിക്കുകയും ചെയ്യുന്നപോലെ ഇസ്ലാമോ മുഹമ്മദ്‌ നബി(സ)യോ സ്ത്രീ അവകാശ സംരക്ഷനത്തിണോ, അവരുടെ ഉന്നമനത്തിനോ ഒന്നും ചെയ്തിട്ടില്ല. എന്നത് പ്രവാചക പത്നി ഖദീജ(റ) ചരിത്രം ഉദാഹരിച്ചു സമര്‍ത്തിക്ക്ക്കുന്നുണ്ട്.14ഏറെ

അത് ചര്‍ച്ച ചെയ്യാം. മക്കയിലെ സ്ത്രീകള്‍ ഖദീജയും(റ) ഹിന്ദും(റ) മാത്രമായിരുന്നില്ല. സുമയ്യയും(റ) സൌദയും(റ) ഉമ്മുസലമയും അവരിലുണ്ടായിരുന്നു. എന്ന വസ്തുത കാണാതിരിക്കാന്‍ കണ്ണടച്ചിട്ടു കാര്യമില്ല. അത് വസ്തുത തന്നെയായി നില നില്‍ക്കും. പ്രീഇസ്ലാമിക് മക്കയില്‍ ഉന്നത കുലജാതരും സംബന്നരുമായിരുന്ന ഹിന്ദിനും ഖദീജക്കും ഉന്നത സ്ഥാനം ലഭിച്ചിരുന്നു എന്നത് അവിടെ ഉണ്ടായിരുന്ന സകല സ്ത്രീകളും അങ്ങനെ ആയിരുന്നു എന്നതിനു തെളിവായി ചൂണ്ടിക്കാട്ടി ഇസ്ലാമിസ്റ്റുകള്‍ ഉത്തരം പറയണമെന്ന് വെല്ലുവിളിക്കുന്ന ശ്രീമതി ഫൌസിയയോദ് ചെറിയ ഒരു സംശയം ചോദിക്കട്ടെ. വര്‍ത്തമാന ഇന്ത്യയുടെ പ്രസിഡന്റ് ഒരു വനിതയായ ബഹുമാന്യ പ്രതിഭാപാട്ടീല്‍ ആണെന്നത് കൊണ്ടും, കേന്ദ്രം ഭരിക്കുന്ന യുപിയെ അധ്യക്ഷയും കോണ്ഗ്രസ് പാര്‍ട്ടി അധ്യക്ഷയും മറ്റൊരു വനിതയായ സോണിയ ഗാന്ധി ആണെന്നതു കൊണ്ടും ഇന്ത്യയിലെ സകല സ്ത്രീകളും ഉന്നത ജീവിത നിലവാരത്തിലും എല്ലാ പുരുഷന്മാരും സ്ത്രീകളെക്കാള്‍ മോശം പതവിയിലാനെന്നും മാഡത്തിനു അഭിപ്രായമുണ്ടോ?. നമ്മുടെ തൊട്ട സംസ്ഥാനമായ തമിഴ്നാട്‌ ഭരിക്കുന്നത് ജയലളിതയാണല്ലോ അവിടെ എല്ലാ സ്ത്രീകളും സുരക്ഷിതരാണോ?. അതെല്ലാം പോട്ടെ നമ്മുടെ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് താങ്കള്‍ പറഞ്ഞു തന്നതനുസരിച്ച്!!?? താങ്കളുടെ മാതൃകാ വനിത പി കെ സൈനബയാണല്ലോ(!!??)15 പി കെ സൈനബ മലപ്പുറം ജില്ല പഞ്ചായത്ത്‌ ഭരിച്ചത്(!?) കൊണ്ട് മാത്രം താങ്കള്‍ക്കെങ്കിലും എന്തെങ്കിലും  മാറ്റം സംഭവിച്ചിട്ടുണ്ടോ?
താങ്കള്‍ പറഞ്ഞത് വെറുതെയാണെന്ന് താങ്കള്‍ക്ക് തന്നെ ഉത്തമ ബോധ്യമുണ്ട്. ഏതെങ്കിലും സമൂഹത്തില്‍ ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് മാത്രം ഉള്ള ഗുണങ്ങള്‍ ആ സമൂഹത്തിന്റെ പൊതു ചിത്രമല്ല എന്ന്. ഇങ്ങനെ ചപ്പടാച്ചി വര്‍ത്തമാനം പറഞ്ഞു വായനക്കാരുടെ സമയം കൊല്ലേണ്ടതുണ്ടോ.
പ്രീഇസ്ലാമിക്‌ മക്കയില്‍ ജനിക്കുന്ന പെണ്‍ കുട്ടികളെ മുഴുവന്‍ കുഴിച്ചു മൂടിയിരുന്നു എന്നൊന്നും ചരിത്രം പറയുന്നില്ല. അവര്‍ പെണ്‍കുട്ടികളെ കുഴിച്ചു മൂടിയിരുന്നു. പക്ഷെ കുറെയേറെ പേരെ വളര്‍ത്തുകയും ചെയ്തു. ഉന്നത കുലത്തില്‍ പിറന്നവരും സാമ്പത്തികമായി ഉന്നതിയിലുള്ളവരും പെണ്‍ കുട്ടികളെ വളര്‍ത്തും. അല്ലാത്തവര്‍ ഒഴിവാക്കും. അല്ലാതെ എല്ലാ പെണ്‍കുട്ടികളെയും കുഴിച്ചു മൂടിയിരുന്നു എന്ന ശ്രീമതി ഫൌസിയയുടെ കണ്ടെത്തല്‍ അല്‍പം അതിശയോക്തിയല്ലേ. ശ്രീമതിഫൌസിയ പറഞ്ഞപോലെ പ്രീഇസ്ലാമിക് മക്കയില്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും, അവകാശങ്ങളുടെയും ഉന്നത നിലവാരം നിലനിന്നിരുന്നു എന്ന നിരുത്തരവാദ പ്രസ്താവന നടത്തുന്നതിനു മുമ്പ് അതിനുപോല്‍ബലകമായ എന്തെങ്കിലും തെളിവ് നല്‍കേണ്ടിയിരുന്നു. എന്നാല്‍ ആ കാലഘട്ടത്തിലെ സാമൂഹ്യ ചുറ്റുപാടുകള്‍ സ്വാധീനിച്ചു മുഹമ്മദ്‌(സ) രചിച്ചത് എന്ന് യുക്തിവാദികള്‍ പ്രചരിപ്പിക്കുന്ന പരിശുദ്ധ ഖുര്‍ആന്‍ ഈ കാര്യം സൂചിപ്പിക്കുന്നു എന്നത് കൊണ്ട് തന്നെ ശ്രീമതി ഫൌസിയക്കോ മറ്റു നാസ്തിക ഭൌതിക യുക്തിവാദികള്‍ക്കോ പരിശുദ്ധ ഖുര്‍ആനിന്റെ ഈ വിഷയത്തിലെ പ്രസ്താവന അംഗീകരിക്കാതിരിക്കാന്‍ സാധ്യമല്ല. പരിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതിന്റെ സാരം ഇങ്ങനെ വായിക്കാം
"
അവരില്‍ ഒരാള്‍ക്ക്‌ ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട്‌ അവന്‍റെ മുഖം കറുത്തിരുണ്ട്‌ പോകുന്നു.
അവന്ന്‌ സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന്‌ അവന്‍ ഒളിച്ച്‌ കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച്‌ മൂടണമോ ( എന്നതായിരിക്കും അവന്‍റെ ചിന്ത ) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം"!(16)
ശ്രീമതി ഫൌസിയ നടത്തിയ നിരുത്തരവാദിത്ത പ്രസ്താവനക്ക് വ്യക്തമായ എന്തെങ്കിലും തളിവ് ഉണ്ടെങ്കില്‍ അത് അവതരിപ്പിക്കുകയായിരുന്നു വേണ്ടത്. ആ സാമൂഹ്യ ഘടനയില്‍ സ്ത്രീകളുടെ അവസ്ഥ എന്തെന്ന് സൂചിപ്പിക്കുന്ന ചില കാര്യങ്ങള്‍ ചുവടെ.
കാലികറ്റ് യുണിവേഴ്സിറ്റി അറബിക് ബിഎ നാലാം സെമസ്റ്റര്‍ പാഠപുസ്തകമായ 'womens writing in അറബി്' എന്ന ഗ്രന്ഥത്തില്‍ പ്രീഇസ്ലാമിക് അറേബ്യയുടെ ഏകദേശചിത്രം വായിക്കാം. അതില്‍ നിന്ന് ചില സൂചനകള്‍
സ്ത്രീ വെറും ചരക്കു മാത്രമായിരുന്നു. പിതാവിനോ സഹോദരനോ ഭര്‍ത്താവിനോ യഥേഷ്ടം അവളെ ക്രയവിക്രയം ചെയ്യാനുള്ള അധികാരമുണ്ടായിരുന്നു.17
അവള്‍ക്ക് അനന്തരാവകാശം ഉണ്ടായിരുന്നില്ല.18
അവരിലെ ചിലഗോത്രങ്ങള്‍ പെണ്‍ കുട്ടികളെ ചെറുപ്രായത്തില്‍ (ജീവനോടെ കുഴിച്ചു മൂടി) കൊന്നിരുന്നു. അഥവാ കൊല്ലാതെ ജീവിക്കാന്‍ അനുവദിച്ചിരുന്ന പെണ്‍ കുട്ടികളെ പിതാവിലെക്കോ തറവാട്ടിലെക്കോ ചേര്‍ത്തു പറയുന്നതിനെ അപമാനം കാരണം ഭയപ്പെട്ടിരുന്നു.18
ആര്‍തവകാരികള്‍ക്ക് വീട്ടില്‍ പ്രവേശനം നിഷേധിച്ചിരുന്നു. അവര്‍ പുറത്തെവിടെയെങ്കിലും ഒറ്റയ്ക്ക് കഴിഞ്ഞു കൂടണമായിരുന്നു.19
ആ കാലഘട്ടത്തിലെ വിവാഹരീതികളും പ്രസ്തുത പാഠപുസ്തകം പരിചയപ്പെടുത്തുന്നുണ്ട്.
പിതാവിന്റെ ഭാര്യമാരെ മക്കള്‍ അനന്തരമെടുത്തു മക്കള്‍ വീതിച്ചെടുത്തു വിവാഹം ചെയ്തിരുന്നു.20
സന്താനങ്ങള്‍ ധീരന്മാര്‍ ആവാന്‍ യോദ്ധാക്കള്‍ക്കും ധൈര്യശാലികള്‍ക്കും ഭാര്യമാരെ കാഴ്ചവച്ചിരുന്നു.21
സംഘരതിയിലേര്‍പ്പെട്ട് അതിലുണ്ടാകുന്ന സന്താനത്തെ മുഖചായ നോക്കി പിതൃത്വം നിര്‍ണയിച്ചിരുന്നു.22
മാറ്റക്കല്യാണം. സഹോദരിമാരെ പെണ്‍മക്കളെ പരസ്പരം മാറ്റക്കല്യാണം നടത്തിയിരുന്നു.23
ഭാര്യമാരെ പരസ്പരം മാറ്റി ഭോഗിച്ചിരുന്നു.24
ഇതിലൊന്നും സ്ത്രീയുടെ അനുവാദമോ താല്‍പര്യമോ ഒട്ടും പരിഗണിച്ചിരുന്നില്ല. അവള്‍ പുരുഷന്റെ എല്ലാ കല്പനകളും അനുസരിക്കാന്‍ ബാധ്യസ്തയുമായിരുന്നു.
ആ കാലത്തെ ഒരു കവിതാശകലം അന്നത്തെ സാമൂഹ്യസാഹചര്യം വ്യക്തമാക്കുന്നു.
"എന്താണ് ഹംസയുടെ പിതാവ് നമ്മുടെ അടുക്കല്‍ വരുന്നില്ല?. നമ്മുടെ അടുത്ത വീട്ടില്‍ കഴിഞ്ഞു കൂടുകയാണല്ലോ. നാം ആണ്‍കുട്ടിയെ പ്രസിവിക്കായ്ക നിമിത്തം കുപിതനാണദ്ദേഹം. നമ്മുടെ കാര്യം നാം ഉദ്ദേശിച്ചപോലെയാക്കാന്‍ നമുക്ക് കഴിയില്ലല്ലോ."
ഈ സാമൂഹ്യ സാഹചര്യത്തിലാണ് ഇസ്ലാം അവള്‍ക്കു അസ്ഥിത്വം നല്‍കുന്ന അവകാശങ്ങളുമായി അവളെ സമൂഹത്തിലെ ആത്മാഭിമാനമുള്ള വ്യക്തിത്വമാക്കി മാറ്റിയത്.
മുന്‍ പറഞ്ഞ സാമൂഹ്യ സാഹചര്യത്തെയാണ് ശ്രീമതിഫൌസിയയും നാസ്തിക ഭൌതിക യുക്തിവാദികളും സ്ത്രീകള്‍ ഉന്നതസ്ഥാനം ലഭിച്ചിരുന്നതായി ചിത്രീകരിക്കുന്നത് അതവര്‍ക്കറിയാത്തത് കൊണ്ടല്ല. തങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കുന്നതിലേറെ സ്ഥാനവും അവകാശങ്ങളും ഇസ്ലാം സ്ത്രീകള്‍ക്ക് നല്‍കുന്നതിലുള്ള നിരാശയും അപകര്‍ഷതാ ബോധവുമാണവരെ ചരിത്രത്തിനു നേരെ പുറം തിരിച്ചു നിര്‍ത്തുന്നതും സത്യത്തിന്റെയും വെളിച്ചത്തിന്റെയും ശത്രുക്കളാക്കുന്നതും.

ശ്രീമതി ഫൌസിയയുടെ ബാക്കി ജല്‍പനങ്ങള്‍ അടുത്ത പോസ്റ്റുകളിലൂടെ പരിചയപ്പെടാം ഇന്ഷാഅല്ലാഹ്


റഫറന്‍സ് 
1 http://www.dcbooks.com/publications/11/പച്ചകുതിര
2 പച്ചക്കുതിര മാസിക 2011 ഡിസ കവര്‍ പേജ്
3 IBID പേജ് 22
4 IBID പേജ് 22
5 IBID പേജ് 22
6 IBID പേജ് 25
7 IBID പേജ് 22
8 IBID പേജ് 23
9 IBID പേജ് 23
10 IBID പേജ് 23
11 IBID പേജ് 23
12 http://yukthibodam.blogspot.com/2011/09/blog-post.html#comments
13 IBID പേജ് 22
14 IBID പേജ് 23
15 IBID പേജ് 27
16 പരിശുദ്ധ ഖുര്‍ആന്‍ 16 : 58 ,59
17
Womens writing in Arabic  പേജ് 8
18 IBID 8
19
IBID 9
20
IBID 9
21
IBID  11
22
IBID 11
23
IBID 12
24
IBID 12